Search This Blog

Saturday, November 22, 2008

സംവിധായകൻ കമൽ പറഞ്ഞത്

ഓരോ സിനിമക്ക്‌ മുന്‍പും വിഷാദരോഗം വരും: കമല്‍
സംവിധായകന്‍ കമല്‍. ഹൈപ്പര്‍താരങ്ങളെ ആശ്രയിക്കാതെ യുവപടങ്ങളെടുത്ത്‌ വിജയിപ്പിക്കാനായ മലയാളസംവിധായകരില്‍ 'അപൂര്‍വന്‍'. പൊതുവെ അഭിമുഖങ്ങള്‍ക്ക് മുഖം തിരിക്കുന്ന കമല്‍ പക്ഷേ മനസ് തുറക്കുമ്പോള്‍ സാധാരണക്കാരന്‍.
1
ആദ്യസിനിമയുടെ ആദ്യഷോട്ടില്‍ മോഹന്‍ലാലിനോട്‌ ആക്ഷന്‍ പറഞ്ഞുകൊണ്ട്‌ തുടങ്ങാനായതാണ്‌ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ ഞാന്‍ ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്‌. 'മിഴിനീര്‍പൂവുകള്‍' എടുത്ത കാലമാണ്‌ (1986) അതിന്‌ കാരണം. അന്ന്‌ മോഹന്‍ലാലിനെപ്പോലൊരു താരം എന്നെപ്പോലൊരു പുതുമുഖത്തിന്‌ അവസരം തന്നത്‌ വലിയ കാര്യം. ഇന്ന്‌ സൂപ്പര്‍താരങ്ങളെ വച്ച്‌ സിനിമയെടുക്കാന്‍ പേടിയാണ്‌. അവര്‍ താരദൈവങ്ങളായി. അവരുടെ വിഗ്രഹ ഇമേജിന്‌ ക്ളാവ്‌ പിടിക്കാത്ത രീതിയില്‍ വേണം എല്ലാം. അതിനാലാണ്‌ ഞാന്‍ ചെറുപ്പക്കാരുടെ പിറകേ പോയത്‌. കൂട്ടത്തില്‍ പറയട്ടെ, പുതിയ പടത്തിലെ നായകന്‍ മോഹന്‍ലാലാണ്‌. കഥ, ശ്രീനിവാസന്‍.
2
ഓരോ സിനിമയും തുടങ്ങുന്നതിന്‌ മുൻ‌പ് വിഷാദിച്ച്‌ പനി വരാറുണ്ട്‌. 20-ആം വയസില്‍ (നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ ഭാഷയില്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്), അമ്മാവന്‍ അഷ്‌റഫ്‌ പടിയത്തിന്റെ പ്രേരണയാല്‍ സിനിമാലോകത്ത്‌ കയറിച്ചെന്ന നാള്‍ മുതല്‍ എനിക്കീ വിറയലുണ്ട്‌. അഷ്‌റഫ്‌ പടിയത്ത്‌ സംവിധാനം ചെയ്ത 'ത്രാസ'ത്തിന്റെ കഥ എന്റേതായിരുന്നു. അതില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. പിന്നെ, പി.എന്‍.മേനോന്‍, ഭരതന്‍ തുടങ്ങിയവരുടെ കൂടെ. സിനിമയോടുള്ള അവരുടെ പാഷന്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഇന്നും സിനിമാജീവിതത്തിലെ എന്റെ ഏറ്റവും വലിയ പാഠം, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, അവരില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചത്‌.

3
ഞാന്‍ ജനിച്ചു വളർന്ന മതിലകം ഗ്രാമം (കൊടുങ്ങല്ലൂരിനടുത്ത്‌) തീരാക്കഥകളുടെ ഒരു പുസ്തകമാണ്‌. ചെറുപ്പത്തില്‍ നാട്ടിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 'എംപറര്‍ നീറോ' എന്ന നാടകം ഞങ്ങള്‍ കളിക്കുകയാണ്‌. പൌലോസ്‌ ശ്ളീഹയായി ഞാന്‍. പൌലോസ്‌ ശ്ളീഹ സാവൂളായിരുന്ന കാലത്ത്‌ പറയുന്ന ഒരു ഡയലോഗുണ്ട്‌. 'ഈ ക്രിസ്ത്യാനികളെ ഞാന്‍ ഒന്നടങ്കം ചുട്ടുചാമ്പലാക്കും'. ഈ ഡയലോഗ്‌ ഞാന്‍ പറഞ്ഞതും കാണികളിലൊരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ അട്ടഹസിച്ചു. ' ആരെടാ ക്രിസ്ത്യാനികളെ ചുടാന്? കല്ലെറിഞ്ഞ്‌ കൊല്ലടാ ആ മേത്തച്ചെക്കനെ!' സ്റ്റേജിലേക്ക്‌ പിന്നെ കല്ലിന്റേയും പൂഴിമണ്ണിന്റേയും വരവായി. അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു, 'ഇത്‌ നാടകമാണ്‌'.

4
ചെന്നൈ മദിരാശിയായിരുന്ന കാലത്ത്‌ ഉമാലോഡ്ജില്‍ ഞാന്‍ താമസിക്കുകയാണ്‌. ഞാനന്ന്‌ സിനിമാവിദ്യാര്‍ത്ഥി. ചെലവ്‌ നടക്കണമെങ്കില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡര്‍ വരണം. ഒരു ദിവസം പോസ്റ്റ്‌ ഓഫീസിന്റെ വരാന്തയില്, സിമന്റ്‌ ബഞ്ചില്‍ കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കണ്ട്‌ ഞാന്‍ ഞെട്ടി. നൂറിലേറെ സിനിമകളിലഭിനയിച്ച, 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവന്‍പിള്ള! അവശകലാകാരന്മാര്‍ക്കുള്ള ഗവണ്‍മെന്റ്‌ പെന്‍ഷന്‍ കാത്തിരിക്കുന്നു!!
5
സിനിമ വേണ്ടെന്ന്‌ വച്ച അനുഭവവും എനിക്കുണ്ടായിട്ടുണ്ട്‌. 'ആരോരുമറിയാതെ' എന്ന സിനിമയുടെ കഥ ഞാന്‍ ജോണ്‍പോള്‍ അങ്കിളിനോട്‌ പറഞ്ഞു. നിര്‍മ്മാതാവ്‌ എന്റെ സുഹൃത്തിന്റെ അടുത്ത ആള്. സംവിധായകനായി എന്നെ തീരുമാനിച്ചു. പിന്നെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സംവിധായകനായി പുതിയൊരാളെ വച്ചാല്‍ ശരിയാവില്ലെന്ന്‌ നസീര്‍സാറിനെ ആരോ ധരിപ്പിച്ചതായിരുന്നു കാരണം.
6
സവിശേഷമായ പ്രണയം എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ള തീമാണ്‌. എന്റെ ജീവിതവുമായും അതിന്‌ ബന്ധമുണ്ടെന്ന്‌ കൂട്ടിക്കൊള്ളൂ. 'ഗസലും', 'മേഘമല്‍ഹാറും' പ്രണയത്തിലെ വ്യത്യസ്തതയാണ്‌ പ്രമേയമായി സ്വീകരിച്ചത്‌. എന്നെങ്കിലുമൊരിക്കല്‍ സിനിമയാക്കണമെന്ന്‌ ഉദ്ദേശിക്കുന്ന ഇനിയൊരു പ്രണയകഥക്ക്‌ അറബ് പശ്ചാത്തലമാണുള്ളത്‌. ഒമാനിലെ എന്റെ സുഹൃത്ത്‌ അഷ്‌റഫിക്ക പറഞ്ഞ കഥയാണത്‌. അല്‍ബുസ്ഥാനിലെ ബത്തൂത്ത എന്ന ബദുപ്പെണ്‍കൊടിയെ സ്നേഹിച്ച മലയാളിപ്പയ്യന്... ...

7
'പെരുമഴക്കാല'ത്തില്‍ ദിലീപ്‌ അവതരിപ്പിച്ച അക്ബര്‍ എന്ന കഥാപാത്രം ജീവിച്ചിരിപ്പുണ്ട്‌. അടൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. ജീവിതവും സിനിമയും നേര്‍ക്കുനേര്‍ വരുന്ന ഇത്തരം ആകസ്മികതകളുടെ കഥകള്‍ക്കായി ഞാനിപ്പോഴും കാതോര്‍ക്കുന്നു.

Friday, November 14, 2008

മനോരമയുടെ മോതിരം/കെ.എം.മാത്യുവിന്റെ ആത്മകഥ

മാത്തുക്കുട്ടിച്ചായന്റെ മഹാഭാരതം
പക്ഷേ കെ.എം.മാത്യുവിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം, 'ഇതിലില്ലാത്തതൊന്നും മറ്റൊരിടത്തുമില്ല' സ്മരണയല്ല. കേരളത്തില്‍, കണ്ടത്തില്‍ കുടുംബത്തിന്റേതായ സവിശേഷതകളോടെയുള്ള പഴംപുരാണവും, കുലമഹിമയും, കുലീനത്വവും, സഹോദരൈക്യവും എങ്ങനെ ഒരു സാമ്രാജ്യമുണ്ടാക്കിയെന്നത്‌ 'എട്ടാമത്തെ മോതിരത്തില്‍' പ്രതിഫലിക്കുന്നു. എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, കെ.സി. മാമ്മന്‍ മാപ്പിള, അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി 9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ എട്ടാമനായ മാത്യുവിനു കിട്ടിയത്‌. കാലത്താളുകള്‍ ഏറെ മറഞ്ഞപ്പോള്‍ അന്നമ്മയുടെ ഓര്‍മ്മക്ക്‌ കെ. എം. മാത്യുവും മക്കള്‍ക്കായി അങ്ങനെ ചെയ്തു. ഇതിലൊക്കെ വായനക്കാര്‍ക്ക്‌ എന്തു കാര്യം എന്നു ചോദിക്കരുത്‌. കാലത്തിന്റെ വിശാലതയില്‍ സ്വന്തം ജീവിതകഥക്ക്‌ പ്രസക്തിയുണ്ടെന്ന്‌ തോന്നിയിട്ടില്ലെന്ന ആമുഖത്തോടെയാണു 512 പേജുള്ള ആത്മകഥ തുടങ്ങുന്നത്‌. ആത്മകഥയാവുമ്പോള്‍ ആത്മപ്രശംസ സ്വഭാവികം. അത്‌ ഒട്ടൊക്കെ കണ്ണടച്ചാല്‍ ഒരു കാലത്തിന്റെ ചിത്രം കിട്ടും. ഒപ്പം ഒരു തൊണ്ണൂറുകാരന്റെ അറുപഴഞ്ചനല്ലാത്ത വിചാരവികാരങ്ങളും.

ഇന്ത്യന്‍ പത്രരംഗത്തെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയാണു മനോരമ. മൂലധനമുണ്ടാക്കാന്‍ വേണ്ടി വറുഗീസ്‌ മാപ്പിള 1888 ല്‍ 100 രൂപ വീതമുള്ള 100 ഓഹരി വിറ്റു. പകുതിയിലേറെയും ഓഹരികള്‍ കുടുംബാംഗങ്ങള്‍ തന്നെ എടുത്തു. 1890 മാര്‍ച്ചിലാണൂ 'പത്രമുത്തശ്ശി' അച്ചടിരൂപത്തില്‍ ആദ്യം പുറത്തു വരുന്നത്‌. ഒന്നാം പേജില്‍ നിറയെ പരസ്യങ്ങളായിരുന്നു. 1947 ല്‍ പുന:പ്രസിദ്ധീകരണത്തിനു ഒന്നാം പേജില്‍ ഇ.എം.കോവൂരിന്റെ 'ആഡംബീഡ്‌' എന്ന നോവലും. മനോരമയിലെ മുക്കാല്‍ നൂറ്റാണ്ടിനിടക്ക്‌ മാത്യു ഏറെ കണ്ടു. കല്ലച്ചില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ വരെ; 25,000 കോപ്പിയില്‍ നിന്നും 16 ലക്ഷം പ്രചാരത്തിലേക്കുള്ള ദൂരം; മണിക്കൂറില്‍ 75,000 കോപ്പി കളറില്‍ അച്ചടിച്ച്‌ പത്രം മടക്കി, എണ്ണിത്തരുന്ന ഹാരിസ്‌ എന്ന അമേരിക്കന്‍ പ്രസ്സ്‌...

ഓര്‍മ്മകളുടെ ഒരു ചാകര തന്നെ അടിച്ചു കയറുന്നുണ്ട്‌ 'മോതിര'ത്തില്‍: ആലപ്പുഴയിലെ കുപ്പപ്പുറത്ത്‌ മാമ്മന്‍മാപ്പിളക്കുണ്ടായിരുന്ന 300 ഏക്കറിലെ നിലത്ത്‌ മുപ്പതിനായിരം പറ നെല്ല്‌ കൊയ്തത്‌; തിരുവല്ലയിലെ തിരുമൂലപുരത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ സ്കൂളിനായി വറുഗീസ്‌ മാപ്പിള 10 ഏക്കര്‍ വിട്ടു കൊടുത്തത്‌; ഏകസഹോദരി മറിയക്കുട്ടിയുടെ പൂച്ചക്കണ്ണുകളുടെ ഓര്‍മ്മക്ക്‌, കെ.എം.ചെറിയാന്‍ ആരംഭിച്ച വളം കമ്പനിക്ക്‌ പൂച്ചമാര്‍ക്ക്‌ എന്ന്‌ പേരിട്ടത്‌; മങ്കൊമ്പിലെ പലിശക്കാരന്‍ സ്വാമിയുടെ വീട്ടില്‍ കടം തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട സാരിയില്‍ തൊട്ടതിനു സ്വാമി അയിത്തം കല്‍പ്പിച്ചത്‌; അയ്യങ്കാളിക്ക്‌ അമ്മച്ചി ചോറു വിളമ്പിക്കൊടുത്തത്‌;

കമ്യൂണിസ്റ്റ്‌ പച്ച പോലത്തെ ഓര്‍മ്മകളും ഇടം പിടിച്ച്‌ വീര്‍ത്ത 'മോതിരത്തില്‍' മാത്യുവിന്റെ കുട്ടിക്കാലത്തെ കളികള്‍; സി.എം.എസ്‌.കോളേജില്‍ മേശപ്പുറത്ത്‌ കമിഴ്ന്ന്‌ കിടന്ന്‌ പഠിപ്പിച്ചിരുന്ന പി.സി.ജോസഫ്‌ സര്‍; പട്ടം താണുപിള്ള മന്ത്രിസഭയിലെ ടി.എം. വര്‍ഗീസുമായി അപ്പച്ചനുണ്ടായിരുന്ന സൌന്ദര്യപ്പിണക്കം; ഇളയ സഹോദരന്‍ ബേബിയുടെ ഭാര്യ കുഞ്ഞിന്റെ സഹപാഠിയാണു ഇപ്പോള്‍ കുവൈത്തില്‍ ഡോക്ടറായ പൂണിത്ര പാപ്പച്ചന്‍...തുടങ്ങിയ വിവരങ്ങള്‍ ധാരാളം. സി.പി.രാമസ്വാമി പര്‍വം അനവധി പേജുകളും അധ്യായങ്ങളിലും കവര്‍ ചെയ്തിരിക്കുന്നു (കവര്‍ന്നിരിക്കുന്നു എന്നും പറയാം). 'സി.പി.യുടെ ക്രൂരത മനോരമയെ നിശബ്ദമാക്കിയ ആ രാത്രിയില്‍' കോട്ടയത്തും പരിസരങ്ങളിലും ഭൂമികുലുക്കമുണ്ടായെന്നും 'മനോരമയെ ഇരുട്ടിലേക്ക്‌ തള്ളി വിട്ടതില്‍ പ്രക്രുതി പോലും പ്രതിഷേധിക്കുകയായിരുന്നു എന്ന്‌ ആരൊക്കെയോ എഴുതിയിട്ടുണ്ടെന്നും' ഓര്‍ക്കുന്നു കെ.എം.മാത്യു.

കയ്പ്പുള്ള ഓര്‍മ്മകളാലും മധുരതരമാണു 'മോതിരം'. സി.പി. യുഗത്തില്‍ നിന്നും മനോരമ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച അസ്സലാണു. 'മനോരമയുടെ കഴുത്തില്‍ ദിവാന്‍ഭരണത്തിന്റെ കൊടുവാള്‍ വീണത്‌' 1938 സെപ്റ്റംബര്‍ 9നാണു. 10, 11, 12 പൊതു അവധി. 13നു കൊച്ചി രാജ്യത്തെ കുന്നംകുളത്തു നിന്നും മനോരമ തിരുവിതാംകൂറില്‍ പറന്നുവന്നു. കുന്നംകുളത്തെ എ.ആര്.പി.പ്രസ്സ്‌ ഉടമ പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ പെങ്ങള്‍ താണ്ടമ്മയെയാണു മാത്യുവിന്റെ ജ്യേഷ്ഠന്‍ കെ.എം.വറുഗീസ്‌ മാപ്പിള വിവാഹം ചെയ്തിരിക്കുന്നത്‌! ആ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത്‌ മറ്റൊരു ജ്യേഷ്ഠന്‍ കെ.എം.ഉമ്മന്റെ ഭാര്യ 'സാഹചര്യത്തിനനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ ശ്രമിച്ചു. ചേടത്തി കുറച്ചു പശുക്കളെ വാങ്ങി. വെളുപ്പാന്‍കാലത്ത്‌ പാലു കറന്നു പരിസരത്തെ വീടുകളില്‍ വില്‍പന നടത്തി. ഉരുളക്കിഴങ്ങ്‌ ചിപ്സ്‌ ഉണ്ടാക്കി അടുത്ത വീടുകളില്‍ കൊണ്ടുപോയി വിറ്റു..' മനോരമയുടെ ആസ്തികളെല്ലാം സി.പി. ലേലത്തിനായി വച്ചപ്പോള്‍ ഇത്തിക്കരയിലെ ടൈല്‍ ഫാക്ടറിയും പുനലൂരിലെ 50 ഏക്കറും, അപ്പച്ചന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവ്‌ പടിഞ്ഞാറേക്കര ചാക്കോയും പുത്രന്‍മാരും ചേര്‍ന്ന്‌ വാങ്ങി മനോരമക്കുടുംബത്തിനു തന്നെ വിറ്റു. മൈസൂറിലെ കാപ്പിത്തോട്ടവും ബലൂണ്‍ ഫാക്ടറിയും (പിന്നീട്‌ എം.ആര്‍.എഫ്‌.) ആ പത്രക്കുടുംബത്തെ സാമ്പത്തികമായി രക്ഷിക്കുകയായിരുന്നു.

കയ്ക്കുന്ന ഓര്‍മ്മകളില്‍ ബോബനും മോളിയും കേസ്‌ കല്ല്‌ കടിച്ചേക്കും. ശങ്കേഴ്സ്‌ വീക്ക്‌'ലിയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'കാലുവും മീനയും' കണ്ടാണു ബോബനും മോളിയും പംക്തി ആരംഭിച്ചതെന്നും ആ പേര്‍ നിര്‍ദ്ദേശിച്ചത്‌ മാത്യുവിന്റെ ബന്ധുവും ജീവിതനൌക സിനിമയുടെ നിര്‍മ്മാതാവുമായ കെ.വി.കോശിയാണെന്നും മാത്യു അവകാശപ്പെടുമ്പോള്‍, ആ കുട്ടിക്കുസ്രുതികള്‍ ടോംസിന്റെ അയല്‍ക്കാരാണെന്ന്‌ ടോംസും ആത്മകഥയില്‍ അവകാശപ്പെടുന്നുണ്ട്‌. (ഈ കോശിച്ചായനാണു ആര്‍ടിസ്റ്റ്‌ കെ.ജെ.മാത്യു വരച്ചു തുടങ്ങിയ പോക്കറ്റ്‌ കാര്‍ടൂണ്‍ കുഞ്ചുക്കുറുപ്പിന്റെ മോഡല്‍). കേസില്‍ മനോരമ ജയിച്ചെങ്കിലും 'കുട്ടികളെ' ടോംസിനു തന്നെ വിട്ടു കൊടുക്കാന്‍ മാത്യുവും കൂട്ടരും തീരുമാനിക്കുകയായിരുന്നത്രേ. മാത്യു തുടര്‍ന്നെഴുതുന്നു: 'ശുഭാന്ത്യം! ടോംസ്‌ ഇപ്പോഴും ഞങ്ങളുടെ നല്ല സുഹൃത്തായി തുടരുന്നു'.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാമ്മന്‍മാപ്പിള വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന ആരോപണത്തെ ഖണ്ഡിക്കുന്നുണ്ട്‌ മാത്യു. കമ്യൂണിസ്റ്റ്‌ നേതാവ്‌ പി.ടി.പുന്നൂസുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അപ്പച്ചന്‍ പറഞ്ഞത്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റാത്ത സാഹചര്യമുണ്ടായാല്‍, ലോകം ജീവിക്കാന്‍ കൊള്ളാത്തത്താവുമെന്നും പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌ എന്നുമാണു. എന്തുകൊണ്ട്‌ ഇന്ദിരാഗാന്ധിയെ പിന്‍തുണച്ച പത്രം അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നതിനും മാത്യുവിനു മറുപടിയുണ്ട്‌: ...ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി.നായര്‍ പറഞ്ഞു, പത്രം നിര്‍ത്തി വീട്ടില്‍ പോയിരുന്നാലും നിങ്ങള്‍ക്ക്‌ പ്രശ്നമില്ല. പക്ഷേ ഞങ്ങളൊക്കെ പട്ടിണിയിലാവും. 'അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല'.

എന്തൊരു ഡിപ്ളോമസി അല്ലേ? ആ ഡിപ്ളോമസിയാണു ഈ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും.
http://chintha.com/node/17506

Monday, November 10, 2008

ആദ്യഗാനം,ആദ്യരചന,ആദ്യസംഗീതം

യേശുദാസ്-കാൽ‌പ്പാടുകൾ-1962
പി.ജയചന്ദ്രൻ-കളിത്തോഴൻ-1966
ഉഷാ ഉതുപ്പ്-ചട്ടക്കാരി-1974
വിജയ് യേശുദാസ്-ഇടനാഴിയിൽ ഒരു കാലൊച്ച-1987
അഫ്സൽ-വല്ല്യേട്ടൻ-2000
റിമി ടോമി-മീശ മാധവൻ-2002
വിനീത് ശ്രീനിവാസൻ-കിളിച്ചുണ്ടൻ മാമ്പഴം-2003
മധു ബാലകൃഷ്ണൻ-കാക്കക്കറുമ്പൻ-2004

ഓ.എൻ.വി.-കാലം മാറുന്നു-1955
വയലാർ-കൂടപ്പിറപ്പ്-1956
യൂസഫലി കേച്ചേരി-മൂടുപടം-1963
ശ്രീകുമാരൻ‌തമ്പി-കാട്ടുമല്ലിക-1966
കൈതപ്രം-എന്നെന്നും കണ്ണേട്ടന്റെ-1986
ഗിരീഷ് പുത്തഞ്ചേരി-എൻ‌ക്വയറി-1990

ദേവരാജൻ-കാലം മാറുന്നു-1955
ബാബുരാജ്-മിന്നാമിനുങ്ങ്-1957
ആർ.കെ.ശേഖർ-പഴശ്ശിരാജ-1964
രവീന്ദ്രൻ-ചൂള-1979
ജോൺസൺ-ഇണയെത്തേടി-1981
ഔസേപ്പച്ചൻ-കാതോടുകാതോരം-1985
ശരത്-ക്ഷണക്കത്ത്-1990
എ.ആർ.റഹ്മാൻ-യോദ്ധാ-1992
എം.ജയചന്ദ്രൻ-ആലഞ്ചേരി തമ്പ്രാക്കൾ-1995
(റിജു അത്തോളി സമാഹരിച്ചത്)

Sunday, November 9, 2008

വി.ടി.മുരളി എന്ന ഗായകൻ

ഉയരും ഞാൻ നാടാകെ എന്ന മോഹൻലാൽ ചിത്രത്തിലെ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളേ’ എന്ന ഗാനത്തിലൂടെയാണു മുരളിയുടെ സ്വരം ഞാനറിയുന്നത്.(ഗാനരചന ഓ.എൻ.വി.,സംഗീതം കെ.പി.എൻ.പിള്ള). അത് 1985 ൽ. അതിനും മുൻപേ ‘തേൻ‌തുള്ളി’, ‘കത്തി’ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മുരളിയെ കേരളം കേട്ടിരുന്നു. ഇപ്പോൾ മുരളിയോട് ഒത്തുകൂടാൻ ഒരവസരമുണ്ടായി. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ:
കുവൈറ്റിലെ ഒരു പൊതുവേദിയിൽ എന്നെ ക്ഷണിച്ചു. കൂടെ മന്ത്രി ബിനോയ് വിശ്വവും ഉണ്ട്. പ്രാസംഗികൻ മന്ത്രിയുടെ മൂന്ന് തലമുറ മുമ്പത്തെ രാഷ്ട്രീയചരിത്രം പറയാൻ തുടങ്ങി. എന്നെപ്പറ്റി സംഗീതകാരൻ എന്നു മാത്രം. എന്റെ അച്ഛൻ വി.ടി.കുമാരൻ‌മാസ്റ്ററുടെ തലമുറ ഇവർക്കറിയില്ല. പ്രസംഗത്തിനു എന്റെ ഊഴം വന്നപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്ക് മന്ത്രിയുടെ വാലായി നിൽക്കേണ്ട കാര്യമില്ല. എ.കെ.ജി.യും ഇ.എം.എസും. മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയത്, വയലാറും, ദേവരാജനും, ദാമോദരനും മറ്റനേകം കലാകാരന്മാരും ചേർന്നാണു’. ഇത് പറഞ്ഞിട്ട് ഞാനിറങ്ങിപ്പോന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാം ഒരു ഷോ ആയി. കൈതപ്രം സിനിമയിലഭിനയിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തിന്റ കച്ചേരിക്ക് 50,000 വരെ കിട്ടുകയും, നെയ്യാറ്റിൻ‌കര വാസുദേവൻ സാറിന്റെ കച്ചേരിക്ക് 5,000 ഇരന്നു വാങ്ങേണ്ട ഗതികേടിലുമായ കാലമുണ്ടായി. സംഗീതം ഇന്ന് വിപണിയുടെ ഭാഗമായി. ട്യൂണിനൊപ്പിച്ച് പാട്ടെഴുതേണ്ടി വരുമ്പോൾ കവിതാഗുണം ചോർന്നു പോകുന്നു. സമ്യത്തായ (നല്ല)ഗീതം ആണു സംഗീതം. ലജ്ജാവതി ഇന്ന് ആരോർക്കുന്നു? 50 വർഷം കഴിഞ്ഞിട്ടും ‘കായലരികത്ത്’ ഓർമ്മിക്കപ്പെടുന്നില്ലേ?
പഴയ ഗാനങ്ങൾ ജനത്തെക്കൊണ്ട് പാടിക്കുകയായിരുന്നെങ്കിൽ, പുതിയ പാട്ടുകൾ ജനത്തെ കേൾവിക്കാരും, കഷ്ടം, കാഴ്ചക്കാരും മാത്രമാക്കി മാറ്റുന്നു. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായകരുടെ നിര നോക്കുക: കോഴിക്കൊട് അബ്ദുൾഖാദർ, ശാന്ത പി.നായർ, മെഹ്ബൂബ്, ജാനമ്മ ഡേവിഡ്, കോഴിക്കോട് പുഷ്പ, സംഗീതസംവിധായകൻ കെ.രാഘവൻ... കഥക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചുള്ള ബഹുസ്വരതയാണു. പിന്നീട് എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഗായകനോ ഗായികയോ മാത്രം പാടിയാൽ മതിയെന്നായി. മാർക്കറ്റിലെ കുത്തക!

പാട്ട് ആഹ്ലാദിപ്പിക്കാൻ വേണ്ടി മാത്രമുള്ളത് എന്നൊരാശയം ശക്തി പ്രാപിച്ചു വരരികയാണു. പുതിയ പാട്ടുകളെ ഈയാഴ്ചയിലെ പാട്ട് എന്ന് വിശേഷിപ്പിക്കാം. ആ ആഴ്ച കഴിയുമ്പോൾ അത് തീർന്നു. വാസ്തവത്തിൽ പഴയ പാട്ടുകൾ പൊടി തട്ടിയെടുക്കുന്നതാണു പുതിയ കുപ്പിയിൽ വരുന്നത്. സഹിക്കാൻ പാടില്ലാത്തത് പഴയ ഗാനങ്ങൾ പുതിയ ഗായകർ പുതിയ ഇൻസ്ട്രമെന്റേഷനിൽ പാടുന്നതാണു. പഴയ ഗാനമെന്നു പറയുമ്പോൾ അതിനൊരു ചരിത്രമുണ്ട്. ആ ചരിത്രത്തെയാണു റീ മിക്സ് ചെയ്ത് അപമാനിക്കുന്നത്. പഴയ കലാകാരന്മാരുടെ വാമൊഴി ശബ്ദലേഖനം ചെയ്ത് സൂക്ഷിക്കാൻ നമുക്കിപ്പോഴും ശ്രദ്ധയില്ല. ഓരോ ഗായകരുടേയും ആലാപനത്തിലെ ശൈലി അടുത്ത തലമുറക്ക്, വായിച്ചാൽ മാത്രം മനസിലാവുമോ? കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിനു വേണ്ടി കഴിഞ്ഞ 50 വർഷത്തെ കേരളീയ സംഗീതം വിശകലനം ചെയ്തപ്പോൾ എനിക്ക് മനസിലായത് നമ്മുടെ തനതു സംഗീതം മരിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മെ നൊമ്പരപ്പെടുത്തിയിരുന്ന പഴയ ഗാനങ്ങളുടെ സ്ഥാനത്ത് നമ്മുടെ ഉള്ളിലേക്ക് കടക്കാൻ കഴിയാതെ ദൃശ്യങ്ങൾക്ക് വേണ്ടി മാത്രമായി ചുരുങ്ങിപ്പോയ ഗാന ഉൽ‌പ്പന്നങ്ങളാണിപ്പോഴുള്ളത് എന്നാണു.
(വി.ടി.മുരളിയുടെ സുഹൃത്ത് റിജു അത്തോളി സമാഹരിച്ച, സംഗീതപ്രവർത്തകരുടെ അരങ്ങേറ്റ സിനിമകളുടെ ലിസ്റ്റിൽ നിന്നും ചിലത് അടുത്ത പോസ്റ്റിൽ).

Sunday, November 2, 2008

കേരളകൌതുകങ്ങൾ 3

1. സുല്‍ത്താന്‍ ബത്തേരി എന്നാല്‍ സുല്‍ത്താന്‍സ്‌ ബാറ്ററി എന്നാല്‍ ടിപ്പുവിന്റെ ആയുധപ്പുര.

2. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്‌ കളരി കീലേരി കുഞ്ഞിക്കണ്ണന്‍ 1901 ല്‍ തലശേരിയില്‍ സ്ഥാപിച്ചു.

3. മട്ടന്നൂര്‍ ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്‌ ആനകള്‍ പാടില്ല എന്നുണ്ട്‌. കുന്നംകുളത്തെയും കുറവിലങ്ങാട്ടെയും ക്രിസ്ത്യന്‍ പള്ളിപ്പെരുന്നാളിന്‌ ആനയെ എഴുന്നള്ളിക്കാറുണ്ട്‌.

4. കൂത്തുപറമ്പ്‌-മട്ടന്നൂര്‍ റൂട്ടില്‍ വഴിവക്കില്‍ കാണുന്ന പൊട്ടക്കിണര്‍ പഴശ്ശിരാജായുടെ കൊട്ടാരത്തിലേതായിരുന്നു. കൊട്ടാരമുണ്ടായിരുന്ന സ്ഥലത്തിലൂടെയാണ്‌ മെയിന്‍ റോഡ്‌.

5. പുല്‍പ്പള്ളി കാടിനുള്ളില്‍ ഗിരിവര്‍ഗക്കാര്‍ മാത്രമല്ല, തെക്ക്‌ നിന്നും കുടിയേറിയവരും താമസിക്കുന്നുണ്ട്‌.

6. ജൈനമതകേന്ദ്രമായിരുന്ന മഹാ ആനന്ദവാടിയാണ്‌ ഇന്നത്തെ മാനന്തവാടി.

‘കരിവളയിട്ട കൈയിൽ കുടമുല്ലപ്പൂക്കളുമായ് ’

കരിവളയിട്ട കൈയിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ
കരിമിഴിയാളേ നീ വരുമോ

മൈലാഞ്ചിക്കൈ നിറയെ തിരുമധുരവുമായ്
മണിയറവാതിലിൽ നീ വരുമോ
മധുരക്കിനാവിന്റെ മണിമഞ്ചലേറി നീ
മധുരാംഗിയാളേ നീ വരുമോ?

ഈ പാട്ടിനെപ്പറ്റി കൂടുതലറിയില്ല. കോട്ടയം ജോയിയുടേതാണു സംഗീതമെന്നല്ലാതെ.

Blog Archive