Search This Blog

Monday, March 28, 2016

വിശാരണൈ (Visaranai)


കോയമ്പത്തൂരുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രകുമാർ ആന്ധ്രയിലെ ഗുണ്ടൂരിൽ അറസ്റ്റിലാവുന്നു, മൂന്ന് സുഹൃത്തുക്കൾക്കൊപ്പം. 1983-ലാണ്. ചെയ്യാത്ത കുറ്റത്തിന് പോലീസുകാര് ചതച്ച ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ചേതന കൊണ്ട് ചന്ദ്രകുമാർ അനുഭവം പുസ്തകമാക്കി. സംവിധായകൻ വെട്രിമാരൻ അത് സിനിമയാക്കി. നിർമ്മാണത്തിൽ പങ്കാളിയായത് ധനുഷ്. ഫലം അസ്വസ്ഥപ്പെടുത്തുന്ന ഒരു സിനിമ (വിശാരണൈ). മുകുന്ദന്റെ ഒരു കഥയിൽ ഉത്തരേന്ത്യയിലെ പട്ടിണി കണ്ട് ചോറുണ്ണാനാവാതെ വിഷമിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് ഭാവനയല്ലെന്ന് ഉറപ്പിക്കാം. ഇനി മലയാള സിനിമ ആടുജീവിതം പറഞ്ഞിട്ടെന്ത്!

സിനിമയിൽ ലോക്കപ്പിലാണ് മൂന്ന് സുഹൃത്തുക്കളും കാണുന്നത്. അവർ തമ്മിൽ ചോദിച്ചു: എന്നടാ തപ്പ്? അറിയില്ല. നമുക്ക് പിടിയുള്ളത് എന്തെങ്കിലും കാരണം കാണും. അത് അസ്ഥാനത്താവും. ഡോക്യുമെന്ററിയുടെയും ഹിസ്റ്റോറിക്കൽ ഫിക്ഷന്റെയും ഇടയിൽ സിനിമ ടോർച്ചടിച്ച് തരുന്നത് ഇരുന്ന് കാണുക. ഒരു സീൻ നോക്ക്: പരമാവധി പതം വരുത്തിയതിന് ശേഷം പോലീസുകാർ ഹോട്ടലീക്കൊണ്ടു പോയി ചോറ് വാങ്ങിക്കൊടുത്തു. തിരിച്ച് വന്നപ്പോൾ പിന്നെയും ഇടി. 'പട്ടിണി കിടക്കണോരെ എങ്ങനാ തല്ലണേ' എന്ന് പോലീസ്.

തടവിൽ നിന്നും രക്ഷപെട്ടോടുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്റെ കൈയിൽ തോക്ക് കിട്ടുമ്പോൾ നമ്മൾ വിചാരിക്കും, കമലും ധനുഷുമൊക്കെ അടി കൊണ്ട പാമ്പ്‌ പത്തി വിടർത്തിയാടിയ പോലെ ദാ ഇപ്പ വരും പകരമിടി! അതും അസ്ഥാനത്താണ്. പിന്നെയാണോർക്കുക, ഓ, ഇത് സംഭവ കഥയാണല്ലോ.

വിശാരണൈക്ക് മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് കിട്ടി. ഓട്ടോക്കാരൻ ചന്ദ്രകുമാർ പറയുന്നത് 'ഈ സിനിമ കണ്ട് ഗുണ്ടൂരിൽ അന്ന് ഇടി കൊണ്ട സുഹൃത്തുക്കൾ, പിന്നെ കണ്ടിട്ടില്ലാത്തവർ, എന്നെ തേടി വരാതിരിക്കില്ല.'

Saturday, March 26, 2016

ലോക നാടക ദിനം


1. രണ്ട് കൂട്ടുകാർ ചായക്കടയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോൾ റോഡിലൂടെ ഒരു കാണ്ടാമൃഗം ഓടി. കുറച്ച് കഴിഞ്ഞ് വേറൊന്ന്. മൃഗശാലയിൽ നിന്നും ഓടിപ്പോകുന്നവരല്ല. ചായക്കടയിലിരിക്കുന്ന ഒരുത്തന്റെ കാമുകിയാണ് പിന്നെ കണ്ടാമൃഗമായി ഓടിയത്. ആ പട്ടണത്തിലെ ആളുകളൊക്കെ കണ്ടാമൃഗങ്ങളായി ക്കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ഒരുത്തൻ പറഞ്ഞു, എനിക്കും കണ്ടാമൃഗമാവണം! അവൻ എഴുന്നേറ്റ് ഓടി. അപ്പോൾ ഒറ്റയ്ക്കായ കൂട്ടുകാരൻ പറഞ്ഞു: അവസാനം വരെയും ഞാൻ മനുഷ്യനായിരിക്കും. (നാസിസം ഒരു അഭിനിവേശമായി മാറുന്നതെങ്ങനെ എന്ന് കാട്ടിയ റൈനോസറസ് എന്ന നാടകം യെനെസ്കോയുടേത്.)-------------------------------------------- 2. വായിൽ ഒരു പൂവ് ഉണ്ടെന്ന് ഒരാൾക്ക് തോന്നി. അത് കാൻസറായിരുന്നു. അയാൾ നഗരത്തിലൂടെ അലഞ്ഞു തിരിയാൻ തുടങ്ങി. ട്രെയിൻ മിസ്സായ ഒരാളെ വായിൽ പുഷ്പമുള്ളയാൾ കണ്ടു. നിങ്ങൾ ഗ്രാമത്തിൽ ചെല്ലുമ്പോൾ വീട്ടുമുറ്റത്തെ പുല്ല് പറിച്ചെടുത്ത് അതിൽ എത്ര പുല്ലുണ്ടെന്ന് എണ്ണി നോക്കാമോ എന്ന് ചോദിച്ചു. 'എന്തിന്?' 'എത്ര പുല്ലുണ്ടോ അത്രയും ദിവസം ഞാൻ ജീവിക്കും!' (പിരാന്തെല്ലോയുടെ മാൻ വിത്ത് ഏ ഫ്ലവർ ഇൻ ഹിസ്‌ മൌത്ത് എന്ന നാടകം) ------------------------------------------------------------------------------------ 3. പട്ടാളക്കാരൻ ചന്തയിലൂടെ നടക്കുകയാണ്. ഒരു വിൽപ്പനക്കാരനെ സമീപിച്ച് നിങ്ങൾക്ക് ഇലക്ഷന് നിന്ന് ജയിച്ച് മന്ത്രിയായിക്കൂടെ എന്ന് ചോദിച്ചു. 'ഞാനോ! എനിക്ക് എന്ത് യോഗ്യത?' 'എല്ലാ യോഗ്യതകളും!', പട്ടാളക്കാരൻ പറഞ്ഞു, 'നിന്റെ ലോ ക്‌ളാസ് ജനനം, ചന്തയിലെ പരിചയം, മറ്റുള്ളവരോട് ശണ്ഠ കൂടാനുള്ള ത്രാണി...' 'പക്ഷെ, എന്റെ അച്ഛൻ ഒരു കള്ളനായിരുന്നു.' 'ഭേഷ്! നീ തന്നെ സ്ഥാനാർത്തി. ഈ അവസരം കളയരുത്.' (ചന്ത-വിൽപ്പനക്കാരൻ സ്ഥാനാർത്ഥിയായോ, ജയിച്ചോ, മന്ത്രിയായോ? നമുക്കറിഞ്ഞു കൂടാ.) ---------------------------------- 4. മുസ്‌ലിം നായകനും ഹിന്ദു നായികയും. ഇരുവരുടെയും ഭൂതകാലം ചികഞ്ഞു പോയാൽ ഒരേ വേരുകൾ അല്ലേ? മതങ്ങളുണ്ടാവുന്നതിനു മുൻപുള്ള പൊതു ഉറവിടത്തിൽ അവർ മനുഷ്യരായിരുന്നു. വിവാഹിതരായാലും സന്തോഷത്തോടെ ജീവിക്കാം എന്ന് ഇബ്രാഹിം വേങ്ങരയുടെ ഒരു നാടകം. ---------------------------------------------------------- 5. മഹാപ്രളയം കഴിഞ്ഞു. നോഹ വാതരോഗിയായി. അപ്പോഴുണ്ട് അരുളപ്പാട്, വീണ്ടും പ്രളയം! നോഹ അടുത്ത പേടകം നിർമ്മിച്ചു തുടങ്ങി. നോഹയുടെ ഭാര്യ ഉന്നതരെയും ഉറ്റവരെയും പേടകത്തിൽ കയറ്റി സംരക്ഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നമ്മെ നയിക്കേണ്ടത് സ്വാർത്ഥ താല്പര്യങ്ങളാണോ എന്ന് ചോദിച്ച് ഓംചേരിയുടെ പ്രളയം അവസാനിക്കുന്നു. (മാർച്ച് 27 ലോക നാടക ദിനം)

Thursday, March 24, 2016

ലാജ് ഈൻ (കുടിയേറ്റക്കാർ)

ലാജ് ഈൻ (കുടിയേറ്റക്കാർ) 
അവതരണം: കുവൈറ്റ് നാടകപ്പാടം 
രചന, സംവിധാനം: സുനിൽ കെ ചെറിയാൻ 
നേട്ടം: മികച്ച രചന, കേരള സംഗീത നാടക അക്കാദമി, ഗൾഫ് പ്രവാസി അമച്വർ നാടക മത്സരം 
ജൂറി: ചന്ദ്രദാസൻ, പി ബാലചന്ദ്രൻ.
https://www.youtube.com/watch?v=TfaT6KjeJ70
https://www.youtube.com/watch?v=TfaT6KjeJ70

Sunday, March 13, 2016

തമാശകൾ (കേട്ടത്, വായിച്ചത്)

1. ഉപദേശി യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. 'ഇനി പറയൂ,' അദ്ദേഹം ചോദിച്ചു: 'ഏറ്റവും മഹാനായ ആളാരാണ്?' 'മെസ്സി!, ജസ്റ്റിൻ ബീബർ! ഉപദേശി ചോദ്യം ആവർത്തിച്ചു. പിറകിലിരുന്ന ഒരുത്തൻ കൈ പൊക്കി യേശുക്രിസ്തു എന്ന് വിളിച്ചു പറഞ്ഞു. അവന് സമ്മാനം കൊടുത്തപ്പോൾ ഉപദേശി രഹസ്യമായി ചോദിച്ചു, നീ ജൂതപ്പയ്യനല്ലേ? പിന്നെന്തിനാണ് യേശുക്രിസ്തു എന്നുത്തരം പറഞ്ഞത്? അപ്പോൾ അവൻ പറഞ്ഞു: 'ജീവിച്ചു പോണ്ടേ?'

2. ഒരാൾ താൻ പണിത പുതിയ വീട്ടിലേക്ക് സ്ഥലത്തെ പ്രധാന ദിവ്യനെ ക്ഷണിച്ചു. ഇവിടെയെങ്ങും തുപ്പരുത് എന്ന് നിരപ്പെ ബോർഡുകൾ. ദിവ്യൻ പാനീയം കഴിച്ച് തുപ്പണമെന്ന് തോന്നിയപ്പോൾ വീട്ടുകാരന്റെ മുഖത്ത് ഒറ്റത്തുപ്പ്! ഇതിനേക്കാൾ വൃത്തികെട്ട സ്ഥലം ഈ വീട്ടിൽ വേറെയില്ല എന്നും പറഞ്ഞു.

3. പത്രമാപ്പീസിലേക്ക് കിട്ടിയ ലേഖനത്തിൽ മാക്സിം ഗോർക്കി എന്നെഴുതിയിരുന്നത് ഇടതു പക്ഷ ചായ്-വുള്ള എഡിറ്റർ മാർക്സിസ്റ്റ്‌ ഗോർക്കി എന്ന് തിരുത്തി. അങ്ങനെയാവില്ലെന്ന് സീനിയർ എഡിറ്റർ സംശയം പറഞ്ഞു. പിറ്റേന്ന് അടിച്ചു വന്നത്: മാക്സിമം ഗോർക്കി.

4. സോമർസെറ്റ് മോമിന്റെ അടുത്ത് ഒരാൾ വന്ന് അയാളെഴുതിയ നോവലിന് പേരിടണമെന്ന് പറഞ്ഞു. 'നിങ്ങളുടെ നോവലിൽ ചെണ്ടയെക്കുറിച്ച് പറയുന്നുണ്ടോ?' എന്നായി മോം. 'ഇല്ല'. 'കാഹളങ്ങളെക്കുറിച്ചോ?' 'ഒട്ടുമില്ല.' 'എങ്കിൽ ദാ, പിടിച്ചോളൂ പേര്: ചെണ്ടകളില്ല, കാഹളങ്ങളില്ല.'

5. ഭർത്താവ് മരിച്ചു. ഭാര്യക്ക് കനത്ത ദു:ഖം. മൃതദേഹം വീടിന് പുറത്തേക്ക് എടുക്കണമെങ്കിൽ വാതിൽ വെട്ടിപ്പൊളിക്കണം. എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞു: ശവം മുറിച്ചേക്കൂ.

Blog Archive