Search This Blog

Thursday, October 30, 2008

കേരളകൌതുകങ്ങൾ 2

1.57,139 കോടിയാണ്‌ കേരളത്തിന്റെ പൊതുകടം. പലിശ, ശമ്പളം, പെന്‍ഷന്‍ ചെലവുകളിലേക്കായി നമ്മുടെ വരുമാനത്തിന്റെ 86% പോകുന്നു.

2.ഇടുക്കി, വയനാട്‌ ജില്ലകളാണ്‌ ആത്മഹത്യയില്‍ മുന്നില്‍. മലപ്പുറം ഏറ്റവും പിറകില്‍.

3.കേരളത്തില്‍ കാര്യങ്ങള്‍ നടക്കാന്‍ ഏറ്റവും പ്രയാസമുള്ള വകുപ്പുകള്‍ പോലീസും കോടതിയുമാണ്‌. എളുപ്പം പഞ്ചായത്താപ്പീസും കൃഷിഭവനും.

4.ഡോസിടാക്സല്‍ എന്ന ശ്വാസകോശ കാന്‍സര്‍ മരുന്നിന്റെ മൊത്തവ്യാപാരിവില 3,490 രൂപ. ഉപഭോക്താക്കള്‍ക്ക്‌ കിട്ടുന്നത്‌ 14,570 രൂപക്ക്‌.

5.പ്രതിവര്‍ഷം കേരളം മരുന്നിന്‌ ചെലവാക്കുന്നത്‌ 4000 കോടി രൂപ.

6.ഫെഡറല്‍ ബാങ്കിലെ നിക്ഷേപം 21,584 കോടിയാണ്‌. സൌത്ത്‌ ഇന്ത്യന്‍ ബാങ്കിലേത്‌ 12,239 കോടിയും. ഫെഡറല്‍ ബാങ്കിന്റെ മൂലധനത്തില്‍ 60% ത്തിലധികം ഇപ്പോള്‍ വിദേശ നിയന്ത്രണത്തിലാണ്‌. എസ്‌.ഐ.ബിയുടെ 48%ഓഹരികള്‍ വിദേശികളുടേതാണ്‌.

Tuesday, October 28, 2008

കേരളകൌതുകങ്ങൾ

1.സാക്ഷരതയില്‍ രണ്ടാം സ്ഥാനത്താണ്‌ കേരളമിപ്പോള്‍ (85%). മിസോറാമാണ്‌ മുന്നില്‍ (89%).

2.കേരളത്തില്‍ ഏറ്റവുമധികം ദരിദ്രരുള്ളത്‌ പാലക്കാട്‌ ജില്ലയില്‍; കുറവ്‌ പത്തനംതിട്ട. (പത്തനംതിട്ട ജില്ലയില്‍ ഏറെയും വനങ്ങളും റബര്‍ തോട്ടങ്ങളുമാണ്‌).

3.ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതിനാല്‍ കേരളത്തില്‍ വൃദ്ധരുടെ എണ്ണം കൂടി (അവരുടെ ചികില്‍സാ ചെലവുകളും). പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്‌. സ്ത്രീകളുടേത്‌ 75.

4.മാമാങ്കത്തിന്‌ സാമൂതിരി നിലയുറപ്പിച്ചിരുന്ന 'നിലപാട്‌ തറ' ഇപ്പോള്‍ ഒരു ഓട്ടുകമ്പനിപ്പറമ്പിലാണ്‌. ചാവേറുകളുടെ 'മണിക്കിണര്' ആശുപത്രി വളപ്പിലും.

5.ഓരോ തൊഴിലിലുമേര്‍പ്പെട്ടിരിക്കുവര്‍ ഒന്നിച്ച്‌ താമസിക്കുന്ന കോളനികള്‍ പാലക്കാട്‌ നെന്മാറയില്‍ വേണ്ടുവോളമുണ്ട്‌. തട്ടാത്തറ, കൊശത്തറ, ചെട്ടിത്തറ, ചക്കാന്തറ, തുന്നക്കാരത്തെരുവ്‌, പപ്പടക്കാരത്തെരുവ്‌... ...

6.’ഇത്‌ ഭൂമിയാണ്‌‘ എന്ന തന്റെ നാടകത്തിന്റെ 50ആം വാര്‍ഷികത്തില്‍ കെ.ടി.മുഹമ്മദ്‌ പറഞ്ഞു, ഇത്‌ ഭൂമിയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌ ഭൂ മാഫിയ മാത്രമാണ്‌.

Sunday, October 26, 2008

പഴയൊരു സിനിമാപോസ്റ്റർ


ജന്മഭൂമി എന്ന ചിത്രം ആർ സംവിധാനം ചെയ്തതാണെന്ന് താമസിയാതെ പറയുന്നതാണു.

Saturday, October 25, 2008

സുരേഷ് ഗോപീ പ്രതിസന്ധി

മൈക്രോകഥ
1
ക്ലാ ക്ലാ.., ക്ലീ.., ക്ലൂ..,
എന്നിട്ടും സുരേഷ്ഗോപി തിരിഞ്ഞു നോക്കിയില്ല.
2
ക്ലാവർ, ക്ലീനർ, ക്രൂഷ്ചേവ്..
സുരേഷ്ഗോപി ക്ലോസപ്പിൽ തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈ..!
മുറ്റത്തൊരു മൈനയുടെ അപ്പി കിടക്കുന്നു. ഷിറ്റ്!

(അപ്പി എടുത്തു കളയാൻ ഭാര്യയെ വിളിച്ചാൽ ഫെമിനിസ്റ്റുകൾ സമ്മതിക്കുമോ? വേലക്കാരെ വിളിച്ചാൽ ദളിത്പ്രേമികൾ പ്രതികരിക്കില്ലേ? സ്വയം എടുത്തു കളയാൻ സവർണ്ണമേധാവിത്വം ‘കാ ത്വം ഗോപി’ എന്ന് പ്രതിഷേധിക്കില്ലേ? കഥ എങ്ങനെ അവസാനിപ്പിക്കും?)

Saturday, October 18, 2008

ഇന്നസെന്റ് പറഞ്ഞത്

കുവൈത്തിലെ ക്രൌൺ പ്ലാസ ഹോട്ടലിൽ സ്വർ‌ണ്ണവർ‌ണ്ണ ജുബ്ബയുമണിഞ്ഞ് ഇന്നച്ചൻ. ഭാര്യ ആലീസിനെ ആരോ പൊക്കിക്കൊണ്ടുപോയിരിക്കുന്നു ഡിന്നറിനായി.ഇന്നച്ചനു പോകാൻ കഴിയില്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാർ അവരുടെ അം‌ബാസഡറായി പിടിച്ചു കൊണ്ടു വന്നിരിക്കയാണു പാവത്തെ.പാവമാണെന്ന് സിനിമയിലെ ഇമേജ് മാത്രമാണെന്നും ആൾ കുശാഗ്രബുദ്ധിയാണെന്നും (വെറുതെയണോ ‘അമ്മ’യുടെ മുകളിൽ കയറിയിരിക്കുന്നത്?), ഗൌരവസിനിമയെ സ്വകാര്യമായി പ്രേമിക്കുന്നവനുമാണെന്നും സം‌സാരവഴിയേ മനസിലാവും. ഇനി ഇന്നച്ചന്റെ വാക്കുകളിൽ:
എനിക്ക് ഇന്റർവ്യൂവിനു പൈസാ കിട്ടും. ഐഡിയ സ്റ്റാർ സിം‌ഗരറുകാര് അമ്പതിനായിരം രൂപയാണ് തന്നത്. അല്ലെങ്കിലും സിനിമാക്കാർ നേരം വെളുക്കുന്നതിനു മുമ്പേ ഇന്റർവ്യൂവിനു ഇരുന്നു കൊടുക്കരുത്. രാഷ്ട്രീയക്കാർക്ക് അത് ഗുണം ചെയ്യും. സിനിമക്കാ‍രെ ജനം എപ്പോഴും കാണരുത്. മാർക്കറ്റിൽ കിട്ടാത്ത റെയർ വസ്തു പോലെ അവരെ ജനം ആഗ്രഹിക്കണം. മാർക്കാറ്റിനെക്കുറിച്ച് എനിക്ക് നല്ലപോലറിയാം. ഇരിങ്ങാലക്കുടയിൽ നടത്തിയിരുന്ന മാർജിൻ ഫ്രീ മാർക്കറ്റ് നിർത്തി. നമ്മൾ പഞ്ചസാര കിലോ 21 രൂപക്ക് കൊടുക്കുമ്പോൾ റിലയൻസ്കാർ 18 നു കൊടുക്കും. പൈസയുടെ വില എനിക്ക് നന്നായറിയം. ഞാൻ നിർമ്മിച്ച അഞ്ച് സിനിമകൾ ഏതൊക്കെയെന്നറിയുമ്പോൾ എന്നിലെ കലാകാരനേയും മനസ്സിലാവും. മൂന്ന് സിനിമ, എന്റെ നാട്ടുകാരനും സുഹൃത്തുമായ മോഹൻ സംവിധാനം ചെയ്തു: വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ. ഭരതൻ ചെയ്ത ‘ഓർമ്മക്കായി’ എത്ര അവാർഡ് വാങ്ങി! കെ.ജി.ജോർജ്ജാണു അഞ്ചാമത്തെ സിനിമ ചെയ്തത്;ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്. അതോടെ എന്റെ മരണം ഉറപ്പായി. (എനിക്കറിയാമായിരുന്നു ലേഖ സാമ്പത്തികവിജയം നേടില്ലെന്ന്. പക്ഷേ സഹനിർമ്മാതാവിനു കോടി പ്രതീക്ഷയായിരുന്നു).പിന്നെ അഭിനയം കൊണ്ട് പിടിച്ചു നിന്നതാണു. കോമഡിനടനായി മാത്രം ക്ലാസിഫൈ ചെയ്യരുത്. വേഷം, ദേവാസുരം.. സീരിയസ് വേഷങ്ങൾ ചെയ്ത എത്രയോ സിനിമകൾ! മോഹൻലാലിനെപ്പോലെ ഡാൻസ് ചെയ്തിരുന്നെങ്കിൽ ഈ ശരീരവും ഒന്ന് ഉടഞ്ഞേനെ. ലാൽ അസ്സലായി ഡാൻസ് ചെയ്യും കേട്ടോ. മമ്മൂട്ടിയുടെ ഒരു കുഴപ്പം (ഡാൻസിൽ)ബെയ്സില്ലാത്തതാണു. സെറ്റിൽ വച്ച് ആളുകളുടെ മുന്നിൽ വച്ച് ചുവട് പഠിച്ചെടുക്കാനും ബുദ്ധിമുട്ട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിലും മറ്റും ഞാനും എല്ലാരും ഡാൻസ് ചെയ്യണ പോലെ ചെയ്തിട്ട്ണ്ട്. ഒരു സ്റ്റപ് എല്ലാർക്കുമറിയാമല്ലോ. എന്റെ അപ്പൻ, തെക്കേത്തല വറീത്, വൈകുന്നേരം രണ്ടെണ്ണമൊക്കെ വിട്ട് ഇരിങ്ങാലക്കുട ടൌണിൽ രണ്ട് ചുവട് വക്കുമായിരുന്നു. എന്റെ അപ്പൻ കള്ളുകുടിച്ച് നാടു മുഴുവൻ ഡാൻസ് ചെയ്ത് നടക്കുകയായിരുന്നു എന്നൊന്നും എഴുതിപ്പിടിപ്പിക്കല്ലേ! അമേരിക്കയിൽ പോയപ്പോൾ പെൺകുട്ടികൾ വന്ന് തോളേപ്പിടിച്ച് ഫോട്ടോയെടുക്കും. അതിൽ നിർത്തില്ല അവർ. ഹാപ്പി ക്രിസ്മസ് എന്നു പറഞ്ഞ് വീട്ടിലേക്കുമയക്കും. പിന്നെ ആലീസിനെ ഞാൻ പോകുന്നയിടത്തൊക്കെ കൊണ്ടുപോകേണ്ടി വന്നു. പുതിയ പ്രശ്നമൊന്നും ഉണ്ടാക്കരുത്!
ഇപ്പോഴത്തെ പരിപാടി: ‘ആകാശയാത്ര’, ‘ബോസ്’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാനെഴുതിയ 10 ചെറുകഥകളുടെ (ഒലിവ് പബ്ലിക്കേഷൻ പ്രസിധീകരിച്ച ‘മഴക്കണ്ണാടി’)സീരിയൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ 10 കഥകളിലും ഞാൻ ഓരോ വേഷത്തിലും വരുന്നുണ്ട്. ‘ഇന്നസെന്റ് കഥകളിലും’ ‘ഞാൻ ഇന്നസെന്റിലും’ കാണാത്ത ഇന്നസെന്റിനെ മഴക്കണ്ണാടിയിൽ കാണാം.

Tuesday, October 14, 2008

സംഭാഷണം: ജയരാജ്‌ വാര്യര്‍‌

കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി

ജയരാജ്‌ വാര്യര്‍, കാരിക്കേച്ചറിസ്റ്റ്‌ എന്ന പദം മലയാളീകരിച്ച വിദ്വാന്‍; ചാനലുകളിലും സ്റ്റേജ്‌ ഷോകളിലും ഹാസ്യത്തിന്‍റെ ഒറ്റയാള്‍പ്പട്ടാളം; ആ വണ്‍മാന്‍ഷോക്ക്‌ ഇത്‌ 25 ആം വര്‍ഷം.

തമാശകള്‍ കണ്ടു പിടിക്കുതെങ്ങനെയാണ്‌?

കഴിഞ്ഞ ദിവസം കുവൈത്തിലെ സാല്‍മിയയിലൂടെ ഞങ്ങള്‍ നടന്നു പോകുകയായിരുന്നു. വേഷത്തില്‍ സാധാരണക്കാരനായ, മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന ഒരാളെ ഇടക്ക്‌ കണ്ടു, പരിചയപ്പെട്ടു. സംഭാഷണമധ്യേ 'ഞാനീ നാട്ടുകാരനല്ലല്ലോ' എന്ന അര്‍ത്ഥത്തില്‍ അയാള്‍ പറയുന്നു 'ഐ ആം നോട്ട്‌ ദിസ്‌ കണ്‍ട്രി!' ഞാനിത്‌ സ്റ്റേജില്‍ അവതരിപ്പിച്ചു. നീണ്ട കൈയടി. എന്താ കാരണം? മലയാളി സ്വയം കളിയാക്കി ചിരിക്കാന്‍ പ്രാപ്തിയുള്ളവനാണ്‌. ഞാന്‍ കണ്ണും കാതും മനസും തുറന്നു വച്ചിരിക്കുന്നു. നല്ല നിരീക്ഷണമാണ്‌ ഹാസ്യത്തിന്‍റെ ഉറവിടം. ഹാസ്യം നമുക്ക്‌ ചുറ്റുമുണ്ട്‌. അത്‌ കണ്ടു പിടിച്ചാല്‍ മതി. മാധ്യമങ്ങള്‍ ചിരിക്കാനുള്ള വക ഉണ്ടാക്കിത്തരുന്നുമുണ്ട്‌. മുഖ്യമന്ത്രി ശബരിമലക്ക്‌ പോയി എന്ന പത്രവാര്‍ത്തയില്‍ നിന്നും കോമഡിയുണ്ടാക്കാം.

ചാനലുകള്‍ പെരുകിയതോടെ കോമഡിയുടെ നിലവാരം കുറയുന്നു?

ചാനലുകാര്ക്ക്‌ അവരുടെ സ്ഥാപിതതാല്‍പര്യങ്ങളുണ്ട്‌. ചാനലോക്രസിയില്‍ അവര്‍ പറയുന്നതേ നടക്കൂ. കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി കൂടുന്നത്‌ കൊണ്ടാണ്‌. 'ഉഷാ ഉതുപ്പിന്റെ ഗാനമേളയോ?' എന്ന്‌ പിണറായി വിജയന്‍ ചോദിച്ചതാണ്‌ 2007 ലെ ഏറ്റവും വലിയ കോമഡി. അപ്പറഞ്ഞത്‌ ഉഷാ ഉതുപ്പ്‌ തെറ്റിദ്ധരിച്ചത്‌ ട്രാജഡി. ഹാസ്യത്തെ അതേ രീതിയിലേ എടുക്കാവൂ.

സമീപകാലത്ത്‌, കേട്ട തമാശയല്ല കണ്ടുകൊണ്ടിരിക്കുന്ന കാര്യം പറയാം. ടിവി അവതാരകമാര്ക്ക്‌ വേഷം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നു. ഒറ്റത്തുണിയേലാണ്‌ കാര്യം സാധിക്കുക. പരമാവധി വലിഞ്ഞു മുറുകിയിരിക്കുകയും ചെയ്യും. ഇവിടെ ഒരു ബ്ളേ'ഡ്‌ കാണിച്ചാല്‍ അവിടെ പൊട്ടും.

തലമുടി പൊക്കി കഷണ്ടി കാണിച്ചാല്‍ ഭരത്‌ ഗോപിയായി. മുഖം നീട്ടിപ്പിടിച്ചാല്‍ മോഹന്‍ലാല്; മുഖം നന്നായി വക്രിച്ചാല്‍ അച്യൂതാനന്ദന്. ഇത്തരം 'ഫിഗറുകള്' ആദ്യമായി കോമഡിയില്‍ അവതരിപ്പിക്കുന്നത്‌ ഞാനാണ്‌. കഴിഞ്ഞ ആന്റണി മന്ത്രിസഭയില്‍ നിയമസഭയില്‍ പോയി അവരെയും അനുകരിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ പാടി: 'അച്ഛനടങ്ങിയിരിക്കേ വേണ്ടൂ, വെച്ചാലും വാളെന്ന്‌ ഗിരീശന്‍'. ച്ചാല്, മക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അച്ഛനെ അടക്കിയിരുത്തും. ഇത്‌ ഞാന്‍ മുരളീധരന്-കരുണാകരനുമായി ബന്ധിപ്പിക്കും. കൂടുതല്‍ ഇംപ്രൊവൈസ്‌ ചെയ്യാറില്ല. അതെന്റെ ഒരു പരിമിതിയായിരിക്കാം. പഴയ കഥകള്‍ സമകാലീന പരിസരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയണം.

സ്റ്റേജ്‌ പ്രോഗ്രാമില്‍ കാണികളെക്കൂടി പരിഹാസത്തിന്‌ പാത്രമാക്കുന്നത്‌ കണ്ടിട്ടുണ്ട്‌. എന്തുമാത്രം ഫലപ്രദമാണത്‌?

ചാക്യാര്‍കൂത്തിന്റെ പാരമ്പര്യമാണത്‌. കാണികളെ കളിയാക്കുകയല്ല, അവരെ പങ്കെടുപ്പിക്കുകയാണ്‌. ഒരിക്കല്‍ ഒരു സ്ഥലത്ത്‌ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുതിനിടെ ഒരാള്‍ കയറി വന്നു. ഞാനുടനെ പറഞ്ഞു പഞ്ചായത്ത്‌ പ്രസിഡണ്ടല്ലേ, വരണം വരണം! ജനം ചിരിയോട്‌ ചിരി. അത്‌ സത്യമായിരുന്നു. ചിലപ്പോള്‍ നമ്മുടെ ആറാമിന്ദ്രിയവും പ്രവര്‍ത്തിക്കും. കറുത്ത കരയുള്ള വെള്ളമുണ്ട്‌ ധരിച്ച്‌ നില്‍ക്കുന്നയാളോട്‌ 'താങ്കള്‍ കണ്ണൂര്കാരനല്ലേ?' എന്ന്‌ ചോദിച്ചു നോക്കൂ. 90 ശതമാനവും സത്യമായിരിക്കും. നിങ്ങള്‍ പരിചയപ്പെടുന്നയാളിന്റെ പേര്'കൃഷ്ണനുണ്ണി എന്നാണെങ്കില്‍ ഉറപ്പിക്കാം അയാള്‍ പാലക്കാട്ടുകാരനാണ്‌. പത്മകുമാറാണെങ്കില്‍ തിരോന്തരംകാരനും.

Thursday, October 9, 2008

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം

നെടുവീര്‍പ്പുകളുടെ പ്രവാസം; ഒത്തുതീര്‍പ്പുകളുടേയും.

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം, നെടുവീര്‍പ്പുകളുടെയും നിശ്വാസങ്ങളുടെയും ദീര്‍ഘസമാഹാരമാണ്'. ജീവിതം പ്രവാസമാണെന്നും മരണം വരെ മനുഷ്യരെല്ലാവരും പ്രവാസികളാണെന്നും സ്വയം ഒരു കഥാപാത്രമായി വന്നുകൊണ്ട്‌ ഏറ്റു പറയുകയാണ്‌ മയ്യഴിയുടെ ചരിത്രകാരന്‍. മുകുന്ദന്‌ മുൻ‌പ്‌ ആ ചരിത്രംപറയല്‍ ദൌത്യം നോവലില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌ സഞ്ചാരസാഹിത്യകാരനായ എസ്‌.കെ.പൊറ്റെക്കാടും. ക്രാഫ്റ്റിലെ ഈ 'പുതുമ' കഴിഞ്ഞാല്‍ കരുണാര്‍ദ്രമായ മനസോടെ ഏറെ ജീവിതങ്ങള്‍ പകര്‍ത്തി വക്കുന്ന ഫീച്ചറെഴുത്തുകാരനെ കാണാം. കണ്ടുമുട്ടിയ കഥാപാത്രങ്ങളുടെ ഡി.എന്‍.എ. വരെ പിടിയുള്ള എല്ലാമറിയുന്നവന്‍-എഴുത്തുകാരനേയും.

ജീവിതം കുമ്പസാരിക്കുന്ന ആ കഥാപാത്രങ്ങള്‍ നിരവധിയാണ്‌: ജന്‍മിയുടെ മകനായിട്ടും പണിയെടുക്കാനും നാട്വേള്‌ കാണാനും ബര്‍മ്മയിലേക്ക്‌ ഒരുപ്പോക്ക്‌ പോയ കൊറ്റ്യത്ത്‌ കുമാരന്‍; കുമാരന്റെ ജീവിതത്തില്‍ നിന്നും ജപ്പാന്‍ പട്ടാളക്കാര്‍ പാവ പോലെ എടുത്തു കൊണ്ടുപോയ ബര്‍മ്മക്കാരി കതീശ; രണ്ടാംലോകമഹായുദ്ധകാലത്ത്‌ നാസികളാല്‍ വെടിവച്ചു കൊല്ലപ്പെട്ട മിച്ചിലോട്ട്‌ മാധവനെന്ന വിപ്ളവകാരിയെ ആരാധിച്ച കെള്ളോത്ത്‌ സുനന്ദ; സ്വന്തം കിടപ്പുമുറിയില്‍ മാതാപിതാക്കളെ കയറ്റാത്തയത്ര തന്റേടസ്വകാര്യത സൂക്ഷിക്കുന്ന ടീനേജ്‌ മകളെപ്പറ്റി ആധി കൊള്ളുന്ന അമേരിക്കന്‍ മലയാളി ദമ്പതികള്‍; സാഹിത്യകാരന്‍ പി.കെ.പി.യുടെ 'തീപ്പൊരി' പ്രസംഗം കേട്ട്‌ നിരാശനായിപ്പോകുന്ന ഗൌരവ വായനക്കാരന്‍, ദുബായിലെ സുധീരന്‍; ഓലവീടായതിനാല്‍ കാമുകിയെ നഷ്ടപ്പെടുമെന്ന വിചാരത്താല്, സലാലയില്‍ എല്ലു മുര്രിയെ പണിയെടുക്കുന്ന നാഥന്‍; കമ്യൂണിസ്റ്റ്‌ എം.എല്‍.എ. ഗിരി; പാര്‍ട്ടി നേതാവിന്റെ അമേരിക്കന്‍ എം.ബി.എ.ക്കാരന്‍ മകന്‍ അശോകന്‍... ... അങ്ങനെ ഒരുപാടൊരുപാട്‌ കഥാപാത്രങ്ങളിലൂടെ, അവരുടെ 'ഈശ്വരാ' നിശ്വാസങ്ങളിലൂടെ (എത്ര തവണയാണ്‌ മുകുന്ദനത്‌ പ്രയോഗിച്ചിരിക്കുന്നത്‌! ഈശ്വരാ!) ഒരു നൂറ്റാണ്ടിന്റെ പ്രവാസചരിതം പറയുന്നു മുകുന്ദന്‍, പകുതി ആത്മകഥയായും ആത്മരതിയായും; പകുതി പരദയയായും, പരദൂഷണമായും. വായനക്കാര്‍ക്ക്‌ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ വായനാനുഭവമാണ്‌ മുകുന്ദന്റെ കരവിരുത്‌ 'പെര്‍ഫോം' ചെയ്യുന്നത്‌. ഏറെ കാണാം; ഏറെ കേള്‍ക്കാം; ഒന്നുമെടുക്കാതെ തിരികെ പോരാം.

1930 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലൂടെ മുറിഞ്ഞും മുറിയാതെയും, നേര്‍ക്കും അല്ലാതെയും വന്നു മറയുന്ന 'പ്രവാസികളില്‍' കേന്ദ്രസ്ഥാനത്ത്‌ കൊറ്റ്യത്ത്‌ തറവാട്ടിലെ അഞ്ച്‌ തലമുറകളുണ്ട്‌ -ജനറേഷന്‍ ഗ്യാപ്‌ നന്നായി വെളിപ്പെടുത്തിത്തന്നെ. മൂല്യങ്ങളുടെ നിരാസമല്ല, കാഴ്ചപ്പാടുകളുടെ വിശാലതയാണ്‌ കാലമേറുന്തോറും വളരുന്നതെന്ന്‌ ചരിത്രകാരന്റെ സാക്ഷ്യം. എന്നാല്‍, ചരിത്രകാരന്റെ കാഴ്ചപ്പാടോ? 'അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയ ശേഷം അശോകന്‍ സംസാരിച്ചത്‌ (യൂണിവേഴ്സിറ്റി കാമ്പസിലെ) ഒരു ആഫ്രിക്കക്കാരിയോടാണ്‌, സായ്‌വിനോടല്ല എന്നതില്‍ സന്തോഷം തോന്നിയെന്ന്‌ കഥ പറയുന്നയാള്‍. അതിന്‌ കാരണമൊന്നും പറയുന്നില്ല കഥാകാരന്‍. അമേരിക്കന്‍ വിരോധം ഫാഷനായി കൊണ്ടുനടക്കുന്ന വായനക്കാരുമായുള്ള ഒത്തുതീര്‍പ്പാവാം കാരണം. പക്ഷേ, എയര്‍പോര്‍ട്ടില്‍ നിന്നും യൂണിവേഴ്സിറ്റിയിലേക്ക്‌ ടാക്സിയില്‍ പോയ അശോകന്‍ ടാക്സിക്കാരനോടെങ്കിലും സംസാരിച്ചില്ലെന്നോ?

മുകുന്ദന്റെ രചനാപാടവം, അനേകം കഥ-ഉപകഥളിലൂടെ, ഗ്രാമ നഗര ചിത്രങ്ങളിലൂടെ, സംഭവ സങ്കീര്‍ണ്ണ ചിത്രീകരണങ്ങളിലൂടെ അദൃശ്യമായ കണ്ണി പോലെ കടന്നു പോകുന്നു. മലയാളി എന്നും 'നെഞ്ചേറ്റി'യിട്ടുള്ള പ്രണയം, വിരഹം, കിനാവ്‌, പ്രതീക്ഷ, ഗൃഹാതുരത, മണ്ണ്‌, മദ്യം (എത്രയോ ബ്രാന്‍ഡുകളുടെ ഒരു ഡയറക്ടറിയാണ്‌ പ്രവാസം!) ഭൂമികയാക്കി, നമുക്കറിയാവുന്ന കാര്യങ്ങള്‍, നമ്മെ ഷോക്കടിപ്പിക്കാതെ,സ്നേഹത്തോടെ പറഞ്ഞു തരുന്നു മുകുന്ദന്‍. അത്യന്തം സിനിമാറ്റിക്കായ ഒരു ഭാഗം: നാഥന്‍ കാമുകി രാധയെ കാണുകയാണ്‌. രാത്രി. അവര്‍ക്കിടയില്‍ രാധയുടെ വീടിന്റെ ജന്നല്.

'ഒന്ന്‌ വെളക്ക്‌ കത്തിക്ക്‌, നെന്റെ മുഖമൊന്ന്‌ കണ്ടോട്ടെ.
അയ്യോ, ആരെങ്കിലും കാണും.
ആരും കാണില്ല. കത്തിക്ക്‌.
പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ അവള്‍ തീപ്പെട്ടിയുരച്ചു. അതവള്‍ മുന്‍കൂട്ടി കരുതിയിരുന്നു. ഇരുട്ടില്‍ പെട്ടെന്നു തെളിഞ്ഞ ആ മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം അയാള്‍ ഒരു നോക്ക്‌ കണ്ടു. ഒരു നോക്കു മാത്രം. അപ്പോഴേക്ക്‌ തീപ്പെട്ടിത്തിരി മഴക്കാറ്റില്‍ അണഞ്ഞു. അവള്‍ വീണ്ടും ഉരച്ചു. അവസാനത്തെ കൊള്ളിയും തീരുന്നത്‌ വരെ. ഇരുട്ടില്‍ വെളിച്ചത്തിന്റെ മഞ്ഞച്ചായത്തേപ്പ്‌ തെളിയുകയും മായുകയും ചെയ്തു.
അവസാനം വീണ്ടും ഇരുട്ട്‌. ഇരുട്ടില്‍ നിറഞ്ഞു വീഴുന്ന കറുത്ത മഴ.'


ഈ നാഥന്‍ ഗള്‍ഫില്‍ പോയി പച്ചക്കറിത്തോട്ടത്തിലെ ഡ്രൈവറായി പ്രമോഷനായി, കാമിച്ച പെണ്ണിനെ കെട്ടാനുള്ള യാത്രക്ക്‌ തയ്യാറെടുക്കുമ്പോഴാണ്‌ നാട്ടുകാരി മെഹ്‌റുന്നീസ 'ഡാംസല്‍ ഇന്‍ ഡിസ്ട്രസ്‌' ആയി, നാഥന്റെ കഥയില്‍ വില്ലന്‍നിമിത്തമായി പ്രത്യക്ഷപ്പെടുന്നത്‌. ഇഖാമ (റസിഡന്റ്‌ പെര്‍മിറ്റ്‌) ഇല്ലാത്ത അവളെ 'നാഥിച്ച'തിന്‌ അയാള്‍ പൊതുനിരത്തില്‍ വച്ച്‌ ചാട്ടവാറടിയേറ്റ്‌ അഴിക്കുള്ളിലായി. സംഘടനയുടെ വകയാണെന്നും പറഞ്ഞ്‌ നന്‍മ നിറഞ്ഞവന്‍ സുധീരന്‍, നാഥന്റെ അച്ഛന്‌ സാമ്പത്തികസഹായം ചെയ്യുന്നുമുണ്ട്‌.

പ്രവാസം നന്‍മകളാല്‍ സമൃദ്ധമാണ്‌. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്നൊരു സന്ദേശമുണ്ടിതില്‍. ഏറെ ജീവിതങ്ങളെ അവതരിപ്പിച്ചുവെന്നതിന്റെ ന്യായീകരണവുമുണ്ടതില്‍. ന്യായീകരിക്കാന്‍, കഥാപാത്രബാഹുല്യം ഒരു കുറ്റമല്ല. ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന മലയാളിപ്രവാസജീവിതത്തെ വരച്ചുകാട്ടണമെങ്കില്‍, കഥാപാത്രങ്ങള്‍ക്ക്‌ വ്യക്തിത്വമുണ്ടാകണമെങ്കില്‍, 432 പേജുകള്‍ പ്രവാസത്തെപ്പോലെ വലിയ കാന്‍വാസുള്ള നോവലിന്‌ ആവശ്യമായിരിക്കാമെങ്കിലും വൃഥാസ്ഥൂലത മുകുന്ദന്‌ ഒഴിവാക്കാമായിരുന്നുവെന്നാണ്‌ ചില ഭാഗങ്ങള്‍ തോന്നിപ്പിക്കുക. രാമദാസിന്റെ വീട്ടില്‍ വച്ച്‌ കഥ പറയുന്ന ആള്‍ കെ.കരുണാകരനെയും പത്മജയെയും കാണുന്നത്‌ രസം. പത്മജയുമായുള്ള സംഭാഷണം, അതിരസം.

പ്രണയത്തിനായി ചെവി മുറിച്ച വാന്‍ഗോഗിനെപ്പോലെ (!) ഗിരിയും കാമുകി സുനന്ദക്ക്‌ വേണ്ടി ചെവി മുറിച്ചത്രെ! വാന്‍ഗോഗ്‌ മുറിച്ചെവിയനായത്‌ അപകടം മൂലമോ കാമിനി മൂലമോ എന്നത്‌ സംവാദപിന്നാമ്പുറത്തെ നേരംകൊല്ലി ഗവേഷണ വിഷയമാണ്‌. എഴുത്തുകാരനിലെ, ഇവിടെ റിപ്പോര്‍ട്ടറിലെ, കാല്‍പനികന്‍ യഥാതഥനെ കീഴ്പ്പെടുത്തുന്നതിന്‌ മറ്റൊരു 'ഇര'യാണ്‌ ഗള്‍ഫുകാര്‍. മുകുന്ദന്‌ അവര്‍ ലേബര്‍ ക്യാംപുകാര്‍ മാത്രമാണ്‌. വല്ലാത്ത റൊമാന്റിസിസം തന്നെ. അറബികള്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ട്‌, 'മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പി..., കക്കൂസ്‌ പോലും (!) കഴുകിച്ചിട്ട്‌..., മോന്തിക്ക്‌ പെണ്ണുങ്ങള്‌ ഓനെ (തോട്ടക്കാരന്‍ ഹമീദിനെ) കണ്ണടയ്ക്കാന്‍ സമ്മതിക്കില്ലെന്നൊരു വൈല്‍ഡ്‌ ഫാന്റസിയും!

പ്രവാസികള്‍, അഥവാ വിദേശമലയാളികള്‍, അര്‍ത്ഥം ദ്യോതിപ്പിക്കുന്നതു പോലെ നാടു കടത്തപ്പെട്ടവരല്ല, നാട്‌ വിട്ട്‌ പോന്നവരാണ്‌. കാല്‍പനികത കലര്‍ത്തിപ്പറഞ്ഞാല്‍, സാഹചര്യങ്ങളാല്‍ നാട്‌ കടത്തപ്പെട്ടവരാണ്‌. കാല്‍പനികത അവിടെ തീര്‍ന്നു. ഗൃഹാതുരതയൊക്കെ, വീണേടം വിഷ്‌ണുലോകമാക്കിയ മലയാളി എന്നേ മറന്നിരിക്കുന്നു!

എന്നാൽ വായന രസാവഹമാക്കുന്ന, വായന എന്റര്‍ടെയിന്‍മെന്റുമാണ്‌, ചേരുവകളാല്‍ സമ്പന്നമാണ്‌ പ്രവാസം (ലക്ഷ്മി എന്‍. മേനോന്റെ വൈക്കോല്‍ ആര്‍ട്ടുമായി അഞ്ച്‌ വ്യത്യസ്ത കവറുകളിലാണ്‌ പ്രവാസം ഇറങ്ങിയിരിക്കുന്നത്‌). മയ്യഴിയിലെ ജാലവിദ്യക്കാരന്‍ അല്‍ഫോന്‍സച്ചന്‍ മരിച്ചപ്പോള്‍ മലബാറിലെ ഓരോ ടൌണിലും പുതിയ മാന്ത്രികര്‍, ദുബായിയച്ചന്‍, അബുദാബിയച്ചന്‍, ഷാര്‍ജയച്ചന്‍... പ്രത്യക്ഷരായെന്ന്‌ ഒരു നിരീക്ഷണം. ദുബായില്‍ വരുന്നതിന്‌ മുമ്പ്‌ നല്ലൊരു വായനക്കാരിയായിരുന്ന സൌമിനിട്ടീച്ചറിന്റെ ലൈബ്രറി സ്വര്‍ണ്ണാഭരണങ്ങളുടെ ലൈബ്രറിയായി മാറിയെന്നും ഡി.സി.ബുക്ക്സിന്റെ സ്ഥാനം മലബാര്‍ ഗോള്‍ഡ്‌ കൊണ്ടുപോയെന്നും മറ്റൊന്ന്‌.

സുഭാഷ്‌ ചന്ദ്രന്റെ 'ബ്ളഡിമേരി'യിലേതു പോലുള്ള തീവ്രാനുഭവങ്ങള്‍ (ഒരു ഗള്‍ഫ്‌ വേലക്കാരി പിഴച്ചു പെറ്റ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുന്ന കഥ) ചിത്രീകരിച്ചാല്‍ തന്റെ ബൃഹദ്‌ നോവലിന്റെ സാര്‍വലൌകികത നഷ്ടപ്പെടുമെന്ന്‌ കൃതഹസ്തനായ മുകുന്ദനറിയാം. അതിനാല്‍ അദ്ദേഹം മാജിക്കല്‍ റിയലിസത്തിന്റേയോ മറ്റ്‌ മാജിക്കുകളുടേയോ പിന്നാലെ പോകാതെ നമ്മുടെ മിഡില്‍ക്ളാസ്‌ മാനസികാവസ്ഥക്ക്‌ രുചിക്കും വിധം ആയാസരഹിതമായ വായനനാനുഭവം സമ്മാനിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും കൂട്ടിയിണക്കിയും, യാത്രാവിവരണവും ആത്മകഥയും വിളക്കിച്ചേര്‍ത്തും, വ്യക്തിത്വങ്ങളിലൂടെയും സംഭവങ്ങളിലൂടെയും 'ജംപ്കട്ട്‌' ചെയ്തും, ആത്മപരിശോധന നടത്തിയും, ചിരിച്ചും കരഞ്ഞും മുകുന്ദന്‍ ഈ കഥാപാത്രങ്ങളുടെ മുന്നില്‍ക്കയറി നടക്കുന്നു. റംഗൂണ്‍ നഗരത്തെരുവുകളിലെ കച്ചവടക്കാരെക്കുറിച്ചോ, കല്‍ക്കത്തയിലെ റിക്ഷാക്കാരെക്കുറിച്ചോ, ബഹ്‌റൈനിലെ ലേബര്‍ ക്യാംപുകളെക്കുറിച്ചോ, ഡല്‍ഹി, മാഹി, മിനസോട്ട നഗരങ്ങളിലെ മനുഷ്യപ്രകൃതിയെക്കുറിച്ചോ പറയുമ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ വരുന്ന സമാനതയും, പ്രവാസകഥാപാത്രങ്ങളെ അവരുടെ സങ്കീര്‍ണ്ണത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരേ ജീവിതരേഖയില്‍ സന്ധിപ്പിക്കുന്നതും മുകുന്ദന്റെ കൈയടക്കമാണെന്ന്‌ സമ്മതിക്കുമ്പോഴും, അവസാന പേജിനപ്പുറം ബാക്കിയാവുന്നതെന്ത്‌ എന്ന്‌ 40 ല്‍ പരം കഥാപാത്രങ്ങളെ പരിചയിച്ച വായനക്കാരന്/ക്കാരി ചോദിച്ചേക്കാം. ജീവിതം ഒരു പ്രവാസമാണെന്ന്‌ അനുഭവിപ്പിക്കാന്‍ അപ്പോഴും മുകുന്ദന്‌ കഴിഞ്ഞോ? സംശയമാണ്‌.

ആഴത്തേക്കാള്‍, പരപ്പ്‌; വിവരത്തേക്കാള്‍ വിവരണം. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്ന സന്ദേശത്തിന്‌, വായന ചെറുത്‌, പുസ്തകം വലുത്‌ എന്ന അനുബന്ധമാകാം.

Blog Archive