Search This Blog

Wednesday, January 20, 2016

ഖസാക്കിന്‍റെ ഇതിഹാസം നാടകം

ഖസാക്കിന്‍റെ ഇതിഹാസം' പോലൊരു ബ്രഹ്മാണ്ഡ നാടകം ഞാന്‍ കണ്ടിട്ടില്ല. തൃശൂരില്‍ അന്താരാഷ്‌ട്ര നാടകോല്‍സവത്തില്‍ (ഇറ്റ്‌ഫോക്ക്) രണ്ട് ദിവസം അവതരിപ്പിച്ച ഈ മൂന്നര മണിക്കൂര്‍ മഹാ സ്‌പെക്‌ടക്ക്‌ള്‍ കൂടുതലും നടമാടുന്നത് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍  കാണികള്‍ക്ക് മധ്യത്തിലുള്ള മണ്ണിലാണ്. മണ്ണ് എന്നാല്‍ ഖസാഖ് ഗ്രാമം. ഒരു മൂലയില്‍ ചായക്കട. മറ്റൊരു മൂല തയ്യല്‍ക്കാരന്‍റേത്. ചുറ്റുമുള്ള സിമന്‍റ് ബഞ്ചുകള്‍ നടപ്പാതകളും അലക്കു കല്ലുകളുമൊക്കെയാവും. മൂന്ന് വശത്ത് കാണികള്‍ ഇരിക്കുന്നു. കാണികള്‍ ഇരിക്കാത്തിടം - ഉയര്‍ന്ന പ്രതലം - വീടും ഏകാധ്യാപക വിദ്യാലയവുമൊക്കെയാവും. അതിനുമപ്പുറം വീഡിയോ കാണിക്കാനുള്ള സ്‌ക്രീന്‍. സ്‌ക്രീന്‍ വെള്ളതുണിയല്ല, വെള്ള പൂശിയ ഷീറ്റ്. അത് തുറക്കാം, ഗെയ്‌റ്റ് പോലെ. അതിനകത്തിരുന്നാണ് രവിയും പത്മയും കാന്‍ഡ്‌ല്‍ ലൈറ്റ് ഡിന്നര്‍ കഴിക്കുക. 
നാടകം തുടങ്ങുന്നത് ഖസാക്കിലെ ആത്മാക്കള്‍ ചൂട്ടും കത്തിച്ചു വന്ന് പോകുന്നതിലൂടെ. പിന്നെ ഒരുപാട് തീക്കളികള്‍. മഴ. രതി (ഒഫ്‌കോഴ്‌സ്! അതും മണ്ണില്‍ മഴയത്ത് ചെളിയില്‍.) നാടകം അവസാനിക്കുന്നത്: വലിയൊരു പെട്ടിയുമായി വരുന്ന രവി. മധ്യ-സ്‌റ്റേജില്‍, എന്നു വെച്ചാല്‍ നിലത്ത്, മണ്ണില്‍, പെട്ടി തുറന്ന് അതില്‍ നിന്ന് ഭീമ-പാമ്പിനെയെടുത്ത് ആശ്‌ലേഷിച്ച്, സ്വയം പെട്ടിയില്‍ കയറി മൂടി അടയ്ക്കും. ആത്മാക്കള്‍ അതെടുത്തു കൊണ്ടുപോകും. അതിനിടയില്‍ എത്രയോ മയ്യത്തുകള്‍! മാരക നടനങ്ങള്‍! 
പഞ്ചഭൂതങ്ങള്‍ കൊണ്ടുള്ള കളി ശ്രദ്ധേയം. സകലകലകളുടെയും കലയാണല്ലോ നാടകം. മുസല്യാര്‍ മണ്ണില്‍ പള്ളി വരയ്ക്കുന്നത്, അതില്‍ കുട്ടികള്‍ ഇരിയ്ക്കുന്നത് ഒക്കെ ചടുലവേഗത്തില്‍ തീര്‍ത്ത നാടകത്തില്‍ പഞ്ചേന്ദ്രിയങ്ങളിലെ മണ-രുചി അനുഭവങ്ങള്‍ക്കായി കാണികളില്‍ ചിലര്‍ക്ക് കോഴിക്കറിയും വിളമ്പി.

നാടകം സംസാരിക്കുന്നത് ഗ്രാമ ഭാഷയാണ്. സാഹിത്യം ആത്മഭാഷണങ്ങളില്‍ വരും. കുറേ ഗ്രാമചിത്രങ്ങള്‍ കാണിക്കുക - ആദിമധ്യാന്ത കഥ പറയുകയല്ല - നാടകത്തിന്‍റെ രീതി. രവിയും കേന്ദ്ര കഥാപാത്രമല്ല. വിജയന്‍റെ നോവലുമായി നാടകം താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. സ്വന്തം അസ്തിത്വം ഉണ്ടാക്കാന്‍ സംവിധായകന്‍ ദീപന്‍ ശിവരാമന് നിര്‍ബന്ധമുള്ളത് പോലെ. നാടകത്തിലെ ഖസാക്കില്‍ ഭൂരിഭാഗം മുസ്‌ലിങ്ങളാണോ എന്ന് തോന്നും. അതിനും മാത്രം ബാങ്ക് വിളികളാണ്. കത്തിച്ച ചൂട്ടുകള്‍ക്ക് കണക്കില്ല. അതിന് നമുക്കെന്താ? ആവര്‍ത്തന വിരസത. അതന്നെ. സ്‌ത്രീകളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നത്, മണവാളനെ കുളിപ്പിച്ച് പൌഡര്‍ പൂശുന്നത്... ഒന്നിലധികം തവണ വേണ്ടായിരുന്നു. പിന്നെ, ആ ഡയലോഗും വേണ്ടിയിരുന്നില്ല: 'ഈ പൊലയാടി മക്കള്‍ ചാരായ നിരോധനവും കൊണ്ടുവന്നു'. എവിടെ ദീപനിലെ എഡിറ്റര്‍?
നാടകം, പക്ഷെ, തൃശൂര്‍ ഇളക്കിക്കളഞ്ഞു. സിവിക് ചന്ദ്രന്‍ പറഞ്ഞു: ഈ ഇറ്റ്‌ഫോക്ക് കണ്ടാല്‍ ലോകത്തിലെ ഏറ്റവും നല്ല നാടകം മലയാളത്തിലാണെന്ന് തോന്നും.

Sunday, January 3, 2016

ഷൈ-റാഖ് chi-raq

ഷിക്കാഗോ തെരുവില്‍ ഒരമ്മ മകന്‍റെ രക്തം തുടച്ച് കഴുകി റോഡ് വൃത്തിയാക്കുകയാണ്. മരിച്ച കുട്ടി - ഗണ്‍ വയലന്‍സിന്‍റെ മറ്റൊരു ഇര. ഹോളിവുഡിന്‍റെ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സംസ്‌ക്കാരത്തിന് പുറം തിരിഞ്ഞ് നിന്ന്, അമേരിക്കന്‍ നഗരങ്ങളില്‍ മരിച്ചു വീഴുന്ന ജീവിതങ്ങളെ രക്ഷിക്കാന്‍ സമരം ചെയ്യുന്ന സിനിമ - സ്‌പൈക്ക് ലീ സംവിധാനം ചെയ്ത  ഷൈ-റാഖ് (ഷിക്കാഗോ, ഇറാഖ് സമന്വയിപ്പിച്ച് ഇട്ട പേര്. ചിത്രത്തില്‍ അങ്ങനെയൊരു പേരിലായി ഒരു പാട്ടുകാരനുമുണ്ട്.)
ഗ്രീക്ക് നാടകകൃത്ത് ഏരിസ്‌റ്റോഫനസിന്‍റെ ലൈസിസ്‌ട്രാറ്റ എന്ന നാടകത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നായിക പറയുന്ന ഉപാധി, ഭാര്യമാരുടെ മേലുള്ള പുരുഷന്‍മാരുടെ കിടക്കയവകാശം നിഷേധിക്കുക എന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌പൈക്ക് ലീയുടെ സിനിമയില്‍ ഷിക്കാഗോയിലെ സ്ത്രീകള്‍ അങ്ങനെയൊരു പ്രതിജ്ഞയെടുത്തു: 'നോ പീസ്, നോ പുസി'.
സാമ്പത്തിക-രാഷ്‌ട്രീയ ശക്തികള്‍ കളിക്കുന്ന ഗെയിം ആണ് തോക്കിനുള്ളത്. അത് വെള്ളപ്പോലീസുകാരന് കറുത്തവരെ കൊല്ലാനുള്ള ലൈസന്‍സാകുന്നു; ഷിക്കാഗോയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് തെരുവില്‍ വീഴാനുള്ള കളിക്കോപ്പാവുന്നു. അധോലോക സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നതിന്‍റെ കാരണം ബാങ്കുകള്‍ പാവപ്പെട്ടവര്‍ക്ക് ലോണ്‍ കൊടുക്കാന്‍ മടിക്കുന്നു. ഇറാഖിലും അഫ്‌ഗാനിലും വീണതിനേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വീണിട്ടുണ്ടെന്ന് പറയുന്നു സിനിമ.
നാടകത്തിലെപ്പോലെ ഒരു സൂത്രധാരന്‍ സമരം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് സപ്പോര്‍ട്ടുമായുണ്ട്. ഒരുപാട് സീനുകളില്‍ നാടകത്തെ ഓര്‍മ്മിപ്പിക്കുന്ന ശൈലിയും ഈ സിനിമ സ്വീകരിച്ചിട്ടുമുണ്ട്. 'നിങ്ങളുടെ മകളെ ഷൂട്ട് ചെയ്തത് ഞാനാണ്' എന്ന് പറഞ്ഞ് അമ്മയുടെ മുന്നില്‍ മുട്ടുകുത്തുന്ന ഗുണ്ട, പുരോഹിതന്‍ പള്ളിയില്‍ ചെയ്യുന്ന പ്രസംഗം ഒക്കെ നാടകീയം. അള്‍ത്താര ചുമരിലെ ആഫ്രിക്കന്‍-അമേരിക്കന്‍ യേശുക്രിസ്തുവിന്‍റെ മുഖത്തെ ദൈന്യം സത്യമാവുന്നു എന്ന് തോന്നിപ്പിക്കുന്ന നാടകീയത. പക്ഷെ ആ സീന്‍, ആ കഥാപാത്രം, ഫാദര്‍ മൈക്ക് ഫ്‌ളെഗര്‍ എന്നൊരു യഥാര്‍ത്ഥ ആക്‌റ്റിവിസ്‌റ്റ് പുരോഹിതനെ അടിസ്ഥാനമാക്കിയതാണെന്നറിയുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ തോന്നുന്നു.

Friday, January 1, 2016

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം -  പോലെ റിയലിസ്‌റ്റിക്കായൊരു സിനിമ അധികം കണ്ടിട്ടില്ല. അതിലെ കാമറയ്ക്ക് ചലനമില്ല. മൂകമായി കണ്ടുകൊണ്ടിരിക്കുകയാണ്, കോടതിയിലും പുറത്തും നടക്കുന്നതൊക്കെ. കാസ്‌റ്റിങ് ഒന്നാന്തരം. വേറെ അഭിനേതാക്കളെ വച്ച് ഈ സിനിമ എടുക്കാന്‍ പറ്റില്ല എന്ന് തീര്‍പ്പാം. വീര സത്തിദാര്‍ എന്ന നടനാണ് നാരായണ്‍ കാംബ്‌ളെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാള്‍ തെരുവു കലാകാരന്‍ - പാട്ടുകളെഴുതി, പാടി അവതരിപ്പിക്കും -  ഇടയ്ക്ക് കുട്ടികള്‍ക്ക് ട്യൂഷന്‍. അയാള്‍ എഴുതാത്ത പാട്ടിലെ 'ആള്‍ക്കുഴി (മാന്‍ഹോള്‍) ജോലിക്കാരേ, നിങ്ങളുടെ ജീവിതം ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ, നിങ്ങള്‍ക്ക് ആദരം കിട്ടൂ' എന്ന വരി കേട്ട് വാസുദേവ് പവാര്‍ എന്ന ആള്‍ക്കുഴി-ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

കാംബ്‌ളെയ്ക്കായി കേസ് വാദിക്കുന്ന വക്കീല്‍ (ചിത്രത്തിന്‍റെ നിര്‍മ്മാതാവുമാണദ്ദേഹം) പറയുന്നത് വാസുദേവ് ആത്മഹത്യ ചെയ്തതല്ല, മദ്യപിച്ച് ജോലിക്കിറങ്ങിയ അയാള്‍ ദുര്‍ഗന്ധക്കുഴിയിലേക്ക് വീണ്, അപകടമരണമുണ്ടായെന്നാണ്. മരിച്ചയാളുടെ ഭാര്യ കോടതിയില്‍ പറഞ്ഞു: ദുര്‍ഗന്ധം സഹിക്കാന്‍ വേണ്ടി ജോലിക്ക് മുന്‍പ് ഭര്‍ത്താവ് മദ്യപിക്കാറുണ്ട്.

ഏതാണ്ട് ഒരു വര്‍ഷമെടുത്ത വാദം രോഗിയായ കാംബ്‌ളെയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ ഒടുങ്ങിയെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അയാള്‍ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുകയാണ്. ഇതൊന്നുമറിയാത്ത ഇന്ത്യന്‍ മധ്യവര്‍ഗം മാസം നാല് ലക്ഷം കിട്ടുന്ന ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്തും, അവരുടെ കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നത് കണ്ടും ജീവിച്ച് പോകുന്നു. മിണ്ടാന്‍ വയ്യാതെ ജനിച്ച കുട്ടിക്ക് പരിഹാരം പുതിയ തെറാപിസ്‌റ്റിനേക്കാള്‍ ഒരു സംഖ്യാജ്യോതിഷിയാണെന്ന് ഉപദേശിക്കുന്നവരാണെന്ന വ്യംഗ്യത്തോടെ സിനിമ അവസാനിക്കുന്നു. നേരത്തേ സ്‌ലീവ്‌ലെസുമായി വന്ന പ്രതിയെ കണ്ട് നിങ്ങളുടെ കേസ് ഇന്ന് വാദിക്കാന്‍ പറ്റില്ല എന്ന് പറയുന്ന ന്യായാധിപനെയും നമ്മള്‍ പരിചയിക്കുന്നുണ്ട്.

നമ്മുടെ വായില്‍ പല്ലുകുത്തിയിട്ട് നമ്മെ മണപ്പിക്കുന്ന ഒരുപാട് സിനിമകകളുണ്ടായിട്ടുണ്ടെങ്കിലും, എന്താണ് കോര്‍ട്ടിന്‍റെ പ്രമേയപരിസരമെന്ന് അത്ഭുദപ്പെടുത്താതെ പിടികിട്ടുമെങ്കിലും, ചിത്രത്തിന്‍റെ ഹോ! സത്യസന്ധത അമ്പരപ്പിക്കുന്നതാണ്. ചൈതന്യ തമാനെ എന്ന യുവസംവിധായകന്‍ പിന്‍തുടരുന്നത് ആനന്ദ് പട്‌വര്‍ദ്ധനനെപ്പോലുള്ളവരുടെ ഡോക്യുമെന്‍ററികളാണെന്ന് തോന്നുന്നു.

Blog Archive