Search This Blog

Tuesday, May 26, 2009

കേട്ട കഥകള്‍1

ഇപ്പോഴത്തെ റിസഷന്‍ കാലത്തിനു വളരെ മുന്‍പേ തറവാടുകളൊക്കെ ക്ഷയിച്ചു തുടങ്ങിയ, തമ്പുരാന്‍-പത്തി താണ കാലത്ത്, കേരളം കണ്ട ഒരു കാഴ്ചയായിരുന്നു ജന്മിമാരുടെ വയറു ശുഷ്കിച്ചു വരുന്നിടത്ത് കാര്യസ്ഥനാദികളുടെ കുമ്പ അവരേക്കാള്‍ മുന്‍പേ നടന്നത്. വിളവൊന്നുമില്ലാത്ത പറമ്പ് വിറ്റുകളയാം എന്ന് തമ്പുരാനെക്കൊണ്ട് തീരുമാനിപ്പിക്കുന്ന കാര്യസ്ഥന്‍റെ, 'മോനൊരുത്തന്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ട്, നാട്ടിലിപ്പോ അവന്‍റെ കയ്യിലേ പത്ത് ചക്രം രൊക്കമൊള്ളൂന്നാ നാട്ടുകാരു പറയണെ. അഹന്തയാണേല്‍ അടിയനെ പാമ്പു കടിക്കട്ടെ!ഡയലോഗ് കേട്ട പാതി, വിഡ്ഢിത്തമൊന്നും പറയാതിരിക്ക്യ, ആ പറമ്പ് തന്‍റെ മോന്‍ തന്നെ വാങ്ങാനുള്ള ഏര്‍പ്പാട് ചെയ്യ എന്നരുളുന്ന പാവം തമ്പുരാനെപ്പറ്റി(ച്ച്) ഒത്തിരി കഥകളുണ്ട്.

സോകോള്‍ഡ് കുടിയാന്‍മാരുടെ അടിയായിരുന്നു അടി. അവര്‍ തന്നെ വച്ച തെങ്ങിന്‍ തൈകള്‍ ചൊട്ടയിട്ടപ്പോള്‍ അവര്‍ തന്നെ വന്ന് തേങ്ങ ഇസ്കുന്നതിനു തമ്പുരാന്‍ സാക്ഷിയാവുക മാത്രമല്ല, നിലാവില്ലാത്ത രാത്രികളില്‍ കള്ളന്‍മാര്‍ക്ക് ടോര്‍ച്ചടിച്ച് കൊടുക്കേണ്ടിയും വന്നു ഭവിച്ചു. പാതിരാക്ക് കോലായിലിരുന്ന് ആരാ ന്‍റെ തെങ്ങേ കേറണെ? എന്ന് തേങ്ങിയ തമ്പുരാനോട് 'ടോര്‍ച്ച് മര്യാദക്ക് അടിച്ചു താടോ പെരട്ട് കെളവാ' മുതലായ കരിക്ക്-തെറികളും ഫ്രീയായും വന്നു ഭവിച്ചു.

പെട്ടി കളവ് പോയാലെന്താ, താക്കോല്‍ ന്‍റെ കയ്യിലാണല്ലോ എന്ന് വീമ്പിയ തമ്പുരാന്‍ ടൈപ്പ് മറ്റൊരെണ്ണം, ഒരു രാത്രി, സുവര്‍ണ്ണ-പോയകാലം അയവിറക്കേ കള്ളന്‍ പ്ളാവിന്‍ചുവട്ടില്‍ ആഗതനായി. ഇറയത്തെ ചാരുകസാലായില്‍ നിന്നും അനങ്ങാത്ത തമ്പുരാന്‍ നെഗളിച്ചു, അവന്‍ എവടെ വരെ കേറുമെന്നൊന്ന് അറിയണം! കള്ളന്‍ പ്ളാവിന്‍മുകളില്‍ ചെന്നപ്പോ, അഹങ്കാരി അത്രക്കായോ, വരട്ടെ ചക്ക ഇടുന്നതൊന്ന് കാണട്ടെ! എന്ന് ക്രുദ്ധിതനായി. കള്ളന്‍ ചക്കയും മേലാപ്പിലേറ്റി ഗുഡ്നൈറ്റ് പറഞ്ഞ് മറഞ്ഞപ്പോള്‍ 'കൊണ്ടു പോയി ഞണ്ണടാ പ..' എന്നും വിചാരിച്ചത്രേ പാവം! (പ.. എന്നാല്‍ പട്ടി. അതു തെകച്ച് പറയാനുള്ള വരുമാനം പോലും പാവത്തിനില്ലായിരുന്നു.

വിഡ്ഢിക്കൂശ്മാണ്ഢമായ വേലക്കാരനുമൊത്ത് മുങ്ങിച്ചാവന്‍ തുടങ്ങിയ തമ്പ്രാന്‍ 'നല്ല വെള്ളം കുടിച്ച് ചാവുന്നോ? വെള്ളം കലക്കിക്കുടിക്കടോ' എന്ന് പറഞ്ഞ ടൈപ്പ് തമ്പ്രാന്‍റെ പിന്‍തലമുറ കമ്പ്യൂട്ടര്‍ പഠിക്കുകയും സോഫ്റ്റ്വെയര്‍ ഇന്‍ചിനീരാവുകയും കാലക്രമത്തില്‍ കാര്യസ്ഥന്‍മാരുടെ മക്കള്‍ വക സൊല്യൂഷന്‍ സ്ഥാപനങ്ങളില്‍ പണിയെടുത്ത് ശമ്പളം വാങ്ങി വരികയും ചെയ്തിരുന്നു. അവരുടെ കൂനിന്‍മേല്‍ ഇപ്പോള്‍ റിസഷന്‍ കുരു മുണ്ട് മടക്കിക്കുത്തി കുത്തി..

Sunday, May 24, 2009

കക്കൂസ് നോവലും നഷ്ടത്തിലായ പുസ്തകക്കമ്പനിയും

1. ടോയ്‌ലറ്റ് പേപ്പറിലാണു പുതിയൊരു ജാപ്പനീസ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. ഒരു റോള്‍ പേപ്പറില്‍ പ്രിന്‍റു ചെയ്തിരിക്കുന്ന ഒന്‍പത് അധ്യായങ്ങളുള്ള ചെറു നോവലിന്‍റെ പേര്‍ 'ഡ്രോപ്' (അയ്യേ!) ഹൊറര്‍ നോവലാണത്രേ. ഏതോ ഒരു സുസുക്കി എഴുതിയ ഈ നോവലിലെ കഥ നടക്കുന്നത് ഒരു കക്കൂസിലും! അപ്പിയിടാനിരിക്കുമ്പോള്‍ 'അഗാധമായ' കുഴിയില്‍ നിന്നും നീളുന്ന കൈകള്‍ വലിച്ച് ഗര്‍ത്തത്തിലേക്ക് കൊണ്ടു പോകും എന്നൊരു മിത്തിനെ അവലംബിച്ചാണു കഥ. നല്ല കഥയായി!

2. കേരളത്തിലെ പ്രശസ്തനായ ഒരു പുസ്തക കമ്പനി ഉടമ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണത്രേ. വാര്‍ത്തയിലെ സത്യത്തിന്‍റെ അളവിനെക്കുറിച്ച് തീര്‍ച്ചയില്ലാത്തതിനാല്‍ പേരു പറയുന്നില്ല

Thursday, May 21, 2009

ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ചേട്ടന്‍ പ്രോഗ്രാം; 'ആന്‍റിക്രൈസ്റ്റ്'

1. കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധ ഏറ്റുവാങ്ങിയ ആന്‍റിക്രൈസ്റ്റ് എന്ന ചിത്രം തുടങ്ങുന്നത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇണ ചേരുന്ന ക്ളോസപ് ഷോട്ടിലൂടെയാണെന്ന് പത്രങ്ങളിലൂടെ അറിയുന്നു. അവരുടെ ലീല കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ അവരുടെ കുഞ്ഞ് തൊട്ടിലില്‍ നിന്നിറങ്ങി തറയിലൂടെ ഇഴഞ്ഞ് ജന്നാലയില്‍ അള്ളിപ്പിടിച്ച് കയറുകയും താഴേക്ക് നിപതിക്കുകയും ചെയ്തു. പശ്ചാത്താപ വിവശരായ ദമ്പതികള്‍ 'പ്രക്രുതി' തങ്ങള്‍ക്കെതിരാണല്ലോ എന്നോര്‍ത്ത് ആന്‍റി-ലീല സ്വഭാവം കാണിക്കുന്നു. ഭാര്യ ഭര്‍ത്താവിന്‍റെ കാലില്‍ ആണിയടിച്ചു, വ്രുഷണമുടച്ചു. കെട്ടിയവന്‍ അവളുടെ ക്ളിറ്റോറിസ് കത്രിച്ചു കളയുന്നുമുണ്ടത്രേ. വയലന്‍സിലെ മസാലയുടെ അളവ് പോണ പോക്ക്!

2. ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ചേട്ടന്‍ പ്രോഗ്രാം 'അമേരിക്കന്‍ ഐഡല്‍' അതിന്‍റെ എട്ടാം സീസണിലെ ഐഡലിനെ പ്രഖ്യാപിച്ചു. അര്‍ക്കന്‍സാസിലെ കോളേജ് വിദ്യാര്‍ഥി ക്രിസ് അലനാണു ഐഡലിന്‍റെ എട്ടാം സീസണിലെ അന്തിമ വിജയി. പ്രശസ്ത പാട്ടുകള്‍ ട്യൂണ്‍ മാറ്റിപ്പാടുന്നതില്‍ പ്രത്യേക സാമര്‍ഥ്യമുള്ള ക്രിസ് അലന്‍ ഗിറ്റാര്‍ വായിച്ച് ഫൈനല്‍ ഐറ്റം പാടുന്നത് അമേരിക്ക മൊത്തം കണ്ടു. അമേരിക്കന്‍ ഐഡല്‍ ഒരു ബ്രിട്ടീഷ് സംഗീത പരിപാടിയുടെ കോപ്പിയാണ്. അതിനിപ്പൊ ലോകത്തെത്രമാത്രം കോപ്പികളുണ്ടാവും?

Monday, May 18, 2009

മലയാളികള്‍ റുഷ്ദിയുടെ പുതിയ കഥയില്‍

ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച സല്‍മാന്‍ റുഷ്ദിയുടെ പുതിയ കഥ 'ഇന്‍ ദ സൌത്ത്', മരണത്തേയും അതുവഴി ജീവിതത്തേയും പറ്റി റുഷ്ദി നിരീക്ഷിക്കുന്ന തത്വചിന്താപരമായ രചനയാണ്. സീനിയര്‍, ജൂനിയര്‍ എന്ന 81 കാരായ രണ്ടു പാലക്കാട്ടുകാര്‍- ചെന്നൈ നഗരത്തില്‍ ഒരേ അപ്പാര്‍ട്മെന്‍റ്റില്‍ മരണം കാത്തും ജീവിതം പുണര്‍ന്നും കഴിയുന്നവര്‍, മുംബയ്-ചെന്നൈ പോലെ ശത്രുക്കള്‍ അഥവാ ഇരു ധ്രുവങ്ങള്‍. ഇരുവരും പക്ഷേ, പരസ്പരം ഊന്നുവടികളുമാണ്. വിഷയാസക്തിയുള്ള തെക്കരും തണുപ്പന്‍ പ്രക്രുതക്കാരായ വടക്കരും- ഒരേ ഇന്ത്യയുടെ രണ്ടു വശങ്ങള്‍.

രാവിലെ പെന്‍ഷന്‍ വാങ്ങാനിറങ്ങിയ ജൂനിയറെ കോളേജ് പെണ്‍പിള്ളാരുടെ വെസ്പ വന്നിടിച്ചു. സീനിയറെ അനാഥനാക്കി ജൂനിയര്‍ മരിച്ചു. ഡെഡ്ബോഡിയുടെ പോക്കറ്റില്‍ നിന്നും പെന്‍ഷനുള്ള കടലാസ് സീനിയര്‍ എടുക്കുന്നുണ്ട്. പാലക്കാട്ടെ അയ്യര്‍ കുടുംബമാണ്. 13 ദിവസത്തെ പുലയാണ്. ചെലവുണ്ട്.

മരക്കാലുള്ള രണ്ടാം ഭാര്യയുടെ അവഗണനയില്‍ നിന്നും മരിച്ചില്ലല്ലോ എന്നോര്‍ത്ത് സീനിയര്‍ക്ക് സങ്കടം.പെമ്പിള്ളാരേയും വെസ്പകളേയും കട പുഴക്കി മറീന ബീച്ചില്‍ സുനാമി താണ്ടവമാടി. ആ ട്വിസ്റ്റ് കഥയില്‍ കടന്നു വരുന്നതും സുനാമിവേഗത്തിലാണ്. അതുവരെ ക്യാരക്റ്റര്‍ സ്റ്റഡിയും കോമഡിയും പോസ്റ്റ്മോഡേണ്‍ പരിഹാസവുമൊക്കെയായി മന്ദം തുള്ളിയിരുന്ന ശൈലി പതിയെ താണ്ഡവമാകുന്നത് കാണാന്‍ രസം.

റുഷ്ദിയുടെ സൂക്ഷ്മനിരീക്ഷണം കാലത്തേയും കാലനേയും ഒരുപോലെ പകര്‍ത്തുന്നു. കൈയടക്കത്തോടെ കാര്യങ്ങളേറെ പറഞ്ഞിട്ടുണ്ട് പഹയന്‍ പരുക്കന്‍ സൌന്ദര്യകാരന്‍..
He had cried out, “Why not me?,” and in response a shadow had flickered where Junior used to stand. Death and life were just adjacent verandas. Senior stood on one of them as he always had, and on the other, continuing their tradition of many years, was Junior, his shadow, his namesake, arguing. ♦
http://www.newyorker.com/fiction/features/2009/05/18/090518fi_fiction_rushdie

Friday, May 15, 2009

അക്ബർ കക്കട്ടിൽ പറഞ്ഞത്

കക്കട്ടിലിൽ നിന്നും ഒരു വൃത്താന്തകാരൻ
അക്ബർ കക്കട്ടിൽ ആദ്യം കുവൈറ്റിൽ വന്നപ്പോൾ അന്ന് കുവൈറ്റ് ടൈം‌സ് മലയാളം പത്രാധിപരായിരുന്ന കെ.പി.മോഹനൻ വാർത്ത കൊടുത്തത് ‘അക്ബർ കക്കട്ടിൽ കുവൈറ്റിൽ’ എന്നായിരുന്നു. ഇത് കണ്ട് കക്കട്ടിൽ മാഷ് പറഞ്ഞു, ഇത് റിപ്പർ ചന്ദ്രൻ ജയിലിൽ എന്ന് പറയുന്നത് പോലുണ്ടല്ലോ! ഹ്യൂമർ സെൻ‌സിനു വാപ്പയോട് കടപ്പാട് സമ്മതിക്കുന്ന അക്ബർ മാഷ് കഴിഞ്ഞ വർഷം മാതൃഭൂമി ഓണപ്പതിപ്പിൽ വാപ്പയെക്കുറിച്ച് സവിസ്തരം എഴുതി: വാപ്പ അനുവദിച്ചു തന്ന സ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ അക്ബർ കക്കട്ടിൽ എന്നൊരാൾ ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യമെന്നു വെച്ചാൽ വാപ്പയുടെ കാലത്ത് കക്കട്ടിൽ പോലൊരു കുഗ്രാമത്തിൽ നിന്ന് കോഴിക്കോട് വരെ പോയി സിനിമ കാണാൻ വരെ അക്ബറിനു അനുമതി. വളർന്നപ്പോൾ കോഴിക്കോട്ടെ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചതിനു കല്യാണം മുടങ്ങിയ ചരിത്രമുണ്ട് അകബറിനു. അങ്ങനെയെങ്കിൽ ആ കല്യാണം നമുക്കും വേണ്ടെന്ന് വാപ്പയും പറഞ്ഞു. ഗ്രാമത്തിലെ ‘നാട്ടുകാരൻ’ പദവിയുണ്ടായിരുന്നു വാപ്പക്ക്. അക്ബറിനെക്കുറിച്ച് ഒരാൾ ‘ഇവനെ സൂക്ഷിക്ക്ണം, ഇവൻ ജാഹിലാവും‌’ എന്ന് പറഞ്ഞപ്പോൾ വാപ്പ കുലുങ്ങിയില്ല. വെറുതെ ഒരു രസത്തിനു അക്ബർ കുട്ടിയുടെ ജാതകം വരെ എഴുതിച്ച ആളാണു മൂപ്പർ‌. അങ്ങനെ നിരക്ഷര പശ്ചാത്തലത്തു നിന്നും ഗ്രാമരേഖ ഭേദിച്ച് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനും അധ്യാപകനും ഉണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുഞ്ഞുണ്ണി മഷ്ടെ അനുഗ്രത്തോടെ കഥ അച്ചടിച്ച് വന്നപ്പോൾ അത് വായിക്കാനറിയാത്ത ഉമ്മ കഥ തൊട്ട് കരഞ്ഞിട്ടുണ്ട്.


ഇപ്പോൾ അക്ബർ കക്കട്ടിൽ എന്ന ‘അധ്യാപഹയനു’ 54 വയസ്സായി. അധ്യാപക ജോലിയിൽ നിന്ന് അടുത്ത വർഷം വിരമിക്കും‌. എഴുത്തിനും വായനക്കും സജീവ പരിഗണന നൽകാമെന്നു കരുതി ഒരിക്കൽ വി ആർ എസ് കൊടുക്കാമെന്ന് കരുതിയതാണു. ഇതറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു, ജോലിയിലിരിക്കുമ്പൊഴേ വി ആർ എസ് എടുത്ത മാതിരിയായിരുന്നല്ലോ! അതങ്ങനെ തന്നെയായിരുന്നു. എല്ലാം ഒരുമിച്ച് പോയി: ഹൈസ്കൂളിൽ മലയാളം അധ്യാപനം‌, സിലബസ് പരിഷ്കരണം‌, പരിശീലന ക്ലാസ്സുകൾ, യാത്രകൾ, 34 പുസ്തകങ്ങൾ, അവാർ‌ഡുകൾ...

ആദ്യം വായിച്ച പുസ്തകം ‘ഇന്ദുലേഖ’യാണെന്ന് മാഷ് ഓർക്കുന്നു. അവിടന്നിങ്ങോട്ട് സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഇപ്പോഴത്തെ എഴുത്തും സശ്രധം നിരീക്ഷിക്കുന്നുണ്ട്. സാഹിത്യക്യാമ്പുകൾക്കോ മീറ്റിങ്ങുകൾക്കോ ചെല്ലുമ്പോൾ പുതിയ എഴുത്തും ചർച്ച ചെയ്യും. ഇപ്പോൾ എഴുത്തുകാർ നിരവധിയാണു, മാധ്യമങ്ങൾ പലതാണു. എല്ലാം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. പക്ഷെ കൊള്ളാവുന്നതെന്തെങ്കിലും അച്ചടിച്ചു വന്നാൽ സുഹൃത്തുക്കൾ വിളിക്കും, ഇന്നാരുടെ കഥ വായിച്ചോ? അങ്ങനെയാണു ചിലതൊക്കെ ശ്രദ്ധിക്കുക. ഒരിക്കൽ വി.കെ.പ്രഭാകരൻ എന്ന നാടകസുഹൃത്തുമായി സാഹിത്യം ചർച്ച ചെയ്യുകയായിരുന്നു. സംസാരത്തിനിടയിൽ ഒരു വിഷയം പൊങ്ങി വന്നു. സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ സംതൃപ്തി? അതിപ്പോ സ്ത്രീയായും പുരുഷനായും ജീവിച്ച്യാൾക്കല്ലേ പറയാൻ പറ്റൂ? അങ്ങനെയൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടെന്ന് പ്രഭാകരൻ പറഞ്ഞു. അനുശാസനപർവ്വത്തിലെ ഭം‌ഗാസ്വനന്റെ കഥയാണത്. ഇന്ദ്രശാപം മൂലം ഭംഗാസ്വനൻ എന്ന രാജാവ് സ്ത്രീയാവുന്നതും ഇന്ദ്രൻ ക്ഷമിച്ച് പുരുഷത്വം തിരികെ നൽകാമെന്നു പറഞ്ഞപ്പോൾ, ‘വേണ്ട, സം‌ഭോഗ സമയത്ത് പുരുഷ്നേക്കാൾ കൂടുതൽ ആനന്ദം സ്ത്രീക്കാകയാൽ സ്ത്രീത്വം തന്നെ നില നിന്നാൽ മതിയെന്ന്’ രാജാവവൾ ആവശ്യപ്പെട്ട കഥ. ഈ കഥയാണു ‘സ്ത്രൈണം‌’ എന്ന നോവലിനു പ്രേരകമായത്. മുണ്ടശേരി അവാർഡ് കിട്ടിയ ആ നോവൽ ഒരു മഹാഭാരത ഉപാഖ്യാനത്തെ അവലംബിച്ച് ഒറ്റയായൊരു പക്ഷത്തു നിന്നും എഴുതപ്പെട്ട കൃതിയെന്ന പേരിലാണു അന്നറിയപ്പെട്ടത്. രതിയുടെ അധോതലത്തിലേക്ക് വഴുതി വീഴാതെ എഴുത്തുകാരന്റെ കൈയടക്കം വെല്ലുവിളിച്ച സൃഷ്ടിയായിരുന്നു അത്.

അക്ബർ കക്കട്ടിലിനെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരന്റെ വെല്ലുവിളി അയാളുടെ ആദ്യസൃഷ്ടിയാണു. അതിനെ മറി കടക്കാനാകണം പിന്നീടുള്ള എഴുത്തിനു. ‘സ്മാരകശിലകളാണു’ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും വലിയ വെല്ലുവിളി. ‘ഖസാക്ക്’ വിജയന്റേതും. എഴുത്തുകാരനു തന്നോട് തന്നെ മത്സരിക്കാനാകണം. അപ്പോൾ അപരനോട് മത്സരിക്കാൻ സമയം കിട്ടില്ല. പരദൂഷണത്തിനും സാവകാശമുണ്ടാവില്ല. ടി.പദ്‌മനാഭൻ എം‌. ടി.യെക്കുറിച്ച് എന്താണു പറയുന്നതെന്ന് അന്വേഷിക്കാൻ വായനക്കാരനും സമയമുണ്ടാകരുത്.


കഥ ആത്മപ്രകാശനമാണു. കഥ കൊണ്ട് സമൂഹത്തെ നന്നാക്കാൻ ഉദ്ദേശമില്ല. നമ്മുടെ നാട്ടിൽ സാഹിത്യകാരന്മാരുടെ സ്ഥാനം ഏറ്റവും പിറകിലാണു. രഷ്ട്രീയക്കാരാണു മുന്നിൽ. ഒരു നല്ല കാര്യം ആരും ആരെക്കൊണ്ടും ചെയ്യിക്കില്ല. പേരെടുക്കുന്ന കാര്യം ‘ഞാൻ’ വഴി വരണമെന്ന് എല്ലാവരും വാശി പിടിക്കുന്നു. നന്മയുടെ അംശം കഥയിൽ സ്വാഭാവികമായാണു വരുന്നത്, മുല്ലയിൽ മണം അടിച്ചേൽ‌പ്പിക്കേണ്ടാത്തത് പോലെ. സന്ദേശമെന്നൊക്കെ പറയുന്നത് ബൈ പ്രൊഡക്റ്റാണു. കാരൂരിന്റെ ‘പൊതിച്ചോറ്’എന്ന കഥയിൽ നിന്നും സമകാലീനകഥയിലേക്കുള്ള പരിണാമം ഇങ്ങനെയാണു: അധ്യാപകർ സ്കൂൾ ലൈബ്രറിയിലിരുന്ന് മദ്യപിക്കുന്നു. തൊട്ടുകൂട്ടാൻ അഥവാ ടച്ചിങ്ങ്സെന്നും മലയാളത്തിൽ പറയാം, ലിബാ ജോൺ എന്ന വിദ്യാർഥിനിയുടെ പൊതിച്ചോറാണു. ആ സമയത്ത് അവൾ, ലിബാ ജോൺ ലൈബ്രറിയിൽ പൊതിച്ചോറെടുക്കാൻ വന്നു. അധ്യാപകർ പരുങ്ങി. വിദ്യാർഥിനി ചോദിക്കുന്നു: വോഡ്കയാണല്ലേ? മണം കിട്ടിയിട്ട് അങ്ങനെ തോന്നുന്നു.

കകട്ടിലിൽ നിന്നുള്ള ഏറ്റവും പുതിയ വൃത്താന്തം ഇതാണു: മാഷ് ‘കക്കട്ടിൽ റിപ്പബ്ലിക്ക്’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. പുതിയ ക്രാഫ്റ്റിൽ ചെയ്യുന്നു. ഗ്രാമമാണു മുഖ്യ കഥാപാത്രം‌.

Monday, May 4, 2009

സച്ചിദാനന്ദന്‍‌ പറഞ്ഞത്

സച്ചിദാനന്ദൻ: എഴുത്തിനോട് ഇടക്കു പോലും പിണങ്ങാതെ
ജയശ്രീ മിശ്ര ഒരിക്കല്‍ എന്നോട് പറഞ്ഞു, ‘ഐ ആം എ കമേഴ്സ്യല്‍ റൈറ്റര്‍‘. അവരത് തുറന്ന് സമ്മതിക്കാന്‍ തയ്യാറാണ്. പണ്ട് നമ്മുടെ കവികള്‍ക്കും കലാകാരന്മാര്‍ക്കും ആത്മാന്വേഷണമുണ്ടായിരുന്നു. തൊടുന്നതെല്ലാം ഉല്‍പ്പന്നമാവുന്ന ഇക്കാലത്ത് എങ്ങനെ ഒരു കവിത മാര്‍ക്കറ്റ് ചെയ്യാമെന്നായി ചിന്ത. കഥകളിയും നമ്മുടെ ഫോക് ആര്‍ട്ടുമെല്ലാം നമ്മുടെ ജീവിതത്തോടൊപ്പം പോരേണ്ടതാണു. പക്ഷേ ജീവിതം മുന്നോട്ട് കുതിച്ചപ്പോൾ കഥകളിയും കലയും ബിംബങ്ങളായി നമ്മുടെ ചുവരുകളില്‍ കയറി ഇരിക്കാന്‍ തുടങ്ങി. സാംസ്കാരികതയില്‍ നിന്നുള്ള അന്യവല്‍ക്കരണമാണു ആഗോളീകരണം നമുക്ക് സമ്മാനിച്ചത്. കള്‍‌ച്ചര്‍‌‌ ഇന്‍‌ഡസ്ട്രി എന്ന പ്രയോഗമൊക്കെ ആദ്യം നെഗറ്റീവ് അര്‍ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോ സം‌സ്കാരം വ്യവസായമായി മാറുന്നത് നമുക്ക് അടുത്ത് കാണാം‌. അതിരപ്പിള്ളിയിലെ വെള്ളത്തിനു ലോകബാങ്ക് വിലയിടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇതിനെ ചെറുക്കാനാണു സംസ്കാരം നമ്മില്‍ നിന്ന് അന്യവൽക്കരിക്കപ്പെടാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടത്. ഇപ്പോ റിസഷന്‍ കൊണ്ടുള്ള ഒരു മെച്ചം, കലാകാരന്മാർര് ലക്ഷങ്ങളുടെ കണക്കുകളില്‍ നിന്ന് വിട്ട് ആത്മാന്വേഷണത്തിലേക്ക് തിരികെ പോകുന്നുവെന്നതാണു.

എഴുപതുകളില്‍ സം‌സ്കാരത്തെ വാരിപ്പുണരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. എന്നും ഇടതുപക്ഷ അനുഭാവം വച്ചു പുലര്‍ത്തിയ എനിക്ക് മാര്‍ക്സിസ്റ്റ് തിയറിയില്‍, അതിന്റെ ശൈലിയില്‍, പോസ്റ്റ്-സ്ട്രക്ചറലിസം എങ്ങനെ സ്വാധീനിക്കുമെന്നത് പോലുള്ള കാര്യങ്ങള്‍ ആകര്‍ഷകങ്ങളായി തോന്നിയിട്ടുണ്ട്. എന്റെ ഡോക്ടറേറ്റ് ആ വിഷയമായിരുന്നു. ഡോക്ടറേറ്റിനു മുന്‍പും പിമ്പും ഇപ്പോഴും ഞാന്‍ പഠിക്കുന്ന വിഷയമാണത്. നക്സലൈറ്റ് ആശയങ്ങളോട് ആകര്‍ഷണം തോന്നാന്‍ പ്രത്യക്ഷ കാരണം കെജിയെസ്സാണു. പരോക്ഷകാരണം സാര്‍ത്ര് ആണെന്നു പറയാം. 19 വയസ്സിലേ സാര്‍ത്രിനെക്കുറിച്ച് ലേഖനമെഴുതിയിരുന്നു ഞാന്‍. സാര്‍ത്ര് മാവോയിസവുമായി അടുത്തത് എന്നേയും സ്വാധീനിക്കുകയായിരുന്നു.

അക്കാലത്ത് സാംസ്കാരിക വേദി കേരളത്തില്‍ ഇളക്കങ്ങള്‍ ഒരുപാട് സൃഷ്ടിച്ചു. ലിറ്റില്‍ മാഗസിനുകള്‍ എത്രയോ ഇറങ്ങി. പ്രസക്തി, പ്രേരണ, സ്ട്രീറ്റ്.. അങ്ങനെ ധാരാളം. വിസി ശ്രീജന്‍ എഡിറ്റ് ചെയ്ത, ഒരു ലക്കം മാത്രം ഇറങ്ങിയ യനാന്‍ എന്ന മാസിക ഓര്‍മ്മ വരുന്നു. എത്രയോ തെരുവുനാടകാവതരണങ്ങള്‍! കെജെ ബേബിയുടെ നാടുഗദ്ദിക-നാടിന്റെ ബാധയൊഴിപ്പിക്കല്‍-ഈ കള്‍ച്ചറൽ ഉണര്‍വ്വിന്റെ ഭാഗമായിരുന്നു. പൊളിറ്റിക്സ് കള്‍ച്ചറലാകുന്ന അവസ്ഥ; മുദ്രാവാക്യങ്ങള്‍ കവിതയായിരുന്ന അവസ്ഥ. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്ക് ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തന പരിചയം വേണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം വിദേശത്തു പോയി പഠിച്ച് മാനേജേരിയല്‍ സ്കില്‍സ് വളര്‍ത്തിയെടുത്താല്‍ മതി. നമ്മുടെ കാലത്ത് നല്ലൊരു ഇക്കണോമിസ്റ്റാണു നല്ല നേതാവ്. ഇക്കണോമിക്സിന്റെ ഹെജമണിയാണു നാട് ഭരിക്കുന്നത്. അതിന്റെ കീഴിലാണു എഴുത്തും സാഹിത്യവും പോലും.

ഇപ്പോൾ 62 വയസ്സായി. കഴിഞ്ഞ മുപ്പത് വര്ഷനക്കാലത്തെ അനുഭവങ്ങള്‍ മനസിലാക്കിത്തരുന്നത് ഹിംസയിലൂടെ മാറ്റം സാധ്യമാവില്ലെന്നാണു. അഥവാ വയലന്‍‌സിലൂടെ വരുന്ന മാറ്റങ്ങള്‍ നില നിര്‍‌ത്താന്‍ കൂടുതല്‍ വയലന്‍‌സ് വേണ്ടി വരുന്നു. സര്‍‌ക്കാര്‍ മറിച്ചിട്ട് ലോങ്ങ് മാര്‍‌ച്ചിലൂടെ സാധിക്കുന്നതല്ല വിപ്ലവം‌.

സാഹിത്യ അക്കാദമിയില്‍ നിന്നും 2006ലാണു സെക്രട്ടറിയായി വിരമിച്ചത്. പത്തു വർഷം ചെയ്ത ആ ജോലി അക്കാദമിയേയും എന്നെത്തന്നേയും പരിണമിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേത്രു സ്ഥാനത്ത് എന്നും ഒരു ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു. ഞാനാണു ആദ്യത്തെ അബ്രാഹ്മണനായ സിക്രട്ടറി. ദക്ഷിണേന്ത്യക്കാരനായി ആദ്യം ആ സ്ഥാനത്തെത്തുന്ന ആളും ഞാന്‍ തന്നെ. എന്റെ പ്രവർത്തനകാലത്ത് അക്കാദമി ആദ്യമായി ദളിത് എഴുത്തുകാർക്കും ട്രൈബല്‍ എഴുത്തുകാര്‍ക്കുമായി 2 വീതം സമ്മേളനങ്ങള്‍ നടത്തി. അക്കാദമി വയസ്സന്‍മാരുടേത് എന്നൊരു ഇമേജുണ്ടായിരുന്ന്ത് ഞാന്‍ മുന്‍കൈയെടുത്ത് പൊളിച്ചു. 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കായി ‘മുലാകാത്’ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി. സ്ത്രീകള്‍ക്കായി ആരംഭിച്ച വേദിയായിരുന്നു അസ്മിത. നാനാ വിഷയ സംബന്ധമായ സം‌വാദങ്ങള്‍‌ക്കും ഇന്റെറാക്ഷനും പ്രഭാഷണ പരമ്പരക്കുമായി-റോമിള ഥാപ്പറൊക്കെ വന്നതോറ്ക്കുന്നു-വേണ്ടിയുള്ളതായിരുന്നു അന്തരാള്‍. ഈ വേദികള്ക്കൊക്കെ പേരിട്ടതും ഞാനാണു. അക്കാദമിയിലേത് ജോലിയായി ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സാഹിത്യ അക്കാദമിയുടെ ദ്വൈമാസിക ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍‌’ എഡിറ്ററായാണു ജീവിതം‌. ആധുനിക ഇന്ത്യന്‍ കവിതയെക്കുറിച്ച് ബിര്‍‌ല ഫൌണ്ടേഷന്‍ കീഴില്‍ റിസര്ച്ചും നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒരു ചെയറിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മുഴുവന്‍ സമയ ജോലി ഇനി വയ്യ. ജീവിതം ഇപ്പോഴും നല്ല തിരക്കിലാണു. അതിനിടയില്‍ എങ്ങനെ, അതും സജീവമായി, എഴുതാന്‍ കഴിയുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
http://pravasam.com/pravasam%20satchithanandan%20-sunil%20cherian2009.htm

Blog Archive