Search This Blog

Thursday, October 29, 2009

സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി. പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത് കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്. ഭാഗ്യം കൊണ്ട് മൂക്കില്‍ വെക്കേണ്ട പഞ്ഞി കാലിലായി. ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ വീട്ടില്‍ ആറു മാസം വെറുതെയിരുന്നു. അപകടം കൊണ്ട്
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു. സാധാരണ ആളുകള്‍ ബോണസ്സ് കിട്ടുമ്പോള്‍ കുടിക്കുന്നത് ഞാന്‍ തിരിച്ചാക്കി. ഈശ്വരന്‍ പറഞ്ഞു നിന്‍റെ ക്വോട്ട കഴിഞ്ഞു. ഇപ്പോള്‍ നാലു വര്‍ഷമായി തൊട്ടിട്ട്. ഭക്ഷണത്തിനു പക്ഷേ കുറവൊന്നുമില്ല. വാജ്പേയി ആദ്യം അവതരിപ്പിക്കുമ്പോള്‍ (പത്ത് വര്‍ഷം മുന്‍പ് അറേബ്യന്‍ കോമഡി ഷോയില്‍) വയര്‍ കെട്ടി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തേപ്പോലെ കുടവയറുണ്ടാകുവാന്‍ കൊതിച്ചിട്ടുണ്ട്. അതിനായി നറുനെയ് കഴിക്കുകയും ചെയ്തു. ഇപ്പോ തടി കുറയാന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. കോമഡി താരങ്ങള്‍ക്ക് മിക്കവാറും പേര്‍ക്ക് കുടവയറായി. അനൂപ് യോഗ ചെയ്ത് വയറില്ലാതാക്കുന്നെന്ന് പറയുന്നു. പ്രുഥിരാജൊക്കെ വയര്‍ കുറച്ച് ഇത്ര ലക്ഷം അധികം നേടാം എന്ന കണക്കു കൂട്ടലിലാണ്. ഞങ്ങക്ക് എന്തു കണക്ക് കൂട്ടല്?

ഉഷാ ഉതുപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത് സിനിമാല പ്രോഗ്രാം നമ്പര്‍ 666 ലാണ്. ഉഷാ ഉതുപ്പിനെ ഒരു പരിപാടിക്ക് സംഘാടകര്‍ ക്ഷണിക്കാന്‍ പ്ളാന്‍ ചെയ്യുകയും കിട്ടാതായപ്പോള്‍ സാജു കൊടിയനെ ആ വേഷം കെട്ടിക്കുന്നതുമാണു പ്ളോട്ട്. സാക്ഷാല്‍ ഉഷാ ഉതുപ്പ് പ്രോഗ്രാമിനു വരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് പരിപാടിയിലെ മുഖ്യാതിഥിയായ മന്ത്രിയുടെ വേഷം കൊടുത്തു. എന്നു വെച്ചാല്‍ അവര്‍ ആണ്‍വേഷം കെട്ടി. പരിപാടിക്ക് ഉഷാ ഉതുപ്പായ ഞാന്‍ 'എന്‍റെ കേരളം' പാടിയത് മന്ത്രി കറക്റ്റ് ചെയ്യുന്നു. മുഖത്തു നിന്ന് മീശ പറിച്ചിട്ട് എടോ ഞാനാണു യതാര്‍ഥ ഉഷാ ഉതുപ്പ് എന്ന് പറഞ്ഞ് ആ പാട്ട് അവര്‍ പാടുന്നു.

പുതിയ കോമഡി: മോഹന്‍ലാലിനു കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് എ കെ ആന്‍റണി പറയുന്നു: അതു ഞാന്‍ എവനിട്ട് ഒന്നു പണിതതാണ്. പണ്ട് തിരോന്തരത്ത് ഒരു പരിപാടിക്ക് എന്നെ കണ്ടിട്ട് എവന്‍ എണീറ്റില്ല. ഇപ്പൊ എപ്പൊ കണ്ടാലും സല്യൂട്ട് തരാറായല്ല്.

സാജന്‍ പള്ളുരുത്തി: ടിവിയില്‍ സംഗീതം നിറഞ്ഞിരിക്കുന്നത് കാരണം ഇപ്പോ കോമഡിക്കാരെ വേണ്ടത് ഗള്‍ഫ്കാര്‍ക്ക് മാത്രമാണ്. കോമഡിയെ കലയായൊന്നും ഞാന്‍ കാണുന്നില്ല. അതെന്‍റെ ഉപജീവന മാര്‍ഗ്ഗമാണ്. പണ്ട് മിമിക്രി അവതരിപ്പിക്കാന്‍ ചാന്‍സൊന്നും
കിട്ടാതിരുന്നിട്ട് സ്വന്തമായി ട്രൂപ്പ് തുടങ്ങി ഞാന്‍-കലാഭാരത് പള്ളുരുത്തി. 'വ്യത്യസ്തനാം' പാടിയ പ്രദീപൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. അതിനു മുന്‍പ് ഒന്‍പത് വര്‍ഷം വീട്ടില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്നു - കണക്കും മലയാളവും.
ഇപ്പൊ എന്‍റെ മാസ്റ്റര്‍ പീസ് സ്പീഡില്‍ സംസാരിക്കുന്നതാണ്. പൊതുവേ ഞങ്ങള്‍ കൊച്ചിക്കാര്‍ സ്പീഡിലാണു വര്‍ത്താനിക്കുക. കോമഡി ഇന്‍ഡസ്ട്രിയില്‍ വെല്ലുവിളികളേറെയാണ്. എന്നേക്കാള്‍ സ്പീഡില്‍ സംസാരിക്കുന്ന ഒരാളെ കണ്ടാല്‍ ഞാന്‍ ഔട്ടാണ്.

ജന്നാലപ്പടിയില്‍ മിഥുനങ്ങള്‍


Thursday, October 22, 2009

കരോക്കെ വാദ്യകലാകാരന്‍മാര്‍ക്ക് ഭീഷണി?


കീബോഡ് വായിക്കുന്നത് ബഷീര്‍; ഫോട്ടോയെടുത്തത് അന്‍വര്‍ സാദത്ത്

Monday, October 19, 2009

കുവൈറ്റോണത്തിന്,നാട്ടീന്ന് നമ്പീശന്‍

കുവൈറ്റ് എന്‍ചിനീയേഴ്സ് ഫോറത്തിന്‍റെ വിഭവ സമ്രുദ്ധമായ ഓണസദ്യ ഭുജിക്കുവാനുള്ള ഭാഗ്യമുണ്ടായി പോയ വാരം. വിളമ്പുകാര്‍ എന്‍ചിനീയേഴ്സ് ആണ്, സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്ന് ആളു വരികയായിരുന്നെന്ന് പറഞ്ഞത്. കലവറയില്‍ പോയി ആളെ കണ്ടു. പാചകക്കാരന്‍ നമ്പീശന്‍ - ത്രിശൂര്‍ പൂങ്കുന്നം ചക്കാമുക്കില്‍ താമസിക്കുന്ന സദ്യ കോണ്‍ട്രാക്റ്റര്‍ കെ മോഹന്‍ നമ്പീശന്‍, മധ്യവയസ്‌കന്‍, കുവൈറ്റ്-മലയാളി സദ്യവട്ടത്തിനായി ഒരാഴ്ച മുന്‍പേ കുവൈറ്റില്‍ വന്നയാള്‍. പിറ്റേന്ന് നാട്ടിലേക്ക് തിരിക്കും. ഏറ്റെടുത്ത ഒരുപാട് കേറ്ററിങ്ങ് സേവനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.

എന്തു കൊണ്ട് നാട്ടില്‍ നിന്നൊരു പാചകക്കാരന്‍? നമ്പീശനെ ഏര്‍പ്പാടാക്കിയ ആളോട് അന്വേഷിച്ചു. ആള്‍ പറഞ്ഞത്:
ഇവിടെ പലരും ഓണസദ്യ കൊടുക്കാമെന്ന് പറയും, കൊടുക്കുന്നത് സാദാ ഊണ്. ഓണസദ്യയൊരുക്കണമെങ്കില്‍ അതില്‍ കൈത്തഴക്കമുള്ള ആളാവണം. നമ്മള്‍ പതിനാറു കൂട്ടം സദ്യയെന്നൊക്കെ പറഞ്ഞിട്ട് എല്ലാം ഒരുപോലിരിക്കുന്ന ഇനങ്ങള്‍ കൊടുത്താല്‍ വയറു നിറയും; മനം നിറയുമോ?

അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് നമ്പീശന്‍ കൈ തന്നു.
പായസക്കഷണം: കുവൈറ്റിലെ മറ്റൊരു ഓണാഘോഷത്തിനു കൂടെ പോയി. സാദാ പരിപാടികള്‍ക്ക് ശേഷം മോശമല്ലാത്ത സദ്യ. വിളമ്പുന്നവര്‍ സംഘാടകരല്ല, കേറ്ററിങ്ങുകാരാണെന്നും പറയാന്‍ വയ്യ. സംഘാടകമിത്രം പറഞ്ഞു, സദ്യയുടെ നടത്തിപ്പുകാര്‍ അമ്മ കുവൈറ്റ് ആണ്. ടീം വര്‍ക്കിന്‍റെ ശുഷ്കാന്തി അവരുടെയിടയില്‍ കണ്ടു. ഏത് തരം സദ്യയും ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് 'അമ്മ കുവൈറ്റിന്‍റെ' ഗോപാല്‍ജി പറഞ്ഞു. അമ്രുത ട്രസ്റ്റിന്, നാട്ടിലേക്കും കുവൈറ്റില്‍ നിന്ന് അങ്ങനേയും സഹായം പോകുന്നുണ്ട്.

Sunday, October 18, 2009

അഫ്‌ഗാന്‍ ജോലി ഫ്രീ ദുബായ് യാത്ര മുടക്കി

കുവൈറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ഓണത്തനിമ വടംവലി മല്‍സരത്തില്‍ 'ബെസ്‌റ്റ് ഫ്രണ്ട്' എന്ന മുന്‍നിരക്കാരന്, സ്‌പോണ്‍സര്‍ ചെയ്ത ഫ്രീ ദുബായ് ടിക്കറ്റ് സമ്മാനം വെറുതെയായി. കണ്ണൂര്‍ ചെറുകുന്ന് നടുവിലവീട്ടില്‍ രാജേഷിനാണ്, ജോലി ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ ഒരേ സമയം വന്നു ഭവിച്ചത്. കുവൈറ്റില്‍ ഏഴു വര്‍ഷമായി എക്യുപ്‌മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന രാജേഷിനെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ജോലിക്കാരുടെ കൂട്ടത്തിലേക്ക് കമ്പനി നറുക്കിട്ടെടുക്കുകയായിരുന്നു. ഭേദപ്പെട്ട ശമ്പളവും ഫ്രീ താമസവും ഭക്ഷണവുമുള്ള അഫ്ഫ്‌ഗാന്‍ ജോലിക്ക് തൊഴിലാളികള്‍ അപേക്ഷ കൊടുക്കുക സാധാരണയാണ്. പൊതുവേ നറുക്കെടുപ്പിലൂടെയാണത്രെ കമ്പനി അഫ്‌ഗാന്‍ ജോലിക്കാരെ തെരെഞ്ഞെടുക്കുക.

കുവൈറ്റ് ഫ്രണ്ട്സ് ഒഫ് കണ്ണൂര്‍ ടീമിന്‍റെ പ്രധാന വടംവലിക്കാരനായ (രാജേഷിന്‍റെ ഭാഷയില്‍ കമ്പവലി) ഈ ഫോര്‍ക്ക് ലിഫ്‌റ്റ് ഓപരേറ്ററുകാരനു ഇതിനോടകം വടംവലി ഇനത്തില്‍ ഒട്ടേറെ ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍ എസ്.എന്‍. പയ്യന്നൂര്‍ എന്ന ടീമിനു വേണ്ടിയും വടം വലിച്ച് സമ്മാനം നേടിയ ചരിത്രമുള്ള രാജേഷിന്, ആദ്യമായാണ്, വടംവലി മൂലം ദുബായ് ടിക്കറ്റ് പോലുള ഒരു സമ്മാനം ലഭിക്കുന്നത്. എന്നു വേണമെങ്കിലും ദുബായ്ക്ക് പോകാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ചൊവ്വാഴ്ച അഫ്‌ഗാനിലേക്ക് തിരിക്കുന്ന രാജേഷിന്, ദുബായ് യാത്ര തല്‍ക്കാലം ബാലികേറാമലയാണ്.

ഒരു വര്‍ഷത്തേക്ക് അവധിയില്ലാത്ത ജോലിക്ക് അഫ്‌ഗാനിലേക്ക് പോകുന്ന കാര്യം രാജേഷ് നാട്ടില്‍ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ മറ്റാരോടും പറയേണ്ട എന്ന സ്‌നേഹശാസനത്തോടെ.

Blog Archive