Search This Blog

Wednesday, June 22, 2016

മാതൃഭൂമി കഥാപ്പതിപ്പ്

1. സിനിമയിൽ മാത്രം സാധ്യമാവുന്ന പ്രണയത്തെ യൂട്യൂബിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന പഴയ പട്ടാളക്കാരനാണ് സക്കറിയയുടെ കഥാപാത്രം (സിനിമാക്കമ്പം). 'ഉൾക്കടലി'ലെ ശരദിന്ദുസീൻ ഷൂട്ട് ചെയ്യുന്നത് നോക്കി നിന്ന് കാമുകിയെ കാണാൻ പോയ ബസ് നഷ്ടമായ അയാൾക്ക് ആ പ്രണയവും നഷ്ടമായി. നഷ്ടപ്പെടാതെ ബാക്കിയുള്ളത് സക്കറിയൻ ലളിത-വിധേയ ശൈലി മാത്രം.

2. റബ്ബർ തോട്ടത്തിൽ വെളിക്കിരിക്കാൻ പോകുന്ന ഭാര്യക്ക് കൂട്ടിന് പോണ പുറമ്പോക്കുകാരൻ ഭർത്താവ് പാപ്പൂട്ടൻ മാത്രമല്ല ഉണ്ണി ആറിന്റെ കഥാപാത്രങ്ങൾ (മണ്ണിര). പാപ്പൂട്ടന്റെയും ഭാര്യ താളിയുടെയും കൂടെ പാർക്കുന്ന ചീനഭരണിക്കും പേൻചീപ്പിനും പാട്ടവിളക്കിനുമൊക്കെ പേരുണ്ട്. ജാത്യാൽ താണോരെ നിയമം സംരക്ഷിക്കുമെങ്കിലും നിയമപാലകർ ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് നടപ്പുകഥ. നിഗ്രഹകാരിയായ പരമശിവൻ പോലും ഉപേക്ഷിച്ച പുറമ്പോക്കുകാരുടെ ഓരം ചേർന്ന് നടക്കാൻ പക്ഷെ പാർവതി ഇറങ്ങിപ്പോയെന്ന് കഥാകാരൻ.

3. തായ്‌ലന്റിലെ ഫുക്കറ്റ് ആണ് ഇന്ദുമേനോന്റെ കഥാ സെറ്റിങ്ങ് (പഴരസത്തോട്ടം). വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ പട്ടാളം മൈലാ ഗ്രാമത്തിൽ നടത്തിയ കൂട്ടക്കൊലയിൽ, വെടി കൊണ്ടിട്ടും മ്മടെ ധനുഷിനെപ്പോലെ ജീവിതത്തിലേക്ക് എഴുന്നേറ്റു നടന്ന ഭക്ഷണ വിൽപ്പനക്കാരിത്തള്ളയും (അമേരിക്കൻ പട്ടാളക്കാരോട് പ്രേമമഭിനയിച്ച് സിഫിലിസ് സമ്മാനിച്ച 'ഗൊറില്ല'യുമാണവർ), ചതിയിൽ മച്ചിയാക്കപ്പെട്ട് ദാമ്പത്യം ഉപേക്ഷിക്കേണ്ടി വന്ന മലയാളി യുവതിയും അവളുടെ 'ഒടുവിൽ തോറ്റു പോകുന്ന' ഭർത്താവുമാണ് പ്രധാന പാത്രങ്ങൾ. നോവലിനുള്ള വക കഥയാക്കിയതിന്റെ വണ്ണം, 'ഏഴുമാസഗർഭവയറിലെ കുട്ടി' എന്നൊക്കെ ഒരുപാട് കാര്യങ്ങൾ ഒറ്റയടിക്ക് പറയുന്ന വാക്മഴ, ഒക്കെയാണെങ്കിലും റിയലിസം തലയ്ക്ക് പിടിച്ച മറ്റ് കഥകളിൽ ഇക്കഥ ഭാവനയുടെ ഹൃദയം പേറുന്നു, പേസ് മേക്കറോടെ.

4.  കെട്ടുകഥയും റിയലിസവും ഉരസുമ്പോഴുണ്ടാവുന്ന രസം വീജേ ജയിംസിന്‍റെ കഥയിൽ (യക്ഷി). അമേരിക്കയിൽ 'സുഖിമ'യാഘോഷിക്കുന്ന, ഓപ്ര വിൻഫ്രിയുടെ ബന്ധുവിനോടോത്ത് ലിവിങ്ങ് ടുഗെദർ നടത്തുന്ന മലയാളി; നാട്ടിൽ, തലമുറകളായി ഉള്ള യക്ഷി; തറവാട്ടിലെ ഉറക്കറയിൽ അവരുടെ 'ഉഗ്ര മാറാടൽ'. യക്ഷിക്ക് മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോദിക്കാൻ ആരുമില്ലാത്ത തലമുറ. ഈ ആകർഷക പ്രെമിസ് എവിടെ കൊണ്ടു പോയി കെട്ടും? ബുദ്ധിയുള്ള കഥാകാരൻ 'പണയപ്പണ്ടമായി അടുത്ത തലമുറയെക്കൂടി അന്യാധീനപ്പെടുത്തുന്ന' ആധുനിക സ്വാർത്ഥതയുമായി ഉരസിപ്പിച്ച് തടി തപ്പുന്നു. അരുതാത്ത ബാന്ധവ പാപത്തിന് ശേഷം മരണം എന്ന ഫോർമുല വേണ്ടായിരുന്നു, എന്നാലും.

5. ആനക്കൊമ്പിൽ ശിൽപങ്ങൾ പണിയാൻ അനുവാദമുണ്ടായിരുന്ന കാലത്താണ് അഷ്ടമൂർത്തിയുടെ കഥ നടക്കുന്നത് (അവസാനത്തെ ശിൽപം). അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ നൻമയുടെ പൂമരമായ ഒരു എൺപത്തിനാലുകാരൻ. ജീവിച്ചിരിക്കേ സ്മാരകമാകാൻ വിധിക്കപ്പെട്ട പഴയ അവിഭക്തൻ. അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ മക്കൾ തലമുറ നിസംഗർ, നിസ്സഹായർ, നിർഗുണർ.

6. ഗദ്ഗദം, ആ വാക്ക് സി എസ് ചന്ദ്രിക ഉപയോഗിക്കുന്നില്ലെങ്കിലും, ഉണ്ണിമോളുടെ തൊണ്ടയിൽ കുരുങ്ങുന്നുണ്ട്. വേറൊരവസരത്തിൽ ആ ശബ്ദം അതേ കഥാപാത്രം തൊണ്ടയിൽ വച്ച് കഴുത്തിലെ ഞെരമ്പുകൾ കൊണ്ട് വരിഞ്ഞു മുറുക്കി. വേറൊരു കഥാപാത്രം നിരാശയോടെ 'നെടുവീർപ്പിടും.' കുടുംബത്തിലൊള്ളോരെ കര കേറ്റി, അവസാനം സ്വത്ത് ഭാഗം വച്ചപ്പോ സഹോദരിമാരുടെ സ്ഥലത്തേക്കുള്ള വഴി മാത്രം കിട്ടിയ കഥാപാത്രങ്ങൾ, മമ്മൂട്ടി ബേബി ശാലിനിയുടെ ഡാഡിയായിരുന്ന കാലത്തുണ്ടായിരുന്നു. അത് ആദ്യമായി പെൺവേഷം ധരിക്കുന്നു ഇക്കഥയിൽ (ഭൂമിയിലെ വഴികൾ). ധനികരല്ലാത്ത സുഹൃത്തുക്കൾ മാത്രം കടം തരാനുള്ള, വാടകവീട്ടുകാരിയാണ് ഉണ്ണിമോൾ. അവളുടെ നിസ്സഹായതയിൽ, നേരത്തെ ഭൂമി കാലിയാക്കിയ അച്ഛന് സഹതാപമുണ്ട്. അമ്മ ജീവച്ഛവമാണ്. ചന്ദ്രിക പക്ഷെ ജീവനോടെ, എംപതിയോടെ കഥ പറയുന്നു.

No comments:

Blog Archive