Search This Blog

Friday, August 19, 2011

ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാജീവിതത്തിലെ പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എംഎ സോഷ്യോളജിയും എംഎഡും മറ്റുമെടുത്ത് സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്‌കാരന്‍ മുന്‍ഫാദര്‍ ഷിബു കെപിയുടെ ഗ്രീന്‍ ബുക്ക്‌സ് ആത്മകഥ, എന്‍റെ വൈദികജീവിതം ഒരു തുറന്നെഴുത്ത്, നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാരരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഗോസിപ്പുകളും പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയസ്വാതന്ത്ര്യം നേടിയോ എന്ന സംശയം പുസ്‌തകത്തിന്‍റെ മാത്രം പോരായ്‌മയല്ല. പിന്നെന്തിന് ഗ്രീന്‍ ബുക്ക്‌സ് കൃഷ്‌ണദാസ് ഈ തുറന്നെഴുത്തലിന് മുതിര്‍ന്ന് എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.


പത്താംക്‌ളാസില്‍ ഉന്നതവിജയം നേടിയതിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന കാളാംപറമ്പില്‍ ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിന് ചേരണം എന്ന കാരണം പറഞ്ഞ് ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ത്തു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യന്‍ സഭ. സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്കുന്ന ഷിബുവിലെ താത്വികനും സാമൂഹ്യശാസ്‌ത്രജ്ഞനും കൂടെക്കൂടെ തലപൊക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാനേ സഹായിക്കൂ; സഭാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പോലെയാവുമെന്നൊക്കെ ഷിബു പറയുന്നു.

സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറക് ലോറി ചെരിഞ്ഞ് വിറക് മുഴുവന്‍ 'അച്ചന്‍കുഞ്ഞുങ്ങള്‍' കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും ഛര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത് മൂന്ന് നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവപരിപാലനമായി കരുതുന്നു. ബെഡ്‌സോറും പിടിച്ച് കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് (രണ്ടവസരങ്ങളിലും വിജാതീയരാണ് ഭക്ഷണം തന്നത്) 40ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.

പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടങ്ങളിലൊന്നായ നൊവിഷ്യേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിശദാംശക്കണ്ണ് പിന്നീട് ലോപിച്ചു വരുന്നു. അത് കാഴ്‌ചപ്പാടിന്‍റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെങ്കില്‍ ഷിബുവിന്‍റെ ഭാഗ്യം!

തുറന്നുപറച്ചിലില്‍ നമ്മള്‍ കാണുന്ന കഥാപാത്രങ്ങള്‍- അച്ചന്‍റെ വീട്ടിലാരൊക്കെയുണ്ടെന്ന് നൊവിഷ്യേറ്റ് ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍, ശവാസന ധ്യാനരീതി ഇഷ്‌ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്‍മാര്, കക്കൂസില്‍ കാല് പോയി, സര്‍ജറി കഴിഞ്ഞ് കാല് ശരിയായിട്ടും പരിലാളനകള്‍ക്കായി വീല്‍ചെയര്‍ തുടര്‍ന്ന അച്ചന്‍, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ (ജ്ഞാനദീപ വിദ്യാപീഠ്) റാഗിങ്ങ് ഭാഗമായി കണ്ണ്കെട്ടി തലയണയുദ്ധം നടത്തുന്ന ജൂനിയര്‍-സീനിയര്‍കാര്, ഓഷോപാര്‍ക്കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്‌ത്രീക്കുഞ്ഞുങ്ങള്‍, സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒറ്റക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍, തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്‌തകത്തിന്‍റെ പുറംചട്ടയില്‍ സക്കറിയ ഈ ആത്മകഥാകഥനത്തിന്‍റെ പാരായണപരതയെക്കുറിച്ച് പറഞ്ഞത്.

പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈനില്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്: പത്ത് വര്‍ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ, നമുക്കറിയാന്‍ സാധ്യതയില്ലാത്ത ഒരു കുമ്പസാര രഹസ്യം ഷിബു വെളിപ്പെടുത്തുന്നു: മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനിടെ ഒരു ചേച്ചി കുമ്പസാരിച്ചത് അവര്‍ ഒരു പന്തക്കോസ്‌ത് പാസ്‌റ്റര്‍ അവരുടെ സഭയില്‍ നിന്ന് പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിന് സാക്ഷ്യം വഹിച്ചുവെന്നാണ്.

മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവകഭരണത്തിന്‍റെ മൂന്നാംവര്‍ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്ന് ചോദിച്ച് ഷിബു പറയുന്നു നാല് കുര്‍ബ്ബാനക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്‍ബ്ബാനയില്‍ ഒതുക്കിക്കളയും! ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി!

അച്ചന്‍പണി ഉപജീവനമാര്‍ഗമായി കരുതുന്നവര്‍, ദാസ്യമനോഭാവക്കാര്‍, സുഖസുരക്ഷാന്വേഷകര്‍, എന്നിവരുടെയിടയില്‍ നിന്നും രക്ഷപെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്‍മാര്‍ പിന്‍സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നു.

ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്‍റെ മുന്നില്‍ വക്കുന്ന ഡിമാന്‍ഡ് ബാലിശമാണ്. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ രണ്ട് കന്യാസ്‌ത്രീകളെ കാണിച്ചുതരണേ എന്നാണ്, ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്‌റ്റെയര്‍കെയ്‌സില്‍ നിന്നിറങ്ങിയതും രണ്ട് കന്യാസ്‌ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു.

പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്‍റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3,000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും! എംഎഡ് കഴിഞ്ഞ് സഭ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ് അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം?

പുസ്‌തകത്തുടക്കത്തില്‍ സിസ്‌റ്റര്‍ ജെസ്‌മി പ്രശംസിച്ച ഷിബുവിന്‍റെ നിര്‍ദ്ദേശങ്ങളിലൊന്ന് 21 വയസായതിന് ശേഷം മതി സെമിനാരി പ്രവേശനം എന്നാണ്. അങ്ങനെയാണെങ്കില്‍ ഷിബുവിനെപ്പോലൊരാള്‍ സെമിനാരിയില്‍ ചേരുമായിരുന്നോ? ഷിബു പറയുംപോലെ കാലം ഉത്തരം പറയട്ടെ.

ഒരു സംശയം കൂടി: ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ് ഇട്ടു എന്ന് പറയുന്നു ഷിബു. ഡ്രിപ് അല്ലേ സര്‍ അത്? ഗ്രീന്‍ ബുക്ക്‌സാണോ ഷിബുവാണോ ഇതിനുത്തരം പറയുക!

4 comments:

Anonymous said...

adi poli ayitttund.nallla nirooopanam

tywhot said...

see it hereofficial source Sourceyou could try these out his comment is herenavigate to these guys

Anonymous said...

visitez leur site Web Dolabuy Valentino vérifiez ici acheter des répliques sacs en ligne à partir de cette source meilleur designer de répliques

nesmeighp said...

e7d40m9n41 o0l08f8a28 p3v16z3o33 y6d08l9y33 z3x50x9k26 f2j24s5x10

Blog Archive