Search This Blog

Friday, May 27, 2016

NS Madhavan പറഞ്ഞത്

1. മലയാളിയും ഇലക്ഷനും
ഔട്ട്ലുക്ക് വാരികയിൽ ഈയിടെ ഞാനൊരു ലേഖനമെഴുതി. ഗൾഫ് മലയാളികൾക്കിടയിലെ ഇലക്ഷൻ ജ്വരത്തെക്കുറിച്ച്. ആറ് മാസത്തിൽ ആറു തവണ ഗൾഫിൽ വന്നു പോയ നേതാക്കന്മാർ, വോട്ട് ചെയ്യാൻ നാട്ടിൽ പോകുന്ന പ്രവാസികൾ, സാമ്പത്തികമായും മറ്റും സഹായിക്കുന്ന ഗൾഫുകാർ...

എറണാകുളത്തെ എന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ നോട്ടയ്ക്കാണ് വോട്ട് ചെയ്യാൻ പോയത്. ബാലറ്റ് പേപ്പറിൽ നടി സോണിയ ജോസിന്റെ പടം കണ്ട് അതിൽ കുത്തിയെന്ന് പറഞ്ഞു.

റാന്നിയിലെ സ്ഥാനാർത്ഥി രാജു എബ്രഹാമിന്റെ പ്രചാരണ നോട്ടീസ് കുവൈറ്റിലെ അബ്ബാസിയയിൽ പതിച്ചിരിക്കുന്ന ചിത്രം എനിക്കയച്ചു കിട്ടി. കുവൈറ്റിൽ വന്ന് ആദ്യമന്വേഷിച്ച കാര്യമിതാണ്: എവിടെയാണ് അബ്ബാസിയ? 

2. ജോത്ത്
ഇലക്ഷന് ഒന്നര മാസം മുൻപാണ് ബംഗാളിൽ മമത ബാനർജിക്കെതിരെ മാർക്സിസ്റ്റ് - കോൺഗ്രസ് ജോത്ത് (സഖ്യം) വന്നത്. അതിന്റെ തയ്യാറെടുപ്പുകൾ കുറവായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ചില്ലേ? ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും യോജിക്കുന്നതും അനിവാര്യമാണ്.

3. എഴുത്ത്
ഇഷ്ടപ്പെട്ട എഴുത്ത് ജെയിംസ് ജോയ്സിന്റേതാണ്. മലയാളത്തിൽ ഒവി വിജയൻ. പുതുതലമുറയിൽ സുഭാഷ് ചന്ദ്രനെ ശ്രദ്ധിക്കാറുണ്ട്. എഴുത്ത് ഒരുപാട് സമയമെടുത്ത് ചെയ്യുന്നതാണ്. കുവൈറ്റ് പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ട്. ക്ഷുരകൻ.

ഖസാക്ക് 50 ചിത്രങ്ങളിലൂടെ വരയ്ക്കട്ടെ എന്ന് വിജയനോട് ഒരു ചിത്രകാരൻ ചോദിച്ചു. അതവിടെ ഇരുന്നോട്ടെ എന്ന് വിജയൻ പറഞ്ഞു. 'വന്മരങ്ങൾ വീഴുമ്പോൾ' ശശികുമാർ കായ തരൺ എന്ന പേരിൽ സിനിമയാക്കി. എന്റെ കഥകൾ സിനിമയാക്കാനുള്ള ക്ഷണം ഞാൻ റെസിസ്റ്റ് ചെയ്യും. രണ്ടിനും രണ്ട് ജീവിതമാണ്.

എഴുത്തിനെക്കുറിച്ച് കീറ്റ്സിന്റെ നിർവചനമിതാണ്: ഒരു മൂന്നാമന്റെ കണ്ണിൽക്കൂടി എങ്ങനെ കാര്യങ്ങൾ കാണാം. ഗെറ്റ് അണ്ടർ ദ സ്കിൻ. അരാഷ്ട്രീയമായി ഒന്നും എഴുത്തിലില്ല. ജെയ്ൻ ഓസ്റ്റിൻ വീട്ടിനകത്തെക്കുറിച്ച് എഴുതിയപ്പോഴും അതിൽ ഒരു നിലപാടുണ്ടായിരുന്നു. 

ജാതിവ്യവസ്ഥയെക്കുറിച്ച് മലയാള സാഹിത്യം അധികം സംസാരിച്ചിട്ടില്ല. മറാഠിയിലും മറ്റും അങ്ങനെയല്ല. ഇപ്പോൾ ഒരു നോവലെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനാണ് എറണാകുളത്ത് താമസിക്കുന്നത് തന്നെ. ഭാര്യ ഷീല ഔട്ട്ലുക്കിൽ. മകൾ മീനാക്ഷി ഒരു വെബ് പബ്ലിക്കേഷനിൽ.

4. ബഷീർ ദ 'മാൻ'
എഴുത്തുകാരെ എഴുത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കുന്ന ഒരു ദുഷ്പ്രവണത നമുക്കുണ്ട്. ബഷീർ ഒരു ഉദാഹരണം. രണ്ട് വർഷത്തോളം നീണ്ട ഊര് ചുറ്റൽ അവധൂതന്റെ നീണ്ടകാല യാത്രയായും ഒരുപാട് അനുഭവങ്ങളുമുള്ള ആളായും ബഷീറിനെ അമാനുഷ തലത്തിലേക്ക് ഉയർത്തി.

5. എഴുത്തുകാരും സഹിഷ്ണുതയും
ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെ മലയാളത്തിലെ മുതിർന്ന എഴുത്തുകാർ പ്രതിഷേധിച്ചപ്പോൾ ചെറുപ്പക്കാരായ എഴുത്തുകാർ നേവൽ ഗേസിങ്ങ് - നാഭി നോക്കിയിരുപ്പ് - നടത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഐ ഐ ടികളിലും സംസ്കൃതം പഠിപ്പിക്കണമെന്ന് പറഞ്ഞു. നല്ല കാര്യം. എന്നാൽ സംസ്കൃതത്തിലെ ആദ്യത്തെ മഹാകാവ്യത്തെക്കുറിച്ച് എം എം ബഷീർ മാതൃഭൂമിയിലെഴുതിയപ്പോൾ പ്രശ്നമായി! മാതൃഭൂമിക്ക് ആ പരമ്പര നിർത്തേണ്ടി വന്നു.

6. എഴുത്തുകാരുടെ ആകുലത
എന്താണ് പൈങ്കിളി - പൾപ്പ് ഫിക്ഷൻ - എന്നതിനെക്കു റിച്ച് ഇംഗ്ളണ്ടിലെ എഴുത്തുകാർക്കിടയിൽ ഒരു ചർച്ച നടന്നു. അവർ പറഞ്ഞത് ഇതാണ്. ജീവിതാവസ്ഥയെ എന്ത് സ്പർശിക്കുന്നില്ലയോ അതാണ് പൈങ്കിളി. അത് തിരിച്ചിട്ടാൽ നല്ല സാഹിത്യമായി.

ഞെട്ടിപ്പിക്കുന്ന ഒരു എഴുത്ത് - പ്രത്യേകിച്ച് ഫിക്ഷനിൽ - എവിടെ? സരസ്വതിയമ്മ സ്ത്രീ-സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ ഞെട്ടിയിട്ട് കുറച്ചു കാലമായിരിക്കുന്നു. 

എഴുത്തുകാരൻ വിപണിയെക്കുറിച്ച് ചിന്തിക്കരുത്. എഴുത്ത് നല്ലതാണെങ്കിൽ വിപണി എഴുത്തുകാരനെ തേടിയെത്തും. മികച്ച ഉദാഹരണം കാഫ്കയാണ്.

7. ആദ്യ ഭാഷ
 നോം ചോംസ്കിയുടെ സിദ്ധാന്തം മനുഷ്യ പരിണാമ ചക്രത്തിൽ ആഫ്രിക്കയിലെ ഒരു ഹോമോ ഇറക്ടസിന്റെ ജീൻസിന് മ്യൂട്ടേഷൻ സംഭവിച്ച് അതിലൂടെ ഭാഷ ജനിച്ചുവെന്നാണ്. രണ്ട് വസ്തുക്കളെ കാണുമ്പോൾ അതിനെ കൂട്ടിച്ചേർത്ത് മറ്റൊരാശയം സൃഷ്ടിക്കുന്ന ശേഷി മറ്റ് മൃഗങ്ങളിലില്ല. ഇത് തന്നെയാണ് ഭാഷ ചെയ്യുന്നത്. എല്ലാ ഭാഷയും ഏതാണ്ട് ഒരുപോലെയാണ്. നാളെ ചൊവ്വയിൽ നിന്ന് ഒരു മനുഷ്യൻ ഭൂമിയിൽ വരികയാണെങ്കിൽ ഇന്ന് ഭൂമിയിൽ സംസാരിക്കുന്ന ഏഴായിരത്തിൽ പരം ഭാഷകൾ ഒന്ന് തന്നെയാണെന്ന് തോന്നുമെന്ന് ചോംസ്കി പറഞ്ഞിട്ടുണ്ട്. 

മതാടിസ്ഥാനത്തിലാണ് ഇന്ത്യ 47-ൽ വിഭജിക്കപ്പെട്ടത്. പശ്ചിമ പാക്കിസ്ഥാനിലെ ഉറുദുവിന്റെ മേൽ ബംഗ്ള ഭാഷ നടത്തിയ ചെറുത്തുനിൽപാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ള-ദേശമാക്കിയത്. ഡി എം കെ നേതൃ ത്വത്തിലുള്ള സമരം മൂലമാണ് ഹിന്ദിയെക്കൂടാതെയുമുള്ള ഭാഷകളെ ഇന്ത്യ അംഗീകരിച്ചത്.

8. കുട്ടിഭാഷ
 ഞാൻ സ്പെയിനിൽ ബാഴ്സലോണയിൽ പോയി. ജനറൽ ഫ്രാങ്കോ അവിടെ കാറ്റലൻ ഭാഷ നിരോധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 1939 മുതൽ 1972 വരെ. അടുത്ത തലമുറ വന്നപ്പോൾ അവർ കാറ്റലൻ ഭാഷ പഠിക്കാൻ തുടങ്ങി. എന്നുവെച്ചാൽ അവരുടെ അമ്മമാർക്ക് ആ ഭാഷയറില്ല. അത് അപ്പോൾ മാതൃഭാഷയല്ല, കുട്ടിഭാഷയായി!

9. ഭാഷയുടെ കൊടുക്കൽ-വാങ്ങൽ ഇവിടത്തെ നമ്മുടെ കുട്ടികൾ മലയാളത്തോടൊപ്പം ഇവിടത്തെ ഭാഷയായ അറബിക് കൂടി പഠിക്കണം. എറണാകുളത്ത് രണ്ട് ബംഗാളി സ്ത്രീകൾ താമസിച്ചിരുന്നു - നിലീന എബ്രഹാം, ലതിക സർക്കാർ. അവരാണ് ബംഗാളി സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. ബഹുസ്വരതയെ അംഗീകരിക്കുമ്പോൾ അസഹിഷ്ണുത ഉണ്ടാവില്ല. കേരളത്തിൽ ആദിവാസികൾ നിരക്ഷരരായിരിക്കുന്നതിന്റെ കാരണം അവരെ നമ്മൾ മലയാളത്തിൽക്കൂടി പഠിപ്പിക്കുന്നു എന്നത് കൊണ്ടാണ്.

 -നെടുവേലി ശ്രീധരൻ മാധവൻ കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ പരിപാടിക്ക് വന്നപ്പോൾ
പറഞ്ഞത്.

Monday, May 23, 2016

ജൈവഭക്ഷണം - dr gangadharan chinnangath

എന്തിനാണ് നമ്മൾ വെള്ളം കുടിക്കുന്നത്?
കാൻസറിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ആർ സിസി യിൽ എന്താ അവർക്ക് പണി? മരുന്നു പരീക്ഷണം! നടൻ ഇന്നസെന്റിന് കാൻസർ ഭേദമായതോ? ലോട്ടറി കിട്ടുന്ന പോലാണത്. പ്രമേഹം എടുക്കുക. എന്താ പ്രമേഹത്തിന്റെ കാരണം? പാൻക്രിയാസ് ഇൻസുലിൻ ഉദ്പ്പാദിപ്പിക്കുന്നില്ല. പാൻക്രിയാസിനെ ആരും ചികിത്സിക്കുന്നില്ല. പുറത്ത് നിന്ന് ഇൻസുലിൻ കൊടുക്കുന്നു. കുറച്ച് കഴിയുമ്പോ കൊളസ്ട്രോള് കൂടുന്നു, ബിപി കൂടുന്നു. രണ്ടിനും മരുന്ന്. കുറച്ച് കഴിയുമ്പോ കിഡ്നി ഫെയിലറാവും. ഒരു രോഗം മാറ്റിത്തരാം എന്ന് പറഞ്ഞിട്ട് വേറെ പല രോഗങ്ങളും തരും.  ഇപ്പൊ ഗർഭം തന്നെ അസുഖമല്ലേ! അയേൺ ടാബ്‌ലറ്റും ഫോളിക് ആസിഡും കഴിക്കാത്ത ഗർഭിണികൾ ഉണ്ടാവില്ല. ഈ മരുന്നിന്റെ അംശം കുട്ടിയും  കഴിക്കുന്നില്ലേ? ഒരു രോഗിയായിട്ടാണ് കുട്ടി ജനിക്കുന്നത് തന്നെ. മുലപ്പാല് കൊടുത്താ പിന്നെ ഫാരെക്സും സെറിലാകും കൊടുക്കും. റാഗിയും ഏത്തയ്ക്കാപ്പൊടിയും കൊടുക്കുന്നത് പാലിൽ കുറുക്കി, കൽക്കണ്ടമിട്ട് അമ്മ ടെയ്‌സ്റ്റ് ചെയ്തതിന് ശേഷമാണ്. കുട്ടിയെ രുചി പഠിപ്പിച്ച്, ഉപ്പ് കൊടുത്ത്, മധുരം കൊടുത്ത്, നശിപ്പിച്ച് കൈയീ കൊടുക്കും! അമ്മ എനിക്ക് പാൽ തരും, ഞാൻ പാൽ കുടിച്ചില്ലെങ്കിൽ അമ്മ കരയും, പാൽ കുടിച്ച് അച്ഛനോളം വലുതാവണം എന്നാണ് കുട്ടികൾ പഠിക്കുന്നത്. ഭൂമുഖത്ത് മനുഷ്യനല്ലാതെ വേറൊരു ജീവിയുടെ പാല് കുടിക്കില്ല.മനുഷ്യശരീരത്തിന് ഒട്ടും സ്യൂട്ടബിളായിട്ടുള്ള ഭക്ഷണമല്ല പാല്. അത് ദഹിക്കാനുള്ള എൻസൈം മനുഷ്യശരീരത്തിലില്ല. പശുവിൻ പാല് കുടിച്ച് പശുക്കുട്ടി പ്രായപൂർത്തിയാവുന്നത് രണ്ട് വയസിലാണ്. അമ്മയുടെ മുലപ്പാൽ കുടിച്ച് മനുഷ്യക്കുട്ടി പ്രായപൂർത്തിയാവേണ്ടത് 18 വയസിലാണ്.

പാൽ സമീകൃതാഹാരമാവുന്നതെങ്ങ്നെ? പശു വെജിറ്റേറിയനാണോ? പശുവിന്റെ ഭക്ഷണം പച്ചപ്പുല്ലും പച്ചവെള്ളവുമാണ്. അതിന് പരുത്തിക്കുരു കൊടുത്ത്, പിണ്ണാക്ക് കൊടുത്ത്, കാറ്റ്‌ൽ ഫീഡ് കൊടുത്ത് -  എന്താ  അതിന്റെ കണ്ടന്റ്‌സ്?  മത്തീടെ തല, ചെമ്മീന്റെ തല, എല്ലുപൊടി... ഈ പശുവിന്റെ പാല് കൊണ്ട് അമ്പലങ്ങളിൽ പാലഭിഷേകം നടത്തിയാൽ ഭഗവാൻ ഇരിക്ക്വോ അവിടെ? ഒരു വർഷം ഒരു കോഴി നമ്മുടെ വീട്ടില് വളർന്നാൽ ഒരു കിലോ ഉണ്ടാവും. ഒന്നര വയസിൽ പ്രായപൂർത്തിയാവുന്ന കോഴി. ഇപ്പോൾ 45 ദിവസത്തിനുള്ളിലാണ് പൂർണവളർച്ച. 46-ആം ദിവസം ഹൃദയം  പൊട്ടി  ചത്തു പോകും അത്.  കെന്റക്കി ചിക്കൻ എട്ട് ദിവസം കൊണ്ട് ഒരു കിലോ കോഴി ആയി. പൂട മുളയ്ക്കുന്നതിനു മുൻപേ കോഴി!

ഒരു വീട്ടില് രാവിലെ ഉണ്ടാക്കുന്നതെന്താ? ചായ. തേയില, പഞ്ചസാര, പാല് - ശുദ്ധ വിഷം. രാത്രി പാത്രം കഴുകി വയ്ക്കുന്നത് പോലെ രാത്രിയാണ് പല്ല് തേപ്പ് വേണ്ടത്. ഇത് കുട്ടികളെ  പഠിപ്പിക്കുന്നില്ല. നമുക്ക് അടുക്കള വേണ്ട. അടുക്കളയാവുമ്പോ ഭക്ഷണം പാകം ചെയ്യണം, ഉപ്പ് വേണം, മസാല വേണം. ഒരു ദിവസം നമ്മുടെ ശരീരത്തിന് ഒന്നര ഗ്രാം ഉപ്പേ ആവശ്യമുള്ളൂ.
നമുക്ക് ചികിൽസാലയങ്ങളല്ല വേണ്ടത്, ഭക്ഷണശാലകളാണ്. അലോപ്പതി വേണം. കാഷ്വൽറ്റി വേണം. ഒരു ആക്സിഡണ്ട് പറ്റിയാൽ  കാഷ്വൽറ്റി തന്നെ വേണം. നിങ്ങളൊക്കെ അന്നം തേടി മറുനാട്ടിൽ പോയി. അന്നം കഴിക്കാനുള്ള നേരം കണ്ടെത്തുക.  എന്ത് ഭക്ഷണം, എത്രത്തോളം ഭക്ഷണം- ഇതാണ് നമ്മൾ പഠിക്കേണ്ടത്. -- തിരുവനന്തപുരത്ത് ഗവ. പ്രസിനടുത്ത് പത്തായം ജൈവ ഭക്ഷണശാല നടത്തുന്ന ഡോക്ടർ ഗംഗാധരൻ ചിന്നങ്ങത്ത് പറഞ്ഞത്. ഊണിന് ആദ്യം പായസവും രണ്ടാമത് പഴവർഗങ്ങളും മൂന്നാമത് വെജ്  സൂപ്പും നാലാമത് ചോറും കൂട്ടുകറികളും അവസാനം റാഗി പായസവുമാണ് അവിടെ  ചിട്ട. വെള്ളം ചോദിച്ചാൽ നിരുൽസാഹപ്പെടുത്തും. 

Sunday, May 22, 2016

ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു

മലയാളത്തിലെ ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു. ഒരേ സ്റ്റേജ് സെറ്റിങ്ങിൽ, ഒരേ കഥാപാത്രങ്ങൾ, ഒരേ വേദിയിൽവ്യത്യസ്ത എഴുത്തുകാരുടെ വിവിധ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണിത്. ചായക്കടക്കഥകൾ എന്ന് പേരിട്ടിരിക്കുന്ന  റിയലിസ്റ്റിക്  കാർട്ടൂൺ-നാടക പരമ്പരയുടെ സാക്ഷാത്ക്കാരം സൂര്യ കൃഷ്ണമൂർത്തി. ഒരു ഗ്രാമത്തിലെ ചായക്കടയ്ക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രകഥാപാത്രങ്ങൾ: ചായക്കടക്കാരൻ, സഹായി, വെളിച്ചപ്പാട്, പഞ്ചായത്ത് പ്രസിഡണ്ട്, ബാർബർ, പോലീസുകാരൻ, തയ്യൽക്കാരൻ തുടങ്ങിയവർ.

മേയ് 26-ന് ഉദ്ഘാടന അവതരണം തിരുവനന്തപുരത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൌസിന് സമീപമുള്ള സൂര്യ അവന്യൂവിൽ. എംടി വാസുദേവൻ നായർ എഴുതിയ ഭീമൻ രാവുണ്ണി നായർ എന്ന 45 മിനിറ്റ് നാടകം ഉദ്ഘാടനത്തിന്. തുടർന്ന് ബഷീർ മണക്കാട് എഴുതിയ 'തീറ്റ റപ്പായി'. പിറ്റേന്ന് സൂര്യ കൃഷ്ണമൂർത്തി എഴുതിയ 'അമ്മ തങ്കമ്മ'. ജൂലൈ മുതൽ എല്ലാ മാസം ഒന്നാം തീയതി രണ്ട് ചായക്കട നാടകങ്ങൾ വീതം അവതരിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ടിക്കറ്റ് 20 രൂപ.

Saturday, May 7, 2016

Where to invade next

ഹണിമൂണിന് പെയ്ഡ് സാലറിയുണ്ട് ഇറ്റലിയിൽ. ഡിസംബറിൽ രണ്ട് മാസത്തെ ശമ്പളം കിട്ടും. സാധാരണ മാസശമ്പളം സാധാരണ ബില്ലുകൾ കൊടുക്കാനുള്ളത് എന്നതിനാൽ പതിമൂന്നാം മാസശമ്പളം അടിച്ചു പൊളിക്കാൻ. പ്രസവാനന്തര അവധി 5 മാസം അമ്മമാർക്ക്. മൈക്ക്‌ൾ മൂർ ഇന്റർവ്യൂ ചെയ്ത ഇറ്റലിയിലെ കമ്പനികളിലെ (ലാർഡീനി) ജോലിക്കാർ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ലഞ്ച് ബ്രെയ്ക്ക് രണ്ട് മണിക്കൂറാണ്. ലാർഡീനി സിഇഓ പറയുന്നു ചിരിക്കുന്ന ജോലിക്കാരുടെ കൂടെ ജോലി ചെയ്യുകയെന്നത് പ്രധാനം.

ജർമ്മനിയിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്‌താൽ 40 മണിക്കൂറിന്റെ ശമ്പളം കിട്ടും. ജർമ്മനിയിലെ ഫേബർ കാസ്‌റ്റെൽ പെൻസിൽ ഫാക്ടറി, ജനലുകളും വാതിലുകളും ധാരാളമുള്ള സുന്ദര ബിൽഡിങ്ങാണ്. തൊഴിലാളികളുടെ ആരോഗ്യം പ്രധാനമെന്ന് സിഇഓ. ഇറ്റലിയിലെ ഡയറി ഫാമുകളിൽ കറവ സമയത്ത് മ്യൂസിക് പ്ലേ ചെയ്യും. പശുക്കൾ കൂടുതൽ ചുരത്തുമത്രെ.

ഫ്രാൻസിൽ സ്‌കൂളുകളിൽ ലഞ്ച് ടൈം ഒരു പിരീയഡ് പോലെ കണക്കാക്കും. കഫറ്റീരിയയിൽ കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. പ്ലാസ്റ്റിക്, സ്റ്റൈറോഫോം പാത്രങ്ങളില്ല. കുട്ടികൾക്ക് മൈക്ക്ൾ മൂർ കൊക്കക്കോള കൊടുത്തു. ആർക്കും വേണ്ട. ഫ്രാൻസിലെ സ്കൂളുകളിൽ സെക്സ് എജ്യൂക്കേഷനുണ്ട്. ഉറകൾ, കോൺട്രസെപ്‌റ്റീവ് പിൽസ് ഉപയോഗിക്കുന്നത് കൂടാതെ ആദ്യസമാഗമത്തിലെ പാഷനെക്കുറിച്ചും ക്ളാസ്. ആബ്‌സ്റ്റിനെസ് (വർജനം) അപകടമാവുമെന്ന് ടീച്ചർ.

ടുണീഷ്യയിൽ അബോർഷൻ നിയമപരമാണ്. 'സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ അധികാരമുണ്ടായിരിക്കു മ്പോൾ പുരുഷന്മാർ മനസിലാക്കും എല്ലാവർക്കും അവരവരുടെ ജീവിതത്തിന് മേൽ അവകാശമുണ്ടെന്ന്' എന്ന് ഒരു സ്ത്രീ പറയുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അസംബ്‌ളിയിൽ തുല്യ പ്രാതിനിധ്യമാണ് ടുണീഷ്യയിൽ. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ നിയമമുണ്ട് അവിടെ.

ഫിൻലൻഡിൽ സ്‌കൂളുകളിൽ ഹോം വർക്ക് ഇല്ല. പാശ്ചാത്യലോകത്ത് ഏറ്റവും കുറവ് സ്കൂൾ സമയമുള്ള രാജ്യമാണ് ഫിൻലൻഡ്. ടെസ്റ്റുകൾക്ക് വേണ്ടിയുള്ള അധ്യാപനമില്ല. സ്കൂളുകൾ തമ്മിൽ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. കിടമൽസരവുമില്ല. പണക്കാരുടെയും അത്ര പണമില്ലാത്തവരുടെയും മക്കൾ ഒരുമിച്ചിരുന്ന് പഠിക്കും. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ക്യൂബ, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, ഇക്വഡോർ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ്-ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മെക്സിക്കോ, മൊറോക്കോ, നോർവേ, പാനമ, സ്‌ലൊവേനിയ, സ്വീഡൻ, ടുണീഷ്യ, ഉറുഗ്വേ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ഫ്രീയാണ്.

അമേരിക്കയിൽ ഡ്രഗ് റിലേറ്റഡ് കെയ്സ് എന്നൊക്കെ പറഞ്ഞ് കറുത്തവരെ ജയിലിലടയ്ക്കും - പ്രത്യേകിച്ച് ഇലക്ഷൻ സമയത്ത്. നോർവേയിൽ ജയിൽപ്പുള്ളികൾ വോട്ട് ചെയ്യും. 'പുള്ളികൾ' താമസിക്കുന്നത് സെല്ലുകളിലല്ല, ചെറിയ വീടുകളിൽ. ശിക്ഷ എന്നാൽ ഇഷ്‌ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല, വീട്ടുകാരെയും നാട്ടുകാരെയും മിസ്‌ ചെയ്യും - അത്രയേയുള്ളൂ. റിവഞ്ച് അല്ല, റിഹബിലിറ്റേഷനാണ് ഉദ്ദേശിക്കുന്നത്. - മൈക്ക്ൾ മൂറിന്റെ വേർ റ്റു ഇൻവെയ്ഡ് നെക്‌സ്റ്റ് എന്ന ഡോക്യുമെന്ററിയിൽ നിന്ന്. (ചിത്രം ഫിൻലാൻഡിലെ വൈഫ് കാരീയിങ്ങ് മത്സരത്തിൽ നിന്ന്)

Blog Archive