Search This Blog

Wednesday, June 22, 2016

മാതൃഭൂമി കഥാപ്പതിപ്പ് -2

1. അമ്മ കെട്ടിത്തൂങ്ങിച്ചത്തു. കെട്ട്യോൻ, തീർച്ചയായും കുഞ്ഞിനെ കൊടുത്ത ശേഷം, വണ്ടിയിടിച്ചും ചത്തു. അമ്മായിയപ്പൻ 'തനിനിറം' കാട്ടാൻ തുടങ്ങി. അമ്മായിയമ്മ അവളെ കുറ്റം പറഞ്ഞു. വീട് വിട്ട് തെരുവിലായ അവളെ മൂന്ന് പോലീസുകാര്...! കാര്യം കഴിഞ്ഞ് ബോധമില്ലാതെ, തീർച്ചയായും അവര് കുടിച്ചിട്ടുണ്ടായിരുന്നു, കിടന്ന മൂന്നെണ്ണത്തിനെയും ഓരോ കുത്ത്. പോലീസുകാര് തീർന്നു. തനൂജ ഭട്ടതിരിയുടെ 'മകളുടെ അമ്മ' തീർന്നിട്ടില്യാട്ടോ. ആ കുഞ്ഞിനേം, തീർച്ചയായും അതൊരു പെൺകുഞ്ഞായിരുന്നു, അവര്, തീർച്ചയായും കഴപ്പ് തീർക്കാൻ, എടുത്തു കൊണ്ടോയത്രേ! എന്തോന്നാഡേയ്?

2. ബി മുരളിയുടെ സസ്പെൻസ് ക്രൈം ത്രില്ലർ (ഗ്രഹാംബെൽ, ഗ്രഹാംബെൽ!) ഹോളിവുഡ് സൈക്കളോജിക്കൽ സ്തോഭ സിനിമകളെ ഓർമ്മിപ്പിക്കും. തന്നെ ചതിച്ചവനോട് അതേ നാണയത്തിൽ പ്രതികാരം വീട്ടുന്ന യുവതിയുടെ കഥ. കാമിക്കുന്നവർക്കിടയിൽ കൊലപാതകം ഒരു അശ്ലീല വാക്കല്ല എന്നതിന് തിരോന്തരത്ത് തന്നെ ഉദാഹരണങ്ങളുണ്ടല്ലോ.

3. സഖാവ് സോമൻ നായരുടെ മേദിനിപ്പശു (മെയ്‌ദിനീ എന്നേ സഖാവ് വിളിക്കൂ) ആഗോളവത്ക്കരണവാദി മാത്രമല്ല, ഹിന്ദിവാദിയും കൂടിയാണെന്ന് സോക്രട്ടീസ് കെ വാലത്തിന്റെ രാഷ്ട്രീയ കോമഡിയിൽ (മെയ്‌ദിനി). ഇലക്ഷന് പഴയ ആളുകൾക്ക് സീറ്റില്ല. പകരം ഗൾഫ് കോമഡി താരങ്ങൾക്കുണ്ട്. പശുവിന് മുണ്ടേപ്പാടത്തെ പുല്ല് വേണ്ട, ബ്രാൻഡഡ് കമ്പനികളുടെ പായ്ക്കറ്റുകൾ, അതും ഉത്തരേന്ത്യൻ തൊഴിലാളികൾ ഇട്ടു കൊടുക്കുന്നത്, മതി. ഇതിനോടകം ശത്രുവായ ഹിന്ദി മേദിനിയെ വരുതിയിലാക്കാൻ കോൺഗ്രസുകാരിയായ മിസിസ് സോമൻ നായർ സഖാവുമായി ജോത്ത് കൂടുന്നിടത്ത് സോക്രട്ടീസ് ക്റാഫ്റ്റിന്റെ കൊടി പിടിച്ച് വിജയശ്രീലാളിതനായി നിന്ന് ചിരിക്കുന്നു.

4. നടക്കാൻ പോകുന്നതിന് ഏതെങ്കിലും ലക്ഷ്യസ്ഥാനമുണ്ടോ? ഇല്ല. നീന്തുന്നതിനോ? ഇല്ല. നടത്തവും നീന്തലും തന്നെ മാർഗവും ലക്ഷ്യവും. വി എം ദേവദാസ് എഴുതിയ , 'വെറുതെ വർത്തമാനം പറഞ്ഞ് വഴി കണ്ടു പിടിക്കുന്നവർ' എന്ന കഥയുടെ കിടപ്പും അങ്ങനെ തന്നെ. കഥ പറയണ ആള്ക്ക് നാട്ടീപ്പോയപ്പള് വെള്ളപ്പാറ കയറണം. പണ്ട് കയറിയതിന്റെ വീണ്ടുകയറ്റം. ബീയർ മേടിച്ചു കൊടുത്ത് കൂട്ടുകാരനെ കൂടെ കൂട്ടി. ദേശീയ പതാക തിരിച്ച് കെട്ടിയതിനു കേസുള്ള ആളാണ് കൂട്ടുകാരൻ. കേരളത്തിലെ ചൂട് കൊണ്ടാൽ ചെന്നിക്കുത്ത് വരുന്നയാൾ. ഹെമിങ്‌വേ ആത്മഹത്യ ചെയ്ത വാർത്ത പത്രപ്രവർത്തകനായിരുന്ന മാർക്കേസ് സ്വാഭാവിക മരണമെന്ന് എഴുതിയ കാര്യങ്ങളും പഴേ നാട്ടുകഥകളും പിന്നെയും ഒരുപാട് കഥകളുമൊക്കെ പറഞ്ഞ് അവർ വെള്ളപ്പാറ കയറി. അതന്നെ.

5. പ്രേതബാധയുള്ള വീട് ഒരു പ്രശ്നമായി ജ്യോത്സ്യന്റെ അടുത്ത് ചെന്നപ്പോൾ, ആ വീട് വിറ്റു കളയൂ, ഞാൻ തന്നെ വാങ്ങിയേക്കാം എന്ന് പറഞ്ഞ റിയൽ എസ്റ്റെയ്റ്റ്കാരൻ ജ്യോൽസ്യൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. തമ്പി ആൻറണിയുടെ അമേരിക്കൻ മൽയാളി നായകന് ഒരു എക്ട്രാ അഫയർ. അതും പറഞ്ഞ് മശാസ്ത്രജ്ഞൻ ഡോക് ഈനാശുവിന് കത്തെഴുതിയപ്പോൾ ഈനാശു ആ മൂന്നാമതൊരാളെ ഭാര്യയാക്കി. ദേ, സില്മ മണക്കണു! ഗ്രീൻ കാർഡിന് വേണ്ടിയാണ് മൽയാളീസ് അഫയർ/കല്യാണ നാടകങ്ങൾ കളിക്കണേന്ന് കഥ (ഈനാശുവിൻറെ മനശാസ്ത്രം). സക്കറിയയുടെ 'സലാം അമേരിക്ക'യാണ് അമേരിക്കൻ മലയാളി എന്നൊരു വർഗം ജീവിച്ചിരിപ്പുണ്ടെന്ന് ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞ കഥ. നഴ്‌സായ ഭാര്യ ജോലിക്ക് പോകുമ്പോൾ 'രണ്ടെണ്ണം വിട്ട്' കൊച്ചിനെ നോട്ടം, തുണി കഴുകൽ, കഞ്ഞി വയ്ക്കൽ എന്നീ കർമ്മങ്ങളിലൂടെ പോകുന്ന ഭർത്താവ് ഗേൾ നെക്സ്റ്റ് ഡോറിനെ നോട്ടമിടുന്നതും മറ്റുമാണ് സലാം അമേരിക്ക.

തമ്പി ആൻറണിയുടെ 'കൂൾ' കഥയിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മനശാത്രജ്ഞനായ ഡോക്ടർ ഈനാശു പട്ടക്കാരന് 'ഫ്രഷ് ഓവ് ദ ബോട്ട്'കാരനായ മനോഹരൻ മുതലാളി അയക്കുന്ന കത്തിലൂടെയാണ് കഥാകാരൻ നമുക്ക് കാര്യങ്ങൾ മുക്കാലോളം വെളിപ്പെടുത്തുക. ഓഫീസിൽ മറന്നു വച്ച മൊബൈൽ കൊണ്ടുതന്ന സ്വപ്നസുന്ദരിക്ക് ഓഫർ ചെയ്ത ചുംബനം, അതും മൂവായിരം മിനിറ്റ് അവളുമായി ഒരിക്കൽ ഫോണിയതിന്റെ ബലത്തിൽ, അവൾ തിരസ്ക്കരിച്ചതും കിളവൻ എന്ന് വിളിച്ചതും നാല്പത്തിയൊന്നുകാരൻ മുതലാളിക്ക് ഷോക്കായി. അത് ലിവിങ് റ്റുഗെദർ പാർട്ട്ണർ ജെസി അറിഞ്ഞാലുണ്ടാവുന്ന ഭീകരാവസ്ഥ! (ഗ്രീൻ കാർഡ് ചുവപ്പുകാർഡായി മാറും!) ഈനാശു ഡോക് ഇത് പുഷ്പം പോലെ തള്ളി. ആ യാഥാർത്ഥ കെളവനെ വിവാഹിക്കുന്നതിലൂടെ അവൾ ഉറപ്പിക്കുന്നത് ഒരു ഗ്രീൻ കാർഡാണ്.

മനുഷ്യൻറെ സ്വാർത്ഥ താൽപര്യങ്ങളും ഉപാധികളോടെയുള്ള ബന്ധങ്ങളും, അതിജീവിക്കാൻ മനുഷ്യർ നടമാടുന്ന നാടകങ്ങളും 'അപ്പക്കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്ന ഉഡായിപ്പുകളും സന്നിവേശിപ്പിച്ച കഥയിൽ ബാക്കിയാവുന്നത് ആ ചിരിയാണ്. കണ്ണാടി നോക്കിയുള്ള മലയാളിയുടെ ചിരി. (ഷുഗർ ഡാഡി ഡെയ്റ്റിങ്ങ്, പച്ചക്കാർഡ്, steals തെറ്റായാണ് അടിച്ചു വന്നിരിക്കുന്നത്.)

6. ഫസൽ-മൈമുന ദമ്പതിമാരുടെ പതിനാറുകാരി മകൾ ബീയറടിക്കാൻ പോയി (അണ്ഡം, ലാസർ ഷൈൻ). കൈയിൽ തോക്കുണ്ട്. കഥ തുടങ്ങുമ്പോൾ തുണിയില്ലാതെ തെരുവിലിറങ്ങിയിരിക്കുന്നു! ദേ, സില്മ, സില്മ! ഓട്ടോറിക്ഷാക്കാരനും അന്വേഷിക്കാൻ കൂടി. ഒരു വൃദ്ധനാണ് അവളെയും കൂട്ടുകാരിയേയും വെടി വച്ചത്. മോൾ രക്ഷപെട്ടു. വൃദ്ധൻ ജയിലിലായി. ആ കഥ അവിടെ തീർന്നു(വോ?). കട്ട് റ്റു കാനഡ. മോൾ അവിടെയാണ്. ആ ഓട്ടോറിക്ഷാക്കാരനും! പിന്നെ കാര്യങ്ങൾ മാർക്കേസാണ്. ലാസർ, ആ തോക്ക് ഇങ്ങ് തരൂ. നിങ്ങൾ ഇങ്ങനെ ഷൈൻ ചെയ്യരുത്!

7. പ്രമോദ് രാമന് നല്ല വാക്‌ബാങ്ക് ഉണ്ട്. കലശലായ ധൈര്യോം. അതാണ് 'മരണമാസി'ലെ മറവിരോഗമുള്ള ഞാനെ ഏഴെട്ട് നിലകളുള്ള ആശൂത്രീല് കൊണ്ടോവുന്നത് (നഴ്‌സിന്റെ കാൽപാദോം കണ്ടു!); ഡോക്ടർടെ അടുത്ത്ന്ന് 'പുറത്തൊന്ന് നടന്നിട്ട് വരൂ, കണ്ടത് ഓർത്ത് പറയൂ' എന്ന് പ്രിസ്‌ക്രൈബ് ചെയ്യിക്കുന്നത്; കുഞ്ഞു പെൺകുട്ടികൾ പീഡനങ്ങൾക്കിരകളാവുന്നത് കണ്ട് (ദാണ്ടെ കെടക്കണു!) ഞാൻറെ ഓർമശക്തി കംപ്ലീറ്റ് കാലിയാക്കി ആശൂത്രീലേക്കുള്ള വഴി മറവിപ്പിച്ച് ഞാനെ ഏതോ വീട്ടിൽ കൊണ്ടെത്തിക്കുന്നത്. എന്തോ ഒരു മണോണ്ട് ല്ലോ! കൃത്രിമത്വത്തിന്റെതാവ്വോ? 8. ഞാൻ മനസിലാക്കുന്നത് ഇതാണ്: സുസ്മേഷ് ചന്ദ്രോത്ത് 'പുലിമൃത്യു' എഴുതാനിരിക്കുന്നു. അവർണനെ പുലിയാക്കണം, കൊല്ലണം. രോഹിത് വെമൂലയെയും കനയ്യ കുമാറിനെയും ഒറ്റ കഥാപാത്രമാക്കാം. എതിർഭാഗത്ത് ഒരു സവർണ എഴുത്തുകാരൻ ഞാൻ. ഇരുവർക്കും സംഗമിക്കാൻ നന്മയുടെ മൂ മ ഭാ ആയ ഒരു പാതിരി. പശ്ചാത്തലം വന്യമൃഗങ്ങളും പക്ഷികളും മനുഷ്യരും ഇടകലർന്ന് ജീവിക്കുന്ന ഒരു നഗരം. കുറച്ച് അസ്വാഭാവിക വിഭ്രാത്മകതയൊക്കെ ഇരിക്കട്ടെ ('ഞാനൊ'ഴികെ മറ്റ് രണ്ട് പേരും മരിച്ചവരാണ്) . പുലിവേഷം കെട്ടുന്ന അടിസ്ഥാനവർഗമനുഷ്യൻ സവർണനായ 'എൻറെ' കാറിന് കുറുകെ ചാടട്ടെ. സുസ്മേഷ്, ചാടൽ തലയിൽ കേറി. ഹൃദയത്തിലേക്കങ്ങ്ട് ഇറങ്ങണില്ല്യാലോ!

മാതൃഭൂമി കഥാപ്പതിപ്പ്

1. സിനിമയിൽ മാത്രം സാധ്യമാവുന്ന പ്രണയത്തെ യൂട്യൂബിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന പഴയ പട്ടാളക്കാരനാണ് സക്കറിയയുടെ കഥാപാത്രം (സിനിമാക്കമ്പം). 'ഉൾക്കടലി'ലെ ശരദിന്ദുസീൻ ഷൂട്ട് ചെയ്യുന്നത് നോക്കി നിന്ന് കാമുകിയെ കാണാൻ പോയ ബസ് നഷ്ടമായ അയാൾക്ക് ആ പ്രണയവും നഷ്ടമായി. നഷ്ടപ്പെടാതെ ബാക്കിയുള്ളത് സക്കറിയൻ ലളിത-വിധേയ ശൈലി മാത്രം.

2. റബ്ബർ തോട്ടത്തിൽ വെളിക്കിരിക്കാൻ പോകുന്ന ഭാര്യക്ക് കൂട്ടിന് പോണ പുറമ്പോക്കുകാരൻ ഭർത്താവ് പാപ്പൂട്ടൻ മാത്രമല്ല ഉണ്ണി ആറിന്റെ കഥാപാത്രങ്ങൾ (മണ്ണിര). പാപ്പൂട്ടന്റെയും ഭാര്യ താളിയുടെയും കൂടെ പാർക്കുന്ന ചീനഭരണിക്കും പേൻചീപ്പിനും പാട്ടവിളക്കിനുമൊക്കെ പേരുണ്ട്. ജാത്യാൽ താണോരെ നിയമം സംരക്ഷിക്കുമെങ്കിലും നിയമപാലകർ ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് നടപ്പുകഥ. നിഗ്രഹകാരിയായ പരമശിവൻ പോലും ഉപേക്ഷിച്ച പുറമ്പോക്കുകാരുടെ ഓരം ചേർന്ന് നടക്കാൻ പക്ഷെ പാർവതി ഇറങ്ങിപ്പോയെന്ന് കഥാകാരൻ.

3. തായ്‌ലന്റിലെ ഫുക്കറ്റ് ആണ് ഇന്ദുമേനോന്റെ കഥാ സെറ്റിങ്ങ് (പഴരസത്തോട്ടം). വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ പട്ടാളം മൈലാ ഗ്രാമത്തിൽ നടത്തിയ കൂട്ടക്കൊലയിൽ, വെടി കൊണ്ടിട്ടും മ്മടെ ധനുഷിനെപ്പോലെ ജീവിതത്തിലേക്ക് എഴുന്നേറ്റു നടന്ന ഭക്ഷണ വിൽപ്പനക്കാരിത്തള്ളയും (അമേരിക്കൻ പട്ടാളക്കാരോട് പ്രേമമഭിനയിച്ച് സിഫിലിസ് സമ്മാനിച്ച 'ഗൊറില്ല'യുമാണവർ), ചതിയിൽ മച്ചിയാക്കപ്പെട്ട് ദാമ്പത്യം ഉപേക്ഷിക്കേണ്ടി വന്ന മലയാളി യുവതിയും അവളുടെ 'ഒടുവിൽ തോറ്റു പോകുന്ന' ഭർത്താവുമാണ് പ്രധാന പാത്രങ്ങൾ. നോവലിനുള്ള വക കഥയാക്കിയതിന്റെ വണ്ണം, 'ഏഴുമാസഗർഭവയറിലെ കുട്ടി' എന്നൊക്കെ ഒരുപാട് കാര്യങ്ങൾ ഒറ്റയടിക്ക് പറയുന്ന വാക്മഴ, ഒക്കെയാണെങ്കിലും റിയലിസം തലയ്ക്ക് പിടിച്ച മറ്റ് കഥകളിൽ ഇക്കഥ ഭാവനയുടെ ഹൃദയം പേറുന്നു, പേസ് മേക്കറോടെ.

4.  കെട്ടുകഥയും റിയലിസവും ഉരസുമ്പോഴുണ്ടാവുന്ന രസം വീജേ ജയിംസിന്‍റെ കഥയിൽ (യക്ഷി). അമേരിക്കയിൽ 'സുഖിമ'യാഘോഷിക്കുന്ന, ഓപ്ര വിൻഫ്രിയുടെ ബന്ധുവിനോടോത്ത് ലിവിങ്ങ് ടുഗെദർ നടത്തുന്ന മലയാളി; നാട്ടിൽ, തലമുറകളായി ഉള്ള യക്ഷി; തറവാട്ടിലെ ഉറക്കറയിൽ അവരുടെ 'ഉഗ്ര മാറാടൽ'. യക്ഷിക്ക് മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോദിക്കാൻ ആരുമില്ലാത്ത തലമുറ. ഈ ആകർഷക പ്രെമിസ് എവിടെ കൊണ്ടു പോയി കെട്ടും? ബുദ്ധിയുള്ള കഥാകാരൻ 'പണയപ്പണ്ടമായി അടുത്ത തലമുറയെക്കൂടി അന്യാധീനപ്പെടുത്തുന്ന' ആധുനിക സ്വാർത്ഥതയുമായി ഉരസിപ്പിച്ച് തടി തപ്പുന്നു. അരുതാത്ത ബാന്ധവ പാപത്തിന് ശേഷം മരണം എന്ന ഫോർമുല വേണ്ടായിരുന്നു, എന്നാലും.

5. ആനക്കൊമ്പിൽ ശിൽപങ്ങൾ പണിയാൻ അനുവാദമുണ്ടായിരുന്ന കാലത്താണ് അഷ്ടമൂർത്തിയുടെ കഥ നടക്കുന്നത് (അവസാനത്തെ ശിൽപം). അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ നൻമയുടെ പൂമരമായ ഒരു എൺപത്തിനാലുകാരൻ. ജീവിച്ചിരിക്കേ സ്മാരകമാകാൻ വിധിക്കപ്പെട്ട പഴയ അവിഭക്തൻ. അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ മക്കൾ തലമുറ നിസംഗർ, നിസ്സഹായർ, നിർഗുണർ.

6. ഗദ്ഗദം, ആ വാക്ക് സി എസ് ചന്ദ്രിക ഉപയോഗിക്കുന്നില്ലെങ്കിലും, ഉണ്ണിമോളുടെ തൊണ്ടയിൽ കുരുങ്ങുന്നുണ്ട്. വേറൊരവസരത്തിൽ ആ ശബ്ദം അതേ കഥാപാത്രം തൊണ്ടയിൽ വച്ച് കഴുത്തിലെ ഞെരമ്പുകൾ കൊണ്ട് വരിഞ്ഞു മുറുക്കി. വേറൊരു കഥാപാത്രം നിരാശയോടെ 'നെടുവീർപ്പിടും.' കുടുംബത്തിലൊള്ളോരെ കര കേറ്റി, അവസാനം സ്വത്ത് ഭാഗം വച്ചപ്പോ സഹോദരിമാരുടെ സ്ഥലത്തേക്കുള്ള വഴി മാത്രം കിട്ടിയ കഥാപാത്രങ്ങൾ, മമ്മൂട്ടി ബേബി ശാലിനിയുടെ ഡാഡിയായിരുന്ന കാലത്തുണ്ടായിരുന്നു. അത് ആദ്യമായി പെൺവേഷം ധരിക്കുന്നു ഇക്കഥയിൽ (ഭൂമിയിലെ വഴികൾ). ധനികരല്ലാത്ത സുഹൃത്തുക്കൾ മാത്രം കടം തരാനുള്ള, വാടകവീട്ടുകാരിയാണ് ഉണ്ണിമോൾ. അവളുടെ നിസ്സഹായതയിൽ, നേരത്തെ ഭൂമി കാലിയാക്കിയ അച്ഛന് സഹതാപമുണ്ട്. അമ്മ ജീവച്ഛവമാണ്. ചന്ദ്രിക പക്ഷെ ജീവനോടെ, എംപതിയോടെ കഥ പറയുന്നു.

Sunday, June 19, 2016

വേവിക്കാത്ത ഭക്ഷണം എന്നാൽ


ഭക്ഷണം ചൂടാക്കിയാലോ പ്രോസസ് ചെയ്താലോ അതിന്റെ ഊർജ്ജം നഷ്ടപ്പെടും. വേവിച്ചാൽ മനുഷ്യശരീരത്തിന് എന്ത് സംഭവിക്കുമോ അത് തന്നെ പ്രകൃതിയിലെ മറ്റെല്ലാത്തിനും. മുഖ്യധാരയിലെ ജനങ്ങൾ ഭക്ഷിക്കുന്നത് വിശപ്പകറ്റുന്നതിനേക്കാൾ വിനോദത്തിന് വേണ്ടിയാണെന്ന് വരുമ്പോൾ ഭക്ഷണമെന്നത് ഭോജ്യയോഗ്യമായ മാധ്യമമായി മാറുന്നു. ആകർഷകമായി പായ്ക്ക് ചെയ്ത്, മാർക്കറ്റ് ചെയ്യപ്പെടുന്നതാവുമ്പോൾ മനുഷ്യന് പോഷണമൂല്യം നോക്കാനെവിടെ നേരം!

പ്രകൃതിയെക്കാൾ അതിസാമർത്ഥ്യം കാട്ടിയാണ് മനുഷ്യൻ ഓറഞ്ചിൽ നിന്നും വിറ്റാമിൻ സി തിരിച്ചെടുത്ത് ഗുളികയാക്കിയും പൊടിയാക്കിയും വിൽപന തുടങ്ങിയത്. നാരുകളും വെള്ളവും വെവ്വേറെ പായ്ക്കുകളിലായി! എല്ലാം കൂടി ഓറഞ്ച് എന്ന ഒരു രൂപത്തിൽ പ്രകൃതി തരുന്നുണ്ടല്ലോ. മരം/ചെടി മൃഗങ്ങളോട് ആവശ്യപ്പെടുന്നത് അതിന്റെ പഴം കഴിക്കാനാണ്. എന്നാലേ വിത്തുകൾ വിതരണം ചെയ്യപ്പെടുകയുള്ളൂ.

ജൈവരാസ പ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യം - എൻസൈം - 'ജീവനോടെ' കിട്ടുന്നു എന്നതാണ് പച്ചഭക്ഷണത്തിന്റെ ഒരു മേൻമ. ജീവകവും പോഷകവും വേവിക്കാത്ത ഭക്ഷണത്തിലാണ് കൂടുതലുള്ളത്. വേവിച്ച ഭക്ഷണം കഴിച്ച് അത് ദഹിപ്പിക്കുന്ന ഊർജ്ജം പച്ചഭക്ഷണം കഴിച്ചാൽ ശരീരത്തിന് ലാഭിക്കാം. ഉറക്കം പോലും കൂടുതൽ ശരീരം ആവശ്യപ്പെടില്ല. വേവിച്ചാൽ 85 ശതമാനത്തോളം പോഷകമൂല്യം നഷ്ടപ്പെടും. വേവിച്ച ഭക്ഷണം കഴിക്കുന്നതിന് മുൻപ് പച്ച ഭക്ഷണം കഴിക്കുന്നതാവും തുടക്കക്കാർക്ക് അഭികാമ്യം.

ഭക്ഷണം അടിസ്ഥാനപരമായി നാല് തരം: ഫ്രഷ് ഫുഡ്, മുളപ്പിച്ച വിത്തുവർഗം, സംസ്ക്കരിച്ചത്, ജലാംശം നീക്കിയത്. ഇവ യഥാക്രമം വെള്ളം, വായു, അഗ്നി, ഭൂമി എന്നീ മൂലകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തിൽ 60% ഫ്രഷ് ഫുഡ്, 20% മുളപ്പിച്ചത്, പത്ത് ശതമാനം വീതം സംസ്ക്കരിച്ചതും ജലാംശം നീക്കിയതുമായ ഭക്ഷണം ഉൾപ്പെടുത്തുക. 

ജീവനാശകാരിയായ ഭക്ഷണ ഇനങ്ങൾ: രാസപദാർത്ഥങ്ങളും സംരക്ഷണാർത്ഥം സൂക്ഷിക്കുന്ന സാധനങ്ങളും കൃത്രിമ നിറങ്ങളും മറ്റുമുള്ളത്; അലൂമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത്; ഹോർമോൺ കൊടുത്ത് വളർത്തിയ ജീവികളുടെ മാംസം.

ജീവക്ഷയം സംഭവിക്കുന്ന ഭക്ഷണ ഇനങ്ങൾ: അധികമായി വേവിച്ചതും തണുപ്പിച്ചതുമായവ, പായ്ക്കറ്റുകളിലുള്ളവ, ടിന്നുകളിലുള്ളവ, എണ്ണയിൽ തയ്യാറാക്കുന്നവ, വ്യാവസായികാടിസ്ഥാനത്തിൽ പ്രക്രിയ ചെയ്യുന്നവ. 

ജീവചലനാത്മകമല്ലാത്ത ഭക്ഷണ ഇനങ്ങൾ: വേവിച്ച വിത്തുകൾ, കായ്കനികൾ.

സജീവ-സകർമ്മക ഭക്ഷണ ഇനങ്ങൾ: വേവിക്കാത്ത പച്ച ജൈവ ഭക്ഷണ ഇനങ്ങൾ. പച്ചക്കറികളും പഴങ്ങളും എല്ലാം ഒരു സ്ഥലത്തേക്കല്ലേ പോണേന്നും പറഞ്ഞ് കൂട്ടിക്കലർത്തി കഴിക്കരുത്. ഓരോന്നിനും വേണ്ട ദഹന സമയവും ഊർജ്ജവും വെവ്വേറെയാണ്.

 -ജെറമി സഫ്രോൺ എഴുതിയ ദ റോ ട്രൂത്ത് എന്ന പുസ്തകത്തിൽ നിന്ന്.

Blog Archive