Search This Blog

Saturday, June 28, 2008

അവധിയില്‍ കാണുന്നത്

കഴിഞ്ഞ ദിവസം, കൂടെ പഠിച്ച ദിലീപിന്‍റെ കഥ കേട്ട് അവനെ ഞാന്‍ കാണാന്‍ പോയി. ആത്മഹത്യ ചെയ്ത മൂത്ത ജ്യേഷ്ഠന്‍റെ ഓര്‍മ്മ തളം കെട്ടി നില്ക്കുന്ന വീട്, വയസ്സായ അമ്മ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന, നിത്യരോഗികളായ 2 ജ്യേഷ്ഠന്‍മാര്‍, അവരിലൊരാളുടെ കിഡ്നി സ്വീകരിച്ച് കഴിയുന്ന അനുജന്‍; ക്ളാര്‍ക്ക് ജോലിയുള്ള ദിലീപ് അതിരാവിലെ എണീറ്റ് അടുക്കളപ്പണി പൂര്‍ത്തിയാക്കി ജോലിക്ക് പോകും. വീട്ടുകാരുടെ തുണി കഴുകുന്നത് മുതല്‍ 100% വീട്ടുകാരനും, ഉദ്യോഗകാരനും ആയ അവന്‍ കുടുംബത്തിനായി കല്യാണം ഉപേക്ഷിച്ചിരിക്കുന്നു. ചില എംടിയന്‍ കഥാപാത്രങ്ങളിലേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇപ്പൊ നേരില്‍ കണ്ടു, കണ്‍ നിറഞ്ഞു.

Wednesday, June 11, 2008

തമാശക്കഥകള്‍4 (കേട്ടതെങ്കില്‍ ക്ഷമി)

1. (ജയരാജ് വാര്യര്‍ പറഞ്ഞത്) രാവണനിഗ്രഹം കഴിഞ്ഞ്‌ പുഷ്പകവിമാനത്തിലേറി മടങ്ങുകയാണ്‌ രാമസീതാലക്ഷ്മണന്‍മാര്‍. രാമനും സീതയും ഇരിക്കുന്നു, ലക്ഷ്മണന്‍ പിറകില്‍ നില്‍ക്കുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ സീതയോട്‌ അനാശാസ്യമായി പെരുമാറാന്‍ തുടങ്ങി. സീത രാമനെ കാര്യം ബോധിപ്പിച്ചപ്പോള്‍ രാമന്‍ പറയുന്നു: പേടിക്കേണ്ട, നമ്മളിപ്പോള്‍ കേരളത്തിന്‌ മുകളിലൂടെയാണ്‌ പറക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ മാറും.

2. മൂന്ന് വൃദ്ധന്‍‌മാര്‍ ഇരുന്ന് വെടി പറയുകയാണ്: “മൂത്രമൊഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി”, ഒന്നാമന്‍ പറഞ്ഞു. “രാവിലെ എണീറ്റാല്‍ 10 മിനിറ്റ് മുക്കിയാലേ മൂത്രം പോകൂ”. രണ്ടാമന് പ്രശ്നം മലവിസര്‍ജ്ജനമായിരുന്നു. “20 മിനിറ്റ് കക്കൂസിലിരുന്ന് ബുദ്ധിമുട്ടണം! എന്നാലേ എന്തെങ്കിലും പോകൂ”. “ഒന്നും രണ്ടും എനിക്കൊരു പ്രശ്നമേയല്ല”, മൂന്നാമന്‍ പറഞ്ഞു. “അതിരാവിലെ 8 മണിക്ക് മലവും മൂത്രവും സുഖമായി പോകും. പ്രശ്നം പക്ഷേ 9 മണിക്കേ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരൂ!”

3. മൂന്ന് പേരെ ആറ് കുത്തിന് കൊന്ന ഗുണ്ട വയറുവേദനക്ക് ആശുപത്രീല്‍ പോയി. ഒറ്റ കുത്തിന് അവരവനെ കൊന്നു. ഇന്‍‌ജക്ഷന്റെയൊക്കെ ഒരു ശക്തി!

4. കണ്ണ് കുഴിഞ്ഞ രോഗത്തിന് ആശുപത്രിചികില്‍‌സ കൊണ്ട് ഫലമുണ്ടായില്ല. ഒടുവില്‍ ബില്ല് വന്നപ്പോള്‍ കണ്ണ് തള്ളി!

5. പെണ്‍കുട്ടി ഇടവഴിയിലൂടെ നടക്കുകയാണ്. പീഡനശ്രമവുമായി ഞരമ്പന്‍ ചാടി വീണു. കന്യകാത്വം കവരുകയും ചെയ്തു. സമാധാനം സം‌സ്ഥാപിതമായ ഇടവഴിയില്‍ ഒരു സിഗരറ്റിന് തീ കൊളുത്തി പീഡിതന്‍ ചോദിച്ചു, “വീട്ടീ ചെല്ലുമ്പം നീ എന്നാ പറയും?” “ഒരാള്‍ എന്നെ 5 പ്രാവശ്യം പീഡിപ്പിച്ചെന്ന് പറയും”. “അതിന് ഒരു തവണയല്ലേ ഞാന്‍ നിന്നെ പ്രാപിച്ചൊള്ളൂ?” “നിങ്ങക്കെന്താ ഇത്ര ധൃതി?”

Tuesday, June 10, 2008

ജും‌പാ ലഹിരിയുടെ അണ്‍‌അക്കസ്റ്റമ്ഡ് എര്‍ത്ത്

പരിചിതമല്ലാത്ത ഭൂമിയില്‍ വേരുകള്‍ നഷ്ടപ്പെടുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അമേരിക്കന്‍ കഥയാണ് Jhumpa Lahiri എഴുതിയ Unaccustomed Earth എന്ന (56 പേജ്) നീണ്ട കഥ. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന എഴുത്തുകാരിയുടെ ആദ്യ പുസ്തകം The Interpreter of Maladies എന്ന ചെറുകഥാ സമാഹാരമായിരുന്നു. അടുത്ത നോവല്‍ The Namesake മീര നായര്‍ സിനിമയാക്കി. ഒടുവിലത്തെ പുസ്തകമായ Unaccustomed Earth (ചെറുകഥകള്‍)Newyork Times Best Seller List ല്‍ ഈയിടെ ഉണ്ടായിരുന്നു.

ബം‌ഗാളി യുവതി റൂമ ഒരു സായിപ്പിനെ കെട്ടി അമേരിക്കയില്‍ സ്ഥിരതാമസമാണ്. സായിപ്പ് സദാ ബിസിനസ് ടൂറിലായ റൂമയുടെ ദാമ്പത്യം ശരിക്കും വേരു പിടിച്ചിട്ടില്ല. ഏകമകന്‍ ആകാശുമൊത്ത് വലിയൊരു വീട്ടില്‍ കഴിയുന്ന, ഇപ്പോള്‍ ഗര്‍ഭിണിയായ റൂമയെ അവളുടെ അച്ഛന്‍ സന്ദര്‍ശിക്കുന്നതും മകള്‍ക്കും പേരക്കുട്ടിക്കും അയാള്‍ ഒരു പച്ചക്കറി-പൂന്തോട്ടം ഉണ്ടാക്കിക്കൊടുക്കുന്നതുമാണ് കഥയുടെ വികാസം. ബന്ധങ്ങളിലെ ഊഷ്മളത, വികാരങ്ങളുടെ ഭാവപ്രകടനങ്ങള്‍, ഒറ്റപ്പെടലുകള്‍...

നേരത്തേ ഭാര്യ മരിച്ച അച്ഛന്‍‌കഥാപാത്രത്തിന്‍റെ ഇപ്പോഴത്തെ പരിപാടി ലോകപര്യടനമാണ്. അങ്ങനത്തെ ഒരു യാത്രയില്‍ ഒരു സ്ത്രീയുമായി അയാള്‍ ചങ്ങാത്തം സ്ഥാപിക്കുന്നുമുണ്ട്. അവര്‍ക്കായി അയക്കാനിരുന്ന ഒരു കത്ത് അയാള്‍ മറന്നു പോകുന്നതും മകള്‍ അത് പോസ്റ്റ് ചെയ്യുന്നതും കഥാന്ത്യം. (അച്ഛന്‍റെ ‘വാനപ്രസ്ഥപ്രേമം’ മകള്‍ അം‌ഗീകരിക്കുന്നു).

Unaccustomed Earth ഒരു മഹത്തായ കഥയല്ല. പക്ഷേ കുടിയേറ്റ ജീവിതത്തിന്‍റേയും മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങളുടേയും, വളരുന്ന പ്രവാസ-എഴുത്തിന്‍റേയും വിജയിച്ച കഥയാണത്.

'മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’‍ കഥാപ്രസംഗം പാട്ടുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ക്ക് കുവൈത്തില്‍ കഥാപ്രസം‌ഗാവിഷ്കാരം. ഒറ്റക്കണ്ണന്‍ പോക്കരും, സൈനബായും മണ്ടന്‍ മുത്തപായും പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥയില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞും ഉണ്ടക്കണ്ണന്‍ അന്ത്രുവും സ്ഥലത്തെ പ്രധാന കള്ളന്‍മാരായ ആനവാരി രാമന്‍ നായരും പൊന്‍‌കുരിശു തോമായും അവരുടെ ചരിത്രവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കുവൈത്തില്‍ ഇതിനോടകം രണ്ട് വേദികള്‍ പിന്നിട്ട അര മണിക്കൂര്‍ നീളുന്ന ‘മുച്ചീട്ടുകളിക്കാരന്‍റെ മകളു’ടെ കാഥികന്‍ പി. ഡി. പൌലോസാണ്. ഈയുള്ളവന്‍‌ ഗാനങ്ങളെഴുതിയിരിക്കുന്നു.


ഗാനങ്ങള്‍‌:
വിരുത്തം: പൊന്‍പൊടി പുരണ്ട, പച്ചത്തലപ്പുകള്‍ കൈ നീട്ടും ഗ്രാമം
പഞ്ചപാവങ്ങള്‍, മൂരാച്ചികള്‍ രാപാര്‍ക്കും ഗ്രാമം
അണ്ഡകടാഹത്തില്‍, ഠ വട്ടത്തില്‍, പൂമൊട്ട്‌ പോലെ
സത്യത്തില്‍ സര്‍വമാനപേരും സ്വരുക്കൂട്ടും ജീവിതം, സുന്ദരം.

ബഷീര്‍: കാഥികനല്ല, കലാകാരനല്ല ഞാന്‍
ഏകാന്തതീരത്തെ പ്രേമഗായകന്‍
കാറ്റിലലഞ്ഞ കരിയില പോല്‍,
കാരിയം ചൊല്ലും ചരിത്രകാരന്‍.

ഒറ്റക്കണ്ണന്‍ പോക്കര്‍ (തുമ്പീ തുമ്പീ വാ വാ എന്ന ഈണത്തില്‍ ..)
ഒറ്റക്കണ്ണന്‍ പോക്കര്‍ മുച്ചീട്ടുകളിക്കും പോക്കര്‍
ചീട്ടുകളിക്കും പോക്കര്‍

അമ്പതുകാരന്‍ പോക്കര്‍
വെളു വെളെ വെളുത്തൊര്' പോക്കര്
'വണ്‍ ഐസ്‌ മങ്കി' എന്നു വിളിക്കും
ഒറ്റക്കണ്ണന്‍ പോക്കര്‍

മുറുക്കാന്‍ ചുവപ്പുള്ള പല്ല്‌,
ഇസ്പീഡ്‌ ഗുലാന്‍ പോല്‍ എല്ല്‌
പുള്ളിച്ചീട്ടും രൂപച്ചീട്ടും
മാറ്റിമറിക്കും കള്ളന്‍

മണ്ടന്‍മുത്തപാ (ചായക്കടക്കാരാ....):
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
ആറടി നീളമുള്ളോന്‍, കറമ്പന്‍ ഏഴഴകന്‍,
ശകലം കോങ്കണ്ണുമായി, വെളുക്കെ ചിരിയുമായി,
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍ അറാംപറന്നോന്‍

ആനവാരി-പൊന്‍കുരിശ്‌ (ചില്ലിമുളം....)
ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ചാത്തങ്കേരി മനക്കലേന്ന്‌ നീലാണ്ടനെ മോട്ടിച്ചു,
രാമന്‍നായര്‍ ആനവാരി നായര്‍

ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ലോക്കപ്പീന്ന്‌ പുറത്തിറങ്ങി പൊന്‍കുരിശ്‌ മോട്ടിച്ചു,
സത്യകള്ളന്‍ ശുദ്ധന്‍ പൊന്നുതോമ.

ഉണ്ടക്കണ്ണനന്ത്രു (ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...)
ഉണ്ടക്കണ്ണന്‍ വിക്കനന്ത്രു, പിച്ച ചക്കര വ്യാപാരി അന്ത്രു
രണ്ടണ ലാഭിക്കാന്‍ കെട്ടീ, വീട്ടുവേലക്കാരി ഭാര്യയായി

എട്ടുകാലി മമ്മൂഞ്ഞ്‌ (എല്ലാരും ചൊല്ലണ്‌......)
എട്ടുകാലി മമ്മൂഞ്ഞ്‌ കോട്ടുസാഹിബ്‌ മമ്മൂഞ്ഞ്‌,
നാട്ടില്‌ ഗര്‍ഭം കാണേ വീമ്പിളക്കും, ഞമ്മളാണ്‌, അത്‌ ഞമ്മളാണ്!
ആണല്ല പെണ്ണല്ല കപ്പടാ മീശേണ്ട്‌, കൂടെക്കൂടെ പിരിക്കും
'അടേ, സങ്കതി അറിഞ്ഞാ?'

സൈനബാ : ഉടുരാജമുഖീ, മൃഗരാജകടി ഗജരാജ വിരാജിത മന്ദഗതി

(വിളിച്ചതെന്തിന്‌): വെളുത്തതെല്ലാം പാലല്ല, പൂത്തതെല്ലാം കായല്ല
മൂത്തതെല്ലാം മാങ്ങയല്ല , മെനഞ്ഞതെല്ലാം കുടവുമല്ല
തട്ടമിട്ടും (ഹൊയ്‌ ഹൊയ്‌), പൊട്ടു തൊട്ടും (ഹൊയ്‌ ഹൊയ്‌),
കൊലുസണിഞ്ഞും പെണ്ണാവില്ല.

(കൊച്ചീ മട്ടാഞ്ചേരി...):
കടുവാക്കുളം പഞ്ചായത്തില്‌ അക്കരമേട്ടില്‌ താമസിക്കണ
മുച്ചീട്ട്‌ പോക്കര്ടെ മോളാണ്‌
കനകക്കട്ടിയാണ്‌, കല്‍ക്കണ്ട 'ഖനി'യാണ്‌
കാട്ടാറിന്‍ ചേലാണ്‌, കണിയാണ്‌, കണ്ണിന്‍ മണിയാണ്‌.
കക്ഷീ കടലാണ്‌, കനവാണ്‌, കനിവാണ്‌
കട്ടായം കരളാണ്‌ കഥയാണ്‌, കടങ്കഥയാണ്‌.

(വെളുക്കുമ്പൊ)
കുളിക്കുന്ന കടവീന്ന് ഏത്തക്കുല മോട്ടിച്ചോള്‌, കച്ചോടക്കാരി സൈനബാ
അപ്പം, പുട്ട്‌, പക്കുവട, പിന്നെ കടല പുഴുങ്ങീത്‌, കടമായി കൊടുക്കുന്നവളാ
കൃത്യം കണക്ക്‌ സൂക്ഷിക്കുന്നവളാ!

(അപ്സരസാണെന്‍റെ) തൊരപ്പന്‍ പൂജ്യം അണ, ഡയ്‌വര്' പൂജ്യം അണ
എട്ടുകാലി, തോമ, ആനവാരി അങ്ങനെ..

രാജാ! വയ്‌ രാജാ, വാ രാജാ, രാജാ! ഒന്ന്‌ വച്ചാ രണ്ട്‌, രണ്ട്‌ വച്ചാ നാല്‌!
പുള്ളി വച്ചാ ഞമ്മക്ക്‌! രൂപ വച്ചാ നിങ്ങക്ക്‌!
രാജാ! നോക്കി വച്ചോ ,വയ്‌ രാജാ, രാജാ!

കെട്ടും! കെട്ടും! കെട്ടും! സൈനവക്കോതയെ കെട്ടും!
ഞമ്മള്‌ ശൊല്ലും സത്യം താന്‍, ഇത്‌ കാലം തെളിയിക്കും സത്യം താന്‍!
മൂരാച്ചീ, സൂക്ഷിച്ചോളൂ! ഖല്‍ബിനകത്തെ ലോക്കപ്പിലാണവള്‍!

(കദളിവാഴ):
കടുവാക്കുഴി ചന്തേല്‌ പൊങ്ങി, പോക്കരുടെ ചീട്ടുകളി,
അറം പറ്റീ ചീട്ടുകളി -കാരണമെന്താ? -
അറാംപിറന്നോന്‍ മുത്തപാ!

(കന്നിപ്പളുങ്കേ..) പോക്കര്' തോറ്റു, മണ്ടന്‍ ജയിച്ചൂ പോക്കണംകേടായീ
പുള്ളിക്കാരന്‍റെ പുള്ളിച്ചീട്ടിന്‍റെ കള്ളി വെളിച്ചത്തായീ
പുള്ളിക്കള്ളി വെളിച്ചത്തായി.
കുത്തിയും മാറ്റിയും കുന്തിച്ചിരുന്നും
നാട്ടാരെ പറ്റിച്ച പോക്കര്' ചേട്ടനെ
പഹയന്‍, മണ്ടന്‍, മണ്ടശിരോമണി കുറ്റിയടിച്ചില്ലേ?
അങ്ങേരെ കുപ്പിയിലാക്കിയില്ലേ?!

Thursday, June 5, 2008

തമാശക്കഥകള്‍‌ ३(കേട്ടതെങ്കില്‍‌ സഹി)

1. നവതി (90 വയസ്സ്)കാരന് വൈദ്യപരിശോധന. എല്ലാം ഓകെയാണ്. ഇനി ആത്മീയ ആരോഗ്യം കൂടി ടെസ്റ്റ് ചെയ്താല്‍ മതി. “ദൈവവുമായുള്ള ബന്ധമെങ്ങനെ?” ഡോക്ടര്‍ ചോദിച്ചു. “ഓ! അത്ഭുതകരമായ ബന്ധമാണ്”, നവതികാരന്‍ പറഞ്ഞു, “രാത്രി ഇടക്ക് മൂത്രമൊഴിക്കുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്തേണ്ടി വരുന്നില്ല. സ്വിച്ച് തപ്പിത്തടയേണ്ടതില്ല. ഞാന്‍ ബാത്ത് റൂമിന്റെ വാതില്‍ തുറക്കുന്നതും ഓട്ടോമാറ്റിക്കായി ലൈറ്റ് തെളിയുന്നു, വാതിലടക്കുമ്പോള്‍ വെളിച്ചം താനേ അപ്രത്യക്ഷമാകുന്നു. പവര്‍ കട്ട് സമയത്തും ഈ അത്ഭുതം സം‌ഭവിക്കുന്നു!” അത്ഭുതപരതന്ത്രജ്ഞനായ ഡോക്ടര്‍ വീട്ടുകാരെ വിളിച്ചന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി: “ഓ, അങ്ങേര് ഫ്രിഡ്ജിലാണ് മൂത്രിക്കുന്നത്!”

2. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ്കാരന്‍ മിലിട്ടറിയില്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ മരിച്ചു പോയത്രേ. രാവിലെ രജിസ്റ്ററില്‍ ഒപ്പ് വച്ച് മേലധികാരിയെ സല്യൂട്ട് ചെയ്തതാണ് കാരണമെന്ന് പറയുന്നു!

3. (ചെമ്മനം ചാക്കോയുടെ ഒരു കവിതയില്‍ നിന്ന്) തെരുവു നായ ചത്ത് മലച്ച് കിടക്കുന്നു. കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. പട്ടീടെ മോന്റെ ബോഡി കിടക്കുന്ന റോഡിനരികത്തെ പള്ളിയിലെ പുരോഹിതന്‍ കോര്‍പറേഷനില്‍ വിളിക്കുന്നു: “നായയുടെ മൃതദേഹത്തോട് നീതി പുലര്‍ത്താത്തതെന്ത്?” “ശേഷക്രിയ ചെയ്യേണ്ടത് പുരോഹിതരല്ലേ?” എന്ന് കോര്‍പറേഷന്‍. അച്ചന്‍ വിട്ടില്ല “ഏറ്റവും അടുത്ത ബന്ധുക്കളെ അറിയിച്ചുവെന്നേയുള്ളൂ!”

Monday, June 2, 2008

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറയുന്നത്..

സ്വാമി വിവാദത്തില്‍ ഞാനും പെട്ടു. അനാഥാലയത്തിന്റെ ഉദ്ഘാടനം എന്ന് പറഞ്ഞാണ് എന്നെ ഒരു സ്ഥലത്ത് ക്ഷണിച്ചത്. അവിടെ പോയി പ്രസം‌ഗിച്ചതിന് ഞാനും സ്വാമിഭക്തനായി. എനിക്ക് സ്വാമി അദ്ദേഹതിന്റെ ഒരു പുസ്തകം സമ്മാനിച്ചു. ഒരു അനുഗ്രഹം തരുന്ന ഭാവചേഷ്ടകളോടെയാണ് സ്വാമി ആ പുസ്തകം തന്നത്. മാധ്യമങ്ങളില്‍ വന്ന വിഷ്വല്‍ കണ്ടാല്‍ ഞാന്‍ അനുഗ്രഹം വാങ്ങുന്ന പോലെ! മറ്റൊരു സ്വാമിതട്ടിപ്പിന് സാക്ഷിയാവേണ്ടിയും വന്നു. ഒരു അന്ധവിദ്യാലത്തില്‍ സമ്മാനദാനച്ചടങ്ങ് നടക്കുകയാണ്. അവാര്‍‌ഡ് നല്‍കുന്നത് ഞാന്‍. ഒട്ടിച്ച കവറുകള്‍ കണ്ട് ഞാന്‍ സം‌ഘാടകരോട് ചോദിച്ചു, എന്താണ് കവറിനുള്ളില്‍? അവര്‍ പറഞ്ഞു, സാറ് അതങ്ങോട്ട് ഓരൊ കുട്ടിയുടെ കൈയിലും കൊടുത്താല്‍ മതി. അത്തരം 150 തടിച്ച കവറുകളുണ്ടായിരുന്നു. ഒരെണ്ണം ഞാന്‍ പൊട്ടിച്ചു. അതിനകത്ത് പ്രോഗ്രാം നോട്ടീസ് മടക്കി വച്ചിരിക്കുന്നു. അതാണ് അന്ധ വിദ്യാര്ഥികള്‍ക്കുള്ള സമ്മാനം.

നിയമഭാ സ്പീക്കറിന്' 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. സമയത്തിന്' സഭ തുടങ്ങുക 2. അധികം സംസാരിക്കാതിരിക്കുക 3. അധികം സംസാരിക്കുന്നവരെ നിയന്ത്രിക്കുക. (അതുകൊണ്ട് ഞാനധികം നീട്ടുന്നില്ല)
(കുവൈത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസം‌ഗിച്ചത്)

Blog Archive