Search This Blog

Tuesday, April 14, 2015

ഗുന്തര്‍ ഗ്രാസ് - ടിന്‍ ഡ്രം

'ടിന്‍ ഡ്രമ്മി'ല്‍ ഒരു സീനുണ്ട്. മൂന്നാം വയസില്‍ വളര്‍ച്ച നിലച്ച ഓസ്‌കാര്‍ എന്ന ചെറുക്കന്‍ അമ്മയുടെ കൂടെ പള്ളിയില്‍ പോകുന്നു. അതിനോടകം പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്, അവന്‍ ഡ്രം വായിക്കുന്നത് മുതിര്‍ന്ന ലോകത്തിന്‍റെ താളം തെറ്റിക്കാനാണ്. അവന്‍റെ ജനനം തന്നെ - സിനിമയുടെ തുടക്കത്തില്‍ - കാമറ അപ്‌സൈഡ് ഡൌണ്‍ ആക്കി വച്ച് അവന്‍റെ ദൃഷ്‌ടിയില്‍, പുറത്തേക്ക് വരുന്നതിലുള്ള അവന്‍റെ നീരസം പ്രകടിപ്പിക്കുന്ന വോയ്‌സ് ഓവറിലാണ്. പള്ളിയില്‍, അവന്‍റെ അമ്മ ആറാമത്തെ പ്രമാണം തെറ്റിച്ചതായി കുമ്പസാരിക്കുമ്പോള്‍ അവന്‍ ഉണ്ണീശോയെ കൈയിലേന്തി നില്‍ക്കുന്ന കന്യാമറിയത്തിന്‍റെ പ്രതിമയില്‍ അള്ളിപ്പിടിച്ച് കയറി ഡ്രം ഉണ്ണീശോയുടെ കഴുത്തിലിട്ട് കൈകളില്‍ കോലുകള്‍ പിടിപ്പിച്ച്  ഡ്രം വായിക്കാന്‍ പറയുന്നു. തുടര്‍ന്ന് ഉണ്ണീശോയുടെ ചെകിടത്തടിക്കുന്നു.

ഞാന്‍ വിചാരിച്ചു 1899-ല്‍ നടക്കുന്നതായി പറയുന്ന, 1959-ല്‍ ഇറങ്ങിയ നോവല്‍ ജര്‍മ്മന്‍ സമൂഹത്തെ എന്തുമാത്രം ഷോക്കടിപ്പിച്ചു കാണും! ഡ്രം വായിക്കുന്ന ഓസ്‌കാറിന്‍റെ പിതൃത്വം, കൌമാര ഗര്‍ഭം, ലൈംഗികവൈകൃതങ്ങള്‍,  ആത്മഹത്യ എന്നിങ്ങനെ ഷോക്കുകളുടെ വെടിക്കെട്ടാണ് ടിന്‍ ഡ്രം അടിച്ച് കേള്‍പ്പിക്കുന്നത്. പാമ്പ് പോലിരിക്കുന്ന മല്‍സ്യം, ആരല്‍,  കഴിക്കാന്‍ ഭര്‍ത്താവ് പറഞ്ഞത് കേട്ട് ച്ഛര്‍ദ്ദിക്കുന്ന ഭാര്യ പിന്നെ ഗര്‍ഭവതിയായിരിക്കെ പച്ച മല്‍സ്യത്തെ തിന്നുന്ന കാഴ്‌ച, രണ്ടാം ലോക യുദ്ധകാലത്ത് റഷ്യന്‍ പട്ടാളം ഓസ്‌കാറിന്‍റെ വീട്ടില്‍ ഇരച്ചു കയറിയപ്പോള്‍ നാസി-പിന്‍ ഒളിപ്പിക്കാന്‍ വേണ്ടി അത് വിഴുങ്ങാന്‍ ശ്രമിക്കുന്ന ഓസ്‌ക്കാറിന്‍റെ പിതാവ് തൊണ്ടയില്‍ കുടുങ്ങി വെപ്രാളപ്പെടുകയും തുടര്‍ന്ന് വെടിയേറ്റ് മരിക്കുകയും ചെയ്യുന്ന കാഴ്ച... യാഥാര്‍ത്ഥ്യ-ഫാന്‍റസികളുടെ പൂരം!
 
ഭൂമിശാസ്ത്ര-സാസ്‌ക്കാരികപരങ്ങളായി പോളണ്ടിനും ജര്‍മ്മനിക്കുമിടയില്‍ വളരുന്ന ഓസ്‌ക്കാറിന് ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ഡ്രം സമ്മാനിക്കുന്നത് അവന്‍റെ അമ്മയാണ്.  തീന്‍മേശക്ക് മുകളില്‍ മദ്യക്കുപ്പികളും, അടിയില്‍ അവന്‍റെ അമ്മയുടെ സ്‌കേര്‍ട്ടിനിടയിലൂടെ ഷൂസിട്ട ഒരു ആണ്‍പാദം പുളയുന്നതും കണ്ടാണ്, ഇനി വളരേണ്ട എന്ന് അവന്‍ തീരുമാനിക്കുന്നത്. കഥാവസാനം പിതാവിന്‍റെ ശവ'സംസ്‌ക്കാര'ത്തിനിടെ അവന്‍ വളരാന്‍ തീരുമാനിക്കുന്നു - അവന്‍റേതെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞിന്‍റെ കല്ലേറ് കൊണ്ട്.

കഥാപാത്രത്തിന് വളര്‍ച്ചക്കുറവാണെങ്കിലും, 'വിശാല'യാഥാര്‍ത്ഥ്യം വരച്ച് ഭീകരവളര്‍ച്ചയെത്തിയ നോവലിന്‍റെ കര്‍ത്താവ്, ഗുന്തര്‍ ഗ്രാസ്, വായനാലോകത്തെ ഷോക്കടിപ്പിച്ചു - നാസിക്കെതിരെ പറഞ്ഞിരുന്ന ഗ്രാസ് ഒരിക്കല്‍ നാസിപ്പടയില്‍ അംഗമായിരുന്നു എന്ന് വെളിപ്പെടുത്തിയപ്പോഴും കിഴക്ക്-പടിഞ്ഞാറ് ജര്‍മ്മനികളുടെ ഏകീകരണം ലോകസമാധാനത്തിന് വീണ്ടും ഭീഷണിയാവുമെന്ന് പറഞ്ഞപ്പോഴും. കാത്തലിക്-ലൂഥറന്‍ സഭകള്‍ നാസിസത്തിന്‍റെ ധാര്‍മ്മിക കൂട്ടാളികളാണെന്നും ഗ്രാസ് പറഞ്ഞു. മരിക്കുമ്പോള്‍ പദ്യവും ഗദ്യവും കലര്‍ത്തിയ സാഹിത്യരൂപത്തില്‍ ഒരു രചനയിലായിരുന്നുവെന്ന് പത്രത്തില്‍. 

No comments:

Blog Archive