Search This Blog

Saturday, April 26, 2008

കലാമണ്ഡലത്തിന്‍റെ കറുത്ത നര്‍ത്തകി


കലാമണ്ഡലം വനജ, 1962 ല്‍ കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ളോമയെടുത്ത വടക്കേ മലബാറിലെ ആദ്യത്തെ 'ഒഫീഷ്യല്‍' നര്‍ത്തകി, സംസാരിക്കുന്നു:

തളിപ്പറമ്പില്‍, കൃഷ്ണദാസ്‌ എന്നൊരാള്‍ ഡാന്‍സ്‌ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ്‌ പത്ത്‌ കിലോമീറ്റര്‍ നടന്ന് പോയി അന്വേഷിച്ചു. അന്ന്‌ കണ്ണൂര്‍ ഭാഗത്ത്‌ നൃത്താധ്യാപകരെ മഷിയിട്ട്‌ നോക്കിയാലും കാണില്ല. ചാലാട്‌ എന്ന കുഗ്രാമത്തില്‍ നിന്നാണ്‌ വരുന്നതെന്നൊന്നും ഞാന്‍ പറഞ്ഞില്ല. തുടര്‍ന്നും വന്നു കൊള്ളാന്‍ സാര്‍ പറഞ്ഞു. പത്ത്‌ കിലോമീറ്റര്‍ നടന്ന്‌ പോയുള്ള പഠനം കുറച്ച്‌ നാള്‍ കൂടി തുടര്‍ന്നു. നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന അമ്മ, കലയെ കുറച്ച്‌ കൂടി ഗൌരവമായി കാണണമെന്ന്‌ പറഞ്ഞതിനാലാണ്‌ കലാമണ്ഡലത്തില്‍ ഭരതനാട്യം ക്ളാസിലേക്കുള്ള ഇന്‍റര്‍വ്യൂവിന്‌ പോകുന്നത്‌. 1959 ലായിരുന്നു അത്‌.

ഇന്‍റര്‍വ്യൂവിന്‌ 150 പേരുണ്ടായിരുന്നു. ഏഴ്‌ പേര്‍ക്കാണ്‌ അഡ്മിഷന്‍. വടക്കേ മലബാറില്‍ നിന്നും ഞാന്‍ മാത്രം. അതിലെനിക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല. (എനിക്കൊരു സവിശേഷതയുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കറുത്തവള്‍ ഞാനായിരുന്നു). എന്നെ അത്ഭുദപ്പെടുത്തിയത്‌ പക്ഷെ, തിരൂരില്‍ നിന്നും ഖദീജയെന്നൊരു കുട്ടി ഭരതനാട്യം പഠിക്കാന്‍ വതായിരുന്നു. അവള്‍ക്കും എനിക്കുമടക്കം 7 പേര്‍ക്ക്‌ സെലക്ഷന്‍ കിട്ടി. പിന്നീടറിഞ്ഞു, ഖദീജയെ പഠിപ്പിക്കാന്‍ വള്ളത്തോളിന്‌ പ്രത്യേക താല്‍പര്യമായിരുന്നെന്ന്‌.

സത്യഭാമട്ടീച്ചറായിരുന്നു ഗുരു. കറുത്ത പെണ്കുട്ടികള്‍ക്ക്‌ നൃത്തം പഠിക്കാനാവില്ലെന്ന ധാരണ തിരുത്തിയെന്ന്‌ എന്നെക്കുറിച്ച്‌ ടീച്ചര്‍ പറയുമായിരുന്നു. കറുപ്പിനെപ്പറ്റിയുള്ള എന്‍റെ തന്നെ തീണ്ടായ്മ തകരാനും ആത്മാഭിമാനം ഉയിര്‍ത്തെണീക്കാനും കലാമണ്ഡലകാലത്തിന്‌ കഴിഞ്ഞു. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിദ്യാര്‍ത്ഥി ഇന്നും ഞാനാണ്‌. മുന്‍ഭാഗത്ത്‌ ഞൊറികള്‍ വരത്തക്കവണ്ണം പുടവ ഉടുക്കുതും കടുത്ത നിറത്തിലുള്ള ഉത്തരീയമിടുന്നതും കഴുത്തിലും കാതിലും കൈയിലും വര്‍ണഭംഗിയുള്ള ആഭരണങ്ങള്‍ ധരിക്കുന്നതും തലമുടി പിന്‍ഭാഗത്ത്‌ പിന്നിയിട്ട്‌ ശിരസില്‍ ആഭരണങ്ങളും പൂവും അണിയുന്നതും മുഖത്ത്‌ ചമയമൊരുക്കുന്നതും കാലില്‍ ചിലങ്കയണിയുന്നതുമായ ആഹാര്യരീതികളാവാം ഭരതനാട്യം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

ഭരതനാട്യം ഡിപ്ളോമയുമായി നാട്ടില്‍ ചെന്നു നില്‍ക്കുന്ന കാലത്താണ്‌ ബന്ധുക്കള്‍ അച്ഛനെയും അമ്മയെയും വിരട്ടിയത്‌. ഡാന്‍സിനു പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കല്യാണം കഴിക്കാന്‍ ചെറുക്കന്‍മാരെ കിട്ടില്ലെന്നായിരുന്നു ഉപദേശം. കലാമണ്ഡലത്തില്‍ നിന്നും സംഭരിച്ച ധൈര്യം വെറുതെ കളയാന്‍ പറ്റുമോ? വീട്ടില്‍ സ്വന്തമായി ഡാന്‍സ്‌ ക്ളാസ്‌ തുടങ്ങി. നൃത്തോത്സാഹികളായ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ വീട്ടിലെ നാല്‌ ചുവരുകള്‍ പോരാതായി. അങ്ങനെയാണ്‌ കണ്ണൂരിലെ അക്കാലത്തെ ഏറ്റവും വലിയ നൃത്തപഠനകേന്ദ്രം, നടനകലാക്ഷേത്രം സ്ഥാപിക്കുന്നത്‌. (ഇതിനിടയില്‍ കല്യാണം കഴിഞ്ഞിരുന്നു. ഡാന്‍സ്‌ സ്കൂള്‍ തുടങ്ങാന്‍ ഭര്‍ത്താവ്‌ രവീന്ദ്രനാണ്‌ മുന്‍കൈ എടുത്തത്‌). 1977 ല്‍ തിക്കുറിശ്ശി ഉദ്ഘാടനം ചെയ്ത നടനകലാക്ഷേത്രം ഒരുപാട്‌ കലാതിലകങ്ങളെ സൃഷ്ടിച്ചു. കണ്ണൂര്‍ ശ്രീലത പോലെ ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പഠിച്ചു പോയ എത്രയോ പേര്‍!

പിന്നെയാണ്‌ നടനകലാക്ഷേത്രത്തിന്‍റെ ചരിത്രപരമായ ദൌത്യം എന്ന്‌ ഞാന്‍ വിചാരിക്കുന്ന നൃത്തസംഗീതശില്‍പങ്ങളുടെ (ബാലെ) അവതരണം. ആദ്യം രാമായണം, രാജാ ഹരിശ്ചന്ദ്ര പോലുള്ള പുരാണകഥകള്‍. 49 ബാലെകള്‍ അവതരിപ്പിച്ചു. ഏറ്റവും പ്രസിദ്ധം 'കടാങ്കോട്ട്‌ മാക്കം'. 12 ആങ്ങളമാര്‍ക്ക്‌ ഒരു പുന്നാരപ്പെങ്ങള്‍ ഉള്ളതും അവളുടെ വിവാഹശേഷം ഭവിക്കുന്ന നാത്തൂന്‍പോരുമാണ്‌ വിഷയം. കേരളത്തിലും പുറത്തുമായി എത്രയോ വേദികളില്‍ മാക്കം അവതരിപ്പിച്ചിരിക്കുന്നു.

നടനകലാക്ഷേത്രം അതിന്‍റെ ജൈത്രയാത്ര തുടര്‍ന്നു. ഇതിനിടയില്‍ സിനിമയില്‍ കോറിയോഗ്രഫി ചെയ്യാനുള്ള അവസരവുമുണ്ടായി. നടന്‍ രാഘവന്‍ സംവിധാനം ചെയ്ത 'കിളിപ്പാട്ടാ'ണ്‌ എടുത്തു പറയാവുന്ന ചിത്രം. 93 ല്‍ ഭര്‍ത്താവ്‌ മരിച്ചതോടെ ജീവിതത്തിലെ ദുരന്തപര്‍വം തുടങ്ങി. നടനകലാക്ഷേത്രം പേരില്‍ മാത്രമായി. സെറ്റും സജ്ജീകരണങ്ങളും സ്വന്തക്കാര്‍ എടുത്തു കൊണ്ടുപോയി. ആകെ തകര്‍ന്നു പോയ കാലം. 2002 ല്‍ കേരളസംഗീത നാടക അക്കാദമി തന്ന അവാര്‍ഡാണ്‌ ഇത്തിരിയെങ്കിലും സന്തോഷം തന്നത്‌.

ഏകമകന്‍ ഷാജി പഠിച്ച്‌ ബാങ്കുദ്യോഗസ്ഥനായി. ജിംനേഷ്യമാണ്‌ അവന്‍റെ താല്‍പര്യം. അവനും കലാകാരനായിരുന്നെങ്കില്‍ ഞാനിന്ന്‌ ജീവിക്കാന്‍ ബുദ്ധിമുട്ടിയേനെ. ഖദീജ? അവളുടെ കല്യാണം കഴിഞ്ഞെന്നറിഞ്ഞു. പിന്നൊന്നും കേട്ടിട്ടില്ല.

Friday, April 18, 2008

ഈ പാട്ട് ഏത് ചിത്രത്തിലേതെന്ന് അറിയില്ല.

ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ മൂകമായ്

തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി
മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരാ
തിരശീല മന്ദമായ് ഊര്‍ന്ന് വീഴ്കെ ആ..

അവസാന ദിവസത്തില്‍ അവസാന നിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവ് പോലെ
ആരോരുമോതാതെന്‍ ഹൃദയത്തില്‍
തല ചായ്ച്ചെന്‍ ആരോമലാളിന്നുറക്കമായ്
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍
പോലുമേല്‍ക്കാത്തോരവസാന
നിദ്രയിലാണ്ടു പോയി

രചന? സംഗീതം? ചിത്രം?

Tuesday, April 15, 2008

'അതിന്' ആ പെണ്ണ്' സമ്മതിച്ചിട്ടു വേണ്ടേ?': 20 റ്റോംസ് തമാശകള്‍

പി. ജെ. ജോസഫ് മന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ കുരുവിളയെ പ്രശംസിച്ച് കമ്മിറ്റി മെംബറിലൊരാള്‍ പ്രസംഗിക്കുകയാണ്': മന്ത്രി ജോസഫ് തുടങ്ങി വച്ച കാര്യങ്ങള്‍ ബഹു. കുരുവിള പൂര്‍ത്തിയാക്കട്ടെ എന്നാശംസിക്കുന്നു. ഇതു കേട്ട മറ്റൊരു കമ്മറ്റി മെംബര്‍: 'അതിന്' ആ പെണ്ണ്' സമ്മതിച്ചിട്ടു വേണ്ടേ?' (കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പറഞ്ഞത്).

ബോബനും മോളിയില്‍ നിന്നും ഓര്‍ക്കാവുന്നവ:
1. സ്വര്‍ണ്ണം വാങ്ങാന്‍ ഓടിപ്പോകുന്ന സ്ത്രീകള്‍ പറയുന്നത്: കടയില്‍ ചെല്ലുന്നതിനു മുമ്പ് സ്വര്‍ണ്ണവില പിന്നെയും കൂടിയാലോ?

2. നാളെയാണ്' മോള്‍ടെ കല്യാണം. പ്രസവത്തിന്' ഹോം നഴ്സിനെ ഇന്നലെത്തന്നെ ബുക്ക് ചെയ്തു.

3. ബസ് കണ്ടക്ടറുടെ ഇന്‍റര്‍വ്യൂവില്‍ ചോദിച്ചത്: ഒരു തീപ്പെട്ടിയില്‍ 250 കൊള്ളികള്‍ നിറക്കണം.

4. സീസണനുസരിച്ച് ഹോട്ടലിന്' സ്വാമി ശരണം, ഗീവര്‍ഗീസ്, ഷാജഹാന്‍, അയ്യങ്കാളി എന്നൊക്കെ പേരിടുന്ന ചായക്കടക്കാരന്‍ (ബോര്‍ഡുകള്‍ തിരിച്ചും മറിച്ചും തൂക്കിയാല്‍ മതി).

5. അപ്പു ടെലിഫോണ്‍സില്‍ ക്ലാര്‍ക്കായിരുന്നു. ഇപ്പോ അവന് ചെവി കേള്‍ക്കാന്‍ വയ്യ. അതുകൊണ്ട് അവനെ complaint section ലേക്ക് മാറ്റി.

6. നാളെ വരുന്ന വേലക്കാരി ചൂണ്ടലുകാരിയാന്നാ പറഞ്ഞത്. ‘അതൊരു സ്ഥലപ്പേരാ‘.

7. ഇട്ടിമാത്തന്‍റെ കല്യാണം. പെണ്ണ്'ലത്തീന്‍കാരിയാ. ഞാന്‍ കേട്ടത് പെണ്ണ്' ആലപ്പുഴക്കാരിയാണെന്നാണല്ലോ.

8. ഭര്‍‌ത്താവ് ആപ്പീസീന്ന് വരുമ്പോള്‍ നീ ചുംബിക്കുമെന്നോ? ഓ! അതയാള് കുടിച്ചിട്ടുണ്ടോ എന്നറിയാനാ.

9. ഈ പന്നിയേയും കൊണ്ട് എങ്ങോട്ടാ? ഇത് പന്നിയല്ലടോ, പട്ടിയാ. ഞാന്‍ പട്ടിയോടാണ്' ചോദിച്ചത്.

10.. എന്തിനാ 50 - )0 വിവാഹ വാര്‍ഷികം പത്രത്തില്‍ കൊടുക്കുന്നത്?
50 വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ചാ ജീവിക്കുന്നതെന്നറീക്കാന്‍.

11. ഉണ്ണിക്കുട്ടാ മോന്‍റെ ടീച്ചറുടെ പേരെന്താ? രാവിലെ ഗുഡ്മോണിങ്ങ് ടീച്ചര്‍. ഉച്ച കഴിഞ്ഞ് ഗുഡാഫ്റ്റര്‍നൂണ്‍ ടീച്ചര്‍.

12. ബസ് മുട്ടി മരിച്ചവനെ കാണാനുള്ള തിരക്ക് കാരണം പത്രക്കാരന് മരിച്ചയാളുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ പത്രക്കാരന്‍ ഒരു നമ്പരിട്ടു: മരിച്ചത് എന്‍‌റ്റെ അപ്പനാണ്. ആളുകള്‍ ഉന്തിത്തള്ളി പത്രക്കാരനെ മരിച്ച’യാളുടെ’ മുന്നിലെത്തിച്ചപ്പോഴുണ്ട് മരിച്ചത് ഒരു കഴുത!

13. വാടകക്കാരനെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമ ബോംബ് വച്ചത്രേ. കാരണം വേറൊരു വാടകക്കാരനെ ഒഴിപ്പിക്കാന്‍ നടന്ന് കേസും വക്കാണവുമായി കെട്ടിടത്തിന്‍റെ ഇരട്ടി കാശ് ചിലവ് വന്നു.

14. നേതാവ് മുഖ്യമന്ത്രിയെ കഷണിക്കാന്‍ പോയി എന്നത് ക്ഷണിക്കാന്‍ എന്ന് തിരുത്തി വായിക്കുക.

15. സോണിയാ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ‘ഉമ്മന്‍ ചണ്ടീ’ എന്നാണ് വിളിക്കുന്നതത്രേ.

16. ഹിപ്പിച്ചായന് പിടലിവാതം. തല ഇടത്തോട്ട് തിരിഞ്ഞേ ഇരിക്കൂ. ട്യൂട്ടോറിയലില്‍ പെണ്‍കുട്ടികള്‍ ഇടതുവശത്തല്ലേ ഇരിക്കുന്നത്?

17. ബോബനും മോളിക്കും നല്ല പനി. മരുന്നു വാങ്ങണം. ഹോമിയൊ മതി. സ്കൂള് തുറക്കാ‍ന്‍ 2 മാസമുണ്ടല്ലോ.

18. തെരെഞ്ഞെടുപ്പിന് നില്‍ക്കുന്നുണ്ടെന്ന് കേട്ടു. വീടും പറമ്പും വില്‍ക്കുമ്പോള്‍ ഒന്നു പറയണേ!
എമ്മെല്ലെ ആയെന്നു കേട്ടു. വീടുകളും പറമ്പുകളും വാങ്ങുമ്പോള്‍ ഒന്നു പറയണേ!

19. വാന നിരീക്ഷകന്‍ കിണറ്റില്‍ വീണു മരിച്ചു!

20. റ്റോംസ് പറഞ്ഞത്: ‘മോളിയുടെ പടം വരക്കുന്നതിന് അവള്‍ പഴമാങ്ങ കൊണ്ടത്തരുമായിരുന്നു. അന്വേഷിച്ചപ്പോള്‍ മനസിലായി, മാങ്ങയെല്ലം ഞങ്ങളുടെ പുരയിടത്തില്‍ നിന്നു തന്നെയായിരുന്നു.’

(റ്റോംസ് ഫീച്ചര്‍, '50 വയസ് കഴിഞ്ഞ കുട്ടികള്‍' പ്രവാസം ഡോട്ട് കോമില്‍: http://pravasam.com/april%202008-toms-sunil.htm).

Monday, April 14, 2008

‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ വരുണ്‍ ജയ തിലക് പറയുന്നത്:

കുവൈറ്റിലെ ഒരു ഗാനമേളക്കിടെയാണ് വരുണിനെ കാണുന്നത്. ‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ എന്ന പ്രയോഗത്തില്‍ താല്‍‌പര്യമില്ലെന്ന് പറഞ്ഞ് തുടങ്ങിയ ഈ എം ബി എ ക്കാരന്‍ ഹ്യൂമന്‍ റിസോഴ്സിലെ ജോലി കളഞ്ഞ് മുഴുവന്‍ സമയ സംഗീത സപര്യക്ക് ഇറങ്ങിത്തിരിച്ചിരിക്കയാണ്.

വരുണിന്‍ വാക്കുകള്‍: ‘ഏഷ്യനെറ്റുമായി യാതൊരു ഉടക്കുമീല്ല. അവരുടെ നിബന്ധനകളാണ് യോജിക്കാന്‍ പറ്റാത്തത്. സ്റ്റാര്‍‌-സിംഗര്‍‌ പരിപാടിക്കിടെയോ ഫൈനലിന് ശേഷം ഒരു വര്‍‌ഷത്തേക്കുമോ മറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കരുതെന്ന നിബന്ധന ഞാന്‍ റൂള്‍ ഔട്ട് ചെയ്തു. മറ്റൊന്ന്, ശരത് എന്റെ അപ്പച്ഛി (വല്യച്ഛന്‍‌റ്റെ സഹോദരി)യുടെ മകനാണ്. അവരൊക്കെ ശ്രുതിക്കൊപ്പം സ്തുതിയും ഇഷ്ടപ്പെടുന്നവരാണ്. സോപ്പിടാന്‍ എന്നെ കിട്ടില്ല. വലിയ നാടകമാണ് അവിടെ നടക്കുന്നത്. മത്സരാര്‍‌ഥികള്‍ സംശയമൊന്നുമില്ലേലും ജഡ്ജ്മാരുടേയും പക്കമേളക്കാരുടേയും പിന്നാലെ നടക്കും. അവര്‍‌ പറഞ്ഞ് തരുന്നത് കേട്ട് ‘ഓ! അങ്ങനെയാണല്ലേ? എനിക്കറിഞ്ഞു കൂടായിരുന്നു’ എന്ന മട്ടില്‍ നില്‍ക്കും. സംഗീതരംഗത്ത് മേല്‍‌വിലാസമുണ്ടാക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. സ്റ്റാര്‍‌-സിംഗറിനെ അധിക്ഷേപിച്ചു, ജഡ്ജസുമായി ഉടക്കി എന്ന ഇമേജല്ല എനിക്ക് വേണ്ടത്’.

Tuesday, April 8, 2008

പുതിയ വാക്ക്‌/ശൈലി: tattoo regret (പച്ചകുത്ത്‌ ദുഃഖം):

പുതിയ വാക്ക്‌/ശൈലി: റ്ററ്റൂ റിഗ്രറ്റ്‌ (പച്ചകുത്ത്‌ ദുഃഖം): ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌; ഭാഷാവിദഗ്ദ്ധന്‍ വില്യം സഫയര്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ അവതരിപ്പിച്ചത്‌. (പച്ചകുത്ത്‌ മായ്ക്കാന്‍ പറ്റുമെന്ന കാര്യം വേറെ. അത്‌ ശാസ്ത്രത്തിന്‌; അവശേഷിപ്പിക്കുന്ന വികാരം ഭാഷക്ക്‌).

എവിടെയോ വായിച്ചത്‌: നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ തെറ്റായ സമയം പറഞ്ഞു തരും വക്കീലന്‍മാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയം അതിക്രമിച്ചെന്നു പറയും ഡോക്ടര്‍മാര്; വാച്ച്‌ ചുവര്‍ ഘടികാരമാക്കിത്തരാമെന്നാവും ബാങ്കുകാര്; പുതിയ വാച്ച്‌ തരാമെന്ന്‌ രാഷ്ട്രീയക്കാര്; പുതിയ സമയം തരാമെന്ന് എഴുത്തുകാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയത്തിന്‌ വിലയില്ലെന്ന് പറയും തത്വചിന്തകര്‍; സമയമായില്ലെന്ന് പറഞ്ഞിട്ട് പൊടുന്നനെ നിങ്ങളുടെ സമയമായി എന്ന് മതനേതാക്കള്‍.

പ്രദക്ഷിണം‌: പീപ്പിള്‍ മാഗസിനില്‍ ഇറാഖില്‍ നിന്ന് മടങ്ങിയ അമേരിക്കന്‍ സൈനികരുടെ ഫോട്ടോ ഫീച്ചര്‍.

ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഒരു വിവാഹ ഫോട്ടോ. സുന്ദരിയായ വധുവിന്‍റെ വിഷാദമുഖം. വരന്‌ മുഖമില്ല! യുദ്ധഭൂമിയില്‍ ആളിക്കത്തിയ ട്രക്കിലകപ്പെട്ട വരന്‍റെ മുഖം വെന്തു പോയിരുന്നു. ടെക്സാസിലെ ബ്രൂക്ക്‌ ആര്‍മി മെഡിക്കല്‍ സെന്‍ററില്‍ 19 സര്‍ജറിക്ക്‌ വിധേയനായ അയാള്‍ ഒരു മുഖംമൂടി വച്ചിരിക്കുന്നതാണെന്നു തോന്നും ഫോട്ടോ കണ്ടാല്‍. കാലുകളുടെ സ്ഥാനത്ത്‌ സ്റ്റീല്‍ കമ്പികളുള്ള, എന്നാല്‍ ചിരിക്കുന്ന മുഖങ്ങളോട്‌ കൂടിയ വേറെയും പട്ടാളക്കാരുടെ സംസാരിക്കുന്ന ഫോട്ടോകള്‍ 'പര്‍പ്പിള്‍ ഹാര്‍ട്ട് സ്: ബാക്ക്‌ ഫ്രം ഇറാഖ്‌' എന്ന പേരില്‍ പുസ്തകമാക്കും (ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത).

ഇന്ത്യയും ചൈനയും വന്‍ സാമ്പത്തികശക്തികളായി വളരുന്നതിനെപ്പറ്റി പുതിയൊരു പുസ്തകം: ദി എലഫന്‍റ്' ആന്‍ഡ്‌ ദ ഡ്രാഗണ്‍.

ലോകത്തിനു വേണ്ടി ചൈന ഫാക്ടറിയും ഇന്ത്യ അതിന്‍റെ 'ബാക്ക്‌ ഓഫീസു'മാകുന്ന ആഗോള പ്രതിഭാസമാണ്‌ 'ആനസര്‍പ്പ'ത്തിന്‍റെ വിഷയം. ഫ്രാങ്ക്ഫര്‍ട്ട്‌ നഗരത്തിന്‍റെ വലിപ്പമുള്ള മുംബയ്‌ ചേരിയിലെ ജീവിതം എക്സ്പെന്‍സീവ്‌ ആയതിനാല്‍ ഫുട്പാത്തില്‍ കിടന്നുറങ്ങു ഇന്ത്യാക്കാര്‍ എന്ന വാസ്തവമ്; ഇന്ത്യയില്‍ നിന്നും അമേരിക്ക-ചൈന വഴി തിരികെ ഇന്ത്യയിലെത്തുന്ന ഒരു ഷര്‍ട്ടിന്‍റെയത്രയും അത്‌ ധരിക്കുന്നയാള്‍ സഞ്ചരിക്കുന്ന്ല്ല തുടങ്ങിയ കൌതുകങ്ങള്‍; ഹോങ്കോങ്ങില്‍ ഫോര്‍ബ്സ്‌ മാഗസിന്‍റെ പത്രാധിപരായ ഗ്രന്‍ഥകാരി റോബിന്‍ മെറിഡിത്തിന്‍റെ അമേരിക്കന്‍ പുസ്തകം.

Sunday, April 6, 2008

കാര്‍ട്ടൂണിസ്റ്റ് റ്റോംസ് (ബോബനും മോളിയും) പറഞ്ഞ കഥകള്‍

തെങ്ങുകയറ്റക്കാരന്‍ പരവനെ കിട്ടാഞ്ഞ് ഡോക്ടര്‍ മുതലാളി വിഷമിച്ചു. ഉണങ്ങിയ രണ്ട് തേങ്ങാക്കുലകളാണ്' ഓടിട്ട പഴയ ജന്‍മിവീട്ടിലേക്ക് വീഴാറായി കിടക്കുന്നത്. പരവന്‍മാരുടെ ദൌര്‍ലഭ്യം മൂലം ഒരു പരവനെ സ്വന്തം മോളെക്കൊണ്ട് കെട്ടിച്ചയാളാണ്' ഡോക്ടറുടെ അയല്‍ക്കാരന്‍ ജന്‍മി.

ഡോക്ടറങ്ങനെ കാത്തു നില്‍ക്കുമ്പോഴുണ്ട് പരവന്‍ വരുന്നു. കാര്യമുണര്‍ത്തിച്ചു. തെങ്ങു കയറുന്നതിന്‍ 30 രൂപായാണ്' ന്‍റെ കൂലി. ഡോക്ടര്‍ക്ക് സമ്മതം. പരവന്‍ തെങ്ങുമ്മുകളിലെത്തി കുല 2 ശ്രദ്ധാപൂര്‍വം ഇട്ടപ്പോള്‍ കാര്യത്തിന്‍റെ കിടപ്പുവശം മനസിലാക്കുന്നു. എന്തു ഡിമാന്‍ഡ് ചെയ്താലും കെളവന്‍ ഡോക്ടര്‍ തരുമായിരുന്നു. തെങ്ങും മുകളിലിരുന്ന് പരവന്‍ പ്രഖ്യാപിച്ചു: തെങ്ങു കയറുന്നതിനാണ്' 30 രൂപ. ഇറങ്ങുന്നതിന്' 30 രൂപ വേറെ വേണം. എന്നാല്‍ നീ അവിടെ ഇരുന്നോ' എന്നായി ഡോക്ടര്‍ മുതലാളി.
എന്നാലെനിക്ക് വെയിറ്റിങ്ങ് ചാര്‍ജ്ജ് വേണമെന്ന് പരവന്‍.
സഹി കെട്ട മുതലാളി സമ്മതിക്കുന്നു. 60 രൂപ ഠിം!
2 മാസം കഴിഞ്ഞ് പരവന്‍റെ ഭാര്യ ഹോസ്പിറ്റലില്‍. വയറ്റില്‍ മുഴ. ഓപറേഷന്‍ ചെയ്ത് നീക്കണം. 4000 രൂപ കെട്ടി വച്ചു. ഓപറേഷന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഡോക്ടര്‍ മുതലാളി ഇറങ്ങി വന്ന് പരവനോട് പ്രഖ്യാപിക്കുന്നു: വയര്‍ കീറാനാണ്' 4000. തുന്നിക്കെട്ടാന്‍ 4000 വേറെ വേണം. (റ്റോംസ് ഫീച്ചര്‍ പ്രവാസം ഡോട്ട് കോമില്‍).

Blog Archive