Search This Blog

Friday, January 31, 2014

കഥക്കൂട്ടുകാരന്‍റെ വാമൊഴിക്കൂട്ട്: തോമസ് ജേക്കബ് സംസാരിക്കുന്നു


• കഥക്കൂട്ട് എന്ന പേരിട്ടത് മനോരമയിലെ ഞങ്ങളുടെ സ്‌റ്റാഫ് ഹരികൃഷ്‌ണനാണ്. ഒരു ലക്കം കഥക്കൂട്ടിനു വേണ്ട വിഷയസംബന്ധമായി ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും. ഒറ്റക്കാര്യമാണെങ്കില്‍ എളുപ്പം തീരും. ബാലചന്ദ്രമേനോന്‍റെ ആത്മകഥയെ പരാമര്‍ശിക്കുന്ന കഥക്കൂട്ട് വന്നപ്പോള്‍ അതും മേനോന്‍റെ തടിച്ച പുസ്തകവും വായിച്ച ഒരാള്‍ പറഞ്ഞു മേനോന്‍റെ പുസ്തകത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിരുന്നതായി കഥക്കൂട്ടില്‍ നിന്നാണറിഞ്ഞത്! • കഥകള്‍ക്ക് പിന്നിലെ കഥകളനേഷിക്കുന്നത് ചിലപ്പോള്‍ വലിയ വാര്‍ത്തകളിലേക്ക് നയിച്ചേക്കും. കേരളത്തില്‍ എക്‌സലന്‍സ് ഉണ്ടാക്കിയ ആളുകളെ അന്വേഷിച്ചു പോവുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ഒരുപാട് പേരുകളുണ്ട്. ഒരാള്‍ കോട്ടയത്ത് 1821 -ല്‍ പ്രസ് തുടങ്ങിയ ബെഞ്ചമിന്‍ ബെയ്‌ലി എന്ന മിഷണറിയാണ്. • പിന്നൊരാള്‍ കുഞ്ചന്‍ നമ്പ്യാര്‍. ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഒരു ആശാരി ഒറ്റ രാത്രി കൊണ്ട് ഒരു കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നു എന്നൊക്കെ പറയുന്നതു പോലെയുള്ള അത്ഭുതമാണ് നമ്പ്യാര്‍ ചെയ്തത്. കാലനില്ലാത്ത കാലം എന്ന് നമ്പ്യാര്‍ എഴുതിയത് അനശ്വരമാണ്. • പിന്നെ ഒരു അത്ഭുദം മനുഷ്യച്ചങ്ങലയാണ്. ഡി വൈ എഫ് ഐയുടെ മനുഷ്യച്ചങ്ങലക്ക് തലേന്ന് ഞങ്ങളൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച്. അതിന് ജയരാജന്‍ എന്നോട് ഇതുവരെ ക്ഷമിച്ചിട്ടില്ല. തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് മഞ്ചേശ്വരം വരെ തീര്‍ത്ത ചങ്ങല ഒരു സംഭവമായിരുന്നു. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മുറിഞ്ഞു പോയി. അതില്‍ എക്‌സലന്‍സ് ഇല്ലായിരുന്നു. • ഞാന്‍ അമേരിക്കയില്‍ പത്രപ്രവര്‍ത്തകരുടെ ഒരു സെമിനാറില്‍ പ്രസംഗിച്ചപ്പോള്‍ ഇത് സൂചിപ്പിച്ചു. ഭക്ഷണ സമയത്ത് ഒരു സ്ത്രീ എന്നോട് വന്ന് പറയുന്നു കേരളത്തിലെ ആദ്യത്തെ മനുഷ്യച്ചങ്ങല ഡി വൈ എഫ് ഐ യുടേതാണോ? അത് എന്ന് ഞാന്‍. കൂനന്‍കുരിശ് സത്യമല്ലേ ആദ്യത്തേത് എന്ന് ആ സ്ത്രീ. ഞാന്‍ ഞെട്ടി. ശ്ശെടാ എനിക്ക് ഈ കണക്‌ഷന്‍ തോന്നിയില്ലല്ലോ. ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ഇവിടെ ഏത് പത്രത്തിലാണ് ജോലി ചെയ്യുന്നത്? ഞാന്‍ വീണ്ടും ഞെട്ടി. അവര്‍ പറയുന്നു അവര്‍ ഒരു നഴ്‌സ് ആണെന്ന്. • ഡിസി കിഴക്കേമുറി ചെയ്ത ഒരു എക്‌സലന്‍സ് ഓര്‍മ്മ വരുന്നു. ഒവി വിജയന്‍റെ 'തലമുറകളു'ടെ 2,000 കോപ്പികള്‍ക്ക് 2,000 വ്യത്യസ്ത കവര്‍ അടിക്കുക എന്നതായിരുന്നു അത്. കാസര്‍ഗോഡുകാരനായ ഭാസ്‌ക്കരന്‍ എന്ന ആര്‍ട്ടിസ്‌റ്റ് 8 ദിവസം കൊണ്ട് പണി തീര്‍ത്തു. ഇന്ന് കോട്ടയത്ത് വീക്കിലെ സ്‌റ്റാഫാണ് ഭാസ്‌ക്കരന്‍. ഒന്നിലധികം കവര്‍ പക്ഷേ ഡിസിക്ക് മുന്‍പ് ആലുവ യുസി കോളേജുകാര്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായി. തോമസ് ഐസക് യുസിയില്‍ പഠിക്കുമ്പോള്‍ അടിച്ച കോളേജ് മാഗസിന്‍റെ 400 കോപ്പികള്‍ക്കും 400 വ്യത്യസ്ത കവറുകളായിരുന്നു. • അമ്പലമുകളിലെ എഫ് എ സി ടിയില്‍ പോയാല്‍ അത് ഫാക്‌ടറിയാണെന്ന് തോന്നില്ല. കേരളീയ ശൈലിയിലുള്ള കെട്ടിടങ്ങള്‍. അവക്ക് നടുക്കുള്ള കൃത്രിമ തടാകം മറ്റൊരു അത്ഭുദം. സൈബീരിയായില്‍ തണുപ്പ് തുടങ്ങുമ്പോള്‍ എരണ്ടപ്പക്ഷികള്‍ മൂന്നു മാസത്തേക്ക് ഇടത്താവളമായി തെരഞ്ഞെടുക്കുന്നത് ആദ്യം ഈ തടാകമാണ്. പിന്നെയവര്‍ കുമരകത്തേക്ക് പോകും. • പ്‌ളാസ്‌റ്റിക് വരുന്നതിന് മുന്‍പ് കസേരകളുടെ കാര്യം ആലോചിച്ചു നോക്കൂ. ഷിപ്പിങ്ങ് മുതല്‍ കയറ്റിറക്ക് വരെയും ഇടാനുള്ള സ്ഥലവും നോക്കുമ്പോള്‍ ഒന്നിനു മീതെ കയറ്റി വക്കാവുന്ന പ്‌ളാസ്‌റ്റിക് കസേരകള്‍ മറ്റൊരത്‌ഭുദമാണ്. ആരോ ഒരാള്‍ പ്‌ളാസ്‌റ്റിക് കസേരകളെ ഉടുപ്പീടിക്കാന്‍ തീരുമാനിച്ചത് എക്‌സലന്‍സാണ്. ലോഡും വഹിച്ചു കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളുടെ കണ്ടുപിടിത്തവും വേറൊരത്ഭുദം. ടേബിള്‍ ഫാന്‍ ആദ്യം ചുറ്റും കറങ്ങില്ലായിരുന്നു. കാറ്റ് ഒരേ ദിശയിലായിരിക്കും. ആരോ ഒരാള്‍ ഫാന്‍ ഓസിലേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു. • എക്‌സലന്‍സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരുത്താം. എന്‍റെ മകള്‍ ഇടംകൈക്കാരിയാണ്. ചെറുപ്പത്തില്‍ ഇടതുകൈ കൊണ്ട് അവള്‍ ഊണ് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുമായിരുന്നു അയ്യേ ഈ കൈ കൊണ്ടോ? അപ്പോള്‍ ഞാന്‍ പറയും ഈ കൈ കൊണ്ട് തന്നെ അവള്‍ ഭര്‍ത്താവിനെയും താങ്ങും. ഇപ്പോള്‍ രണ്ട് കൈ കൊണ്ടും ബാറ്റും ബോളും ചെയ്യുന്നവരെ ക്രിക്കറ്റില്‍ പരിശീലിപ്പിക്കുന്നു. ഗാന്ധിജി വലതുകൈ കൊണ്ട് എഴുതി മടുക്കുമ്പോള്‍ ഇടതുകൈ കൊണ്ട് എഴുതുമായിരുന്നു. വീരേന്ദര്‍ സേവാഗ് ഒരു പുറമ്പോക്കില്‍ ജീവിച്ച് ക്രിക്കറ്റ് കളിക്കാന്‍ 85 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്തിരുന്ന ആളാണെന്ന കഥ വേറെ. • കുമ്പളങ്ങിയില്‍ ഞങ്ങള്‍ക്കൊരു ഏജന്‍റുണ്ടായിരുന്നു, പൈലിച്ചേട്ടന്‍. കൊച്ചിയില്‍ മാതൃഭൂമി അവരുടെ രണ്ടാമത്തെ എഡിഷന്‍ തുടങ്ങിയപ്പോള്‍ - ഒരു പത്രത്തിന്‍റെ രണ്ടാം എഡിഷന്‍ വേറൊരു സ്ഥലത്തു നിന്ന് തുടങ്ങുന്നതിന്‍റെ ആദ്യ റെക്കോഡ് മാതൃഭൂമിക്കാണ്. ഇപ്പോള്‍ മനോരമയും മാതൃഭൂമിയും കേരളത്തില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ അടിക്കുന്നു. - കുമ്പളങ്ങിക്കാരൊക്കെ പുതിയ പത്രം വരുത്താന്‍ തുടങ്ങി. പൈലിച്ചേട്ടന്‍ പത്രത്തില്‍ മനോരമ എന്നെഴുതിരിക്കുന്നതിന്‍റെ ഇരുവശവും രാവിലെ കേട്ട റേഡിയോ വാര്‍ത്തകളും പേനാ കൊണ്ട് കുറിച്ചിട്ടു. കുമ്പളങ്ങിയില്‍ മനോരമ വീണ്ടും ഹിറ്റ്. • മാതൃഭൂമിയാണ് ആദ്യമായി വിശേഷാല്‍പ്രതികള്‍ രണ്ടായി കൊടുത്തത്. അപ്പോള്‍ ഞങ്ങളും തുടങ്ങി രണ്ട്, ഇപ്പോള്‍ മൂന്നും, പതിപ്പുകള്‍. മാതൃഭൂമിയില്‍ അന്വേഷിച്ചപ്പോഴാണ് അവരുടെ കുറവ് അവര്‍ വില്‍പനയാക്കി മാറ്റിയതറിയുന്നത്. അവര്‍ക്ക് 400 പേജുള്ള ബുക്ക് ഒന്നായി ബൈന്‍ഡ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടായിരുന്നു രണ്ട് പ്രതികളാക്കിയത്. • തൊണ്ണൂറുകളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ വന്നപ്പോഴാണ് പത്രങ്ങള്‍ മാല്‍സര്യബുദ്ധിയോടെ കളര്‍ പേജുകള്‍ അടിക്കാന്‍ തുടങ്ങിയത്. ടിവി പത്രങ്ങളെയും വിഷ്വല്‍ ആക്കി. വിഷ്വല്‍ ബ്യൂട്ടി വാര്‍ത്തകള്‍ എഴുതുന്ന രീതിക്കും വന്നു. പണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ആറും എട്ടും കോളം പടങ്ങള്‍ അടിക്കണമെന്നായി. അതിന് പുതിയ പ്രസ് വേണം. മനോരമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍വെസ്‌റ്റ്മെന്‍റുകള്‍ നടത്തുന്ന വര്‍ഷങ്ങളാണിപ്പോള്‍. 106 കോടി മുടക്കിയാണ് പുതിയ പ്രസ് സ്ഥാപിച്ചത്. • വിഷ്വല്‍ ബ്യൂട്ടി റിപ്പോര്‍ട്ടിങ്ങിന്‍റെ കാര്യത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് വള്ളത്തോള്‍ മരിച്ചപ്പോള്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയതാണ്: ഏഴുതിരിയിട്ട നിലവിളക്കിന് ചുവടെ ചുട്ടി കുത്താനെന്ന വണ്ണം വള്ളത്തോള്‍ നീണ്ടു നിവര്‍ന്ന് കിടന്നു. വിഷ്വല്‍ റൈറ്റിങ്ങിന്‍റെ വേറൊരു ഉദാഹരണം ഞങ്ങളുടെ മൂര്‍ക്കോത്ത് കുഞ്ഞപ്പ പറഞ്ഞതാണ്: ഫുട്‌ബോള്‍ കളിക്കാരന്‍ സൈലന്‍ മന്നാ കറുത്തിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞപ്പ പറയുന്നു: കറുത്തിട്ടാണോ എന്നോ? മന്നായുടെ ദേഹത്ത് തൊട്ടാല്‍ നമ്മുടെ വിരലില്‍ കരി പുരളുന്ന വിധം കറുത്തിട്ട്! • സെബാസ്‌റ്റ്യന്‍ പോള്‍ ജി സുധാകരനെക്കുറിച്ച് പറഞ്ഞ ഒരു കഥയുണ്ട്. അവരുടെ ഒരു സംഘം ഒരു മീറ്റിങ്ങിന് പോയി ജനശതാബ്‌ദിയില്‍ തിരിച്ചു വരുന്നു. ഇഷ്‌ടംപോലെ ഭക്ഷണം. ബാക്കി വരുന്ന ഭക്ഷണം സുധാകരന്‍ ഒരു പ്‌ളാസ്‌റ്റിക് കൂട്ടില്‍ ശേഖരിക്കുന്നു. ട്രെയിന്‍ ഭോപ്പാലില്‍ നിര്‍ത്തിയപ്പോള്‍ സുധാകരന്‍ ആ ഭക്ഷണവുമായി പുറത്തിറങ്ങി പ്‌ളാറ്റ്‌ഫോമില്‍ കണ്ട ഒരു ഭിക്ഷക്കാരി സ്ത്രീക്ക് കൊടുത്തു. സുധാകരനെക്കുറിച്ച് ഞാന്‍ വായിച്ച ഒരു കഥയുമുണ്ട്. സുധാകരന്‍ ചെറുപ്പമായിരിക്കുമ്പോള്‍ നാട്ടിലെ ചില വീടുകളില്‍ ശകുനം കാണാനായി മാസാദ്യം വിളിക്കുമായിരുന്നു. നല്ല ശകുനമായി പേരെടുത്ത സുധാകരന്‍ 40 വീടുകളില്‍ എല്ലാ ഒന്നാംതിയതിയും കയറും. ഓരോ വീട്ടില്‍ നിന്നും ഒരു വെള്ളി രൂപ വീതം കിട്ടും. • ഓഎന്‍വി ഭാര്യയെ കണ്ടെത്തിയത് മഹാരാജാസില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിനിയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കല്യാണം കഴിച്ച അങ്ങനെ 5 പേരെ കണ്ടെത്തിയാല്‍ ഒരു ഫീച്ചറായി. പത്രമാഫീസുകളിലും ചാനലുകളിലും ഇത്തരം വിഷയങ്ങളില്‍ റിസേര്‍ച്ച് നടത്തുന്നവരുണ്ട്. തൊടുപുഴയില്‍ ഒരമ്മച്ചി മരിച്ച വിവരം ചരമകോളത്തില്‍ വന്നപ്പോള്‍ അമ്മച്ചിക്ക് ഒന്‍പത് പെണ്‍മക്കള്‍. ഒരു മകന്‍. പെണ്‍മക്കളെല്ലാം കന്യാസ്‌ത്രീകള്‍. മകന്‍ ബിസിനസ്, കൊച്ചി. സ്‌റ്റോറിയന്വേഷിച്ചു ചെന്ന ഞങ്ങളുടെ ലേഖകന്‍ അറിയുന്നു കന്യാസ്ത്രീകളുടെ സഹോദരന് കൊച്ചിയില്‍ മദ്യവില്‍പനയാണ്. • ചേര്‍ത്തലയില്‍ മരിച്ച ഒരാളുടെ ചരമവാര്‍ത്ത വന്നപ്പോള്‍ മക്കളുടെ പേരുകള്‍: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. പിന്നീട് സമത്വം കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ ഈ പേരിന്‍റെ പിന്നിലെ കഥയെക്കുറിച്ച് പത്രക്കാര്‍ നെട്ടോട്ടമായി. അച്ഛന്‍റെ ചരമവാര്‍ത്ത വന്ന അന്ന് ആരും ഓടിയില്ല. • മാര്‍ ഇവാനിയോസ് കോളേജ് ഇലക്‌ഷനില്‍ ടി എം ജേക്കബ്ബിനെ തോല്‍പ്പിച്ച ആളായിരുന്നു ജഗതി ശ്രീകുമാര്‍ എന്ന വിവരം നമ്മെ പുതിയ സ്‌റ്റോറികളിലേക്ക് കൊണ്ടുപോകും. -കുവൈറ്റില്‍ മലയാളി മീഡിയ ഫോറത്തിന്‍റെ ക്ഷണമനുസരിച്ച് വന്നപ്പോള്‍ പറഞ്ഞത്.

2 comments:

ajith said...

കഥക്കൂട്ട് എന്റെ പ്രിയപ്പെട്ട ഒരു കോളമാണ്. ചില പോസ്റ്റുകള്‍ വായിച്ചിട്ട് ഞാന്‍ തോമസ് ജേക്കബ് സാറിന് മെയില്‍ അയയ്ക്കുകയും അദ്ദേഹം മറുപടി തരികയുമുണ്ടായിട്ടുണ്ട്

Unknown said...

find out here now www.dolabuy.su browse around these guys look here browse around these guys basics

Blog Archive