Search This Blog

Monday, November 25, 2013

ചന്ദ്രലേഖയുടെ ആദ്യഗാനമേള കുവൈറ്റില്‍; ഇനി തമിഴ് സിനിമയിലേക്കും


35-കാരി ചന്ദ്രലേഖയെ കണ്ടപ്പോള്‍ ഭര്‍ത്താവ് രഘുവും മൂന്നര വയസുകാരന്‍ ഏകമകന്‍ ശ്രീഹരിയും രാജഹംസമേ യൂട്യൂബിലിട്ട ദര്‍ശനും (രഘുവിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകന്‍) ഉണ്ടായിരുന്നു. കുവൈറ്റില്‍ വെല്‍ഫെയര്‍ കേരളയുടെ പരിപാടിക്ക് വന്നതായിരുന്നു അവര്‍. ദുബായിലും അബുദബിയിലും പോയിട്ടുണ്ടെങ്കിലും ആദ്യമായി ഓര്‍ക്കെസ്‌ട്രയോടു കൂടി ഗാനമേള അവതരിപ്പിക്കുന്നത് കുവൈറ്റിലാണ്. ദര്‍ശന്‍റെ ജ്യേഷ്‌ഠന്‍ നന്നായി പാടും. ബന്ധുക്കളില്‍ ചിലര്‍ സ്വാതിതിരുനാള്‍ കോളജില്‍ പഠിച്ചവരുണ്ട്. കൊച്ചിയില്‍ അനിമേറ്ററായ ദര്‍ശന്‍ വീട്ടുകാര്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. പേര് ഫോക് സ്‌റ്റുഡിയോ, ഇന്ത്യ. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണത്. കുറച്ചു പാട്ടുകള്‍ ഷൂട്ട് ചെയ്തു. വടശേരിക്കരയിലെ രഘുവിന്‍റെ വീട്ടില്‍ ചന്ദ്രലേഖ ഇപ്പോഴും ഏറ്റവും ഇഷ്‌ടമുള്ള രാജഹംസമേ പാടി. ആദ്യം 400 ഹിറ്റുകള്‍. പിന്നെ അനക്കമില്ല. ഗള്‍ഫ്‌മലയാളിയായ ഏതോ ഒരു പ്രവീണ ആ പാട്ട് ഷെയര്‍ ചെയ്തതില്‍ നിന്ന് ഹിറ്റുകള്‍ ഉയര്‍ന്നു. (ആ പ്രവീണ നാട്ടില്‍ ലീവിന് വന്നപ്പോള്‍ ചന്ദ്രലേഖയെ ഫോണില്‍ വിളിച്ചിരുന്നു). പിന്നെ ഒരു രാജേഷ് ഇ.കെ. ഈ പാട്ട് അവതരിപ്പിച്ചതോടെ ഹിറ്റുകള്‍ 8 ലക്ഷത്തോളം ഉയര്‍ന്നു. ദര്‍ശന്‍ ഈ രാജേഷിനെഴുതി: രാജഹംസമേ പോസ്‌റ്റ് കൊണ്ട് താങ്കള്‍ക്ക് ഗൂഗിളില്‍ നിന്നും മറ്റും പ്രതിഫലമുണ്ടെങ്കില്‍ ആ പാട്ടുകാരിയെ സഹായിക്കണം. മറുപടിയൊന്നും ഉണ്ടായില്ല. പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല. രാജഹംസമേ നമ്മുടെ റോയല്‍റ്റിയിലുള്ള പാട്ടല്ല. മാത്രമല്ല നമുക്ക് മെച്ചമേ ഉണ്ടായിട്ടുള്ളൂ.
ജോണ്‍സേട്ടന്‍റെ മകള്‍ ഷാന്‍ സംഗീതം പൂര്‍ത്തിയാക്കിയ പാട്ട് - താലോലം എന്നു തുടങ്ങുന്നത് - ചെന്നൈയില്‍ ചിത്രച്ചേച്ചിയോടൊപ്പം പാടി. മൈ നെയിം ഇസ് ജോണ്‍ എന്ന് പേരിട്ട ആ സിനിമയില്‍ ഒരു സോളോയും പാടിയിട്ടുണ്ട്. (ഒഎന്‍വിയുടെ വരികള്‍). അടുത്ത അവസരം തമിഴിലാണ്. മലയാളത്തില്‍ ആദ്യ അവസരം (ലവ് സ്‌റ്റോറി) തന്ന സംഗീതസംവിധായകന്‍റെ (ഡേവിഡ് ഷിനോ) തമിഴ് ചിത്രത്തില്‍. അടൂരിനടുത്ത് പറക്കോടാണ് ചന്ദ്രലേഖയുടെ വീട്. ഭര്‍ത്താവ് രഘു വടശേരിക്കര സ്വദേശി. എല്‍ഐസിയിലാണ് രഘു. എം എ ഹിസ്‌റ്ററിക്കാരിയാണ് ചന്ദ്രലേഖ.

Saturday, November 23, 2013

ജി വേണുഗോപാല്‍: മുപ്പതോര്‍മ്മകള്‍


ഗോപിനാഥന്‍ നായര്‍ വേണുഗോപാലിന്‍റെ പേരില്‍ പുസ്‌തകം വരുന്നു. കഴിഞ്ഞ 30വര്‍ഷത്തെ 30 പാട്ടുകള്‍ക്ക് പിന്നിലെ കഥകളാണ് ഡിസി ജനുവരി 15-ന് പ്രസിദ്ധീകരിക്കുന്ന പുസ്തകവിഷയം. പുസ്തകം കേട്ടെഴുതുന്നത് പ്രസാധനവിഭാഗത്തിലെ എഡിറ്റര്‍മാര്‍ ആരെങ്കിലുമായിരിക്കുമെങ്കിലും അത് 'താനേ പൂവിട്ട മോഹം' ഗായകന് എഴുത്ത് വശമില്ലാത്തത് കൊണ്ടല്ല. ഇന്ത്യന്‍ എക്‌സ്‌പ്രസ് കൊച്ചിയില്‍ സബ്‌ എഡിറ്ററായിരുന്നു ഗായകന്‍. ഇപ്പോള്‍ റിയാലിറ്റി ഷോ, ചലച്ചിത്ര-ഇതര ഗാനാലാപനം, സ്‌റ്റേജ് പ്രോഗ്രാമുകള്‍ ആയി തിരക്കാണ് 53-കാരന്‍ വേണു. കക്കാടിന്‍റെ സഫലമീ യാത്ര പോലെയുള്ള കവിതകളുടെ ഗാനാലാപനം (അതൊക്കെ മൊബൈല്‍ റിങ്ങ്‌ടോണുകളായി). അതിനിടെ സോങ്ങ്‌സ് ഒണ്‍ സാന്‍ഡ് എന്ന പാട്ട് ബ്‌ളോഗില്‍ എഴുത്തുണ്ട്. ഇപ്പോള്‍ സ്വതത്ര സംഗീത സംവിധാനത്തിലേക്കും തിരക്കിലിടയുണ്ട്. മിഴിയറിയാതെ എന്ന പ്രണയഗാനങ്ങളുടെ ആല്‍ബം തയ്യാറായി. സുധാംശുവിന്‍റെ വരികള്‍. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹോദര-ഗുരുതുല്യനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'തൂവാനത്തുമ്പികളി'ലേക്ക് ക്ഷണിക്കുന്നത്. ഇതുവരെ 250 പാട്ടുകളേ സിനിമയില്‍ പാടിയിട്ടുള്ളൂ. അനേകം ലളിത-ഭക്തിഗാനങ്ങള്‍ ഉണ്ട്. കെപിഏസിക്ക് വേണ്ടി ഒഎന്‍വി-ദേവരാജന്‍ 2000-ല്‍ ഒന്നിച്ചപ്പോള്‍ --കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിന് വേണ്ടി -- അതില്‍ 'ഈ രാവും പൂവും മായും' എന്ന ഗാനം പാടി. ആ വര്‍ഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കായിരുന്നു.
സംസ്ഥാന ചലച്ചിത്രഗാന അവാര്‍ഡ് മൂന്നു തവണ കിട്ടി: ഉണരുമീ ഗാനം (മൂന്നാംപക്കം), താനേ പൂവിട്ട മോഹം (സസ്‌നേഹം), ആടെടീ (ഉള്ളം) എന്നീ ഗാനങ്ങള്‍ക്ക്. പുതിയതായി പാടിയത് 'ക്‌ളിയോപാട്ര'യിലെ വെറുമൊരു തളിരല്ല. സൂര്യനാരായണന്‍ എന്നയാളാണ് സംഗീതം. നിഖില്‍ സംഗീതം ചെയ്യുന്ന ഫ്‌ളാറ്റ് നമ്പര്‍ ഫോര്‍ ബി ആണ് മറ്റൊരു ചിത്രം. ഇപ്പോള്‍ ഓരോ പടത്തിലും ഓരോ പാട്ടുകാരും ഓരോ സംഗീതസംവിധായകരുമാണ്. കഴിഞ്ഞ വര്‍ഷം 140 സിനിമകളില്‍ 133 പേര് പാടി. (എന്‍റെ മകന്‍ അരവിന്ദ് വേണുഗോപാലും ജയരാജിന്‍റെ ദ ട്രെയിനടക്കം, സിനിമകളില്‍ പാടി). ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ പാട്ടുകള്‍ തിയറ്ററിനപ്പുറത്തേക്ക് പോകുന്നില്ല. ബാബുരാജിന്‍റെയും ദേവരാജന്‍റെയുമൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മഹാരഥന്‍മാരില്‍ ചിലരുടെ പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ദേവരാജന്‍ (തിരകള്‍ക്കപ്പുറം), കെ രാഘവന്‍ (ശശിനാസ്), എംകെ അര്‍ജ്ജുനന്‍ (അനാമിക) എന്നിവരുടെ അവസാന പാട്ടുകളെങ്കിലും കിട്ടി. താമസമെന്തേ വരുവാന്‍ ഓരോ പ്രായത്തിലും കേള്‍ക്കുമ്പോള്‍ ഓരോ ഡൈമന്‍ഷനാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഹരിമുരളീരവങ്ങളല്ല, ആത്മാവിലേക്കിറങ്ങുന്ന പാട്ടുകളാണ്. എം ജി രാധാകൃഷ്‌ണനെക്കുറിച്ച് ഒരു ഓര്‍മ്മയുണ്ട്. ആകാശവാണിക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തണമായിരുന്നു. എസ് രമേശന്‍നായരുടെ വരികള്‍. റെക്കോഡിങ്ങ് ഡെഡ്‌ലൈന്‍ അടുത്തിട്ടും ട്യൂണൊന്നും ആയില്ല. റെക്കോഡിങ്ങ് ദിവസം രാവിലെ എന്നെയും കൂട്ടി അദ്ദേഹത്തിന്‍റെ അംബാസഡറില്‍ ഞങ്ങള്‍ തിരുവനന്തപുരം നഗരം കറങ്ങുന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ സ്‌റ്റിയറിങ്ങും രമേശന്‍നായരുടെ വരികളും. അപ്പോഴാണ് കംപോസിങ്ങ്. പാട്ടൊഴുകി വന്നു. രാമനില്ലാതെ... പിന്നെ സ്‌റ്റുഡിയോയിലേക്ക്.

വി കെ പ്രകാശ്: സാങ്കേതികതയുടെ മുല്ലവള്ളികള്‍

എഴുന്നൂറോളം പരസ്യചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് പുനരധിവാസവും ബ്യൂട്ടിഫുളും നത്തോലിയും പടര്‍ന്നു കയറുന്നത്. കലയും ടെക്‌നോളജിയും കൈ കോര്‍ത്ത് ആ പടരല്‍ മമ്മൂട്ടിച്ചിത്രമായ സൈലന്‍സും കടന്ന് വളരുകയാണ്. പുതിയ ചിത്രത്തിന്‍റെ പേര്: അകുപു കോംപ്‌ളക്‌സ്. പ്രശാന്ത്, അമ്പാടി എന്നിവര്‍ ചേര്‍ന്നെഴുതുന്ന കഥ പഞ്ചവടിപ്പാലം സ്‌റ്റൈല്‍ സോഷ്യല്‍ സറ്റയറാണ്. സ്‌കൂള്‍ ഒഫ് ഡ്രാമ കാല സുഹൃത്തുക്കളായ പി ബാലചന്ദ്രനും ജോയ് മാത്യുവും അഭിനയിക്കുന്ന ഒരു കോമഡിയും സമീപപദ്ധതികളിലുണ്ട്. കോമഡിയാണ് ഓടുക എന്ന് ടെക്‌നോളജിയെ കലയുടെയും കച്ചവടത്തിന്‍റെയും തേന്‍മാവില്‍ പടര്‍ത്തിയ വീക്കേപി പറയും. ആ ക്രിയാത്മകതയിലെ ഒടുവിലത്തെ തൂവലാണ് വികെപി ഒരു സിനിമയില്‍ നായകവേഷം ചെയ്യുന്നു എന്നത്. ചിത്രം: വിദൂഷകന്‍. ഹാസസാഹിത്യകാരന്‍ സഞ്ജയന്‍റെ ജീവിതത്തെ ആസ്‌പദമാക്കി പുതുമുഖസംവിധായകന്‍ സന്തോഷ് ചെയ്യുന്ന പീരിയോഡിക് ബയോപിക്. വീക്കേപ്പി ആ പ്രശസ്ത മീശ കളയുന്നു 1943-ല്‍ അന്തരിച്ച സഞ്ജയന്‍ എന്ന എം ആര്‍ നായരാവാന്‍.
കുവൈറ്റില്‍ പാലക്കാട് അസോസിയേഷന്‍റെ പരിപാടിക്ക് വന്നപ്പോള്‍ 52-കാരന്‍ വികെപിയെ കണ്ടു. ഉപാസന ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സിനിമയുടെ ബഹുമുഖങ്ങളെക്കുറിച്ച് ക്‌ളാസുമെടുത്തു. വികെപിയുടെ പേരിലുള്ള റെക്കോഡുകളെക്കുറിച്ച് പിള്ളേര്‍ക്കെന്ന പോലെ എനിക്കുമറിഞ്ഞു കൂടായിരുന്നു. അവയില്‍ ഒന്ന് (ബാക്കി വിക്കിപീഡിയയില്‍ ഉണ്ട്): ഇന്ത്യയിലെ ആദ്യത്തെ ഹിന്‍ഗ്‌ളീഷ് (ഇംഗ്ളീഷും ഹിന്ദിയും ചേര്‍ന്ന മിശ്രഭാഷ) ചിത്രം ഫ്രീകി ചക്ര വികെപി എഴുതി സംവിധാനം ചെയ്തു. അകുപു: അസൂയ, കുശുമ്പ്, പുച്ഛം

Blog Archive