Search This Blog

Monday, August 8, 2016

കൽപ്പറ്റ നാരായണന്‍റെ കവിതയുടെ ജീവചരിത്രത്തിൽ

1. കവിത: സംഭാഷണം ഭാഷയെ കവിയുന്നത്. ഭാഷ സ്വർഗത്തിലെത്തുന്നത് കവിതയിലാണ്.

2.. കവിതയിലേക്കുള്ള ഉപനയനം: 'കൈയിൽ നിന്നൂർന്നു പോം കുപ്പിപ്പാത്രം പോലൊരു വാചകം...' (ഒളപ്പമണ്ണ).

3. ഇഷ്ടപ്പെട്ട ചില വരികൾ: 'പുറപ്പെട്ടേടത്താണൊരായിരം കാതമവൾ നടന്നിട്ടും' (ആറ്റൂർ); 'പുഴുക്കൾ ഏത് കണ്ണുപൊട്ടൻ ദൈവത്തിന്‍റെ വിരലുകൾ' (ടിപി രാജീവൻ); 'ആട്ടിയോടിച്ച തിണ്ണവിട്ടെത്ര ദൂരം?' (കെജിഎസ്)

4. കുമാരനാശാൻ: അക്കാലമത്രയും ആർക്ക് നീതി വിലക്കിയോ അവർ ആശാനിൽ നീതി ലഭിക്കപ്പെട്ടവരായി. മലയാളത്തിൽ ആശാനിലും അക്കിത്തത്തിലുമാണ് കാവ്യപരിണാമങ്ങൾ.

5. മാധവിക്കുട്ടിയുടെ കഥകൾ: എന്‍റെ ഭർത്താവിന്‍റെ കൈകളിൽ വീണ്ടും ഞാൻ വ്യഭിചാരിയായി എന്ന ലീലാ വാക്യം (ആശാന്‍റേത്) മൂലമാതൃക. കവിതകൾ ഇംഗ്‌ളീഷിലല്ല, 'ജാനു പറഞ്ഞ കഥ'യിലെ ഭാഷയിലാണെഴുതിയിരുന്നെങ്കിൽ...

6. ആശാൻ സ്വാധീനം: ഗാഢമായി എഴുതുമ്പോൾ മലയാളി ആശാനെ പിന്തുടരുകയാണ്.

7. രമണൻ: രമിക്കാനുള്ള വിളിയും മരിക്കാനുള്ള സന്നദ്ധതയും ആ പേരിലുണ്ട്.

8. പി കുഞ്ഞിരാമൻ നായർ: മനുഷ്യൻ സഹജീവിയായ (കാട്ടിലെ തത്തയ്‌ക്കുമോണം വന്നു.) കാലത്തേക്കുള്ള പരിണാമത്തിന്‍റെ കവി. നാഗരികത അത് ബലീ കൊടുത്ത നന്മകളെക്കുറിച്ച് അസ്വസ്ഥമായ കവി.

9. പൂതപ്പാട്ട്: ഒരിക്കൽ നമ്മെ നിയന്ത്രിച്ച പൂതം എങ്ങനെ കാലാന്തരത്തിൽ ദുർബലയായി എന്ന കഥ.

10. മാമ്പഴം: ശിക്ഷ കുറ്റത്തെ കവിയുന്നു 'മാമ്പഴ'ത്തിൽ. മരിക്കുന്നവർ ജയിക്കുന്നെന്നും ജീവിതം പരാജയവുമാണെന്ന സങ്കടം അതിലുണ്ട്.

11. ബാലാമണിയമ്മ: 'മൂർത്തമാം വിനയം പോലിരുന്നൊരുടൽ' ആയി മലയാള മനസ്സിൽ ഒളിച്ചു വസിച്ച ബാലാമണിയമ്മയുടെ 'മഴുവിന്‍റെ കഥ' മാധവിക്കുട്ടിയുടെ ഏത് കഥയോളവും തീവ്രമാണ്.

12. അക്കിത്തം: ചരിത്രം നമ്മെയേൽപ്പിച്ചത് ഏറ്റെടുത്ത് നടത്തുവാൻ ഉത്സാഹം കൊണ്ട ധീരസമര നായകന്‍റെ പരിണാമങ്ങളുടെ ഇതിഹാസമാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം. നമ്മൾ ഞങ്ങളായി സങ്കോചിച്ചതിന്മേലുള്ള ഹാസം. 

13. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: നമ്മളാവാൻ വന്ന് ഞങ്ങളെ സൃഷ്ടിച്ചൊതുങ്ങിയത്.

14. ആറ്റൂർ: കവിയുടെ ബോധോദയത്തിന് മാധ്യമമാവുന്നതെന്തും വിഷയങ്ങൾ. ഇരിപ്പും നടപ്പും കിടപ്പും എഴുന്നേല്പും കവിതയാക്കി. വളരെ കുറച്ച് വളരെ വ്യാപ്തിയോടെ എഴുതുന്നു.

15. കെജി ശങ്കരപ്പിള്ള: വർത്തമാനകാല വിവേകങ്ങളുടെ ഉദ്ഗ്രഥനത്തിൽ ഉന്മേഷം. ('മുണ്ടകപ്പാടം പിളർന്ന് ജവഹർ കോളനികൾ പ്രത്യക്ഷമാകുന്നു')

16. ചുള്ളിക്കാട്: അനന്യമായ അനുഭവങ്ങളുടെ തീക്ഷ്ണചന്ദ്രൻ. കുലംകുത്തിയൊഴുകും. വാക്യധ്വനിയെക്കാൾ വാക്യതീക്ഷ്ണത.

17. കടമ്മനിട്ട: ഓരോ വ്യത്യസ്ത ഗ്രാമവും കടമ്മനിട്ടയിൽ സ്വന്തം ഗ്രാമം വായിച്ചു.

18. ഇടപ്പള്ളി: ജീവിതത്താലല്ല, മരണത്താൽ അനശ്വരനായവൻ.

19. ജെജെ ചില കുറിപ്പുകൾ: കവിത കാവ്യത്തിലേക്കാൾ കവിതയായിരിക്കുക നോവലിലാണെന്ന് തോന്നിച്ചു.

20. സിജെ, എംഎൻ വിജയൻ, ജിഎൻ പിള്ള, ആത്മാരാമൻ, എംപി ശങ്കുണ്ണിനായർ, ആർ വിശ്വനാഥൻ, കെപി ശങ്കരൻ: കാവ്യാവബോധമുള്ള മലയാള വിമർശകർ.

21. മേതിൽ, ഓവി വിജയൻ, അക്കിത്തം, ബഷീർ, ആശാൻ: എന്‍റെ പാഠശാലകൾ.

 22. സച്ചിദാനന്ദന്‍റെ മറുനാടൻ കവിതകൾ: ഒരഴിമുഖത്തും അടുക്കാത്ത ഒരു പെരും കപ്പലിലിരുന്നുള്ള ദൂരക്കാഴ്ചകൾ. അതിൽ എല്ലാ ദേശങ്ങളും ഏകദേശം.

23. സുഗതകുമാരി: അയ്യപ്പൻ, അയ്യപ്പൻ ജീവിച്ച പോലെയല്ലായിരുന്നു ജീവിച്ചതെങ്കിൽ എന്ന് നെടുവീർപ്പിടുന്ന, ഗൃഹസ്ഥരുടെ അസ്വസ്ഥതയുടെ കവി. 

24. കവിത ഇക്കാലത്ത്: ബുദ്ധിപൂർവകം, വിക്ക് മാറി അനർഗളമായി, പ്രമേയപരമായ തീണ്ടലുകളിൽ നിന്ന് മുക്തമായി. പക്ഷെ ദൈനംദിനാനുഭവങ്ങൾ, നാടൻ മൊഴികൾ, നാട്ടുതാളങ്ങൾ, നാട്ടുവെളിച്ചങ്ങൾ കവിതയ്ക്ക് പുറത്തായി.

25. അവനവനേക്കാൾ വലിയ പുതിയ ഒരവനവന്‍റെ ആവിഷ്ക്കാരമാണ്, സ്വപ്നം പോലെ, കവിത. ഉദ്ഭവിച്ചതിനേക്കാൾ സങ്കീർണമായ സാഹചര്യങ്ങൾക്കായി കാവ്യഭാഷ എഴുതപ്പെട്ടിരിക്കുന്നു. ഗദ്യത്തിൽ ഭാഷ കൂട്ടിലടയ്ക്കപ്പെട്ട പക്ഷി; കവിതയിൽ തുറന്നുവിടപ്പെട്ട പക്ഷി. (കൽപ്പറ്റ നാരായണന്‍റെ കവിതയുടെ ജീവചരിത്രത്തിൽ നിന്ന്.)

No comments:

Blog Archive