Search This Blog

Friday, January 31, 2014

കഥക്കൂട്ടുകാരന്‍റെ വാമൊഴിക്കൂട്ട്: തോമസ് ജേക്കബ് സംസാരിക്കുന്നു


• കഥക്കൂട്ട് എന്ന പേരിട്ടത് മനോരമയിലെ ഞങ്ങളുടെ സ്‌റ്റാഫ് ഹരികൃഷ്‌ണനാണ്. ഒരു ലക്കം കഥക്കൂട്ടിനു വേണ്ട വിഷയസംബന്ധമായി ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും. ഒറ്റക്കാര്യമാണെങ്കില്‍ എളുപ്പം തീരും. ബാലചന്ദ്രമേനോന്‍റെ ആത്മകഥയെ പരാമര്‍ശിക്കുന്ന കഥക്കൂട്ട് വന്നപ്പോള്‍ അതും മേനോന്‍റെ തടിച്ച പുസ്തകവും വായിച്ച ഒരാള്‍ പറഞ്ഞു മേനോന്‍റെ പുസ്തകത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിരുന്നതായി കഥക്കൂട്ടില്‍ നിന്നാണറിഞ്ഞത്! • കഥകള്‍ക്ക് പിന്നിലെ കഥകളനേഷിക്കുന്നത് ചിലപ്പോള്‍ വലിയ വാര്‍ത്തകളിലേക്ക് നയിച്ചേക്കും. കേരളത്തില്‍ എക്‌സലന്‍സ് ഉണ്ടാക്കിയ ആളുകളെ അന്വേഷിച്ചു പോവുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ഒരുപാട് പേരുകളുണ്ട്. ഒരാള്‍ കോട്ടയത്ത് 1821 -ല്‍ പ്രസ് തുടങ്ങിയ ബെഞ്ചമിന്‍ ബെയ്‌ലി എന്ന മിഷണറിയാണ്. • പിന്നൊരാള്‍ കുഞ്ചന്‍ നമ്പ്യാര്‍. ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഒരു ആശാരി ഒറ്റ രാത്രി കൊണ്ട് ഒരു കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നു എന്നൊക്കെ പറയുന്നതു പോലെയുള്ള അത്ഭുതമാണ് നമ്പ്യാര്‍ ചെയ്തത്. കാലനില്ലാത്ത കാലം എന്ന് നമ്പ്യാര്‍ എഴുതിയത് അനശ്വരമാണ്. • പിന്നെ ഒരു അത്ഭുദം മനുഷ്യച്ചങ്ങലയാണ്. ഡി വൈ എഫ് ഐയുടെ മനുഷ്യച്ചങ്ങലക്ക് തലേന്ന് ഞങ്ങളൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച്. അതിന് ജയരാജന്‍ എന്നോട് ഇതുവരെ ക്ഷമിച്ചിട്ടില്ല. തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് മഞ്ചേശ്വരം വരെ തീര്‍ത്ത ചങ്ങല ഒരു സംഭവമായിരുന്നു. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മുറിഞ്ഞു പോയി. അതില്‍ എക്‌സലന്‍സ് ഇല്ലായിരുന്നു. • ഞാന്‍ അമേരിക്കയില്‍ പത്രപ്രവര്‍ത്തകരുടെ ഒരു സെമിനാറില്‍ പ്രസംഗിച്ചപ്പോള്‍ ഇത് സൂചിപ്പിച്ചു. ഭക്ഷണ സമയത്ത് ഒരു സ്ത്രീ എന്നോട് വന്ന് പറയുന്നു കേരളത്തിലെ ആദ്യത്തെ മനുഷ്യച്ചങ്ങല ഡി വൈ എഫ് ഐ യുടേതാണോ? അത് എന്ന് ഞാന്‍. കൂനന്‍കുരിശ് സത്യമല്ലേ ആദ്യത്തേത് എന്ന് ആ സ്ത്രീ. ഞാന്‍ ഞെട്ടി. ശ്ശെടാ എനിക്ക് ഈ കണക്‌ഷന്‍ തോന്നിയില്ലല്ലോ. ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ഇവിടെ ഏത് പത്രത്തിലാണ് ജോലി ചെയ്യുന്നത്? ഞാന്‍ വീണ്ടും ഞെട്ടി. അവര്‍ പറയുന്നു അവര്‍ ഒരു നഴ്‌സ് ആണെന്ന്. • ഡിസി കിഴക്കേമുറി ചെയ്ത ഒരു എക്‌സലന്‍സ് ഓര്‍മ്മ വരുന്നു. ഒവി വിജയന്‍റെ 'തലമുറകളു'ടെ 2,000 കോപ്പികള്‍ക്ക് 2,000 വ്യത്യസ്ത കവര്‍ അടിക്കുക എന്നതായിരുന്നു അത്. കാസര്‍ഗോഡുകാരനായ ഭാസ്‌ക്കരന്‍ എന്ന ആര്‍ട്ടിസ്‌റ്റ് 8 ദിവസം കൊണ്ട് പണി തീര്‍ത്തു. ഇന്ന് കോട്ടയത്ത് വീക്കിലെ സ്‌റ്റാഫാണ് ഭാസ്‌ക്കരന്‍. ഒന്നിലധികം കവര്‍ പക്ഷേ ഡിസിക്ക് മുന്‍പ് ആലുവ യുസി കോളേജുകാര്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായി. തോമസ് ഐസക് യുസിയില്‍ പഠിക്കുമ്പോള്‍ അടിച്ച കോളേജ് മാഗസിന്‍റെ 400 കോപ്പികള്‍ക്കും 400 വ്യത്യസ്ത കവറുകളായിരുന്നു. • അമ്പലമുകളിലെ എഫ് എ സി ടിയില്‍ പോയാല്‍ അത് ഫാക്‌ടറിയാണെന്ന് തോന്നില്ല. കേരളീയ ശൈലിയിലുള്ള കെട്ടിടങ്ങള്‍. അവക്ക് നടുക്കുള്ള കൃത്രിമ തടാകം മറ്റൊരു അത്ഭുദം. സൈബീരിയായില്‍ തണുപ്പ് തുടങ്ങുമ്പോള്‍ എരണ്ടപ്പക്ഷികള്‍ മൂന്നു മാസത്തേക്ക് ഇടത്താവളമായി തെരഞ്ഞെടുക്കുന്നത് ആദ്യം ഈ തടാകമാണ്. പിന്നെയവര്‍ കുമരകത്തേക്ക് പോകും. • പ്‌ളാസ്‌റ്റിക് വരുന്നതിന് മുന്‍പ് കസേരകളുടെ കാര്യം ആലോചിച്ചു നോക്കൂ. ഷിപ്പിങ്ങ് മുതല്‍ കയറ്റിറക്ക് വരെയും ഇടാനുള്ള സ്ഥലവും നോക്കുമ്പോള്‍ ഒന്നിനു മീതെ കയറ്റി വക്കാവുന്ന പ്‌ളാസ്‌റ്റിക് കസേരകള്‍ മറ്റൊരത്‌ഭുദമാണ്. ആരോ ഒരാള്‍ പ്‌ളാസ്‌റ്റിക് കസേരകളെ ഉടുപ്പീടിക്കാന്‍ തീരുമാനിച്ചത് എക്‌സലന്‍സാണ്. ലോഡും വഹിച്ചു കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളുടെ കണ്ടുപിടിത്തവും വേറൊരത്ഭുദം. ടേബിള്‍ ഫാന്‍ ആദ്യം ചുറ്റും കറങ്ങില്ലായിരുന്നു. കാറ്റ് ഒരേ ദിശയിലായിരിക്കും. ആരോ ഒരാള്‍ ഫാന്‍ ഓസിലേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു. • എക്‌സലന്‍സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരുത്താം. എന്‍റെ മകള്‍ ഇടംകൈക്കാരിയാണ്. ചെറുപ്പത്തില്‍ ഇടതുകൈ കൊണ്ട് അവള്‍ ഊണ് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുമായിരുന്നു അയ്യേ ഈ കൈ കൊണ്ടോ? അപ്പോള്‍ ഞാന്‍ പറയും ഈ കൈ കൊണ്ട് തന്നെ അവള്‍ ഭര്‍ത്താവിനെയും താങ്ങും. ഇപ്പോള്‍ രണ്ട് കൈ കൊണ്ടും ബാറ്റും ബോളും ചെയ്യുന്നവരെ ക്രിക്കറ്റില്‍ പരിശീലിപ്പിക്കുന്നു. ഗാന്ധിജി വലതുകൈ കൊണ്ട് എഴുതി മടുക്കുമ്പോള്‍ ഇടതുകൈ കൊണ്ട് എഴുതുമായിരുന്നു. വീരേന്ദര്‍ സേവാഗ് ഒരു പുറമ്പോക്കില്‍ ജീവിച്ച് ക്രിക്കറ്റ് കളിക്കാന്‍ 85 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്തിരുന്ന ആളാണെന്ന കഥ വേറെ. • കുമ്പളങ്ങിയില്‍ ഞങ്ങള്‍ക്കൊരു ഏജന്‍റുണ്ടായിരുന്നു, പൈലിച്ചേട്ടന്‍. കൊച്ചിയില്‍ മാതൃഭൂമി അവരുടെ രണ്ടാമത്തെ എഡിഷന്‍ തുടങ്ങിയപ്പോള്‍ - ഒരു പത്രത്തിന്‍റെ രണ്ടാം എഡിഷന്‍ വേറൊരു സ്ഥലത്തു നിന്ന് തുടങ്ങുന്നതിന്‍റെ ആദ്യ റെക്കോഡ് മാതൃഭൂമിക്കാണ്. ഇപ്പോള്‍ മനോരമയും മാതൃഭൂമിയും കേരളത്തില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ അടിക്കുന്നു. - കുമ്പളങ്ങിക്കാരൊക്കെ പുതിയ പത്രം വരുത്താന്‍ തുടങ്ങി. പൈലിച്ചേട്ടന്‍ പത്രത്തില്‍ മനോരമ എന്നെഴുതിരിക്കുന്നതിന്‍റെ ഇരുവശവും രാവിലെ കേട്ട റേഡിയോ വാര്‍ത്തകളും പേനാ കൊണ്ട് കുറിച്ചിട്ടു. കുമ്പളങ്ങിയില്‍ മനോരമ വീണ്ടും ഹിറ്റ്. • മാതൃഭൂമിയാണ് ആദ്യമായി വിശേഷാല്‍പ്രതികള്‍ രണ്ടായി കൊടുത്തത്. അപ്പോള്‍ ഞങ്ങളും തുടങ്ങി രണ്ട്, ഇപ്പോള്‍ മൂന്നും, പതിപ്പുകള്‍. മാതൃഭൂമിയില്‍ അന്വേഷിച്ചപ്പോഴാണ് അവരുടെ കുറവ് അവര്‍ വില്‍പനയാക്കി മാറ്റിയതറിയുന്നത്. അവര്‍ക്ക് 400 പേജുള്ള ബുക്ക് ഒന്നായി ബൈന്‍ഡ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടായിരുന്നു രണ്ട് പ്രതികളാക്കിയത്. • തൊണ്ണൂറുകളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ വന്നപ്പോഴാണ് പത്രങ്ങള്‍ മാല്‍സര്യബുദ്ധിയോടെ കളര്‍ പേജുകള്‍ അടിക്കാന്‍ തുടങ്ങിയത്. ടിവി പത്രങ്ങളെയും വിഷ്വല്‍ ആക്കി. വിഷ്വല്‍ ബ്യൂട്ടി വാര്‍ത്തകള്‍ എഴുതുന്ന രീതിക്കും വന്നു. പണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ആറും എട്ടും കോളം പടങ്ങള്‍ അടിക്കണമെന്നായി. അതിന് പുതിയ പ്രസ് വേണം. മനോരമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍വെസ്‌റ്റ്മെന്‍റുകള്‍ നടത്തുന്ന വര്‍ഷങ്ങളാണിപ്പോള്‍. 106 കോടി മുടക്കിയാണ് പുതിയ പ്രസ് സ്ഥാപിച്ചത്. • വിഷ്വല്‍ ബ്യൂട്ടി റിപ്പോര്‍ട്ടിങ്ങിന്‍റെ കാര്യത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് വള്ളത്തോള്‍ മരിച്ചപ്പോള്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയതാണ്: ഏഴുതിരിയിട്ട നിലവിളക്കിന് ചുവടെ ചുട്ടി കുത്താനെന്ന വണ്ണം വള്ളത്തോള്‍ നീണ്ടു നിവര്‍ന്ന് കിടന്നു. വിഷ്വല്‍ റൈറ്റിങ്ങിന്‍റെ വേറൊരു ഉദാഹരണം ഞങ്ങളുടെ മൂര്‍ക്കോത്ത് കുഞ്ഞപ്പ പറഞ്ഞതാണ്: ഫുട്‌ബോള്‍ കളിക്കാരന്‍ സൈലന്‍ മന്നാ കറുത്തിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞപ്പ പറയുന്നു: കറുത്തിട്ടാണോ എന്നോ? മന്നായുടെ ദേഹത്ത് തൊട്ടാല്‍ നമ്മുടെ വിരലില്‍ കരി പുരളുന്ന വിധം കറുത്തിട്ട്! • സെബാസ്‌റ്റ്യന്‍ പോള്‍ ജി സുധാകരനെക്കുറിച്ച് പറഞ്ഞ ഒരു കഥയുണ്ട്. അവരുടെ ഒരു സംഘം ഒരു മീറ്റിങ്ങിന് പോയി ജനശതാബ്‌ദിയില്‍ തിരിച്ചു വരുന്നു. ഇഷ്‌ടംപോലെ ഭക്ഷണം. ബാക്കി വരുന്ന ഭക്ഷണം സുധാകരന്‍ ഒരു പ്‌ളാസ്‌റ്റിക് കൂട്ടില്‍ ശേഖരിക്കുന്നു. ട്രെയിന്‍ ഭോപ്പാലില്‍ നിര്‍ത്തിയപ്പോള്‍ സുധാകരന്‍ ആ ഭക്ഷണവുമായി പുറത്തിറങ്ങി പ്‌ളാറ്റ്‌ഫോമില്‍ കണ്ട ഒരു ഭിക്ഷക്കാരി സ്ത്രീക്ക് കൊടുത്തു. സുധാകരനെക്കുറിച്ച് ഞാന്‍ വായിച്ച ഒരു കഥയുമുണ്ട്. സുധാകരന്‍ ചെറുപ്പമായിരിക്കുമ്പോള്‍ നാട്ടിലെ ചില വീടുകളില്‍ ശകുനം കാണാനായി മാസാദ്യം വിളിക്കുമായിരുന്നു. നല്ല ശകുനമായി പേരെടുത്ത സുധാകരന്‍ 40 വീടുകളില്‍ എല്ലാ ഒന്നാംതിയതിയും കയറും. ഓരോ വീട്ടില്‍ നിന്നും ഒരു വെള്ളി രൂപ വീതം കിട്ടും. • ഓഎന്‍വി ഭാര്യയെ കണ്ടെത്തിയത് മഹാരാജാസില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിനിയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കല്യാണം കഴിച്ച അങ്ങനെ 5 പേരെ കണ്ടെത്തിയാല്‍ ഒരു ഫീച്ചറായി. പത്രമാഫീസുകളിലും ചാനലുകളിലും ഇത്തരം വിഷയങ്ങളില്‍ റിസേര്‍ച്ച് നടത്തുന്നവരുണ്ട്. തൊടുപുഴയില്‍ ഒരമ്മച്ചി മരിച്ച വിവരം ചരമകോളത്തില്‍ വന്നപ്പോള്‍ അമ്മച്ചിക്ക് ഒന്‍പത് പെണ്‍മക്കള്‍. ഒരു മകന്‍. പെണ്‍മക്കളെല്ലാം കന്യാസ്‌ത്രീകള്‍. മകന്‍ ബിസിനസ്, കൊച്ചി. സ്‌റ്റോറിയന്വേഷിച്ചു ചെന്ന ഞങ്ങളുടെ ലേഖകന്‍ അറിയുന്നു കന്യാസ്ത്രീകളുടെ സഹോദരന് കൊച്ചിയില്‍ മദ്യവില്‍പനയാണ്. • ചേര്‍ത്തലയില്‍ മരിച്ച ഒരാളുടെ ചരമവാര്‍ത്ത വന്നപ്പോള്‍ മക്കളുടെ പേരുകള്‍: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. പിന്നീട് സമത്വം കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ ഈ പേരിന്‍റെ പിന്നിലെ കഥയെക്കുറിച്ച് പത്രക്കാര്‍ നെട്ടോട്ടമായി. അച്ഛന്‍റെ ചരമവാര്‍ത്ത വന്ന അന്ന് ആരും ഓടിയില്ല. • മാര്‍ ഇവാനിയോസ് കോളേജ് ഇലക്‌ഷനില്‍ ടി എം ജേക്കബ്ബിനെ തോല്‍പ്പിച്ച ആളായിരുന്നു ജഗതി ശ്രീകുമാര്‍ എന്ന വിവരം നമ്മെ പുതിയ സ്‌റ്റോറികളിലേക്ക് കൊണ്ടുപോകും. -കുവൈറ്റില്‍ മലയാളി മീഡിയ ഫോറത്തിന്‍റെ ക്ഷണമനുസരിച്ച് വന്നപ്പോള്‍ പറഞ്ഞത്.

Saturday, January 18, 2014

സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, 52, പതിനൊന്നാം വയസില്‍ തുടങ്ങിയ ഡബ്ബിങ്ങ് 3,000 കഥാപാത്രങ്ങള്‍ക്ക് ശബ്‌ദമിട്ട് തുടരുന്നു. കോഴിക്കോട് വെള്ളിമാന്‍കുന്നിലെ ബാലമന്ദിരത്തില്‍ ബാല്യം. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മ കാന്‍സര്‍ വന്ന് മരിച്ചതില്‍പ്പിന്നെ വല്യമ്മ സിനിമയില്‍ കൊണ്ടുപോയി. ആദ്യമായി നായികക്ക് ശബ്‌ദം കൊടുത്തത് 'തിരനോട്ട'ത്തില്‍ രേണുചന്ദ്രക്ക്. അന്ന് നായികാപ്രാധാന്യമില്ലാത്ത ഒരു റോള്‍ ഡബ്ബ് ചെയ്താല്‍ കിട്ടുന്നത് 250 രൂപയായിരുന്നു. വലിയ റെക്കോഡിങ്ങ് ആര്‍ട്ടിസ്‌റ്റുകള്‍ ചെറിയവരെ മൈന്‍ഡ് ചെയ്യില്ല. കോട്ടയം ശാന്തച്ചേച്ചി ഡബ്ബിങ്ങിനിടെ കരയുന്നതും മൂക്കു ചീറ്റുന്നതും കണ്ട് പഠിക്കാന്‍ അടുത്ത് ചെന്ന് നിന്നപ്പോള്‍ ഈ പെണ്ണിനെ മാറ്റി നിര്‍ത്തൂ എന്ന് ബഹളം വച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്‌റ്റായിരുന്ന സമയത്ത് എന്നെ 'അരഞ്ഞാണം' എന്ന സിനിമക്ക് ഡബ്ബ് ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ ഡബ്ബിങ്ങ് സെലെക്‌ഷനില്‍ നിന്നും പുറത്തായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും സ്‌റ്റുഡിയോയില്‍ കയറി ബഹളം വച്ചു. രവീന്ദ്രന്‍ മാസ്‌റ്ററാണ് അവരെ കഴുത്തിന് പിടിച്ച് പുറത്താക്കിയത്. എനിക്ക് തിരക്കായപ്പോള്‍ എവര്‍ഷൈന്‍ പിക്‌ചേഴ്‌സിന്‍റെ സ്ഥിരം ആര്‍ട്ടിസ്‌റ്റായി. മാസം ശമ്പളം പോലെ 5,000 രൂപാ തരുമായിരുന്നു. നോക്കെത്താ ദൂരത്ത് ആയിരുന്നു ഡബ്ബിങ്ങില്‍ വഴിത്തിരിവുണ്ടാക്കിയത്. ദേവദാസും ഫാസിലും എന്നെ ക്ഷമയോടെ പഠിപ്പിച്ചു. മദ്രാസില്‍ താമസിക്കുമ്പോള്‍ വല്യമ്മയോടൊത്ത് സിനിമ കാണാന്‍ പോകുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഒരു ആഡംബരം. സിനിമക്കു പോകുമ്പോള്‍ കാപ്പിയും ഗ്‌ളാസും മുറുക്കുമൊക്കെ ബാഗില്‍ കരുതും. സംവിധായകന്‍ രാജശേഖരന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. തിരുവനന്തപുരത്ത് ഗവ ഉദ്യോഗസ്ഥന്‍. രണ്ട് ആണ്‍കുട്ടികളുണ്ടായി അദ്ദേഹം ഒരു സിനിമയും നിര്‍മ്മിച്ച് പൊളിഞ്ഞതോടെ ഞാനുണ്ടാക്കിയ വീട് - ശ്രീകുമാരന്‍തമ്പി പേരിട്ട വീട് 'സ്വരം' -വിട്ട് ഇറങ്ങിപ്പോന്നു. പണം മാത്രമായിരുന്നു ഭര്‍ത്താവിന് താല്‍പര്യം. പിന്നീട് ഒരു പ്രണയമുണ്ടായി. ഒരിക്കല്‍ അദ്ദേഹം പറയുന്നു, ലക്ഷ്മീ നമ്മളൊരുമിച്ച് നടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു പറയും? അതും നഷ്‌ടമായി. ഉള്ളടക്കം മദ്രാസില്‍ ഡബ്ബ് ചെയ്യുമ്പോള്‍ രണ്ടാമത്തെ മകന്‍ വയറ്റിലുണ്ട്. അമല ഫ്‌ളവര്‍വെയ്‌സ് എടുത്ത് ശോഭനയുടെ തലയില്‍ അടിക്കുന്ന ഭാഗമൊക്കെ അലറിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് വയ്യാതായി. ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്ക്. 9.30ക്ക് ആശുപത്രിയിലെത്തി. 10.30ക്ക് പ്രസവിച്ചു. മൂന്നാം ദിവസം വീട്ടില്‍ വന്നു. 28 കഴിഞ്ഞപ്പോഴേ ഡബ്ബിങ്ങിന് പോയിത്തുടങ്ങി.--------------- സ്വരഭേദങ്ങള്‍, ആത്മകഥ, ഭാഗ്യലക്ഷ്മി. ഡിസി ബുക്ക്‌സിന്‍റെ ലിറ്റ്‌മസ് പ്രസിദ്ധീകരണം, സത്യന്‍ അന്തിക്കാടിന്‍റെ അവതാരിക, പ്രസക്തഭാഗങ്ങള്‍ ഭാഗ്യലക്ഷ്മി വായിച്ച ഓഡിയോ സിഡിയടക്കം 175 രൂപ.

Saturday, January 11, 2014

ഡോ വിപി ഗംഗാധരന്‍ - ജീവിതമെന്ന അത്ഭുദം


കെ എസ് അനിയന്‍റെ ഭാര്യ നിഷിയാണ് ജീവിതമെന്ന അത്ഭുതം എഴുതാന്‍ കാരണം. നിഷിക്ക് ഒവേറിയന്‍ കാന്‍സറായിരുന്നു. അങ്ങനെയാണ് അനിയനെ പരിചയപ്പെടുന്നത്. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കേ നിഷി മരിച്ചു. ഭാര്യയുടെ മരണത്തെക്കുറിച്ച് അനിയന്‍ എഴുതിയത് അന്ന് ഞങ്ങള്‍ക്ക് കൂട്ടിരുന്ന ഒരാള്‍ ഇടക്കുവച്ച് സ്വന്തം വേഷം മതിയാക്കി ഇറങ്ങിപ്പോയി എന്നാണ്. പിന്നീട് എഴുതുവാന്‍ ഒരു ഡ്രൈവ് കിട്ടിയില്ല. പലതും ആവര്‍ത്തനവിരസങ്ങളായി. അത് കണ്ട് എന്‍റെ മകന്‍ - അന്ന് പ്‌ളസ് 2, ഇപ്പോള്‍ ബോസ്‌റ്റണില്‍ എംബിഎ - പറഞ്ഞു ഇത് നിര്‍ത്താന്‍ സമയമായി. അങ്ങനെ അത് നിന്നു. അല്ലെങ്കില്‍ ഇപ്പോഴും തുടരുമായിരുന്നു. ഇനി രണ്ടാം ഭാഗം എഴുതുന്നുണ്ട്. ഇത്തവണ അനിയനല്ല കേട്ടെഴുതുന്നത്. ഇരിങ്ങാലക്കുടയാണ്എന്‍റെ വീട്. ഇപ്പോള്‍ എറണാകുളത്ത് താമസം. ലെയ്‌ക്‌ഷോറിലും കൊച്ചിന്‍ വെല്‍കെയറിലും ഏറ്റുമാനൂര്‍ കാരിത്താസിലും മെഡിക്കല്‍ ഒങ്കോളജിസ്‌റ്റായി രാത്രി പതിനൊന്ന് വരെ നീളുന്ന ജോലി. ഭാര്യ ചിത്ര സര്‍ജിക്കല്‍ ഒങ്കോളജിസ്‌റ്റാണ്. കാന്‍സര്‍ ചികില്‍സാ വിഭാഗത്തില്‍ മൂന്നു തരം ഒങ്കോളജിസ്‌റ്റുകള്‍ ഉണ്ട്. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷണല്‍. എനിക്ക് അറുപത് വയസാവുന്നു. ഈ രംഗത്ത് 25 വര്‍ഷമായി. ലെയ്‌ക്‌ഷോറിലും (കൂടുതല്‍ ഷെയര്‍ യൂസഫലിയുടേത്) മറ്റും മാനേജ്‌മെന്‍റുകള്‍ എനിക്ക് ഫ്രീഡം തരുന്നു. ഞാന്‍ ഒരു ഹോസ്‌പിറ്റല്‍ തുടങ്ങുകയാണെങ്കില്‍ എന്‍റെ ഉദ്ദേശം മാറും. അത് കൊണ്ട് സ്വന്തമായി തുടങ്ങിയില്ല. മലയാളിയുടെ ആരോഗ്യവും രോഗവും താരതമ്യം ചെയ്യുന്നത് വികസിതരാജ്യങ്ങളിലേതിനോടാണ്. രണ്ട് വയസുകാരന് കാന്‍സര്‍ വന്നത് പൂര്‍വജന്‍മ പാപങ്ങളാലാണെന്ന കണ്ടുപിടിത്തം പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കാന്‍സര്‍ ഭീതി നമ്മുടെ നാട്ടില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാലും ഇന്നസെന്‍റിനെപ്പോലെ അധികമാരും തുറന്നു പറയില്ല. അതവരുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന്. ഇന്നസെന്‍റിനെ ഞാനാണ് ചികില്‍സിച്ചത്. കീമോ കഴിഞ്ഞ് മുടിയൊക്കെ പോയി ഒരിക്കല്‍ ഗള്‍ഫ് ഗേറ്റ് വച്ചുകൊണ്ട് ഒരു പരിപാടിക്ക് പോയി ഇന്നസെന്‍റ്. തിരിച്ചു വന്നു പറഞ്ഞു: ഇന്ന് എന്‍റെ കള്ളി വെളിച്ചത്തായി. അമിത കൊഴുപ്പും കാലറിയും അടങ്ങുന്ന ഭക്ഷണമാണ്, ഇന്നത്തെ കാന്‍സറുകള്‍ക്ക് കാരണം. വ്യായാമമില്ലാത്ത ജോലിജീവിതരീതിയും അര്‍ബുദസാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. പുകവലി മൂലമൂണ്ടാവുന്ന ശ്വാസകോശാര്‍ബുദവും മദ്യോപഭോഗം മൂലമുണ്ടാവുന്ന ആമാശയാര്‍ബുദവുമാണ് പുരുഷന്‍മാരില്‍ കൂടുതല്‍. സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമാണ്. നേരത്തേ ഋതുമതിയാവുക, വൈകി ആര്‍ത്തവവിരാമം വരിക എന്നത് ഇക്കാലത്തെ സവിശേഷതയാണ്. മുലയൂട്ടല്‍ കുറക്കുന്നത് ബ്രെസ്‌റ്റ് കാന്‍സറിന് ഹേതുവാകും. മുപ്പതാം വയസിന് താഴെ ആദ്യകുട്ടി ഉണ്ടാവുന്നവരേക്കാള്‍ കാന്‍സര്‍ സാധ്യത ആദ്യഗര്‍ഭധാരണം മുപ്പതു കഴിഞ്ഞവരില്‍ നടക്കുന്നവര്‍ക്കാണ്. ആല്‍ക്കഹോളിസം സ്ത്രീകളിലും കാന്‍സറിന് കാരണമാവുന്നത് ഇക്കാലത്തെ പ്രത്യേകതയാണ്. മലയാളികള്‍ക്ക് ഹോസ്‌പിറ്റലില്‍ പോകാന്‍ ഒരു മടിയുമില്ല. ബാറില്‍ നിന്നിറങ്ങി നേരെ ഹോസ്‌പിറ്റലില്‍ പൊയ്‌ക്കോളും. രോഗനിര്‍ണയം സ്വയം നടത്തുന്നവരും ധാരാളം. മലത്തിലൂടെ രക്തം പോകുന്നത് കണ്ടാല്‍ ഉടനെ പൈല്‍സ് ആണെന്ന് വിധിയെഴുതി മൂലക്കുരുമരുന്ന് കഴിച്ചു തുടങ്ങും. ഏറെ കഴിഞ്ഞായിരിക്കും ഹോസ്‌പിറ്റലില്‍ വരിക. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടാവും. നമ്മള്‍ ചെയ്യേണ്ടത് ബിപി, ഷുഗര്‍ ടെസ്‌റ്റ് നടത്തുന്നത് പോലെ കാന്‍സര്‍ ടെസ്‌റ്റും നടത്തുക എന്നതാണ്. സ്ത്രീകള്‍ക്ക് വര്‍ഷാവര്‍ഷം മാമോഗ്രാം ചെയ്യാം. സ്വയം പരിശോധനയും നന്ന്. ജീവിതമെന്ന അത്ഭുദം സുഖലോലുപയായ മകള്‍ക്ക് മനസ് മാറാന്‍ വായിക്കാന്‍ കൊടുത്തുവെന്ന് ഒരമ്മ എന്നോട് പറഞ്ഞു. അത് തന്നെയാണ്, ആ പുസ്തകത്തിന്‍റെ ലക്‌ഷ്യം. അതിലെ കഥകള്‍ വായിച്ച് എന്‍റേതാണ്, ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്ന മനോഭാവം മാറണം എന്ന് ഞാന്‍ ആശിക്കുന്നു. -ഡോ വിപി ഗംഗാധരന്‍ കുവൈറ്റില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരിപാടിക്ക് വന്നപ്പോള്‍ കണ്ട് സംസാരിച്ചത്. http://news.kuwaittimes.net/diet-lifestyle-main-causes-cancer-oncologist-early-detection-best-prevention/

Tuesday, December 31, 2013

ബോസ് കൃഷ്‌ണമാചാരി പറഞ്ഞത്


കൊച്ചി-മുസിരിസ് ബിയനാലെ-2014 ഡിസംബര്‍ 12-ന് തുടങ്ങും. മൂന്ന് മാസത്തേക്കാണ്. വേദികള്‍ നിശ്‌ചയിച്ചു വരുന്നു. ജിതിഷ് കല്ലാട്ട് ആണ് പുതിയ ക്യുറേറ്റര്‍. ഇന്ത്യയില്‍ മികച്ച ക്യുറേറ്റര്‍മാര്‍ കുറവാണ്. ചിത്രകലാ മ്യൂസിയത്തിനും മറ്റും ഗവ. ഭാഗത്ത് നിന്നും കിട്ടുന്ന പ്രോല്‍സാഹനവും കുറവ്. ചൈനയില്‍ 2011-ല്‍ മാത്രം 390 മ്യൂസിയം തുറന്നു. വെനീസ് ബിയെനാലെക്ക് സ്ഥിരം വേദികളുണ്ട്. സൌത്ത് കൊറിയ ബിയെനാലെക്ക് 13 മില്യണ്‍ ഡോളറാണ് ചിലവ്. കൊച്ചി ബിയെനാലെക്ക് പതിനാറര കോടിയോളം ചിലവായി. അത് ഓണ്‍ഗോയിങ് ആണല്ലൊ. ഇപ്പോഴും ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബിയെനാലെ കഴിഞ്ഞപ്പഴേ തുടങ്ങിയതാണ് അടുത്തതിന്‍റെ ആലോചന. പുതിയതിന് 20 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവ്. കഴിഞ്ഞതിന് സര്‍ക്കാര്‍ 9 കോടി തന്നു. ബാക്കി ഡച്ച്, പോര്‍ച്ചുഗീസ് എംബസികള്‍ സഹായിച്ചിട്ടുണ്ട്. ഞാനും റിയാസും രണ്ടര കോടിയോളം സംഭാവന ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പണം അമിതമായി ഉപയോഗിച്ചു, മദ്യത്തിനായി ചിലവിട്ടു എന്നൊക്കെ ആരോപിക്കുന്നവര്‍ ലോകം കാണാതെയാണ് സംസാരിക്കുന്നത്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ സുഹൃത്തായിരുന്ന വിജു വി നായരുടെ ആരോപണങ്ങള്‍ വേദനിപ്പിച്ചു. എന്നോട് ഒരു വാക്ക് പോലും അന്വേഷിക്കാതെയാണ് വിവാദലേഖനം പടച്ചത്. മറ്റു ചിലരും, ചിത്രകാരന്‍മാര്‍ ഉള്‍പ്പെടെ, വാസ്‌തവമറിയാതെ ആരോപണങ്ങള്‍ എഴുതി. ഞാന്‍ 255 കോടിയുടെ മാനനഷ്‌ടക്കേസ് കൊടുത്തു. മുംബയ് അഭിഭാഷകന്‍ ടോണി ജത്‌മലാനി വഴി. പിന്നെ പിന്‍മാറുകയായിരുന്നു. കൊച്ചി ബിയെനാലെ പ്രതീക്ഷിച്ചതിലും വിജയമായി. ഗൂഗ്‌ള്‍ ആര്‍ട്ട് പ്രൊജക്‌റ്റില്‍ ഇപ്പോള്‍ കൊച്ചി ബിയെനാലെയുടെ വിര്‍ച്വല്‍ ടൂര്‍ കാണാം. കെപിഎംജി എന്ന കണ്‍സല്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ കൊച്ചി ബിയെനാലെ മൂലം ആരംഭിച്ച അനുബന്ധ വ്യവസായങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. കലൂരിലെ കഫേ പപ്പായ, കൊച്ചിയിലെ ബുദ്ധ ആര്‍ട്ട് ഗാലറി, ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍, എക്‌സിബിഷനുകള്‍ ഇതൊക്കെ റിപ്പ്‌ള്‍ ഇഫക്‌റ്റുകളാണ്. ഞാന്‍ കൊച്ചിയില്‍ പോയാല്‍ ആളുകള്‍ ചോദിക്കും എന്നാണ് അടുത്ത ബിനാലെ? എന്നെ ബിനാലെ എന്നാണ് ആളുകള്‍ റോഡില്‍ കണ്ടാല്‍ വിളിക്കുന്നത്. ക്യുറേറ്റര്‍ സുമന്‍ ഗോപിനാഥ് ഷാര്‍ജ ബിയെനിയലിന് പോയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു: കൊച്ചി ബിയെനാലെ കണ്ടോ? 2010-ല്‍ ചിത്രകാരന്‍മാരുടെ വര്‍ക്കുകള്‍ ചാരിറ്റിക്കായി ലേലം ചെയ്യാന്‍ പറ്റുന്ന സാധ്യതയന്വേഷിച്ച് എം എ ബേബി സര്‍ മുംബയില്‍, ബോറിവലിയില്‍ എന്‍റെ വീട്ടില്‍, ഞാനും റിയാസുമായി ചര്‍ച്ച ചെയ്തു. പ്രൊപോസല്‍ ഡല്‍ഹിക്ക് പോയപ്പോള്‍ കെവി തോമസ് എംപി താല്‍പര്യമെടുത്തു. സര്‍ക്കാര്‍ സമിതി കേരളത്തില്‍ വന്ന് അന്വേഷിച്ചാണ് പദ്ധതി മുന്നോട്ട് പോയത്. അത് വിജയച്ചതില്‍ സന്തോഷം. മുംബയ് ആണ് എന്നെ മാറ്റിയത്. ആശാരി കുടുംബത്തില്‍ ജനിച്ചതിനാല്‍ വര കൈമുതലായി ഉണ്ടായിരുന്നു. ബോസ് കൃഷ്‌ണനാചാരി എന്നാണ് പേര്, വേണ്ടത്. പാസ്‌പോര്‍ട്ടില്‍ ചെമ്പകശേരി കൃഷ്‌ണന്‍ ബോസ് എന്നാണ്. അങ്കമാലിക്കടുത്ത് മങ്ങാട്ടുകരയാണ് സ്വദേശം. 38 വയസില്‍ കല്യാണം കഴിച്ചു. മക്കള്‍ ആര്യന്‍ (10), കണ്ണകി (7). http://news.kuwaittimes.net/beyond-biennale-bose-krishnamachary-art-life/

Tuesday, December 3, 2013

പെണ്ണുങ്ങള്‍ അവിടെത്തന്നെ നില്പുണ്ട്

വൈറ്റ് ഗേള്‍സ് എന്നൊരു പുതിയ പുസ്തകത്തില്‍ എഴുത്തുകാരന്‍ ഹില്‍ട്ടന്‍ ആല്‍സ് കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ ഹരമായ, ഏതാണ്ട് കിട്ടാക്കനിയായ വെള്ളക്കാരി പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നു: കറുത്തവന്മാര്‍ വെള്ളക്കാരികളെ വെറുക്കുകയും ആരാധിക്കുകയും ചെയ്യുന്നു; പരിഹസിക്കുകയും അനുകരിക്കുകയും ചെയ്യുന്നു; അവരാല്‍ അവഗണിക്കപ്പെടുമ്പോഴും ചിലര്‍ക്കെങ്കിലും ആശ്രയമാവുകയും ചെയ്യുന്നു. വെള്ളക്കാരി എന്നു പറയുന്നത് ഒരു മാനസികാവസ്ഥ പോലുമാണ്. നോക്കുക, നമ്മുടെ ശ്രേഷ്ഠമലയാളത്തിലും പെണ്ണെഴുത്ത് വയസ്സറിയിച്ചെങ്കിലും സ്ത്രീയും സ്ത്രൈണതയും ഇപ്പോഴും വസ്തുവും വിഷയവും പാത്രവുമൊക്കെയാണ്. വൈറ്റ് ഗേള്‍സില്‍ ദൃഷ്ടി - ആംഗ്‌ള്‍ - പുരുഷാധീശത്വത്തിന്റേതാണെങ്കിലും സ്ത്രീയെ ഫ്രെയിം ചെയ്യുന്നതില്‍ ആത്മാര്‍ത്ഥതയുണ്ട്. ഭൂമിമലയാളത്തില്‍ സ്ത്രീകള്‍ താപമോ സഹതാപമോ അര്‍ഹിക്കുന്നവരും എന്നാല്‍ നമ്മുടെ പരിധിക്ക് പുറത്ത് ദയയോ പരിഗണനയോ അര്‍ഹിക്കാത്തവരായി തുടരുകയും ചെയ്യുന്നു. നമ്മുടെതന്നെ പതിനെട്ടാം നൂറ്റാണ്ട് നിര്‍വ്വചനങ്ങള്‍ സ്ത്രീകളില്‍ പ്രോജക്റ്റ് ചെയ്ത് നമ്മള്‍ അവരെ കൊണ്ടാടിക്കളയും. അതുകൊണ്ട് മോഹന്‍ലാല്‍ 'അമ്മയെ' ദര്‍ശിക്കുന്നതിന്റേയും, വിധേയനാവുന്നതിന്റെയും, അനുഗൃഹീതനാവുന്നതിന്റെയും ചിത്രണങ്ങള്‍ നമുക്ക് പാഠങ്ങളാകുന്നു. പുനത്തിലാന്‍ ദേവദാസിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് പൂജനീയമാവുന്നു. ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകത്തിനും ചലച്ചിത്രത്തിനും ശേഷം അതെഴുതിയ എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ കലയിലും ശാസ്ത്രത്തിലും മറ്റും മടിച്ചുനിന്ന വനിതകളെ ചരിത്രത്തില്‍ നിന്നും കൈപിടിച്ചിറക്കുന്നുണ്ട്. മാംസഭോജനപ്രകൃതമുള്ള ചെടികളെക്കുറിച്ച് ഡാര്‍വിന്‍ സംശയനിവാരണം നടത്തിയിരുന്ന മേരി ട്രീറ്റ് അതിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ സയന്‍സില്‍ എടുത്ത താല്പര്യങ്ങള്‍ സസ്യശാസ്ത്രത്തില്‍ മാത്രമായിരുന്നു. അതെന്തുകൊണ്ടായിരുന്നു? പൂക്കളും പൂന്തോട്ടവുമൊക്കെയായി ചുറ്റിപ്പറ്റിയായിരുന്നു സ്ത്രീജീവിതം. അവരില്‍ കുട്ടികളില്ലാത്തവര്‍ക്ക്, സമ്പത്തിന്റെയും കുലീനത്വത്തിന്റെയും അനുഗ്രഹങ്ങളാലും, അടുക്കളയില്‍ നിന്നും പൂന്തോട്ടംവരെയെങ്കിലും വരാന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലോ അമേരിക്കന്‍ ഫിലസോഫിക്കല്‍ സൊസൈറ്റിയിലോ സ്ത്രീകള്‍ക്ക് സ്വാഗതമുണ്ടായിരുന്നില്ല. പെണ്ണുങ്ങള്‍ കൈയാളി ചെളിപുരണ്ടതിനാലാവും, സസ്യശാസ്ത്രം ശാസ്ത്രമാണോ എന്നുറക്കെ ചോദിച്ച ശാസ്ത്രജ്ഞന്മാരുണ്ട്. പക്ഷെ ചില സ്ത്രീകള്‍ ‍ നിശ്ശബ്ദം ഗവേഷണങ്ങളില്‍ മുഴുകി, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. പെണ്ണായിപ്പോയതുകൊണ്ട് പുരുഷസമൂഹം തങ്ങള്‍ ഗൌരവബുദ്ധ്യാ ചെയ്ത കാര്യങ്ങള്‍ - ശാസ്ത്രത്തിലും കലയിലും നടത്തിയ പര്യവേക്ഷണങ്ങള്‍ - പിന്തള്ളുമോ എന്ന ഭയത്താല്‍ പുറത്ത് പറയാനും മടിച്ചു. അതിനാല്‍ കറതീര്‍ന്ന കാര്യങ്ങളേ സ്ത്രീസ്രഷ്ടാക്കളില്‍നിന്നും ചരിത്രത്തിന് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ പൂപ്പല്‍ പിടിച്ചു കിടന്നു, കിടക്കുന്നു. മലാലയുടെ പുസ്തകം - ഐ ആം മലാല - പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. ഒരു വെടിയേറിനിപ്പുറം നമ്മുടെ ഭാരതത്തില്‍ സ്ഥിതി വ്യത്യസ്തമല്ല. അപ്പോഴും വിദ്യ എന്നത് സ്ത്രീനാമമായി തുടരുകയും വിദ്യയുടെ അമ്മ സരസ്വതീദേവിയായി ആരാധിക്കപ്പെടുകയും ചെയ്യും. ജീവിതത്തില്‍ പെണ്‍കൈകള്‍ വെണ്‍ചാമരങ്ങളുടെ പിറകില്‍ അന്നുമുണ്ടാവും. http://chintha.com/node/148984

Monday, November 25, 2013

ചന്ദ്രലേഖയുടെ ആദ്യഗാനമേള കുവൈറ്റില്‍; ഇനി തമിഴ് സിനിമയിലേക്കും


35-കാരി ചന്ദ്രലേഖയെ കണ്ടപ്പോള്‍ ഭര്‍ത്താവ് രഘുവും മൂന്നര വയസുകാരന്‍ ഏകമകന്‍ ശ്രീഹരിയും രാജഹംസമേ യൂട്യൂബിലിട്ട ദര്‍ശനും (രഘുവിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകന്‍) ഉണ്ടായിരുന്നു. കുവൈറ്റില്‍ വെല്‍ഫെയര്‍ കേരളയുടെ പരിപാടിക്ക് വന്നതായിരുന്നു അവര്‍. ദുബായിലും അബുദബിയിലും പോയിട്ടുണ്ടെങ്കിലും ആദ്യമായി ഓര്‍ക്കെസ്‌ട്രയോടു കൂടി ഗാനമേള അവതരിപ്പിക്കുന്നത് കുവൈറ്റിലാണ്. ദര്‍ശന്‍റെ ജ്യേഷ്‌ഠന്‍ നന്നായി പാടും. ബന്ധുക്കളില്‍ ചിലര്‍ സ്വാതിതിരുനാള്‍ കോളജില്‍ പഠിച്ചവരുണ്ട്. കൊച്ചിയില്‍ അനിമേറ്ററായ ദര്‍ശന്‍ വീട്ടുകാര്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. പേര് ഫോക് സ്‌റ്റുഡിയോ, ഇന്ത്യ. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണത്. കുറച്ചു പാട്ടുകള്‍ ഷൂട്ട് ചെയ്തു. വടശേരിക്കരയിലെ രഘുവിന്‍റെ വീട്ടില്‍ ചന്ദ്രലേഖ ഇപ്പോഴും ഏറ്റവും ഇഷ്‌ടമുള്ള രാജഹംസമേ പാടി. ആദ്യം 400 ഹിറ്റുകള്‍. പിന്നെ അനക്കമില്ല. ഗള്‍ഫ്‌മലയാളിയായ ഏതോ ഒരു പ്രവീണ ആ പാട്ട് ഷെയര്‍ ചെയ്തതില്‍ നിന്ന് ഹിറ്റുകള്‍ ഉയര്‍ന്നു. (ആ പ്രവീണ നാട്ടില്‍ ലീവിന് വന്നപ്പോള്‍ ചന്ദ്രലേഖയെ ഫോണില്‍ വിളിച്ചിരുന്നു). പിന്നെ ഒരു രാജേഷ് ഇ.കെ. ഈ പാട്ട് അവതരിപ്പിച്ചതോടെ ഹിറ്റുകള്‍ 8 ലക്ഷത്തോളം ഉയര്‍ന്നു. ദര്‍ശന്‍ ഈ രാജേഷിനെഴുതി: രാജഹംസമേ പോസ്‌റ്റ് കൊണ്ട് താങ്കള്‍ക്ക് ഗൂഗിളില്‍ നിന്നും മറ്റും പ്രതിഫലമുണ്ടെങ്കില്‍ ആ പാട്ടുകാരിയെ സഹായിക്കണം. മറുപടിയൊന്നും ഉണ്ടായില്ല. പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല. രാജഹംസമേ നമ്മുടെ റോയല്‍റ്റിയിലുള്ള പാട്ടല്ല. മാത്രമല്ല നമുക്ക് മെച്ചമേ ഉണ്ടായിട്ടുള്ളൂ.
ജോണ്‍സേട്ടന്‍റെ മകള്‍ ഷാന്‍ സംഗീതം പൂര്‍ത്തിയാക്കിയ പാട്ട് - താലോലം എന്നു തുടങ്ങുന്നത് - ചെന്നൈയില്‍ ചിത്രച്ചേച്ചിയോടൊപ്പം പാടി. മൈ നെയിം ഇസ് ജോണ്‍ എന്ന് പേരിട്ട ആ സിനിമയില്‍ ഒരു സോളോയും പാടിയിട്ടുണ്ട്. (ഒഎന്‍വിയുടെ വരികള്‍). അടുത്ത അവസരം തമിഴിലാണ്. മലയാളത്തില്‍ ആദ്യ അവസരം (ലവ് സ്‌റ്റോറി) തന്ന സംഗീതസംവിധായകന്‍റെ (ഡേവിഡ് ഷിനോ) തമിഴ് ചിത്രത്തില്‍. അടൂരിനടുത്ത് പറക്കോടാണ് ചന്ദ്രലേഖയുടെ വീട്. ഭര്‍ത്താവ് രഘു വടശേരിക്കര സ്വദേശി. എല്‍ഐസിയിലാണ് രഘു. എം എ ഹിസ്‌റ്ററിക്കാരിയാണ് ചന്ദ്രലേഖ.

Saturday, November 23, 2013

ജി വേണുഗോപാല്‍: മുപ്പതോര്‍മ്മകള്‍


ഗോപിനാഥന്‍ നായര്‍ വേണുഗോപാലിന്‍റെ പേരില്‍ പുസ്‌തകം വരുന്നു. കഴിഞ്ഞ 30വര്‍ഷത്തെ 30 പാട്ടുകള്‍ക്ക് പിന്നിലെ കഥകളാണ് ഡിസി ജനുവരി 15-ന് പ്രസിദ്ധീകരിക്കുന്ന പുസ്തകവിഷയം. പുസ്തകം കേട്ടെഴുതുന്നത് പ്രസാധനവിഭാഗത്തിലെ എഡിറ്റര്‍മാര്‍ ആരെങ്കിലുമായിരിക്കുമെങ്കിലും അത് 'താനേ പൂവിട്ട മോഹം' ഗായകന് എഴുത്ത് വശമില്ലാത്തത് കൊണ്ടല്ല. ഇന്ത്യന്‍ എക്‌സ്‌പ്രസ് കൊച്ചിയില്‍ സബ്‌ എഡിറ്ററായിരുന്നു ഗായകന്‍. ഇപ്പോള്‍ റിയാലിറ്റി ഷോ, ചലച്ചിത്ര-ഇതര ഗാനാലാപനം, സ്‌റ്റേജ് പ്രോഗ്രാമുകള്‍ ആയി തിരക്കാണ് 53-കാരന്‍ വേണു. കക്കാടിന്‍റെ സഫലമീ യാത്ര പോലെയുള്ള കവിതകളുടെ ഗാനാലാപനം (അതൊക്കെ മൊബൈല്‍ റിങ്ങ്‌ടോണുകളായി). അതിനിടെ സോങ്ങ്‌സ് ഒണ്‍ സാന്‍ഡ് എന്ന പാട്ട് ബ്‌ളോഗില്‍ എഴുത്തുണ്ട്. ഇപ്പോള്‍ സ്വതത്ര സംഗീത സംവിധാനത്തിലേക്കും തിരക്കിലിടയുണ്ട്. മിഴിയറിയാതെ എന്ന പ്രണയഗാനങ്ങളുടെ ആല്‍ബം തയ്യാറായി. സുധാംശുവിന്‍റെ വരികള്‍. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹോദര-ഗുരുതുല്യനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'തൂവാനത്തുമ്പികളി'ലേക്ക് ക്ഷണിക്കുന്നത്. ഇതുവരെ 250 പാട്ടുകളേ സിനിമയില്‍ പാടിയിട്ടുള്ളൂ. അനേകം ലളിത-ഭക്തിഗാനങ്ങള്‍ ഉണ്ട്. കെപിഏസിക്ക് വേണ്ടി ഒഎന്‍വി-ദേവരാജന്‍ 2000-ല്‍ ഒന്നിച്ചപ്പോള്‍ --കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിന് വേണ്ടി -- അതില്‍ 'ഈ രാവും പൂവും മായും' എന്ന ഗാനം പാടി. ആ വര്‍ഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കായിരുന്നു.
സംസ്ഥാന ചലച്ചിത്രഗാന അവാര്‍ഡ് മൂന്നു തവണ കിട്ടി: ഉണരുമീ ഗാനം (മൂന്നാംപക്കം), താനേ പൂവിട്ട മോഹം (സസ്‌നേഹം), ആടെടീ (ഉള്ളം) എന്നീ ഗാനങ്ങള്‍ക്ക്. പുതിയതായി പാടിയത് 'ക്‌ളിയോപാട്ര'യിലെ വെറുമൊരു തളിരല്ല. സൂര്യനാരായണന്‍ എന്നയാളാണ് സംഗീതം. നിഖില്‍ സംഗീതം ചെയ്യുന്ന ഫ്‌ളാറ്റ് നമ്പര്‍ ഫോര്‍ ബി ആണ് മറ്റൊരു ചിത്രം. ഇപ്പോള്‍ ഓരോ പടത്തിലും ഓരോ പാട്ടുകാരും ഓരോ സംഗീതസംവിധായകരുമാണ്. കഴിഞ്ഞ വര്‍ഷം 140 സിനിമകളില്‍ 133 പേര് പാടി. (എന്‍റെ മകന്‍ അരവിന്ദ് വേണുഗോപാലും ജയരാജിന്‍റെ ദ ട്രെയിനടക്കം, സിനിമകളില്‍ പാടി). ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ പാട്ടുകള്‍ തിയറ്ററിനപ്പുറത്തേക്ക് പോകുന്നില്ല. ബാബുരാജിന്‍റെയും ദേവരാജന്‍റെയുമൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മഹാരഥന്‍മാരില്‍ ചിലരുടെ പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ദേവരാജന്‍ (തിരകള്‍ക്കപ്പുറം), കെ രാഘവന്‍ (ശശിനാസ്), എംകെ അര്‍ജ്ജുനന്‍ (അനാമിക) എന്നിവരുടെ അവസാന പാട്ടുകളെങ്കിലും കിട്ടി. താമസമെന്തേ വരുവാന്‍ ഓരോ പ്രായത്തിലും കേള്‍ക്കുമ്പോള്‍ ഓരോ ഡൈമന്‍ഷനാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഹരിമുരളീരവങ്ങളല്ല, ആത്മാവിലേക്കിറങ്ങുന്ന പാട്ടുകളാണ്. എം ജി രാധാകൃഷ്‌ണനെക്കുറിച്ച് ഒരു ഓര്‍മ്മയുണ്ട്. ആകാശവാണിക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തണമായിരുന്നു. എസ് രമേശന്‍നായരുടെ വരികള്‍. റെക്കോഡിങ്ങ് ഡെഡ്‌ലൈന്‍ അടുത്തിട്ടും ട്യൂണൊന്നും ആയില്ല. റെക്കോഡിങ്ങ് ദിവസം രാവിലെ എന്നെയും കൂട്ടി അദ്ദേഹത്തിന്‍റെ അംബാസഡറില്‍ ഞങ്ങള്‍ തിരുവനന്തപുരം നഗരം കറങ്ങുന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ സ്‌റ്റിയറിങ്ങും രമേശന്‍നായരുടെ വരികളും. അപ്പോഴാണ് കംപോസിങ്ങ്. പാട്ടൊഴുകി വന്നു. രാമനില്ലാതെ... പിന്നെ സ്‌റ്റുഡിയോയിലേക്ക്.

Blog Archive