Search This Blog

Friday, May 27, 2016

NS Madhavan പറഞ്ഞത്

1. മലയാളിയും ഇലക്ഷനും
ഔട്ട്ലുക്ക് വാരികയിൽ ഈയിടെ ഞാനൊരു ലേഖനമെഴുതി. ഗൾഫ് മലയാളികൾക്കിടയിലെ ഇലക്ഷൻ ജ്വരത്തെക്കുറിച്ച്. ആറ് മാസത്തിൽ ആറു തവണ ഗൾഫിൽ വന്നു പോയ നേതാക്കന്മാർ, വോട്ട് ചെയ്യാൻ നാട്ടിൽ പോകുന്ന പ്രവാസികൾ, സാമ്പത്തികമായും മറ്റും സഹായിക്കുന്ന ഗൾഫുകാർ...

എറണാകുളത്തെ എന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ നോട്ടയ്ക്കാണ് വോട്ട് ചെയ്യാൻ പോയത്. ബാലറ്റ് പേപ്പറിൽ നടി സോണിയ ജോസിന്റെ പടം കണ്ട് അതിൽ കുത്തിയെന്ന് പറഞ്ഞു.

റാന്നിയിലെ സ്ഥാനാർത്ഥി രാജു എബ്രഹാമിന്റെ പ്രചാരണ നോട്ടീസ് കുവൈറ്റിലെ അബ്ബാസിയയിൽ പതിച്ചിരിക്കുന്ന ചിത്രം എനിക്കയച്ചു കിട്ടി. കുവൈറ്റിൽ വന്ന് ആദ്യമന്വേഷിച്ച കാര്യമിതാണ്: എവിടെയാണ് അബ്ബാസിയ? 

2. ജോത്ത്
ഇലക്ഷന് ഒന്നര മാസം മുൻപാണ് ബംഗാളിൽ മമത ബാനർജിക്കെതിരെ മാർക്സിസ്റ്റ് - കോൺഗ്രസ് ജോത്ത് (സഖ്യം) വന്നത്. അതിന്റെ തയ്യാറെടുപ്പുകൾ കുറവായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ചില്ലേ? ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും യോജിക്കുന്നതും അനിവാര്യമാണ്.

3. എഴുത്ത്
ഇഷ്ടപ്പെട്ട എഴുത്ത് ജെയിംസ് ജോയ്സിന്റേതാണ്. മലയാളത്തിൽ ഒവി വിജയൻ. പുതുതലമുറയിൽ സുഭാഷ് ചന്ദ്രനെ ശ്രദ്ധിക്കാറുണ്ട്. എഴുത്ത് ഒരുപാട് സമയമെടുത്ത് ചെയ്യുന്നതാണ്. കുവൈറ്റ് പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ട്. ക്ഷുരകൻ.

ഖസാക്ക് 50 ചിത്രങ്ങളിലൂടെ വരയ്ക്കട്ടെ എന്ന് വിജയനോട് ഒരു ചിത്രകാരൻ ചോദിച്ചു. അതവിടെ ഇരുന്നോട്ടെ എന്ന് വിജയൻ പറഞ്ഞു. 'വന്മരങ്ങൾ വീഴുമ്പോൾ' ശശികുമാർ കായ തരൺ എന്ന പേരിൽ സിനിമയാക്കി. എന്റെ കഥകൾ സിനിമയാക്കാനുള്ള ക്ഷണം ഞാൻ റെസിസ്റ്റ് ചെയ്യും. രണ്ടിനും രണ്ട് ജീവിതമാണ്.

എഴുത്തിനെക്കുറിച്ച് കീറ്റ്സിന്റെ നിർവചനമിതാണ്: ഒരു മൂന്നാമന്റെ കണ്ണിൽക്കൂടി എങ്ങനെ കാര്യങ്ങൾ കാണാം. ഗെറ്റ് അണ്ടർ ദ സ്കിൻ. അരാഷ്ട്രീയമായി ഒന്നും എഴുത്തിലില്ല. ജെയ്ൻ ഓസ്റ്റിൻ വീട്ടിനകത്തെക്കുറിച്ച് എഴുതിയപ്പോഴും അതിൽ ഒരു നിലപാടുണ്ടായിരുന്നു. 

ജാതിവ്യവസ്ഥയെക്കുറിച്ച് മലയാള സാഹിത്യം അധികം സംസാരിച്ചിട്ടില്ല. മറാഠിയിലും മറ്റും അങ്ങനെയല്ല. ഇപ്പോൾ ഒരു നോവലെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനാണ് എറണാകുളത്ത് താമസിക്കുന്നത് തന്നെ. ഭാര്യ ഷീല ഔട്ട്ലുക്കിൽ. മകൾ മീനാക്ഷി ഒരു വെബ് പബ്ലിക്കേഷനിൽ.

4. ബഷീർ ദ 'മാൻ'
എഴുത്തുകാരെ എഴുത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കുന്ന ഒരു ദുഷ്പ്രവണത നമുക്കുണ്ട്. ബഷീർ ഒരു ഉദാഹരണം. രണ്ട് വർഷത്തോളം നീണ്ട ഊര് ചുറ്റൽ അവധൂതന്റെ നീണ്ടകാല യാത്രയായും ഒരുപാട് അനുഭവങ്ങളുമുള്ള ആളായും ബഷീറിനെ അമാനുഷ തലത്തിലേക്ക് ഉയർത്തി.

5. എഴുത്തുകാരും സഹിഷ്ണുതയും
ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെ മലയാളത്തിലെ മുതിർന്ന എഴുത്തുകാർ പ്രതിഷേധിച്ചപ്പോൾ ചെറുപ്പക്കാരായ എഴുത്തുകാർ നേവൽ ഗേസിങ്ങ് - നാഭി നോക്കിയിരുപ്പ് - നടത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഐ ഐ ടികളിലും സംസ്കൃതം പഠിപ്പിക്കണമെന്ന് പറഞ്ഞു. നല്ല കാര്യം. എന്നാൽ സംസ്കൃതത്തിലെ ആദ്യത്തെ മഹാകാവ്യത്തെക്കുറിച്ച് എം എം ബഷീർ മാതൃഭൂമിയിലെഴുതിയപ്പോൾ പ്രശ്നമായി! മാതൃഭൂമിക്ക് ആ പരമ്പര നിർത്തേണ്ടി വന്നു.

6. എഴുത്തുകാരുടെ ആകുലത
എന്താണ് പൈങ്കിളി - പൾപ്പ് ഫിക്ഷൻ - എന്നതിനെക്കു റിച്ച് ഇംഗ്ളണ്ടിലെ എഴുത്തുകാർക്കിടയിൽ ഒരു ചർച്ച നടന്നു. അവർ പറഞ്ഞത് ഇതാണ്. ജീവിതാവസ്ഥയെ എന്ത് സ്പർശിക്കുന്നില്ലയോ അതാണ് പൈങ്കിളി. അത് തിരിച്ചിട്ടാൽ നല്ല സാഹിത്യമായി.

ഞെട്ടിപ്പിക്കുന്ന ഒരു എഴുത്ത് - പ്രത്യേകിച്ച് ഫിക്ഷനിൽ - എവിടെ? സരസ്വതിയമ്മ സ്ത്രീ-സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ ഞെട്ടിയിട്ട് കുറച്ചു കാലമായിരിക്കുന്നു. 

എഴുത്തുകാരൻ വിപണിയെക്കുറിച്ച് ചിന്തിക്കരുത്. എഴുത്ത് നല്ലതാണെങ്കിൽ വിപണി എഴുത്തുകാരനെ തേടിയെത്തും. മികച്ച ഉദാഹരണം കാഫ്കയാണ്.

7. ആദ്യ ഭാഷ
 നോം ചോംസ്കിയുടെ സിദ്ധാന്തം മനുഷ്യ പരിണാമ ചക്രത്തിൽ ആഫ്രിക്കയിലെ ഒരു ഹോമോ ഇറക്ടസിന്റെ ജീൻസിന് മ്യൂട്ടേഷൻ സംഭവിച്ച് അതിലൂടെ ഭാഷ ജനിച്ചുവെന്നാണ്. രണ്ട് വസ്തുക്കളെ കാണുമ്പോൾ അതിനെ കൂട്ടിച്ചേർത്ത് മറ്റൊരാശയം സൃഷ്ടിക്കുന്ന ശേഷി മറ്റ് മൃഗങ്ങളിലില്ല. ഇത് തന്നെയാണ് ഭാഷ ചെയ്യുന്നത്. എല്ലാ ഭാഷയും ഏതാണ്ട് ഒരുപോലെയാണ്. നാളെ ചൊവ്വയിൽ നിന്ന് ഒരു മനുഷ്യൻ ഭൂമിയിൽ വരികയാണെങ്കിൽ ഇന്ന് ഭൂമിയിൽ സംസാരിക്കുന്ന ഏഴായിരത്തിൽ പരം ഭാഷകൾ ഒന്ന് തന്നെയാണെന്ന് തോന്നുമെന്ന് ചോംസ്കി പറഞ്ഞിട്ടുണ്ട്. 

മതാടിസ്ഥാനത്തിലാണ് ഇന്ത്യ 47-ൽ വിഭജിക്കപ്പെട്ടത്. പശ്ചിമ പാക്കിസ്ഥാനിലെ ഉറുദുവിന്റെ മേൽ ബംഗ്ള ഭാഷ നടത്തിയ ചെറുത്തുനിൽപാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ള-ദേശമാക്കിയത്. ഡി എം കെ നേതൃ ത്വത്തിലുള്ള സമരം മൂലമാണ് ഹിന്ദിയെക്കൂടാതെയുമുള്ള ഭാഷകളെ ഇന്ത്യ അംഗീകരിച്ചത്.

8. കുട്ടിഭാഷ
 ഞാൻ സ്പെയിനിൽ ബാഴ്സലോണയിൽ പോയി. ജനറൽ ഫ്രാങ്കോ അവിടെ കാറ്റലൻ ഭാഷ നിരോധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 1939 മുതൽ 1972 വരെ. അടുത്ത തലമുറ വന്നപ്പോൾ അവർ കാറ്റലൻ ഭാഷ പഠിക്കാൻ തുടങ്ങി. എന്നുവെച്ചാൽ അവരുടെ അമ്മമാർക്ക് ആ ഭാഷയറില്ല. അത് അപ്പോൾ മാതൃഭാഷയല്ല, കുട്ടിഭാഷയായി!

9. ഭാഷയുടെ കൊടുക്കൽ-വാങ്ങൽ ഇവിടത്തെ നമ്മുടെ കുട്ടികൾ മലയാളത്തോടൊപ്പം ഇവിടത്തെ ഭാഷയായ അറബിക് കൂടി പഠിക്കണം. എറണാകുളത്ത് രണ്ട് ബംഗാളി സ്ത്രീകൾ താമസിച്ചിരുന്നു - നിലീന എബ്രഹാം, ലതിക സർക്കാർ. അവരാണ് ബംഗാളി സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. ബഹുസ്വരതയെ അംഗീകരിക്കുമ്പോൾ അസഹിഷ്ണുത ഉണ്ടാവില്ല. കേരളത്തിൽ ആദിവാസികൾ നിരക്ഷരരായിരിക്കുന്നതിന്റെ കാരണം അവരെ നമ്മൾ മലയാളത്തിൽക്കൂടി പഠിപ്പിക്കുന്നു എന്നത് കൊണ്ടാണ്.

 -നെടുവേലി ശ്രീധരൻ മാധവൻ കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ പരിപാടിക്ക് വന്നപ്പോൾ
പറഞ്ഞത്.

No comments:

Blog Archive