Search This Blog

Wednesday, December 30, 2015

പഴയകാല തമാശകള്‍

പഴയകാല തമാശകളെക്കുറിച്ച് എസ് കെ വസന്തന്‍ പറഞ്ഞിട്ടുണ്ട്. വാക്കുകളിലെ കളിയാണ് ആ വെടിവട്ടം മിക്കവാറും. ചന്തുമേനോന്‍റെ മകളെ പാട്ടത്തില്‍ നാരായണമേനോന്‍ എന്നൊരാള്‍ കല്യാണം കഴിച്ചപ്പോള്‍, മകളെ പാട്ടത്തിന് കൊടുത്തു, അല്ലേ എന്ന് ഒരു നമ്പൂതിരി ചോദിച്ചത്രേ. 'ഇന്ദുലേഖ'യിലൂടെ സൂരി നമ്പൂതിരിയെ കോമാളിയാക്കിയതില്‍ ചില നമ്പൂതിരിമാര്‍ക്ക് മേനനോട് ഈര്‍ഷ്യ തോന്നിയിരുന്നു. കണ്ണെഴുതി ഒന്നരയുടുത്ത മദാമ്മയാണ് 'ഇന്ദുലേഖ' എന്ന് ആ നോവലിന്‍റെ ഇംഗ്‌ളീഷ് സ്വാധീനത്തെക്കുറിച്ചും കളിയാക്കലുകളുണ്ടായി.

2. ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടന്ന ചര്‍ച്ച: വെല്‍ഡ് ചെയ്തു എന്നതിന് പകരം വെല്‍ഡി എന്ന് പറഞ്ഞുകൂടെ എന്ന് എന്‍വി കൃഷ്‌ണവാര്യര്‍. സ്വിച്ച് ഇട്ടു എന്നതിന് പകരം സ്വിച്ചി. അപ്പോള്‍ പൊന്‍കുന്നം വര്‍ക്കി ചോദിച്ചത്രെ. വര്‍ക്ക് ചെയ്തു എന്നത് എങ്ങനെ പറയും? ചിരിക്കിടയില്‍ വേറൊരാള്‍ ചോദിച്ചു: ചാണ്ടുക എന്നതിന്‍റെ ഭൂതകാലം എന്താവും?

3. കേരള സംഗീത നാടക അക്കാദമിക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കാനുള്ള ചര്‍ച്ച അസംബ്‌ളിയില്‍. പട്ടം താണുപിള്ള പറഞ്ഞു. സംഗീതനാടകങ്ങള്‍ക്ക് മാത്രമല്ല, സംഗീതമില്ലാത്ത നാടകങ്ങള്‍ക്കും ഗ്രാന്‍റ് കൊടുക്കണം. അപ്പോള്‍ മുണ്ടശ്ശേരിയുടെ മറുപടി: അത് ദ്വന്ദസമാസമാണ്. പട്ടം പിന്നെ മിണ്ടിയില്ല. എന്ത് കുന്തമാണാവോ ദ്വന്ദസമാസം!

4. കൊടുങ്ങല്ലൂര്‍ കളരിയില്‍ ദ്രുതനാടകമെഴുത്ത് മല്‍സരം. നിശ്ചിത സമയത്തിനുള്ളില്‍ നാടകമെഴുതി തീര്‍ക്കണം. മല്‍സരത്തില്‍ പങ്കെടുക്കാന്‍ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുമുണ്ട്. മല്‍സരം തുടങ്ങി കുറച്ചായപ്പോള്‍ കട്ടക്കയത്തിന് വയറുവേദന. അദ്ദേഹം പിന്‍വാങ്ങി. ഒരാള്‍ പറഞ്ഞത്: കട്ടക്കയം നാടകമെഴുതാന്‍ തുടങ്ങി നോവലായി!

5. മാപ്പിളലഹളക്കാലം. തെക്കേ മലബാറില്‍ ആജാനുബാഹുവായ ഒരു നമ്പൂതിരി, സംബന്ധത്തിനായി മാപ്പിളമാര്‍ ഭൂരിഭാഗക്കാരായ സ്ഥലത്ത് കൂടി പോകെ മാപ്പിളമാര്‍ നമ്പൂതിരിയെ തടഞ്ഞു. 'ന്‍റെ കയ്യില്, ഒന്നൂല്യ. ചെല്ലം മാത്രേ ഒള്ളൂ. ഇനീം അതിക്രമത്തിനാ ഭാവാച്ചാ രണ്ടിലൊന്ന് നിശ്ചം' എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍ മാപ്പിളമാര്‍ പിന്‍വാങ്ങി. എന്താ രണ്ടിലൊന്ന് എന്ന് ഭൃത്യന്‍ ആരാഞ്ഞപ്പോള്‍ നമ്പൂതിരി പറഞ്ഞു: മൂത്രം, അല്ലെങ്കില്‍ മലം!

6. വള്ളത്തോളിന്‍റെ വീട്ടില്‍ ഒരിക്കല്‍ ഒരു സുഹൃത്ത് ഒരു പുസ്തകം കടം ചോദിച്ചു. ഇവിടിരുന്ന് വായിച്ചോളൂ, കൊണ്ടുപോകാന്‍ പറ്റില്ല എന്ന് വള്ളത്തോള്‍. പിന്നൊരിക്കല്‍ സുഹൃത്തിന്‍റെ വീട്ടില്‍ ചെന്ന് കവി മണ്‍വെട്ടി കടം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ഇവിടെയെങ്ങാനും കിളച്ചോളൂ.

7. ബ്രഹ്മാവും കുശവനും ഒന്നുതന്നെ എന്നൊരു ചാക്യാര്‍. എങ്ങനാച്ചാല്‍, രണ്ടുപേരുടെയും കര്‍മ്മം സൃഷ്‌ടിയാണ്. ഒരു വ്യത്യാസം മാത്രം: ബ്രഹ്മ സൃഷ്‌ടി ഉപയോഗം കഴിഞ്ഞ് ചുടും; കുശവന്‍റേത് ചുട്ടു കഴിഞ്ഞ് ഉപയോഗിക്കും.

8. പണ്ട് സര്‍വ്വാണിസദ്യയ്ക്കും മറ്റും ക്ഷേത്രത്തില്‍ തന്നെ നെല്ല് കുത്തുക പതിവ്. നാല്‍പത് പെണ്ണുങ്ങളൊക്കെ വന്ന് നെല്ല് കുത്തും. അവര്‍ നെല്ല് കുത്തുകയാണോ വര്‍ത്താനിക്കാണോ എന്ന് നോക്കാന്‍ ഒരു മേല്‍നോട്ടക്കാരനുമുണ്ടാവും. അതെക്കുറിച്ച് ഒരാള്‍ പറഞ്ഞത്: മേല്‍നോട്ടക്കാരനല്ല, മേലുനോട്ടക്കാരനാ!

9. മാസികകളുടെ പേര് സ്ത്രീകളുടേതാകുന്നത് എന്ത് കൊണ്ടാണ്? ഒരാള്‍ പറഞ്ഞു അത് മാസത്തില്‍ പുറത്താവുന്നത് കൊണ്ടാണെന്ന്. വിദ്യാവിനോദിനി മാസിക വാര്‍ഷിക വരിസംഖ്യ പുരുഷന്‍മാര്‍ക്ക് മൂന്നു രൂപ, സ്ത്രീകള്‍ക്ക് രണ്ട് രൂപ എന്നിങ്ങനെ ആയിരുന്നു. വര്‍ഷാവസാനം പത്രാധിപരുടെ നന്ദിക്കുറിപ്പ്: ഭാര്യമാരുടെ പേരില്‍ മാസിക വരുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നന്ദി.

10. സാഹിത്യപഞ്ചാനന്‍ പികെ നാരായണപിള്ളയുടെ കാല്‍ പ്രമേഹം മൂത്ത് മുറിച്ച് മാറ്റേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്: 'ഞാനിപ്പോള്‍ സിക്കും അകാലിയുമായി'.
11. ദരിദ്ര ദമ്പതികള്‍ സമ്പന്ന അയല്‍വീട്ടില്‍ ക്ഷണമനുസരിച്ച് പോയി. സമ്പന്ന ആതിഥേയയ്‌ക്ക് മുഴുത്ത മാല കഴുത്തില്‍. ലോക്കറ്റിന്‍റെ സ്ഥാനത്ത് തങ്കവിമാനം. തിരിച്ചു വരുമ്പോള്‍ ദരിദ്ര ഭാര്യ ചോദിച്ചു: നിങ്ങള്‍ക്ക് ആ വിമാനം ഇഷ്‌ടമായോ? എനിക്ക് വിമാനത്താവളമാണ് ഇഷ്‌ടമായത് എന്ന് മറുപടി.

12. പണ്ട് ചിത്രങ്ങള്‍ അച്ചടിക്കുക ബ്‌ളോക്ക് ഉണ്ടാക്കിയാണല്ലൊ. പ്രസാധകര്‍ ബ്‌ളോക്ക് പരമാവധി ഉപയോഗിക്കാന്‍ നോക്കും. പാഠപുസ്തകങ്ങള്‍ അച്ചടിച്ചിരുന്ന ഒരു പ്രസാധകന്‍ ചെയ്തത്: മലയാള പാഠപുസ്തകത്തിലെ ഗരുഡന്‍റെ ചിത്രം ഇംഗ്‌ളീഷ് പുസ്തകത്തില്‍ വള്‍ച്ചര്‍ ആക്കി. മലയാളത്തിലെ ഋഷി, ഇംഗ്‌ളീഷ് പുസ്തകത്തില്‍ ബെഗ്ഗര്‍ ആയി. മലയാളത്തിലെ ഭൂമി, ഇംഗ്‌ളീഷിലെ ബോള്‍ ആയി. ശരിക്കും ഇംഗ്‌ളീഷുകാര്‍ ഭൂമി തട്ടിക്കളിക്കായിരുന്നല്ലോ എന്ന് ഒരു രസികന്‍.

13. ബന്ദ് ദിവസം. ഗര്‍ഭിണിയായ ഒരു സ്ത്രീയെ പൊലീസ് വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പിറ്റേന്ന് പത്രത്തില്‍: പോലീസുകാരന്‍റെ സഹായത്തോടെ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലാക്കി.

Sunday, November 8, 2015

എന്തുകൊണ്ട് ടിന്‍റുമോന്‍?

പത്ത് വര്‍ഷം മുന്‍പ് ഇല്ലാതിരുന്ന സംഭവം എന്താണെന്ന് ചോദിച്ച ടീച്ചറോട് 'ഞാന്‍' എന്നുത്തരം പറഞ്ഞയാളാണ് ടിന്‍റുമോന്‍.  വാക്കിലെ കളികളാണ് ടിന്‍റുമോന്‍റെ ഗുട്ടന്‍സുകളിലധികവും. ബാക്കിയെല്ലാം കടം വാങ്ങി ടിന്‍റുമോന്‍റെ വായില്‍ വച്ചുകൊടുക്കുന്നതാണ്. പിന്നിട്ട വഴികളിലൂടെ നടക്കരുത് എന്നത് പിന്‍ (സൂചി) ഇട്ട വഴികളിലൂടെ നടന്നാലുള്ള അപകടത്തെക്കുറിച്ചാവും. ദൈവം മോളീന്ന് വിളിച്ചാല്‍ നമ്മള്‍ പോണം എന്ന പുരോഹിതവാക്യം മോളി മാത്രം പോയാപ്പോരേ എന്ന് മറുചോദ്യമാവും. വിമ്മിഷ്‌ടം വാക്യത്തില്‍ പ്രയോഗിച്ചിരിക്കുന്നത് 'ഇതു വരെ എക്‌സോ ഡിഷ്‌വാഷ് ഉപയോഗിച്ച് മടുത്ത അമ്മായിക്ക് ഇപ്പോള്‍ വിമ്മിഷ്‌ടമായി' എന്നാണ്.  പക്ഷെ മീന്‍ വാങ്ങാന്‍ പോയ അച്ഛന്‍ വണ്ടിയിടിച്ചു മരിച്ചു എന്നു പറയുന്ന അമ്മയോട്, 'സാരോല്യാമ്മേ, നമുക്ക് ചമ്മന്തി കൂട്ടി കഴിക്കാലോ' എന്നത് കോപ്പിയാണ്.

കള്ളു കുടിക്കുകയും പ്രേമിക്കുകയും ചെയ്യുന്ന ബോബനും മോളിയുമാണ് ടിന്‍റുമോന്‍. അത് പോപ്പുലര്‍ ആവാനുള്ള കാരണം അവനിലെ അരാജകത്വവും കൂടിയാണ്.  (മഴയത്ത് നടന്നാല്‍ കണ്ണീര് കാണില്ലല്ലോ എന്ന പറച്ചില്‍, മഞ്ഞത്ത് നടന്നാല്‍ സിഗരറ്റ് വലിക്കുന്നത് ആരും കാണില്ലല്ലോ എന്ന് തിരുത്ത്.) ബോബനും മോളിക്കും ബുദ്ധിയും വകതിരിവുമുണ്ടായിരുന്നു. കീചകവധം കഥകളി ബുക്ക് ചെയ്യാന്‍ പതിനായിരം രൂപയാവുമെന്ന് പറഞ്ഞപ്പോള്‍ കീചകനെ കൊല്ലണ്ട, ഒന്നു പേടിപ്പിച്ചു വിട്ടാ മതി എന്ന തമാശ സവര്‍ണ താല്‍പര്യങ്ങളെ മാനിക്കേണ്ട എന്നൊരു നിഷേധിത്തരവും ടിന്‍റുമോന്‍ എന്ന സൃഷ്‌ടിക്ക് പിന്നിലുണ്ട്.

പലരും പാചകപ്പെടുത്തുന്നത് കൊണ്ട് ടിന്‍റുമോന്‍ ഒരേസമയം അതിബുദ്ധിമാനും തിരുമണ്ടനായും അവതരിക്കും. സീബ്രയെ കണ്ട് ട്രാക്ക്-സ്യൂട്ടിട്ട് നില്‍ക്കുന്ന കഴുത എന്നു വിചാരിക്കുന്ന ബുദ്ധിയാണത്. മൂക്കില്ലാരാജ്യത്ത് ജലദോഷം ഇല്ല എന്ന് പറയുന്ന ഒരു ആന്‍റി-ക്‌ളാസിസിസം.  കൊതുകിനെപ്പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ച ടിന്‍റുമോന്‍റെയടുത്ത് മിന്നാമിനുങ്ങ് വന്നപ്പോള്‍, കൊതുകേ നീ ടോര്‍ച്ചടിച്ചു വന്നോ എന്ന് ചോദിക്കുന്ന ബുദ്ധി. പരീക്ഷ പാസാവണമെങ്കില്‍ രണ്ട് നാല്‍ക്കാലികളെ ബലി കൊടുക്കണമെന്ന് പറഞ്ഞ ജ്യോല്‍സ്യനോട് ഒരു എട്ടുകാലി പോരേ എന്ന് ചോദിക്കുന്ന ബുദ്ധി.

പരീക്ഷക്ക് തോല്‍ക്കുകയാണെങ്കില്‍ എന്നെ അച്ഛാ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞ അച്ഛന്‍ കുറച്ച് ദിവസം കഴിഞ്ഞ് മിണ്ടാതെ നടക്കുന്ന ടിന്‍റുമോണോട് റിസല്‍ട്ട് എന്തായെന്ന് ചോദിച്ചു. 'സോറീഡാ, എല്ലാത്തിനും പൊട്ടീ, മച്ചൂ!'

പ്രത്യക്ഷത്തില്‍ പാരമ്പര്യത്തിനെതിരെ നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുകയും പൊതുവായ പാരമ്പര്യത്തെ താങ്ങുകയും ചെയ്യുന്നതാണ് ആ തമാശകള്‍. അവയുടെ  ജനപ്രീതിക്ക് കാരണം ആണ്‍മേല്‍ക്കോയ്‌മ, നാട്ടുമര്യാദകള്‍, തുടങ്ങിയ ആചാര-ശീലങ്ങളാണെന്നത് ഒരു വൈരുധ്യം. ഹിമാലയം ഉരുകിയാലും, ആഗോളതാപനമോ ഉല്‍ക്കയോ വന്നാലും പ്രിയേ, നമ്മുടെ ബന്ധം തീരില്ല എന്ന് കാമുകിയോട് പറയുന്ന ടിന്‍റുമോനോട് അതെന്താ എന്ന് അവള്‍ ചോദിക്കുന്നു. കാരണം കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന് മറുപടി. ഒടുവില്‍ സ്‌നേഹിച്ച പെണ്ണും എന്നെ ചതിച്ചു എന്ന് പറഞ്ഞപ്പോള്‍ എന്തുപറ്റി എന്ന് ചോദിച്ച സുഹൃത്തിനോടുള്ള മറുപടിയിലും 'ആണത്തം' കാണാം: 'വെറുതെ വിളിച്ചതാ, ഇറങ്ങിപ്പോന്നു'.

മുത്തശ്ശി മരിച്ചതിന് അവധി ചോദിച്ച ടിന്‍റുമോനോട് ടീച്ചര്‍, 'കഴിഞ്ഞ മാസമല്ലേ നിന്‍റെ മുത്തശ്ശി മരിച്ചത്' എന്ന് ചോദിക്കുന്നു. 'മുത്തശ്ശന്‍ വീണ്ടും കെട്ടി'.

ഹൂ കില്‍ഡ് ദ ക്യാറ്റ് എന്നത് ബൈ യില്‍ തുടങ്ങണം എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ ബൈ ദ ബൈ, ഹൂ കില്‍ഡ് ദ ക്യാറ്റ് എന്നുത്തരം.

എല്ലാത്തിനെയും തകിടം മറിക്കുന്നു എന്ന് തോന്നിക്കുന്ന, എന്നാല്‍ എല്ലാത്തിനെയും സമ്മതിക്കുന്ന, വളരെ സിംപിളായ, എന്നാല്‍ പവര്‍ഫുളായ തമാശകളാണ്, ടിന്‍റുമോന്‍. അത് ഈ കാലത്തിന്‍റെ സൃഷ്‌ടിയുമാണ്.
ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ ടിന്‍റുമോന്‍ പ്രഖ്യാപിച്ച സ്വയം വെളിവാക്കലിന് പകരമെന്നോണം അവന്‍റെ മറ്റൊരു സെല്‍ഫ്‌ റവലേഷന്‍ ഇതാ: Q: Use the passive voice: I made a mistake. A: I was made by a mistake.
ടിന്‍റുമോന്‍ നമ്മുടെ കാലത്തിന്‍റെ മിസ്‌റ്റെയ്‌ക്ക് ആണോ?

Wednesday, September 30, 2015

ഇരുണ്ട ഫലിത ചിത്രം

അക്ഷരമുണ്ട്, വാക്കില്ല ഷോര്‍ട്ട് ഫിലിം. ഏറെയും കുവൈറ്റില്‍ ചിത്രീകരിച്ചത്.  ഒരു സംഘടനയുടെ ഓണാഘോഷഭാഗമായി സംഘടനാംഗങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന പത്ത് മിനിറ്റ് ഇരുണ്ട ഫലിത ചിത്രം. 
https://www.youtube.com/watch?v=W3GQZrqsqrw 

Friday, September 4, 2015

ഓണ-ചെറുകഥകള്‍

മലയാളത്തില്‍ ചെറുകഥകളുടെ കൊയ്‌ത്തുകാലമാണ്. പദ്‌മനാഭന്‍ മുതല്‍ ലാസര്‍ ഷൈന്‍ വരെയുള്ളവര്‍ നല്ല കഥാശ്രമങ്ങള്‍ നടത്തുന്നു. നടപ്പുകാലത്തേക്ക് തുറന്നു പിടിച്ച  കഥകള്‍ ഭാവനയില്‍ പിറകിലുമല്ല, ശൈലിയില്‍ അതിസാഹിതീയവുമല്ല. കഥകള്‍ക്കിപ്പോള്‍ ദൃശ്യകലകളോടാണ് ബാന്ധവം. കഥകള്‍ നമ്മെ കേള്‍പ്പിക്കുന്നതിനേക്കാള്‍ കാണിക്കുന്നു. 

1. ശത്രുവിനെ സ്‌നേഹിക്കുക എന്നാല്‍ സ്‌നേഹത്തെക്കുറിച്ച് നമ്മള്‍ വരച്ച കളം അത്രയും വലുതായിരിക്കുകയാണ് എന്നൊരു നിരീക്ഷണമുണ്ട്. അങ്ങനെയൊരര്‍ത്ഥത്തില്‍ രണ്ട് പുരുഷന്‍മാരെ സ്‌നേഹിതരാക്കിയിരിക്കുന്നു സിവി ബാലകൃഷ്‌ണന്‍ (എഡ്വിന്‍ പോള്‍). അവരെ അകറ്റുകയും വിലക്കുകയും ചെയ്യുന്ന സമൂഹവും അതില്‍ നിസ്സഹായനായിരിക്കുകയും ചെയ്യുന്ന കഥാകാരന്‍ പറയുന്നത് സ്‌നേഹരഹിതമായ ഉടല്‍ബന്ധങ്ങളേക്കാള്‍ സാധ്യത (ലിംഗാതീതമായ) സ്‌നേഹത്തിനുണ്ടെന്നാണ്. സ്വവര്‍ഗം പറയുമ്പോള്‍ ഉടനെ തികട്ടി വരുന്ന ഉടല്‍സാധ്യതകളുടെ കളത്തിന് പുറത്തു കടക്കുന്നു ബാലകൃഷ്‌ണന്‍റെ കഥ.

2. കഥയുടെ അവസാനം വായനക്കാര്‍ക്കുണ്ടാകുന്ന റിലീഫിനെ/ പരിണാമഗുപ്തിയെ മലവിസര്‍ജ്ജനം ചെയ്യുന്ന വിരേചനാസുഖത്തോട് ഉപമിച്ചിട്ടുണ്ട് ചിലര്‍. സാറാ ജോസഫിന്‍റെ കഥ (ഒരു പരമരഹസ്യത്തിന്‍റെ ഓര്‍മ്മക്ക്) അതുക്കും മേലെയാണ്. സെയില്‍സ് ഗേള്‍സിന് മൂത്രമൊഴിക്കാനുള്ള അവകാശമില്ലായ്മയെ, പൊതുവെ വീടിന് പുറത്തെ ശൌചാലയങ്ങളുടെ കുറവിനെ, പരിഹസിക്കുന്ന കഥ ഇരിപ്പുസമരങ്ങളുടെ കാലത്ത് സമയം തെറ്റാതെ വന്ന് വര്‍ഷിക്കുന്നു.

3. ദൈവത്തെ പ്രതിമയിലേക്ക് ചുരുക്കുന്ന, നിലവറയുടെ സ്വര്‍ണ്ണവെട്ടത്തിനൊപ്പം ഭക്തിയെ അളക്കുന്ന, ഈശ്വരന്‍മാരില്‍ കോടീശ്വരന്‍മാരെ തിരയുന്ന ഇടപാടിനെ പാവമൊരു ഭക്തന്‍റെ നിഷ്‌ക്കളങ്കതയിലൂടെ കാണുന്നു സന്തോഷ് ഏച്ചിക്കാനം (മരപ്രഭു). ശ്രീപത്മനാഭനും ദാസപ്പനും തമ്മിലുള്ള മൊബൈല്‍ സംഭാഷണം സുഹൃത്തിന് സ്‌കിസോഫ്രീനിയയും, പൊലീസിന് ഭ്രാന്തും, ചാനലുകാര്‍ക്ക് വാര്‍ത്തയുമാണ്; വായനക്കാര്‍ക്ക് അനുതാപവും.

4. സ്ഥലത്തര്‍ക്കത്തിന് ശേഷം ശത്രുക്കളൊലൊരാള്‍ മരിച്ചു. ജീവിക്കുന്ന ശത്രു തര്‍ക്കത്തിലിരുന്ന സ്ഥലം ഒറ്റക്ക് വേലികെട്ടി കൈവശപ്പെടുത്തി. അന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശത്രുക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചു എന്ന ധ്വനിയോടെയാണ് എസ് ഹരീഷ് S Hareesh Hareesh കഴിഞ്ഞ വര്‍ഷത്തെ ഓണക്കഥ (രാത്രികാവല്‍) അവസാനിപ്പിക്കുന്നത്. ഇത്തവണയും ശത്രുക്കള്‍ തന്നെ. കരാട്ടെക്കാരന്‍ ചന്ദ്രനും അവനെ കളിയാക്കുന്ന ഓനച്ചനും അവരുടെ വൈരം തീര്‍ക്കാനാഗ്രഹിക്കുന്ന 'ഞാനു'മാണ് കഥാപാത്രങ്ങള്‍. ഇത്തവണത്തെ ശത്രുക്കള്‍ പരസ്‌പരം പടവെട്ടി മരിച്ചോ? അത് പറയാതെ ഭയാക്രാന്തനായ ഞാനിലേക്ക് കഥ (പൈഡ് പൈപ്പര്‍) ചുരുക്കുന്നു ഹരീഷ്.

5. ഹെമിങ്‌വേയുടെ കിഴവന്‍ പറഞ്ഞ 'എന്നെ കൊല്ലാം, തോല്‍പ്പിക്കാനാവില്ല' ചെ ഗുവേരയും പറഞ്ഞു. ചെ പ്രാതിനിധ്യം കൊടുത്ത വിപ്‌ളവം, ചുവരെഴുത്തുകള്‍, മലയാള ഭാഷ തന്നെയും, കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്ന് പറയുന്നു എന്‍ എസ് മാധവന്‍ (മഞ്ഞ പതിറ്റടി). വെയില്‍ മൂത്ത് മഞ്ഞയായി പത്തടി കൂടി താഴ്‌ന്നാല്‍ ഇരുട്ടാവും. അങ്ങനെ സായംകാലത്തേക്ക് പ്രവേശിച്ച ചുവരെഴുത്തുകാരന്‍ ദേവനും അയാളെ രക്ഷിക്കാനാവാത്ത കമ്പ്യൂട്ടര്‍കാരി മകളും പറയുന്നത് പഴയതിനെ കൊല്ലാനും തോല്‍പ്പിക്കാനുമാവും എന്നാണോ?

6. കാവ് വെട്ടി കോണ്‍ക്രീറ്റ് വരുന്നതും, മനുഷ്യര്‍ പരസ്‌പരം മറന്നു പോകുന്നതും, മൃഗപക്ഷിസസ്യ സ്‌നേഹം, സ്വത്തും പറമ്പും എഴുതിക്കിട്ടിയതിന് ശേഷം കഞ്ഞി പോലും കൊടുക്കാത്ത മക്കള്‍... ടി പദ്മനാഭന്‍റെ കഥകളില്‍ പ്രതീക്ഷിക്കാം. പുതിയ കഥയില്‍ (ഒരു മധ്യവേനല്‍ സ്വപ്‌നം) (തെരുവു)നായ്‌ക്കളെ വീട്ടില്‍ നിന്ന് ആട്ടിയോടിക്കാന്‍ പറ്റാത്ത 'ഞാനാ'ണ്. നിയമപരമായി നേരിടേണ്ട കേസാണിതെന്ന് തല പറയുമ്പോഴും ഹൃദയം സമ്മതിക്കാത്ത ആധുനിക നിസഹായത.

7. കുറച്ചു നാള്‍ മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. രാത്രി ഒരു യുവതിയുമായി നെറ്റ് സല്ലാപത്തിലാണ് ഒരു മദ്ധ്യവയസ്‌ക്കന്‍. അയാള്‍ക്ക് മുഖംമൂടിയുണ്ടെന്നാണോര്‍മ്മ. യുവതിക്കുമതെ. മുഖംമൂടി മാറ്റാമെന്ന് ഇരുവരും സമ്മതിച്ച നിമിഷം യുവതി അടുത്ത മുറിയിലുള്ള മകളാണെന്ന് അച്ഛനറിയുന്നു (തിരിച്ചും). വിജെ ജെയിംസ് James Vj അങ്ങനെ ഷോക്കടിപ്പിക്കാന്‍ മുതിരുന്നില്ല. 'അനാമിക'യില്‍ ഇടക്ക് വച്ച് കഥാകൃത്ത് തന്നെ സസ്‌പെന്‍സ് പൊളിച്ച്, ഭര്‍ത്താവിന്‍റെ കൂടെ ചാറ്റുന്നത് ഭാര്യ വേഷം മാറി വന്നതാണെന്ന സാധ്യത വായനക്കാരുമായി പങ്ക് വയ്ക്കുന്നുണ്ട്. കഥയുടെ വിജയം, ആംഗിളും, ശക്തിയില്ലെന്ന് കരുതപ്പെടുന്നവരുടെ ശാക്തീകരണവും അതിന്‍റെ വിപരീതവുമാണ്. സ്ത്രീസ്വാതന്ത്ര്യത്തെ മൂത്രമൊഴിക്കുന്നതിലേക്ക് പകര്‍ത്തിയ രണ്ട് കഥകളെങ്കിലും ഈ ഓണക്കാലത്ത് വന്നു. ഒന്നില്‍ മൂത്രമൊഴി അവകാശസമരത്തിന്‍റെ ധാരയായെങ്കില്‍ മറ്റേത് സ്വാതത്ര്യപ്പൂതിയുടെ തുള്ളി തൂവും വരെ. വിജെ ജെയിംസിന്‍റെ അമേരിക്കന്‍ മലയാളി മധ്യവയസ്‌ക തിരോന്തോരത്ത് തമിഴ്‌പടം കാണുന്നു, കോവളത്ത് അര്‍ദ്ധനഗ്‌നയായി കടലിലിറങ്ങുന്നു, പുരുഷ-ക്‌ളാസ്‌മേറ്റ്‌സുകള്‍ക്ൊപ്പം മദ്യപിക്കുന്നു, തമ്പാനൂര്‍ സ്‌റ്റാന്‍ഡില്‍ പുരുഷന്‍മാരുടെ മൂത്രപ്പുരയില്‍ മൂത്രിക്കാന്‍ പോവുന്നു. (വാഷിങ്ങ്‌ടണ്‍ ഡീസി).

8. പുലിപ്പെണ്ണ് എന്ന നാടകത്തില്‍ കാടിറങ്ങിയ പുലി വീട്ടമ്മയുമായി ചങ്ങാത്തത്തിലാവുന്നു. നാട്ടുകാര്‍ വീട് വളഞ്ഞപ്പോള്‍ വീട്ടമ്മയുടെ പാവാടക്കുള്ളിലാണ് പുലിയുടെ അഭയം. ലാസര്‍ ഷൈന്‍റെ കഥയില്‍ (കൂ) കെട്ടിയോന്‍ കൂട്ടിക്കൊണ്ടു വന്ന പുലിയുമായി വീട്ടമ്മ ചങ്ങാത്തത്തിലായി. നാട്ടുകാര്‍ വളഞ്ഞപ്പോള്‍ പുലിയെ പിടിച്ചു കൊടുത്തു. കെട്ടിയവന്‍ തുടര്‍ന്ന് ചങ്ങാത്തം കൂടാന്‍ പോയത് പക്ഷികളുമായിട്ടായിരുന്നു എന്ന് ധ്വനി. ആ ഉയര്‍ന്ന് പറക്കലില്‍ ലാസറിന്‍റെ കഥ കൂവിത്തെളിയുന്നു.

9. ഇറ്റാലിയന്‍ എഴുത്തുകാരന്‍ പിരാന്‍ഡെല്ലോയുടെ ആറ് കഥാപാത്രങ്ങള്‍ സൃഷ്‌ടികര്‍ത്താവിനെ അന്വേഷിച്ച് നടന്ന നാടകം മുതല്‍ എഴുത്തുകാരനെയും കഥാപാത്രങ്ങളെയും ചുറ്റിയുള്ള സൃഷ്‌ടികള്‍ കുറവല്ല. എ ശാന്തകുമാറിന്‍റെ ഒരു ദേശം നുണ പറയുന്നു എന്ന നാടകത്തില്‍ പൊലീസുകാരന്‍ എഴുത്തുകാരനെ ഭീഷണിപ്പെടുത്തി കഥാപാത്രങ്ങളുടെ വിധി മാറ്റുന്നുണ്ട്. പ്രമോദ് രാമന്‍റെ Pramod Raman പുതിയ കഥയില്‍ (എഴുത്തിനിരുത്ത്) പാതിവഴിയില്‍ ഉപേക്ഷിച്ച എഴുത്തിനാല്‍ അനാഥരാക്കപ്പെട്ട കഥാപാത്രങ്ങള്‍ക്ക് എഴുത്തുകാരന്‍റെ ഭാര്യ മോക്ഷം നല്‍കുന്നു. ഒരാള്‍ക്കൊഴികെ. ആ ഒരാളെ എഴുത്തുകാരന്‍റെ ഭാര്യ ഇണയാക്കുമെന്ന് കണക്ക് കൂട്ടിയാല്‍ തെറ്റി. അവിടെയല്ലേ രാമന്‍റെ ട്വിസ്‌റ്റ്!

10. കല്യാണങ്ങള്‍ക്കും കുര്‍ബ്ബാന കൈകൊള്ളപ്പാടുകള്‍ക്കുമൊക്കെ സദ്യപ്പന്തലില്‍ നാടനും വിദേശിയും ചെറു കുടീരങ്ങളില്‍ വേവുന്ന കാഴ്‌ച ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലുമായി. പിജെജെ ആന്‍റണിയുടെ Pjj Antony കഥയില്‍ (പശുവിറച്ചി തിന്നുന്നവര്‍) കല്യാണസദ്യക്ക് ചിരട്ട പോലുള്ള മണ്‍ചട്ടികളിലാണ് ചാരായം വിളമ്പുന്നത്. വരൂ നമുക്ക് പാപം ചെയ്യാമെന്ന ചിരട്ടപ്പുര-മധുശാലയുടെ മുന്നിലുള്ള ചൂണ്ടിക കഥാന്ത്യത്തിലുള്ള 'കള്‍ച്ചര്‍ കലാപ'ത്തിലേക്കുള്ള സൂചനയുമാണ്. പാരമ്പര്യത്തെ ആധുനികോത്തരമാക്കുന്ന ഞടുക്കുവിദ്യകളില്‍ ആന്‍റണിയുടെ ഹാസ്യം വെന്തു കുറുകുന്നു. ഒപ്പം ഫാസിസത്തിന്‍റെ മുഖംമൂടിയണിഞ്ഞ സ്വാര്‍ത്ഥതയും.

11. കൊലപാതകങ്ങള്‍, കഞ്ചാവ്, കളവ്, ക്വട്ടേഷന്‍, വ്യഭിചാരം, യോനീപൂജ, ബലാല്‍ക്കാരം, സ്വവര്‍ഗം, ആത്മഹത്യ... വിവരണങ്ങളിലൂടെ കേശവേന്ദ്രയുടെ (കെ ശവന്‍) ചിത്രം വരക്കുകയാണ്, ഇന്ദു മേനോന്‍ (മൃതിനിര്‍വേദം). ഖത്തറിലെ എണ്ണക്കമ്പനി തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുന്നത്ര ശവ'ദാഹ'മുള്ള കെ ശവന്‍റെ കഥ ഈ ഓണക്കാലത്തെ ഏറ്റവും കൂടിയ മസാലക്കഥയാവും. ഒരു കാര്യം മനസിലായില്ല. ഖത്തറിലെ എയര്‍പോര്‍ട്ടില്‍ മൃതദേഹങ്ങള്‍ സീലടിച്ച് വിടുന്നത് ബ്രിട്ടീഷ് ഓഫീസറാണ്!

12. ഉണ്ണി ആറിന്‍റെ കഥയില്‍ (ഭൂതം) പാവപ്പെട്ട, വീട് ജപ്‌തി ചെയ്യപ്പെട്ട കുട്ടികളുടെ അടുത്ത് കുടത്തിലെ ഭൂതമായി അവതരിക്കുന്നത് കാള്‍ മാര്‍ക്‌സാണ്. അത്ഭുതങ്ങളൊന്നും കാണിക്കാത്ത ഭൂതത്തെ കുട്ടികള്‍ എഴുതാന്‍ പഠിപ്പിക്കുന്നു. യേശുക്രിസ്‌തു, ബുദ്ധന്‍ എന്നിവരൊക്കെ ഇടുക്കി കാടുകളിലും മറ്റും നടക്കാന്‍ വരുന്നത് മുന്‍പ് നമ്മള്‍ കണ്ടിയ്യുണ്ട്. ഇവിടെയും ദാരിദ്ര്യം കണ്ട് മാര്‍ക്‌സ് കരയുന്നു. ആള്‍ക്കൂട്ടം മാര്‍ക്‌സ്-ഭൂതത്തെ കണ്ട് അലറിവിളിക്കുന്നത് നമ്മളെ കരയിപ്പിക്കുമോ?

13. മുകുന്ദന്‍റെ കഥയിലെ (കാറ്റാടിയന്ത്രം) കഥാകൃത്ത് കഥ പറയുന്നത് സിഡിയിലൂടെയാണ്. കഥപറച്ചിലിനിടക്ക് പരസ്യങ്ങളുണ്ട്. മാര്‍ക്ക്‌ലിസ്‌റ്റുകളിലും മരുന്ന്കുറിപ്പടികളിലും, മരണ സര്‍ട്ടിഫിക്കറ്റുകളിലും വരെ ഇനി പരസ്യമുണ്ടാവുമെന്ന് അയാള്‍. സിഡിയിലെ കഥയില്‍ ഒരു മുതലാളി ശത്രുമുതലാളിയെ ഒതുക്കുന്നത് കാറ്റാടിയന്ത്രം വില്‍ക്കാന്‍ വരുന്ന മദാലസ വഴി. ഓണക്കാലത്ത് ഒരു ബ്രഹ്മാണ്ഡ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും മുകുന്ദന്‍ ഉദ്ദേശിച്ചിരിക്കുക.

14. ആണിന് 'അവന്‍റെ' പെണ്ണിനെ സംബന്ധിച്ചുള്ള പൊസ്സെസ്സീവ്‌നെസ് അപകടകരമായി വളരുന്ന കഥ ബി മുരളിയുടെ  'ഇര'യില്‍ വായിക്കാം. പെണ്ണിന് വേറൊരു സൌഹൃദം നിഷിദ്ധമാക്കുന്ന പുരുഷന്‍. തടവുമുറിയിലാണെങ്കിലും അവനോടൊപ്പമുള്ള 'സ്വാതന്ത്ര്യം' നിഷേധിക്കുന്ന പെണ്ണ്. അധീനതാവികാരത്തിന്‍റെ ഒടുവില്‍ ഇര സാക്ഷാല്‍ ആരാണ്?

15. മലയാളിരീതികളൊന്നും ശീലിക്കാത്ത കോര്‍പറേറ്റ് യുവാവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് കെ രേഖയുടെ Rekha K K Rekhaകഥാവിഷയം (ഏകാന്തതയെക്കുറിച്ച് ഒരു കഥ കൂടി). മാല്‍സര്യവും അവസരവാദവും, ഗുസ്തി വരെയും, നടമാടുന്ന ദാമ്പത്യത്തിലെ ഭര്‍ത്താവ് ഫെയ്‌ബുക്കില്‍ സ്‌റ്റാറ്റസിടുന്നത് പോലെ വീടിന് പേര് കൊടുക്കും. പൊതുവെ പ്രെഡിക്‌റ്റബ്‌ള്‍ ആയ വിഷയം (പാരമ്പര്യ നിഷേധിയുടെ തിരിച്ചുവരവും ആത്മവിനാശവും) അങ്ങനെ ആധുനികമാവുന്നു.

16. ചില കഥകള്‍ വായനക്കാര്‍ക്ക് മനസിലാവില്ല. അപ്പോള്‍ കഥാകൃത്ത് എന്ത് ചെയ്യും? ഉദ്ദേശിച്ചതെന്താന്ന് ഒരു സ്‌പൂണില്‍ കഥയോടൊപ്പം വിളമ്പും. അത്തരമൊരു സ്‌പൂണ്‍ ഫീഡിങ്ങ് നടത്തുന്നുണ്ട് അയ്‌മനം ജോണ്‍ 'കോടമല തേയിലത്തോട്ടത്തെപ്പറ്റി ഒരു ലഘുപ്രബന്ധം' എന്ന അദര്‍വൈസ് നല്ല കഥയില്‍. തേയിലച്ചെടികള്‍ മുകളിലേക്ക് വളരാന്‍ അനുവദിക്കാതെ പ്രൂണിങ് നടത്തുന്നത് പോലെ അവയില്‍ ജോലി ചെയ്യുന്ന ആദിവാസികളെ വളരാന്‍ അനുവദിക്കുന്നില്ലന്നാണ് കഥ പറയുന്നത്. കഥയില്‍ നിന്ന്: 'ആ വെട്ടിയൊതുക്കലിനെ വിശേഷിപ്പിക്കാന്‍ ഒരു പദപ്രയോഗം പോലും ഇനിയും കണ്ടെത്താത്ത നമ്മുടെ ഭാഷ എത്ര ദരിദ്രമാണെന്ന് ഞാന്‍ വിചാരിച്ചു പോയി'.

17. ലൈഫ് ഒവ് പൈക്ക് ശേഷമാണോ സാഹിത്യത്തിലേക്ക് പുലി ഇത്രയും ഇറങ്ങി വന്നത്? പി വി ഷാജികുമാറിന്‍റെ PV Shaji Kumarപുലി വന്നു എന്ന കഥയില്‍ ഈസോപ്പ് മുതല്‍ സമകാലീനം വരെ പ്രതിഫലിക്കുന്നുണ്ട്. ഷാജിപ്പുലി ബലി'യാടു'മാണ്; പുലിയോട് എംപതിയുള്ള മാനസികരോഗിയായ മനുഷ്യനെപ്പോലെ. 

18. ജ്നാനസ്‌നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ അവര്‍ ലിംബുസ് ഇന്‍ഫാന്‍റും എന്ന കൊച്ചുനരകത്തില്‍ പോകുമെന്ന് പറഞ്ഞു സെയിന്‍റ്. തോമസ് അക്വിനാസ്. (ഇത് സഭ പിന്നീട് പിന്‍വലിച്ചു). വിഎം ദേവദാസിന്‍റെ Devadas VM അസുരപക്ഷ രാമായണകഥയില്‍ (നഖശിഖാന്തം) ഇങ്ങനെ കുറെ നിഷ്‌ക്കളങ്ക നരകങ്ങളുണ്ട്. യമധര്‍മ്മനെ കാരുണ്യം ശീലിപ്പിക്കാത്ത യമസഭ, നരകശിക്ഷ ചോദ്യം ചെയ്യുന്ന കുഞ്ഞുങ്ങള്‍, ഭൂമി നരകതുല്യമാണെന്ന സൂചന ഒക്കെയും കഥയെ നാടകത്തോട് അടുപ്പിക്കുന്നു.

Tuesday, April 14, 2015

ഗുന്തര്‍ ഗ്രാസ് - ടിന്‍ ഡ്രം

'ടിന്‍ ഡ്രമ്മി'ല്‍ ഒരു സീനുണ്ട്. മൂന്നാം വയസില്‍ വളര്‍ച്ച നിലച്ച ഓസ്‌കാര്‍ എന്ന ചെറുക്കന്‍ അമ്മയുടെ കൂടെ പള്ളിയില്‍ പോകുന്നു. അതിനോടകം പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്, അവന്‍ ഡ്രം വായിക്കുന്നത് മുതിര്‍ന്ന ലോകത്തിന്‍റെ താളം തെറ്റിക്കാനാണ്. അവന്‍റെ ജനനം തന്നെ - സിനിമയുടെ തുടക്കത്തില്‍ - കാമറ അപ്‌സൈഡ് ഡൌണ്‍ ആക്കി വച്ച് അവന്‍റെ ദൃഷ്‌ടിയില്‍, പുറത്തേക്ക് വരുന്നതിലുള്ള അവന്‍റെ നീരസം പ്രകടിപ്പിക്കുന്ന വോയ്‌സ് ഓവറിലാണ്. പള്ളിയില്‍, അവന്‍റെ അമ്മ ആറാമത്തെ പ്രമാണം തെറ്റിച്ചതായി കുമ്പസാരിക്കുമ്പോള്‍ അവന്‍ ഉണ്ണീശോയെ കൈയിലേന്തി നില്‍ക്കുന്ന കന്യാമറിയത്തിന്‍റെ പ്രതിമയില്‍ അള്ളിപ്പിടിച്ച് കയറി ഡ്രം ഉണ്ണീശോയുടെ കഴുത്തിലിട്ട് കൈകളില്‍ കോലുകള്‍ പിടിപ്പിച്ച്  ഡ്രം വായിക്കാന്‍ പറയുന്നു. തുടര്‍ന്ന് ഉണ്ണീശോയുടെ ചെകിടത്തടിക്കുന്നു.

ഞാന്‍ വിചാരിച്ചു 1899-ല്‍ നടക്കുന്നതായി പറയുന്ന, 1959-ല്‍ ഇറങ്ങിയ നോവല്‍ ജര്‍മ്മന്‍ സമൂഹത്തെ എന്തുമാത്രം ഷോക്കടിപ്പിച്ചു കാണും! ഡ്രം വായിക്കുന്ന ഓസ്‌കാറിന്‍റെ പിതൃത്വം, കൌമാര ഗര്‍ഭം, ലൈംഗികവൈകൃതങ്ങള്‍,  ആത്മഹത്യ എന്നിങ്ങനെ ഷോക്കുകളുടെ വെടിക്കെട്ടാണ് ടിന്‍ ഡ്രം അടിച്ച് കേള്‍പ്പിക്കുന്നത്. പാമ്പ് പോലിരിക്കുന്ന മല്‍സ്യം, ആരല്‍,  കഴിക്കാന്‍ ഭര്‍ത്താവ് പറഞ്ഞത് കേട്ട് ച്ഛര്‍ദ്ദിക്കുന്ന ഭാര്യ പിന്നെ ഗര്‍ഭവതിയായിരിക്കെ പച്ച മല്‍സ്യത്തെ തിന്നുന്ന കാഴ്‌ച, രണ്ടാം ലോക യുദ്ധകാലത്ത് റഷ്യന്‍ പട്ടാളം ഓസ്‌കാറിന്‍റെ വീട്ടില്‍ ഇരച്ചു കയറിയപ്പോള്‍ നാസി-പിന്‍ ഒളിപ്പിക്കാന്‍ വേണ്ടി അത് വിഴുങ്ങാന്‍ ശ്രമിക്കുന്ന ഓസ്‌ക്കാറിന്‍റെ പിതാവ് തൊണ്ടയില്‍ കുടുങ്ങി വെപ്രാളപ്പെടുകയും തുടര്‍ന്ന് വെടിയേറ്റ് മരിക്കുകയും ചെയ്യുന്ന കാഴ്ച... യാഥാര്‍ത്ഥ്യ-ഫാന്‍റസികളുടെ പൂരം!
 
ഭൂമിശാസ്ത്ര-സാസ്‌ക്കാരികപരങ്ങളായി പോളണ്ടിനും ജര്‍മ്മനിക്കുമിടയില്‍ വളരുന്ന ഓസ്‌ക്കാറിന് ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ഡ്രം സമ്മാനിക്കുന്നത് അവന്‍റെ അമ്മയാണ്.  തീന്‍മേശക്ക് മുകളില്‍ മദ്യക്കുപ്പികളും, അടിയില്‍ അവന്‍റെ അമ്മയുടെ സ്‌കേര്‍ട്ടിനിടയിലൂടെ ഷൂസിട്ട ഒരു ആണ്‍പാദം പുളയുന്നതും കണ്ടാണ്, ഇനി വളരേണ്ട എന്ന് അവന്‍ തീരുമാനിക്കുന്നത്. കഥാവസാനം പിതാവിന്‍റെ ശവ'സംസ്‌ക്കാര'ത്തിനിടെ അവന്‍ വളരാന്‍ തീരുമാനിക്കുന്നു - അവന്‍റേതെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞിന്‍റെ കല്ലേറ് കൊണ്ട്.

കഥാപാത്രത്തിന് വളര്‍ച്ചക്കുറവാണെങ്കിലും, 'വിശാല'യാഥാര്‍ത്ഥ്യം വരച്ച് ഭീകരവളര്‍ച്ചയെത്തിയ നോവലിന്‍റെ കര്‍ത്താവ്, ഗുന്തര്‍ ഗ്രാസ്, വായനാലോകത്തെ ഷോക്കടിപ്പിച്ചു - നാസിക്കെതിരെ പറഞ്ഞിരുന്ന ഗ്രാസ് ഒരിക്കല്‍ നാസിപ്പടയില്‍ അംഗമായിരുന്നു എന്ന് വെളിപ്പെടുത്തിയപ്പോഴും കിഴക്ക്-പടിഞ്ഞാറ് ജര്‍മ്മനികളുടെ ഏകീകരണം ലോകസമാധാനത്തിന് വീണ്ടും ഭീഷണിയാവുമെന്ന് പറഞ്ഞപ്പോഴും. കാത്തലിക്-ലൂഥറന്‍ സഭകള്‍ നാസിസത്തിന്‍റെ ധാര്‍മ്മിക കൂട്ടാളികളാണെന്നും ഗ്രാസ് പറഞ്ഞു. മരിക്കുമ്പോള്‍ പദ്യവും ഗദ്യവും കലര്‍ത്തിയ സാഹിത്യരൂപത്തില്‍ ഒരു രചനയിലായിരുന്നുവെന്ന് പത്രത്തില്‍. 

Thursday, April 9, 2015

A playwright’s experiences with an all-woman theater group in Kuwait

Love, not money, is the most important thing in life. So says a criminal grandmother involved in human and drug-trafficking in my play - ‘Would you light this torch?’ This female character is jailed and later brought to Kuwait by her daughter. She goes through a personal metamorphosis, to reach this conclusion - the defining lesson of her life. The play was performed by 33 amazing women actors and won the Best Drama in the Gulf Award by the Music and Drama Academy of the Cultural Affairs Department of the Government of Kerala, India.
I am honored with the distinction and to confess, proud of what I have achieved. But now I look back and ask: Is it true that love surpasses money? Or is it fame, recognition and a sense of fulfillment the greatest riches in life? I wondered why the female actors, from a three-month-old cutie to a 55-year old granny (in real life) would so whole heartedly commit to the long hours of rehearsal and practice. Why they would commit hours and hours of work for a onetime performance.
These working women and students - including my two daughters - left their work and families behind, studied their lines, came for the rehearsals that went on for three months, arranged for their costumes and props and gave a thundering performance without a hitch. God knows what else they did because these women do not tell you everything of the work that fills their days and nights.
While I was one among them, I was in a world far away, cerebrally, from my work schedules and the company of weekend men with debates on politics, cricket, money and of course women. For three months, I rarely saw my wife who works night shifts. I had sleepless nights thinking over the scenes and how to improve them. I felt happy seeing that the drama crew rehearsing the lines I wrote between my work schedules and enacting what I had envisioned. I was becoming a dictator, just like the character in my play.
I fought with them over differences of opinions whenever they changed what I wrote. With a woman director also helping, I realized my dream of forming a theater group made up of women expats in the Gulf. They named the group Nirbhaya (fearless) after the Delhi girl who was brutally raped in a bus and later died. They shared their joys, sorrows and homemade cakes.
They too had fights over not coming on time for rehearsals and other issues that delayed their schedules. I found these fights trivial but considered my fights with them serious. Whenever I fought with them, I thought of my family and the amazing balance as if nothing had happened. When the Kerala drama academy announced a drama competition for Malayali expats in the Gulf in September, I drafted my script and read it to the Nirbhaya actors. I titled my script ‘Would you light this torch?’ suggesting the new generation is looking for light from the old generation.
I placed my characters in Jleeb Al-Shuyoukh, a place with the nickname Keralafornia. Issues like the Russian military intervention in Ukraine and the Palestinian struggle were put in the mouth of my characters, thanks to my experience in Kuwait Times. It was Modi’s time in India too. I wished, through my script, that democracy will survive despite monarchies and dictatorships, just like the new generation who will transcend the old. The hunt for actresses was not easy.
The pillars of Nirbhaya Theater, Nayana Santhosh, Mini Satheesh, Paulsy Biju and Treesa Wilson, who won the best actress award, brought in their friends and their kids. I eventually found one on Facebook and messaged her to take a small role in our play. “Who, me? I’m not an actress,” she replied. “Why not?” I said. She gave it a try and blew away the minds of many, including her teenage children’s, her parents’ and mine. On the day of the competition, Feb 25, the Salmiya Indian Community School hall was packed. In pin-drop silence, the audience watched mobs lynching the dictator, kids watering the plants and painting green their surroundings.
The audience gave a roaring applause when the protagonist brought her three-month-old child, making the grandma utter her love - not money - dialogue. KD 450 was spent for the script to be dramatized. We all shared that too. But do I still think love is more important than money? I’m not sure. But I am a happier person now.
http://news.kuwaittimes.net/a-playwrights-experiences-with-an-all-woman-theater-group-in-kuwait/ 

kerala sangeetha nataka akademi award function


കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് മല്‍സര വിശേഷങ്ങള്‍

ലോക നാടകദിനമായ മാര്‍ച്ച് 27-ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടക അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ (മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്‌ക്കാരിക മന്ത്രി കെസി ജോസഫ്, കവയിത്രി സുഗതകുമാരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍) എത്തിച്ചേരാതിരുന്നവരും ശ്രദ്ധേയരായി. മികച്ച സംവിധായകന്‍, നടന്‍,  മികച്ച അവതരണത്തിന് തെരഞ്ഞെടുത്ത നാടകസംഘം എന്നിവര്‍ അവരുടെ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതായിരുന്നു എന്ന കാരണത്താല്‍ അയോഗ്യരാക്കപ്പെടുകയായിരുന്നു. ഇത് നാടകലോകത്തെന്നല്ല, ഇതരരംഗങ്ങളിലും സംവാദങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ത്തുന്ന കാര്യമാണ്. നേരത്തേ പ്രസിദ്ധികരീക്കപ്പെട്ട കഥകളുടെയോ നാടകങ്ങളുടെയോ പുനരാവിഷ്‌ക്കാരമാവാമെന്നിരിക്കേ മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നു അയോഗ്യരാക്കപ്പെട്ടവര്‍ എന്ന് തെളിഞ്ഞ സ്ഥിതിക്കാണ് അക്കാദമി ആ അവാര്‍ഡുകള്‍ മരവിപ്പിച്ചത്. 



ഖത്തറില്‍ അവതരിപ്പിച്ച തോടിനപ്പുറം പറമ്പിനപ്പുറം എന്ന നാടകവും ബഹ്‌റിനിലെ പനിയന്‍ എന്ന നാടകവുമാണ് വിവാദത്തിലായത്. ഈ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതാണെന്ന് എതിര്‍നാടക സംഘക്കാര്‍ പരാതി കൊടുക്കുകയായിരുന്നു എന്ന് കേള്‍ക്കുന്നു. ഇതേ നാടകങ്ങളിലെ നടനും സംവിധായകനും അയോഗ്യരായതിന് ശേഷം, അതിലൊരാളുടെ ഫെയ്‌സ്‌ബുക്ക് കമന്‍റ് പറഞ്ഞത് കൂടെനിന്ന് പാര വെച്ചു എന്നാണ്. 
വിവാദങ്ങള്‍ ഏതൊരവാര്‍ഡിന്‍റെയും നിഴലാകയാലും മലയാളിക്ക് അത് ശീലമാകയാലും ഈ മരവിപ്പിക്കലും കഴിഞ്ഞ രംഗം പോലെയായി. മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നില്ല, കേട്ട കഥകള്‍ക്ക് അവരുടേതായ രംഗാവിഷ്‌ക്കാരം കൊടുക്കുകയായിരുന്നു എന്നാണ് അയോഗ്യരായവരുടെ വാദം.
 
മികച്ച അവതരണം നേടിയ തോടിനപ്പുറം പറമ്പിനപ്പുരം ഉണ്ണി ആറിന്‍റെ കഥയാണ്. ഖത്തറിലെ നാടകപ്രവര്‍ത്തകര്‍ അതിന് രംഗപാഠമൊരുക്കി. അത് നല്ല നാടകമായിരുന്നെങ്കിലും മികച്ച രചനക്കുള്ള അവാര്‍ഡ് പരിഗണിക്കുമ്പോള്‍ മൌലികത ഒരു മാനദണ്ഡമായി വരികയും അങ്ങനെ ഈയുള്ളവന്‍ എഴുതി നിര്‍ഭയ തിയറ്റേഴ്‌സ്, കുവൈറ്റ് അവതരിപ്പിച്ച 'ഈ ചൂട്ട് ഒന്നു കത്തിച്ചു തര്വോ?' എന്ന നാടകം പുരസ്‌ക്കാരത്തിനര്‍ഹമാവുകയും ചെയ്തു. സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന നാടകസംഘമാണ് നിര്‍ഭയ. 33 സ്ത്രീകള്‍ 'ഈചൂട്ടില്‍' വേഷമിട്ടു. അതിലെ ഒരു നടി - ട്രീസ വില്‍സണ്‍ - മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. കഴിഞ്ഞ വര്‍ഷം നിര്‍ഭയ അവതരിപ്പിച്ച പശു എന്ന നാടകവും എനിക്ക് മികച്ച രചനക്കുള്ള അവാര്‍ഡ് നേടിത്തന്നിരുന്നു. 

നാല് തലമുറകളും ഒപ്പം നീങ്ങുന്ന ചരിത്രവുമാണ് 'ഈ ചൂട്ടി'ന്‍റെ ഒഴുക്ക്. പശ്ചാത്തലം കുവൈറ്റ്. പഴയ തലമുറകളില്‍ നിന്നും എന്താണ് തള്ളേണ്ടതെന്നും കൊള്ളേണ്ടതെന്നും അറിയാവുന്ന പുതിയ തലമുറ കേന്ദ്രസ്ഥാനത്ത്. സമാന്തരമായി മറ്റൊന്ന് കൂടി പറഞ്ഞു വച്ചു: രാജഭരണത്തെയും ഏകാധിപത്യത്തെയും ജനാധിപത്യം അതിജീവിക്കുമെന്നത് - പഴയ തലമുറയുടെ പാപങ്ങളെ പുതു തലമുറ എന്ന പോലെ.  

പഴയ തലമുറയുടെ പാപങ്ങളുടെ മൂര്‍ത്തീമദ്‌ഭാവമായി ഒരു വീസാത്തട്ടിപ്പുകാരിയെ സൃഷ്‌ടിച്ചു. ഇവര്‍ക്ക് ഡ്രഗ്‌സ് കച്ചവടം മുതല്‍ ഓണ്‍ലൈന്‍ തെമ്മാടിത്തം വരെയുണ്ട്. അവരുടെ അമ്മയെ അവര്‍ മറ്റ് വീടുകളില്‍ മെയ്‌ഡ്-പണിക്കയച്ചും പണമുണ്ടാക്കുന്നു. മെയ്‌ഡമ്മയാണെങ്കില്‍ പലതും കടിച്ചിറക്കുന്ന കൂട്ടത്തില്‍ അതും ഇറക്കി, പുത്യ പിള്ളാര്‍ക്ക് ഓര്‍മ്മ്യാ കൊടുക്കണ്ടെ, ഓര്‍മ്മയില്ലാതാക്കണ സാധനല്ല (ഡ്രഗ്‌സല്ല) എന്ന് പറയാനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുകയും ചെയ്യുന്നു. ആ മെയ്‌ഡമ്മക്കാണ് മികച്ച നടി അവാര്‍ഡ്.
കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലായി പത്ത് നാടകങ്ങള്‍ മല്‍സരിച്ചു. ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍, സികെ ഹരിദാസന്‍  എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Blog Archive