Search This Blog

Saturday, January 19, 2013

സ്ത്രൈണ കാമസൂത്രം ഉണര്‍ത്തുന്നത്

ദൈവവും പൂജാരിയും തമ്മിലെ വിടവുകള്‍


കാമകലയില്‍ സ്‌ത്രീക്ക് സാമര്‍ത്ഥ്യമില്ല എന്നു പറയുകയും ശാസ്ത്രഗ്രഹണം സ്‌ത്രീക്ക് നിഷേധിക്കുകയും ചെയ്യുന്ന ഒരു കാലത്തെ ഇപ്പോഴും തൂക്കി കൊണ്ടു നടക്കുന്ന സമീപനം വരിയുടക്കപ്പെടുന്നു സ്ത്രൈണ കാമസൂത്രം എന്ന പുസ്തകത്തില്‍. പുസ്തകമെഴുതിയതിന് കെ ആര്‍ ഇന്ദിര ഇതിനോടകം പഴി കേട്ടു എന്ന പത്ര-വെബ്ബ് റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍, വാത്സ്യായന കാമസൂത്രത്തോടുള്ള ഒരു വിമര്‍ശനാത്മക ഫെമിനിസ്‌റ്റ് കാഴ്‌ചപ്പാട് മുന്നോട് വെക്കുന്ന ഇന്ദിരാ പുസ്ത്കം എവിടെയെക്കെയോ കൊണ്ടു എന്നു വേണം മനസിലാക്കാന്‍. ഇന്ത്യയുടെ റേപ് ക്യാപിറ്റല്‍ എന്ന് ചിലരെങ്കിലും വിളിക്കുന്ന ദല്‍ഹിയില്‍, ബസിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവമിഥുനങ്ങളുടെ കഥ ഇപ്പോഴും ഭാഗമായ നമ്മുടെ കാലത്ത് ഇന്ദിരയുടേത് പോലുള്ളൊരു പുസ്തകം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഉപപാഠമാക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം അത് വേട്ടക്കാരന്‍-ഇര എന്ന ദ്വന്ദം ഇണകളില്‍ വിവസ്ത്രമാക്കപ്പെടും.


സ്വീകരിക്കുന്നവള്‍ എന്ന നിലയില്‍ നിന്നും ജോലി ചെയ്ത് അടുക്കള-കുടുംബ കാര്യങ്ങള്‍ നോക്കുന്നവളായി ഇന്നത്തെ സ്‌ത്രീ വളര്‍ന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ കാരണങ്ങളിലൊന്ന്. വാത്സ്യായനമതങ്ങളുടെ തുണിയുരിക്കുമ്പോഴും മുനിയുടെ കാമശാസ്ത്രകലയെ, അത് പുരുഷകേന്ദ്രീകൃതമെങ്കില്‍ക്കൂടിയും, താഡനമേല്‍പ്പിക്കുന്നില്ലെന്നത് പുസ്തകത്തില്‍ ഇന്ദിര പാലിച്ചു പോരുന്ന നയമാണ്. ആക്രമണകാരിയായ ഒരു ഫെമിനിസ്‌റ്റ് അല്ല അവര്‍. ഉപയോഗിക്കപ്പെടേണ്ടവളായി സ്‌ത്രീയെ ഇകഴ്‌ത്തിയതിന് കണക്ക് പറയുകയും, സ്ത്രീ പ്രഹേളികയാണ് പോലുള്ള പുരുഷസമീപനങ്ങളെ വിചാരണ ചെയ്യുകയും (വേശ്യകളുടെ വൈഭവം പുരുഷന് വിഷമമുണ്ടാക്കിയിരുന്നു), സ്ത്രീ പ്രകൃത്യാ എന്താണ് എന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് പുസ്തകോദ്ദേശ്യം. പുരുഷന് ഒരു സ്ത്രീയോട് കാമം തോന്നിയാല്‍ കാമപൂര്‍ത്തി നേടിയില്ലെങ്കില്‍ അയാളുടെ ശരീരത്തിന് നാശം സംഭവിക്കുമെന്നാണ് വാത്സ്യായനമതം. സ്‌ത്രീകള്‍ക്ക് ജഘനത്തിലുള്ള കണ്ഡൂതി (ചൊറിച്ചില്‍) തീര്‍ക്കുകയെന്ന 'സേവനവും' പുരുഷന്‍ ചെയ്യുന്നുണ്ട്! ഭര്‍ത്താവായിരിക്കുന്നതിലെ സൌകര്യവും ഭാര്യയുടെ കര്‍ത്തവ്യഭാരവും പുസ്തക ഉടല്‍നീളം ആക്ഷേപിക്കപ്പെടുന്നു.



കാലം മാറി, വേഷം മാറി പക്ഷെ വാത്സ്യായനയുഗത്തില്‍ നിന്നും സങ്കല്‍പങ്ങള്‍ മാറിയില്ലെന്ന് പുസ്തകകാരി. ആധുനിക പുരുഷന്‍റെ സൌന്ദര്യ സങ്കല്‍പങ്ങളില്‍ നിന്നും പൊലീസുകാരി പുറത്താണ്. അവന്‍റെ സങ്കല്‍പങ്ങളെ 'സെര്‍വ്' ചെയ്യുന്ന എയര്‍ഹോസ്‌റ്റസുമാരെയും ഫാഷന്‍ മോഡലുകളെയുമാണ് അവനിഷ്‌ടം. പുരുഷന് സൌകര്യമനുസരിച്ച് പരസ്‌ത്രീ ഗമനം ആവാം. പെണ്ണൊരുമ്പെട്ടാല്‍ പിഴയായി. (അഭിസാരികക്ക് പുല്ലിംഗമുണ്ടോ? ) പുരുഷന്മാര്‍ സ്വതത്ര ലൈംഗികതക്ക് വേണ്ടി വാദിക്കുന്നത് പോലും അവരുടെ പരസ്ത്രീഗമനത്തെ സാധൂകരിക്കാനാണെന്നും ഇന്ദിര പറയുന്നു. പ്രാപിക്കാന്‍ പാടില്ലെന്ന് പുരുഷനോട് പറയുന്ന അഗമ്യകളെക്കുറിച്ചുള്ള കാമസൂത്രഭാഗം ഉദ്ധരിച്ചു കൊണ്ട് ഇന്ദിര സന്ദേഹിക്കുന്നു: അഗമ്യകളുടേ ദോഷങ്ങള്‍ ഉള്ള പുരുഷന്‍മാരുമായി സംഗമിക്കരുതെന്ന് സ്‌ത്രീകളോട് ആരും പറഞ്ഞിട്ടില്ല!



ഭര്‍ത്താവ് ദൈവവും ഭാര്യ പൂജാരിയുമായി തുടരുന്ന ഏര്‍പ്പാടിനെ എതിര്‍ത്ത് സ്വജീവിതത്തില്‍ അത് പാലിക്കുകയും ചെയ്ത വിവാഹമോചിതയാണ് ഇന്ദിര. പെണ്ണിന് പുരുഷനേക്കാള്‍ എട്ടിരട്ടിയാണ് കാമം എന്നൊക്കെ വിഡ്ഡിത്തരങ്ങള്‍ വിളമ്പിയ കാമസൂത്രത്തെ ആക്ഷേപിക്കുമ്പോഴും (മുനി വിവരിച്ച രീതികളില്‍ത്തന്നെ ദന്തക്ഷതം ഏല്‍പ്പിക്കാനായില്ലെങ്കില്‍ കാമപ്രകടനം അശാസ്ത്രീയമാകുമോ!) വാത്സ്യായന നിരീക്ഷണങ്ങളില്‍ ചിലത് ഇന്നും നില നില്‍ക്കുന്നവയായി യോജിക്കുന്നുണ്ട് ഗ്രന്‍ഥകാരി: സ്‌ത്രീക്ക് ലൈംഗികേച്ഛ ഉണ്ടാവുന്നത് പുരുഷനുണ്ടാവുന്നതിനേക്കാള്‍ പതിയെ ആണ്; രതിമൂര്‍ച്ഛയിലെത്തും മുന്‍പേ സ്ത്രീ ക്ഷീണിതയാവാനും പിന്‍വാങ്ങാനും സാധ്യതയുണ്ട്. ഗുണവാനും ഭോഗിയുമാണ് ഭര്‍ത്താവെങ്കിലും മന:പൊരുത്തമില്ലെങ്കില്‍ സുഖപൂര്‍ത്തിക്കായി സ്ത്രീ മറ്റൊരാളെ പ്രാപിക്കുന്നതില്‍ വിരോധമില്ല എന്ന 'അത്ഭുദകരമായ' പ്രസ്താവവും മുനിഭാഗത്തുണ്ടായെന്നും ഇന്ദിര പറയുന്നു. സ്‌ത്രീകള്‍ക്ക് എതിരഭിപ്രായമില്ലാത്തതായുള്ള മറ്റൊരു വാത്സ്യായനസൂക്തം കന്യകകളുടെ ഇഷ്‌ടപുരുഷവശത്തെക്കുറിച്ചാണ്: ഝടുതിയില്‍ സുരതചേഷ്‌ഠകളാരംഭിക്കുന്ന ആക്രാന്തകാരന്‍ കന്യകകള്‍ക്ക് ത്രാസത്തിനും ഉദ്വേഗത്തിനും പാത്രമായി തീരുന്നു. പ്രീതിയോഗം പ്രാപിക്കാതെ ദൂഷിതയായവള്‍ പുരുഷദ്വേഷിണിയോ പരപുരുഷപ്രേമിയോ ആയാല്‍ അത്ഭുതമില്ല. പലപ്പോഴും സ്ത്രീ രതിമൂര്‍ച്ഛ അഭിനയിക്കുകയാണെന്ന് കൂട്ടിച്ചേര്‍ക്കുന്ന ഇന്ദിര സുരതത്തെ അനുഷ്‌ഠാനത്തില്‍ നിന്നും മോചിപ്പിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.



കേരളത്തിലെ സ്ത്രീകളുടെ ലൈംഗികജീവിതത്തെക്കുറിച്ച് വനിതാ ജാഗ്രത സമിതിയുടെ പേരില്‍ ചെയ്ത സര്‍വേയും, മൈഥുനാനന്തരമുള്ള ചിത്രകല പോലെ, പുസ്തകത്തില്‍ അനുബന്ധമായുണ്ട്. 50 ചോദ്യങ്ങള്‍ 500 പേര്‍ക്ക് അയച്ചു കൊടുത്തതില്‍ തിരിച്ചു കിട്ടിയ 123 ഉത്തരക്കടലാസുകളാണ് സര്‍വെയുടെ ബലം. ഭര്‍ത്താവിന്‍റെ പരസ്ത്രീ ഗമനം ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്  21 സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നമുണ്ടായതായി പറഞ്ഞത്. വാസ്തവത്തില്‍ വാത്സ്യായനകാലത്തെ പുരുഷാധിപത്യം ഇപ്പോഴും എണീറ്റ് നില്‍ക്കുന്നു.



സുരതവേളയിലെ സംഗീതം പോലെ 270 പേജ് പുസ്തകമാകെ പി എസ് ജലജ വരച്ച ചിത്രങ്ങളും സ്ത്രൈണ കാമസൂത്രത്തിന്‍റെ പ്രസാധനത്തിനായി ഡിസി ചെയ്ത വിപ്‌ളവകരമായ പ്രത്യേകതയാണ്. ഉദ്ദീപനസാധ്യത ഉദ്ദേശിച്ചിട്ടില്ലാത്ത ചിത്രങ്ങളാണെങ്കിലും ആ പുസ്തകം കുടുംബ ഷെല്‍ഫില്‍ വെക്കുന്നതിലേക്ക് ശരാശരി മലയാളിയെ നമ്മുടെ കാലം പാകപ്പെടുത്തിയിട്ടില്ല. അതു സജ്ജമായാല്‍ ഈ പുസ്തകത്തിന് മോക്ഷമായി.

Blog Archive