Search This Blog

Sunday, September 11, 2011

ഓണത്തല്ലും വാസ്തയും മറ്റും

കുവൈറ്റിലെ ആകമാന മലയാളി കുടുംബങ്ങളും ഓണസദ്യ കഴിക്കാനോ വാങ്ങാനോ ക്യൂ നില്‍ക്കാന്‍ പോയ ഒരു ഉച്ചക്ക് അത് സംഭവിച്ചു. ഠേ! ഠേ! ഭക്ഷണ കഴിക്കാന്‍ വന്നവന്‍ സപ്‌ളയറുടെ ചെകിടത്ത് അതും എല്ലാ സദ്യാസ്വാദകരുടെ മുന്‍പില്‍ ആഞ്ഞടിച്ചത് റെസ്‌റ്ററന്‍റുകാരെ പ്രകോപിപ്പിച്ചെന്ന് തോന്നുന്നു. വെള്ളിയാഴ്‌ചയിലെ തിരുവോണത്തിരക്ക് ഇലയിലെന്ന പോലെ തെളിഞ്ഞു കണ്ട റെസ്‌റ്ററന്‍റുകാര്‍ അധികസേവനത്തിന് വിളിച്ചത് ചില ബംഗാളികളെ ആയിരുന്നു. തിരുവോണ ഉച്ചക്ക് രണ്ടേ രണ്ട് മലയാളിവര്‍ഗമേ ഉണ്ടായിട്ടുള്ളൂ. സദ്യ കഴിച്ചവരും സദ്യ വച്ച്‌-വിളമ്പിയവരും. ബംഗാളികള്‍, മീന്‍സ്, ബംഗ്‌ളാദേശികള്‍, എപ്പോഴും ലഭ്യമാണല്ലോ. അപ്പോള്‍ നമ്മുടെ ബംഗാളിപ്പയ്യന്‍ സാമ്പാറ് വിളമ്പുന്നു. ചോറിന് പിന്നാലെ പോകണമെന്ന ലളിത തത്വം അവനറിഞ്ഞുകൂടായിരിക്കണം.

അപ്പോഴാണ് നമ്മുടെ കസ്‌റ്റമര്‍ കുടുംബസമേതം സദ്യ കഴിക്കുന്നത്. പരിപ്പും നെയ്യും ഒഴിവാക്കി ആശാന്‍ സാമ്പാറിനെ വിളിച്ചു. ഒരു മിനിറ്റ് എന്നു പറഞ്ഞു പോയ അവനെ എല്ലാവരും തന്നെ വിളിച്ചു എന്ന് പറയാം. നമ്മുടെ കസ്‌റ്റമര്‍, ഭാര്യയുടെയും കുട്ട്യോള്‍ടെയും മുന്നില്‍ ആളായതാണെന്ന് ആളുകള്‍ പറയുന്നു, ബംഗാളിയവനുമായി ഉരസുകയും ശേഷം കൈക്രിയ പ്രയോഗിക്കുകയും ചെയ്തു.

പൊതുസദ്യജനവികാരം മാനിച്ച് നേതാവ് ചമഞ്ഞ് പ്രതികരിച്ചതാവാനും മതി കക്ഷി. റെസ്‌റ്ററന്‍റുകാര്‍ക്കും പക്ഷെ പ്രതികരിക്കണമല്ലോ. സദ്യ കഴിക്കുന്നതിനിടെ ഒത്തുതീര്‍പ്പിന് പോകാനും മറ്റുള്ള അഭ്യുദയകാംക്ഷികള്‍ക്ക് മടി. ഡിസ്‌കഷന്‍ റെസ്‌റ്ററന്‍റുകാരും കിംഗ് കസ്‌റ്റമറും തമ്മില്‍ നടക്കുന്നതിനിടെ ഒരു കാര്യം മോരിലെ വെണ്‍മ പോലെ വെളിവായി. കസ്‌റ്റമര്‍ നല്ല വാസ്‌തക്കാരനാണ് - ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണ്. സംഭവാന്ത്യം സാമ്പാറിന് വേണ്ടി അടി കൊണ്ടവന് അത് ഓര്‍മയായി. അതോ മറ്റ് പല ഓര്‍മകളില്‍ ഒന്നു മാത്രമോ!

ഗുണപാഠം: ഓണസദ്യയെ ഔട്ട്‌സോഴ്‌സ് ചെയ്യരുത്

1 comment:

Vinodkumar Thallasseri said...

നല്ല നേരിയ നര്‍മ്മം ചേറ്‍ത്ത എഴുത്ത്‌. ചെറുതായതുകൊണ്ട്‌ കൃത്യമായി കൊള്ളുന്നുണ്ട്‌, താനും. ഗുഡ്‌.

Blog Archive