Search This Blog

Saturday, November 23, 2013

ജി വേണുഗോപാല്‍: മുപ്പതോര്‍മ്മകള്‍


ഗോപിനാഥന്‍ നായര്‍ വേണുഗോപാലിന്‍റെ പേരില്‍ പുസ്‌തകം വരുന്നു. കഴിഞ്ഞ 30വര്‍ഷത്തെ 30 പാട്ടുകള്‍ക്ക് പിന്നിലെ കഥകളാണ് ഡിസി ജനുവരി 15-ന് പ്രസിദ്ധീകരിക്കുന്ന പുസ്തകവിഷയം. പുസ്തകം കേട്ടെഴുതുന്നത് പ്രസാധനവിഭാഗത്തിലെ എഡിറ്റര്‍മാര്‍ ആരെങ്കിലുമായിരിക്കുമെങ്കിലും അത് 'താനേ പൂവിട്ട മോഹം' ഗായകന് എഴുത്ത് വശമില്ലാത്തത് കൊണ്ടല്ല. ഇന്ത്യന്‍ എക്‌സ്‌പ്രസ് കൊച്ചിയില്‍ സബ്‌ എഡിറ്ററായിരുന്നു ഗായകന്‍. ഇപ്പോള്‍ റിയാലിറ്റി ഷോ, ചലച്ചിത്ര-ഇതര ഗാനാലാപനം, സ്‌റ്റേജ് പ്രോഗ്രാമുകള്‍ ആയി തിരക്കാണ് 53-കാരന്‍ വേണു. കക്കാടിന്‍റെ സഫലമീ യാത്ര പോലെയുള്ള കവിതകളുടെ ഗാനാലാപനം (അതൊക്കെ മൊബൈല്‍ റിങ്ങ്‌ടോണുകളായി). അതിനിടെ സോങ്ങ്‌സ് ഒണ്‍ സാന്‍ഡ് എന്ന പാട്ട് ബ്‌ളോഗില്‍ എഴുത്തുണ്ട്. ഇപ്പോള്‍ സ്വതത്ര സംഗീത സംവിധാനത്തിലേക്കും തിരക്കിലിടയുണ്ട്. മിഴിയറിയാതെ എന്ന പ്രണയഗാനങ്ങളുടെ ആല്‍ബം തയ്യാറായി. സുധാംശുവിന്‍റെ വരികള്‍. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹോദര-ഗുരുതുല്യനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'തൂവാനത്തുമ്പികളി'ലേക്ക് ക്ഷണിക്കുന്നത്. ഇതുവരെ 250 പാട്ടുകളേ സിനിമയില്‍ പാടിയിട്ടുള്ളൂ. അനേകം ലളിത-ഭക്തിഗാനങ്ങള്‍ ഉണ്ട്. കെപിഏസിക്ക് വേണ്ടി ഒഎന്‍വി-ദേവരാജന്‍ 2000-ല്‍ ഒന്നിച്ചപ്പോള്‍ --കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിന് വേണ്ടി -- അതില്‍ 'ഈ രാവും പൂവും മായും' എന്ന ഗാനം പാടി. ആ വര്‍ഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കായിരുന്നു.
സംസ്ഥാന ചലച്ചിത്രഗാന അവാര്‍ഡ് മൂന്നു തവണ കിട്ടി: ഉണരുമീ ഗാനം (മൂന്നാംപക്കം), താനേ പൂവിട്ട മോഹം (സസ്‌നേഹം), ആടെടീ (ഉള്ളം) എന്നീ ഗാനങ്ങള്‍ക്ക്. പുതിയതായി പാടിയത് 'ക്‌ളിയോപാട്ര'യിലെ വെറുമൊരു തളിരല്ല. സൂര്യനാരായണന്‍ എന്നയാളാണ് സംഗീതം. നിഖില്‍ സംഗീതം ചെയ്യുന്ന ഫ്‌ളാറ്റ് നമ്പര്‍ ഫോര്‍ ബി ആണ് മറ്റൊരു ചിത്രം. ഇപ്പോള്‍ ഓരോ പടത്തിലും ഓരോ പാട്ടുകാരും ഓരോ സംഗീതസംവിധായകരുമാണ്. കഴിഞ്ഞ വര്‍ഷം 140 സിനിമകളില്‍ 133 പേര് പാടി. (എന്‍റെ മകന്‍ അരവിന്ദ് വേണുഗോപാലും ജയരാജിന്‍റെ ദ ട്രെയിനടക്കം, സിനിമകളില്‍ പാടി). ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ പാട്ടുകള്‍ തിയറ്ററിനപ്പുറത്തേക്ക് പോകുന്നില്ല. ബാബുരാജിന്‍റെയും ദേവരാജന്‍റെയുമൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മഹാരഥന്‍മാരില്‍ ചിലരുടെ പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ദേവരാജന്‍ (തിരകള്‍ക്കപ്പുറം), കെ രാഘവന്‍ (ശശിനാസ്), എംകെ അര്‍ജ്ജുനന്‍ (അനാമിക) എന്നിവരുടെ അവസാന പാട്ടുകളെങ്കിലും കിട്ടി. താമസമെന്തേ വരുവാന്‍ ഓരോ പ്രായത്തിലും കേള്‍ക്കുമ്പോള്‍ ഓരോ ഡൈമന്‍ഷനാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഹരിമുരളീരവങ്ങളല്ല, ആത്മാവിലേക്കിറങ്ങുന്ന പാട്ടുകളാണ്. എം ജി രാധാകൃഷ്‌ണനെക്കുറിച്ച് ഒരു ഓര്‍മ്മയുണ്ട്. ആകാശവാണിക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തണമായിരുന്നു. എസ് രമേശന്‍നായരുടെ വരികള്‍. റെക്കോഡിങ്ങ് ഡെഡ്‌ലൈന്‍ അടുത്തിട്ടും ട്യൂണൊന്നും ആയില്ല. റെക്കോഡിങ്ങ് ദിവസം രാവിലെ എന്നെയും കൂട്ടി അദ്ദേഹത്തിന്‍റെ അംബാസഡറില്‍ ഞങ്ങള്‍ തിരുവനന്തപുരം നഗരം കറങ്ങുന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ സ്‌റ്റിയറിങ്ങും രമേശന്‍നായരുടെ വരികളും. അപ്പോഴാണ് കംപോസിങ്ങ്. പാട്ടൊഴുകി വന്നു. രാമനില്ലാതെ... പിന്നെ സ്‌റ്റുഡിയോയിലേക്ക്.

No comments:

Blog Archive