Search This Blog

Sunday, November 8, 2015

എന്തുകൊണ്ട് ടിന്‍റുമോന്‍?

പത്ത് വര്‍ഷം മുന്‍പ് ഇല്ലാതിരുന്ന സംഭവം എന്താണെന്ന് ചോദിച്ച ടീച്ചറോട് 'ഞാന്‍' എന്നുത്തരം പറഞ്ഞയാളാണ് ടിന്‍റുമോന്‍.  വാക്കിലെ കളികളാണ് ടിന്‍റുമോന്‍റെ ഗുട്ടന്‍സുകളിലധികവും. ബാക്കിയെല്ലാം കടം വാങ്ങി ടിന്‍റുമോന്‍റെ വായില്‍ വച്ചുകൊടുക്കുന്നതാണ്. പിന്നിട്ട വഴികളിലൂടെ നടക്കരുത് എന്നത് പിന്‍ (സൂചി) ഇട്ട വഴികളിലൂടെ നടന്നാലുള്ള അപകടത്തെക്കുറിച്ചാവും. ദൈവം മോളീന്ന് വിളിച്ചാല്‍ നമ്മള്‍ പോണം എന്ന പുരോഹിതവാക്യം മോളി മാത്രം പോയാപ്പോരേ എന്ന് മറുചോദ്യമാവും. വിമ്മിഷ്‌ടം വാക്യത്തില്‍ പ്രയോഗിച്ചിരിക്കുന്നത് 'ഇതു വരെ എക്‌സോ ഡിഷ്‌വാഷ് ഉപയോഗിച്ച് മടുത്ത അമ്മായിക്ക് ഇപ്പോള്‍ വിമ്മിഷ്‌ടമായി' എന്നാണ്.  പക്ഷെ മീന്‍ വാങ്ങാന്‍ പോയ അച്ഛന്‍ വണ്ടിയിടിച്ചു മരിച്ചു എന്നു പറയുന്ന അമ്മയോട്, 'സാരോല്യാമ്മേ, നമുക്ക് ചമ്മന്തി കൂട്ടി കഴിക്കാലോ' എന്നത് കോപ്പിയാണ്.

കള്ളു കുടിക്കുകയും പ്രേമിക്കുകയും ചെയ്യുന്ന ബോബനും മോളിയുമാണ് ടിന്‍റുമോന്‍. അത് പോപ്പുലര്‍ ആവാനുള്ള കാരണം അവനിലെ അരാജകത്വവും കൂടിയാണ്.  (മഴയത്ത് നടന്നാല്‍ കണ്ണീര് കാണില്ലല്ലോ എന്ന പറച്ചില്‍, മഞ്ഞത്ത് നടന്നാല്‍ സിഗരറ്റ് വലിക്കുന്നത് ആരും കാണില്ലല്ലോ എന്ന് തിരുത്ത്.) ബോബനും മോളിക്കും ബുദ്ധിയും വകതിരിവുമുണ്ടായിരുന്നു. കീചകവധം കഥകളി ബുക്ക് ചെയ്യാന്‍ പതിനായിരം രൂപയാവുമെന്ന് പറഞ്ഞപ്പോള്‍ കീചകനെ കൊല്ലണ്ട, ഒന്നു പേടിപ്പിച്ചു വിട്ടാ മതി എന്ന തമാശ സവര്‍ണ താല്‍പര്യങ്ങളെ മാനിക്കേണ്ട എന്നൊരു നിഷേധിത്തരവും ടിന്‍റുമോന്‍ എന്ന സൃഷ്‌ടിക്ക് പിന്നിലുണ്ട്.

പലരും പാചകപ്പെടുത്തുന്നത് കൊണ്ട് ടിന്‍റുമോന്‍ ഒരേസമയം അതിബുദ്ധിമാനും തിരുമണ്ടനായും അവതരിക്കും. സീബ്രയെ കണ്ട് ട്രാക്ക്-സ്യൂട്ടിട്ട് നില്‍ക്കുന്ന കഴുത എന്നു വിചാരിക്കുന്ന ബുദ്ധിയാണത്. മൂക്കില്ലാരാജ്യത്ത് ജലദോഷം ഇല്ല എന്ന് പറയുന്ന ഒരു ആന്‍റി-ക്‌ളാസിസിസം.  കൊതുകിനെപ്പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ച ടിന്‍റുമോന്‍റെയടുത്ത് മിന്നാമിനുങ്ങ് വന്നപ്പോള്‍, കൊതുകേ നീ ടോര്‍ച്ചടിച്ചു വന്നോ എന്ന് ചോദിക്കുന്ന ബുദ്ധി. പരീക്ഷ പാസാവണമെങ്കില്‍ രണ്ട് നാല്‍ക്കാലികളെ ബലി കൊടുക്കണമെന്ന് പറഞ്ഞ ജ്യോല്‍സ്യനോട് ഒരു എട്ടുകാലി പോരേ എന്ന് ചോദിക്കുന്ന ബുദ്ധി.

പരീക്ഷക്ക് തോല്‍ക്കുകയാണെങ്കില്‍ എന്നെ അച്ഛാ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞ അച്ഛന്‍ കുറച്ച് ദിവസം കഴിഞ്ഞ് മിണ്ടാതെ നടക്കുന്ന ടിന്‍റുമോണോട് റിസല്‍ട്ട് എന്തായെന്ന് ചോദിച്ചു. 'സോറീഡാ, എല്ലാത്തിനും പൊട്ടീ, മച്ചൂ!'

പ്രത്യക്ഷത്തില്‍ പാരമ്പര്യത്തിനെതിരെ നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുകയും പൊതുവായ പാരമ്പര്യത്തെ താങ്ങുകയും ചെയ്യുന്നതാണ് ആ തമാശകള്‍. അവയുടെ  ജനപ്രീതിക്ക് കാരണം ആണ്‍മേല്‍ക്കോയ്‌മ, നാട്ടുമര്യാദകള്‍, തുടങ്ങിയ ആചാര-ശീലങ്ങളാണെന്നത് ഒരു വൈരുധ്യം. ഹിമാലയം ഉരുകിയാലും, ആഗോളതാപനമോ ഉല്‍ക്കയോ വന്നാലും പ്രിയേ, നമ്മുടെ ബന്ധം തീരില്ല എന്ന് കാമുകിയോട് പറയുന്ന ടിന്‍റുമോനോട് അതെന്താ എന്ന് അവള്‍ ചോദിക്കുന്നു. കാരണം കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന് മറുപടി. ഒടുവില്‍ സ്‌നേഹിച്ച പെണ്ണും എന്നെ ചതിച്ചു എന്ന് പറഞ്ഞപ്പോള്‍ എന്തുപറ്റി എന്ന് ചോദിച്ച സുഹൃത്തിനോടുള്ള മറുപടിയിലും 'ആണത്തം' കാണാം: 'വെറുതെ വിളിച്ചതാ, ഇറങ്ങിപ്പോന്നു'.

മുത്തശ്ശി മരിച്ചതിന് അവധി ചോദിച്ച ടിന്‍റുമോനോട് ടീച്ചര്‍, 'കഴിഞ്ഞ മാസമല്ലേ നിന്‍റെ മുത്തശ്ശി മരിച്ചത്' എന്ന് ചോദിക്കുന്നു. 'മുത്തശ്ശന്‍ വീണ്ടും കെട്ടി'.

ഹൂ കില്‍ഡ് ദ ക്യാറ്റ് എന്നത് ബൈ യില്‍ തുടങ്ങണം എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ ബൈ ദ ബൈ, ഹൂ കില്‍ഡ് ദ ക്യാറ്റ് എന്നുത്തരം.

എല്ലാത്തിനെയും തകിടം മറിക്കുന്നു എന്ന് തോന്നിക്കുന്ന, എന്നാല്‍ എല്ലാത്തിനെയും സമ്മതിക്കുന്ന, വളരെ സിംപിളായ, എന്നാല്‍ പവര്‍ഫുളായ തമാശകളാണ്, ടിന്‍റുമോന്‍. അത് ഈ കാലത്തിന്‍റെ സൃഷ്‌ടിയുമാണ്.
ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ ടിന്‍റുമോന്‍ പ്രഖ്യാപിച്ച സ്വയം വെളിവാക്കലിന് പകരമെന്നോണം അവന്‍റെ മറ്റൊരു സെല്‍ഫ്‌ റവലേഷന്‍ ഇതാ: Q: Use the passive voice: I made a mistake. A: I was made by a mistake.
ടിന്‍റുമോന്‍ നമ്മുടെ കാലത്തിന്‍റെ മിസ്‌റ്റെയ്‌ക്ക് ആണോ?

No comments:

Blog Archive