Search This Blog

Saturday, March 26, 2016

ലോക നാടക ദിനം


1. രണ്ട് കൂട്ടുകാർ ചായക്കടയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോൾ റോഡിലൂടെ ഒരു കാണ്ടാമൃഗം ഓടി. കുറച്ച് കഴിഞ്ഞ് വേറൊന്ന്. മൃഗശാലയിൽ നിന്നും ഓടിപ്പോകുന്നവരല്ല. ചായക്കടയിലിരിക്കുന്ന ഒരുത്തന്റെ കാമുകിയാണ് പിന്നെ കണ്ടാമൃഗമായി ഓടിയത്. ആ പട്ടണത്തിലെ ആളുകളൊക്കെ കണ്ടാമൃഗങ്ങളായി ക്കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ഒരുത്തൻ പറഞ്ഞു, എനിക്കും കണ്ടാമൃഗമാവണം! അവൻ എഴുന്നേറ്റ് ഓടി. അപ്പോൾ ഒറ്റയ്ക്കായ കൂട്ടുകാരൻ പറഞ്ഞു: അവസാനം വരെയും ഞാൻ മനുഷ്യനായിരിക്കും. (നാസിസം ഒരു അഭിനിവേശമായി മാറുന്നതെങ്ങനെ എന്ന് കാട്ടിയ റൈനോസറസ് എന്ന നാടകം യെനെസ്കോയുടേത്.)-------------------------------------------- 2. വായിൽ ഒരു പൂവ് ഉണ്ടെന്ന് ഒരാൾക്ക് തോന്നി. അത് കാൻസറായിരുന്നു. അയാൾ നഗരത്തിലൂടെ അലഞ്ഞു തിരിയാൻ തുടങ്ങി. ട്രെയിൻ മിസ്സായ ഒരാളെ വായിൽ പുഷ്പമുള്ളയാൾ കണ്ടു. നിങ്ങൾ ഗ്രാമത്തിൽ ചെല്ലുമ്പോൾ വീട്ടുമുറ്റത്തെ പുല്ല് പറിച്ചെടുത്ത് അതിൽ എത്ര പുല്ലുണ്ടെന്ന് എണ്ണി നോക്കാമോ എന്ന് ചോദിച്ചു. 'എന്തിന്?' 'എത്ര പുല്ലുണ്ടോ അത്രയും ദിവസം ഞാൻ ജീവിക്കും!' (പിരാന്തെല്ലോയുടെ മാൻ വിത്ത് ഏ ഫ്ലവർ ഇൻ ഹിസ്‌ മൌത്ത് എന്ന നാടകം) ------------------------------------------------------------------------------------ 3. പട്ടാളക്കാരൻ ചന്തയിലൂടെ നടക്കുകയാണ്. ഒരു വിൽപ്പനക്കാരനെ സമീപിച്ച് നിങ്ങൾക്ക് ഇലക്ഷന് നിന്ന് ജയിച്ച് മന്ത്രിയായിക്കൂടെ എന്ന് ചോദിച്ചു. 'ഞാനോ! എനിക്ക് എന്ത് യോഗ്യത?' 'എല്ലാ യോഗ്യതകളും!', പട്ടാളക്കാരൻ പറഞ്ഞു, 'നിന്റെ ലോ ക്‌ളാസ് ജനനം, ചന്തയിലെ പരിചയം, മറ്റുള്ളവരോട് ശണ്ഠ കൂടാനുള്ള ത്രാണി...' 'പക്ഷെ, എന്റെ അച്ഛൻ ഒരു കള്ളനായിരുന്നു.' 'ഭേഷ്! നീ തന്നെ സ്ഥാനാർത്തി. ഈ അവസരം കളയരുത്.' (ചന്ത-വിൽപ്പനക്കാരൻ സ്ഥാനാർത്ഥിയായോ, ജയിച്ചോ, മന്ത്രിയായോ? നമുക്കറിഞ്ഞു കൂടാ.) ---------------------------------- 4. മുസ്‌ലിം നായകനും ഹിന്ദു നായികയും. ഇരുവരുടെയും ഭൂതകാലം ചികഞ്ഞു പോയാൽ ഒരേ വേരുകൾ അല്ലേ? മതങ്ങളുണ്ടാവുന്നതിനു മുൻപുള്ള പൊതു ഉറവിടത്തിൽ അവർ മനുഷ്യരായിരുന്നു. വിവാഹിതരായാലും സന്തോഷത്തോടെ ജീവിക്കാം എന്ന് ഇബ്രാഹിം വേങ്ങരയുടെ ഒരു നാടകം. ---------------------------------------------------------- 5. മഹാപ്രളയം കഴിഞ്ഞു. നോഹ വാതരോഗിയായി. അപ്പോഴുണ്ട് അരുളപ്പാട്, വീണ്ടും പ്രളയം! നോഹ അടുത്ത പേടകം നിർമ്മിച്ചു തുടങ്ങി. നോഹയുടെ ഭാര്യ ഉന്നതരെയും ഉറ്റവരെയും പേടകത്തിൽ കയറ്റി സംരക്ഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നമ്മെ നയിക്കേണ്ടത് സ്വാർത്ഥ താല്പര്യങ്ങളാണോ എന്ന് ചോദിച്ച് ഓംചേരിയുടെ പ്രളയം അവസാനിക്കുന്നു. (മാർച്ച് 27 ലോക നാടക ദിനം)

No comments:

Blog Archive