Search This Blog

Saturday, November 23, 2013

വി കെ പ്രകാശ്: സാങ്കേതികതയുടെ മുല്ലവള്ളികള്‍

എഴുന്നൂറോളം പരസ്യചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് പുനരധിവാസവും ബ്യൂട്ടിഫുളും നത്തോലിയും പടര്‍ന്നു കയറുന്നത്. കലയും ടെക്‌നോളജിയും കൈ കോര്‍ത്ത് ആ പടരല്‍ മമ്മൂട്ടിച്ചിത്രമായ സൈലന്‍സും കടന്ന് വളരുകയാണ്. പുതിയ ചിത്രത്തിന്‍റെ പേര്: അകുപു കോംപ്‌ളക്‌സ്. പ്രശാന്ത്, അമ്പാടി എന്നിവര്‍ ചേര്‍ന്നെഴുതുന്ന കഥ പഞ്ചവടിപ്പാലം സ്‌റ്റൈല്‍ സോഷ്യല്‍ സറ്റയറാണ്. സ്‌കൂള്‍ ഒഫ് ഡ്രാമ കാല സുഹൃത്തുക്കളായ പി ബാലചന്ദ്രനും ജോയ് മാത്യുവും അഭിനയിക്കുന്ന ഒരു കോമഡിയും സമീപപദ്ധതികളിലുണ്ട്. കോമഡിയാണ് ഓടുക എന്ന് ടെക്‌നോളജിയെ കലയുടെയും കച്ചവടത്തിന്‍റെയും തേന്‍മാവില്‍ പടര്‍ത്തിയ വീക്കേപി പറയും. ആ ക്രിയാത്മകതയിലെ ഒടുവിലത്തെ തൂവലാണ് വികെപി ഒരു സിനിമയില്‍ നായകവേഷം ചെയ്യുന്നു എന്നത്. ചിത്രം: വിദൂഷകന്‍. ഹാസസാഹിത്യകാരന്‍ സഞ്ജയന്‍റെ ജീവിതത്തെ ആസ്‌പദമാക്കി പുതുമുഖസംവിധായകന്‍ സന്തോഷ് ചെയ്യുന്ന പീരിയോഡിക് ബയോപിക്. വീക്കേപ്പി ആ പ്രശസ്ത മീശ കളയുന്നു 1943-ല്‍ അന്തരിച്ച സഞ്ജയന്‍ എന്ന എം ആര്‍ നായരാവാന്‍.
കുവൈറ്റില്‍ പാലക്കാട് അസോസിയേഷന്‍റെ പരിപാടിക്ക് വന്നപ്പോള്‍ 52-കാരന്‍ വികെപിയെ കണ്ടു. ഉപാസന ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സിനിമയുടെ ബഹുമുഖങ്ങളെക്കുറിച്ച് ക്‌ളാസുമെടുത്തു. വികെപിയുടെ പേരിലുള്ള റെക്കോഡുകളെക്കുറിച്ച് പിള്ളേര്‍ക്കെന്ന പോലെ എനിക്കുമറിഞ്ഞു കൂടായിരുന്നു. അവയില്‍ ഒന്ന് (ബാക്കി വിക്കിപീഡിയയില്‍ ഉണ്ട്): ഇന്ത്യയിലെ ആദ്യത്തെ ഹിന്‍ഗ്‌ളീഷ് (ഇംഗ്ളീഷും ഹിന്ദിയും ചേര്‍ന്ന മിശ്രഭാഷ) ചിത്രം ഫ്രീകി ചക്ര വികെപി എഴുതി സംവിധാനം ചെയ്തു. അകുപു: അസൂയ, കുശുമ്പ്, പുച്ഛം

No comments:

Blog Archive