Search This Blog

Tuesday, June 6, 2017

അരുന്ധതി റോയിയുടെ പുതിയ നോവൽ


'അവൾ കുറിച്ചിട്ടത് അപരിചിതമായ കുറെ കാര്യങ്ങൾ, കഥാക്കഷണങ്ങൾ, വിശദീകരണം വേണ്ടാത്ത ഓർമ്മകൾ; അതും പ്രത്യേകിച്ചൊരു ക്രമമോ താൽപര്യം പോലുമോ ഇല്ലാതെ' എന്ന് നോവലിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പരാമർശമുണ്ട്. നോവലിനും അത് ചേരുമെന്നാണ് റിവ്യൂകൾ പറയുന്നത്. അത് മൈനസ് മാർക്കാവണമെന്നില്ല. കഴിഞ്ഞ ഇരുപത് വർഷങ്ങളോളം സാഹിത്യേതര വിഷയങ്ങളെ റൊമാന്റിക് ഭാഷയിൽ കുളിപ്പിച്ച ആക്റ്റിവിസ്റ്റ്, സാഹിത്യമെഴുതുമ്പോൾ നോൺ-ഫിക്ഷൻ ഉടുപ്പിടാം. ഭോപ്പാൽ ദുരന്തവും ഗുജറാത്ത് കലാപവും കശ്‍മീർ പ്രശ്‍നവും മറ്റ് കോടിക്കണക്കിന് കഷ്ടങ്ങളും ചേർന്ന ആധുനിക ഇന്ത്യയുടെ നാനാവർണ്ണക്കാഴ്ച കുറിക്കുമ്പോൾ ക്രമവും ഫോക്കസും പിൻസീറ്റിലിരിക്കാം.

ഡൽഹിയിലെ പൊതുശ്മശാനത്തിൽ സദ്ദാം ഹുസൈൻ എന്ന സുഹൃത്തിനൊപ്പം 'താമസിക്കുന്ന' ഭിന്നലിംഗക്കാരി അൻജും, കശ്‍മീരിൽ കാമുകനുള്ള ആർകിടെക്ച്ചർ വിദ്യാർത്ഥിനി ടിലോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായുള്ള നോവൽ, സ്വകാര്യ വ്യാകുലതകളേക്കാൾ  ('ചെറിയ കാര്യങ്ങളുടെ ഉടയ തമ്പുരാനി'ലേതു പോലെ), പൊതുവിഷയങ്ങളിലാണ് ഇതിഹാസമാകാൻ ശ്രമിക്കുന്നത്. 'സാധാരണ നിലയിൽ ഇവിടെ ജീവിതം പുഴുങ്ങിയ മുട്ട പോലെയാണ്. വിരസമായ പുറം, പരുഷമായ മഞ്ഞ-ഹിംസയെ ഒളിപ്പിക്കും. ഹിംസയെക്കുറിച്ചുള്ള ഞങ്ങളുടെ ആവലാതികളും ഓർമ്മകളുമാണ് വൈവിധ്യരായ ഞങ്ങളെ ഒന്നിച്ച് ജീവിപ്പിച്ച് കൊണ്ടുപോകുന്നത്' എന്ന് നോവലിൽ. അപ്പോൾ 'ദ മിനിസ്ട്രി ഒവ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന് പേരുള്ള നോവലിൽ സന്തോഷമുണ്ടോ? അതിന് നോവൽ വായിക്കണമെന്ന് റിവ്യൂസ്. (വായിച്ചത്)

Saturday, February 11, 2017

ലയൺ - ഇന്ത്യൻ അനാഥബാലന്റെ കഥ


മധ്യപ്രദേശിലെ ഗണേഷ് തലൈ എന്ന കുഗ്രാമത്തിൽ നിന്ന് 5 വയസിൽ - 1986 ൽ - അബദ്ധത്തിൽ ട്രെയിനിൽ കയറി (ചുമടെടുക്കാൻ പോയ ചേട്ടനെ അന്വേഷിച്ചതാണ്) കൽക്കട്ടയിൽ ചെന്ന് പെട്ട പയ്യൻ അനാഥാലയത്തിലായി. അവിടെ നിന്ന് ദത്തെടുക്കാൻ വന്ന ഓസ്‌ട്രേലിയൻ ദമ്പതികളുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക്. 25 വർഷം കഴിഞ്ഞപ്പോൾ അമ്മയെയും ചേട്ടനെയും കാണണമെന്ന് ആഗ്രഹം. ഗൂഗ്ൾ എർത്ത് വഴി അമ്മ ഫാത്തിമ, കല്ല് പൊട്ടിച്ചിരുന്ന ഗ്രാമപ്രദേശം കണ്ടുപിടിച്ചു. വന്നു, അമ്മയെ കണ്ടു. 'എ ലോങ്ങ് വേ ഹോം' എന്ന ഓർമ്മക്കുറിപ്പെഴുതി (2013). പുസ്തകം സിനിമയായി - ലയൺ. (പയ്യന്റെ പേര് സറു അഥവാ ഷേരു ഖാൻ. ഷേരു എന്നാൽ സിങ്കം). പയ്യനായി ഒന്നാന്തരമായി അഭിനയിക്കുന്നത് ദേവ് പട്ടേൽ. ദത്തെടുത്ത അമ്മ നിക്കോൾ കിഡ്മാൻ. ഇന്ത്യൻ അഭിനേതാക്കൾ പ്രശസ്തരല്ലെന്ന് തോന്നുന്നു. അഞ്ചു വയസുകാരനും ചേട്ടനും അമ്മയും തകർത്തു. സിനിമയുടെ അവസാനം യഥാർത്ഥ ഷേരു വളർത്തമ്മയെയും കൊണ്ട് പെറ്റമ്മയെ കാണാൻ വന്ന യഥാർത്ഥ വീഡിയോ കൊടുത്തിട്ടുണ്ട്. (ചിത്രം).

Wednesday, January 18, 2017

ലാ ലാ ലാൻഡ് la la land


'ലാ ലാ ലാൻഡി'ന് ഓസ്‌കർ കിട്ടുകയാണെങ്കിൽ അതിലെന്ത് കുന്തമുണ്ടായിട്ടാണെന്ന് ഞാൻ മൂക്കത്ത് വിരൽ വയ്ക്കുമെന്ന് പടം തീർന്നുകൊണ്ടിരിക്കേ എന്റെ മലയാളി ആസ്വാദനശീലം വച്ച് ഞാനെന്നോട് പറഞ്ഞു. നമുക്ക് അവാർഡ് പടമെന്ന് പറഞ്ഞാൽ ഘടാമുണ്ടിയൻ സംഗതികളല്ലേ! ഇത്, ഒരു ചെറുക്കനും പെണ്ണും, പിയാനിസ്റ്റും നടിയും, തമ്മിൽ കണ്ടുമുട്ടുന്നതും പ്രേമത്തിലാവുന്നതും, അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിനാൽ പിരിയേണ്ടി വരികയും ചെയ്യുന്ന 'സില്ലി, ഫീൽ ഗുഡ്, സിംപിൾ ബട്ട് പവർഫുൾ' കഥ. പക്ഷെ കഥയല്ല സിനിമ. ആദ്യന്തം സിനിമാറ്റിക്കായ അനുഭവമാണ് ലാ ലാ ലാൻഡ്. (ലോസ് ആഞ്ചലസിൽ നടക്കുന്നത് കൊണ്ട് ആ പേര്.) അത്രമേൽ യൗവന-ഊർജ്ജം പ്രസരിപ്പിക്കുന്ന നടനും നടിയും. (എമ്മ സ്റ്റോണിന് മികച്ച നടി കിട്ടിയിരിക്കണം.) സ്വപ്നസമാനമായ ഗാനചിത്രീകരണങ്ങൾ (ഒരെണ്ണത്തിൽ യുവമിഥുനങ്ങൾ ആകാശത്ത് നക്ഷത്രങ്ങളുടെയിടയിലേക്ക് പൊങ്ങുന്നു, ഒഴുകുന്നു, താഴുന്നു.) ജീവിതം, സാദാ സംഭാഷങ്ങൾ, സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന്, സ്നേഹ-പരിഭവ-തെറ്റിദ്ധാരണകൾ അതിന്റെ ഭാഗമാണെന്ന്, വേർപിരിയുമ്പോഴും വെറുപ്പ് മനസിൽ സൂക്ഷിക്കേണ്ടതില്ലെന്ന്, ഇല്ലായ്മയിലും സ്വപ്നങ്ങളുണ്ടെങ്കിൽ സുന്ദരമായി ജീവിക്കാമെന്ന് രണ്ട് മണിക്കൂർ നിറഞ്ഞ് കാണാമെന്നതാണ് ആ സുന്ദര അനുഭവം. എമ്മയുടെ ചിരി കൂടെക്കൊണ്ടു പോരുകയും ചെയ്യാം.

ഹൈവേയിലെ ട്രാഫിക് ബ്ലോക്കിൽ പാട്ട് പാടി, നൃത്തമാടി ക്രൈസിസിനെ അട്ടിമറിക്കുന്ന സീനോടെ തുടങ്ങുന്ന ലാ ലാ, അമേരിക്കൻ ഡ്രീം സാക്ഷാത്ക്കരിക്കുന്ന സ്ഥിരം ഹോളിവുഡ് പദ്ധതിയുമായിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. അതത്ര മോശം കാര്യമല്ലെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നത് സിനിമയുടെ വിജയം. ഒരു പക്ഷെ സിനിമയെന്ന കലയ്ക്ക് മാത്രം നൽകാൻ കഴിയുന്ന സ്വപ്നമാണ് ഈ രണ്ട് മണിക്കൂർ ലാ ലാ. റിയലിസം പറഞ്ഞ് പറഞ്ഞ്, അരച്ചതിൽ വീണ്ടും വീണ്ടും ചവിട്ടുന്ന മലയാളി-സൃഷ്ടികൾക്ക് മേൽ ഇതൊരു അഴിച്ചുപണിയനുഭവം തന്നെ. ഒരു സിനിമ കണ്ടിട്ട് പോസിറ്റീവ് എനർജി കിട്ടുന്നത് കുറെ നാൾക്ക് ശേഷമാണേ!

Blog Archive