Search This Blog

Tuesday, February 9, 2016

'ദ റെവനന്റ്' (The Revenant)

സിനിമ കണ്ണിനുള്ളതാണെങ്കിൽ കാണേണ്ട സംഭവമാണ് 'ദ റെവനന്റ്'. ഓർത്ത് വെയ്ക്കാവുന്ന അഞ്ചെട്ട് പത്ത് സീനുകളുണ്ട് ഡികാപ്രിയോ താടി വച്ച് മൃതപ്പരുവമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി കാണിക്കുന്ന 100 ശതമാനം സിനിമാറ്റിക് ആയ സിനിമയിൽ. 1. കരടി ആക്രമണം. 2. മഞ്ഞ് കാട്ടിൽ വെടിയേറ്റ് വീണ കുതിരയുടെ വയറ് കീറി ആന്തരികങ്ങൾ പുറത്തെടുത്തിട്ട് ഉള്ളിൽ കയറിക്കിടക്കുന്ന ഡികാപ്രിയോ. (പിറ്റേന്ന് രാവിലെ ഐസ് കൊണ്ട് പാതി മൂടിപ്പോയ തോൽ പൊട്ടിച്ചാണ് അയാൾ പുറത്ത് വരുന്നത്.) 3. മഞ്ഞ് കാട്ടിൽ നായകനെ എതിരാളികൾ പിന്തുടരുകയാണ്. എല്ലാവരും കുതിരപ്പുറത്ത്. മഞ്ഞിലൂടെ ഓടിയ കാമറ പൊടുന്നനെ കാണുന്നത് പൈൻ മരങ്ങൾ അങ്ങ് താഴെയായി നിൽക്കുന്ന അഗാധ താഴ്‌വര. ഒരു സൂചികാഗ്ര മരത്തിലേക്ക് നിപതിക്കുന്ന കുതിരയും നായകനും. മരം ഒന്നുലഞ്ഞു. 4. കരടി കഴുത്തിൽ കടിച്ച മുറിവുണക്കാൻ വെടിമരുന്ന് (?) ആ മുറിവിലിട്ട് തീ കൊടുക്കുന്നത്. 5. ചത്ത കാട്ടുപോത്തിന്റെ വയർ തുരന്ന് ഇന്ത്യനോടൊപ്പം പച്ചയിറച്ചി കഴിക്കുന്നത്...
പിന്നെയും ഒരുപാട് സീനുകൾ. മൃതദേഹം തൂങ്ങിയാടുന്നതും, ബലാൽക്കാരം ചെയ്തവന്റെ ബോൾ മുറിക്കുന്നതും ഒക്കെ വെറും സാധാരണ കാഴ്ചകൾ. അച്ഛൻ-മകൻ ബന്ധം, വെറുപ്പ്, പ്രതികാരം ഒക്കെയാണ് മൂലകഥ. അത് സെറ്റ് ചെയ്തിരിക്കുന്നത് അത്യധികം സൌന്ദര്യവും ഭീതിയും ഉണർത്തുന്ന മഞ്ഞുമലകളിലും കുത്തൊഴുക്ക് നദികളിലും മറ്റും. അതിജീവനം ഏത് ദുർഘടാവസ്ഥയിലും സാധ്യമാവുന്ന ജീവിതത്തിന്റെ അപാരത! അത് ഇത്രയും മനോഹാരിതയോടെ കണ്ടിട്ടില്ല.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ ക്ലൈമാക്സ് കൃത്യമായി പ്രവചിച്ചു. അത്തരം പ്രെഡിക്റ്റബിലിറ്റി ഈ സിനിമയുടെ ദോഷമായി കാണുന്നില്ല. ക്ലൈമാക്സിലെ ട്വിസ്റ്റ് കൊണ്ട് ഞെട്ടിക്കാനല്ല സംവിധായകൻ ഇന്നാരിറ്റുവിന്റെ ഉദ്ദേശം. ഞെട്ടൽ നമുക്ക് തുടക്കം മുതലേ ഉണ്ട്. ഞാൻ ഒരുപാട് തവണ വായും പൊളിച്ചിരുന്നു. എനിക്ക് പക്ഷെ ഇഷ്ടപ്പെടാതിരുന്ന സീൻ ഒന്നേയുള്ളൂ: ഡികാപ്രിയോയുടെ കഥാപാത്രം അയാളുടെ മരിച്ചു പോയ നേറ്റീവ് ഇന്ത്യൻ ഭാര്യയെ ഓർക്കുന്ന ഒന്ന്. അവൾ ആകാശത്ത് കിടക്കുന്നു, ഭൂമിയിലേക്ക് നോക്കി. അത് പൂർണ ചന്ദ്രനിലെ ഒരേയൊരു കറുത്ത പൊട്ടാണ്.

1 comment:

ajith said...

എനിക്ക് കാണണം

Blog Archive