Search This Blog

Thursday, November 19, 2009

ചോദ്യക്കഥയും തമാശക്കാര്യവും

ഇ-മെയിലില്‍ കിട്ടിയത്
1. ചോദ്യം: ഒരു ഭര്‍ത്താവും ഭാര്യയും നിറയെ യാത്രക്കാരുള്ള ബസ്സില്‍ മലയടിവാരത്തിലെ റോഡിലൂടെ പോകുകയാണ്. റോഡിന്, മല ഒരു വശത്തും താഴ്വര മറുഭാഗത്തും. ഭര്‍ത്താവും ഭാര്യയും മൂന്നാം മൈലില്‍ ഇറങ്ങി. അവിടെ ആകെയുള്ള ഒരു കടയില്‍ ചിന്ന ഷോപ്പിങ്ങ്. ബസ്സ് ഏതാനും അടി നീങ്ങിയതും, അവരുടെ കണ്‍മുന്നില്‍ തന്നെ അത് സംഭവിച്ചു. ഇടതുവശത്തെ മലമുകളില്‍ നിന്നും കൂറ്റനൊരു പാറ ബസ്സിന്‍റെ മുകളിലേക്ക് നിപതിക്കുകയും വാഹനത്തെ അഗാധമായ താഴ്വരയിലേക്ക് കഷണങ്ങളായി എറിഞ്ഞു. അപ്പോള്‍ നമ്മുടെ ദമ്പതികള്‍ പറയുന്നു: നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു! അവര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന്, പോസിറ്റീവായ ഉത്തരമാണുള്ളത്. അത് വെളിവാക്കപ്പെടും മുന്‍പ് ഒരു ജാക്ക്!

2. തേഡ് ടേം എക്‌സാം നടക്കുന്നു. കോളേജ് ഹോസ്‌റ്റലിലെ നാലു വിരുതന്‍മാര്‍ ഒന്നും പഠിച്ചിട്ടില്ല. പരീക്ഷത്തലേന്ന് നാലുംകൂടി തല പുകച്ചു. എന്ത് കാരണം പറഞ്ഞ് പരീക്ഷയില്‍ നിന്ന് അവധിയെടുക്കും? ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു: നമ്മുടെ ദേഹത്ത് ചെളിയും ഓയിലുമൊക്കെ പുരട്ടുക. രാവിലേ ഡയറക്‌ടറുടെ റൂമില്‍ പോയി "ഞങ്ങള്‍ സിറ്റിയില്‍ ഒരു ഗൈഡ് വാങ്ങാന്‍ പോയി തിരികെ വരുമ്പോള്‍ ഞങ്ങളുടെ കാര്‍ പന്‍ചറാവുകയും രാത്രി മുഴുവന്‍ അതിന്‍മേല്‍ പണിയുകയും നടന്നു വരികയും ചെയ്തു. ക്ഷീണിതരായ ഞങ്ങള്‍ക്ക് മൂന്നു ദിവസത്തെ സ്‌റ്റഡി ലീവിനു ശേഷം പരീക്ഷ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു". ഡയറക്‌റ്റര്‍ സമ്മതം മൂളി. പിള്ളാര്‍ മൂന്നു ദിവസം തലകുത്തി മറിഞ്ഞ് പഠിക്കുകയും ചെയ്തു.

മൂന്നാം ദിനം പരീക്ഷാ സമയമായി. നാല്‍വര്‍ ഡയറക്‌റ്റര്‍ മുന്‍പാകെ ഹാജര്‍. നാലുപേരും പരീക്ഷ എഴുതുന്നത് നാലു മുറികളിലായിരിക്കും എന്ന് അറിയിപ്പ്. സാരമില്ല, നന്നായി പഠിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറില്‍ ഒറ്റ ചോദ്യമേയുള്ളൂ: നിങ്ങളുടെ ഏത് ടയറാണു പന്‍ചറായത്?

3. ഹോളിവുഡ് ബ്ളോക്ക്‌ബ്ളാസ്‌റ്റാഡ് '2012' അഖിലലോകമെങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്. 2012 ഡിസം 21ന്, മായന്‍ പ്രവചനപ്രമാണം ലോകാവസാനം എന്ന് വിവരിക്കുന്നു പടം. എല്ലാം തകര്‍ന്നു തരിപ്പണമാവുന്നത് കാണിക്കുന്ന പടത്തെ കുറ്റം പറയാനില്ല. എങ്കിലും ഒരു മലയാളി ഒരു കുറ്റം കണ്ടുപിടിച്ചിരിക്കുന്നു: രണ്ടാം ഭാഗം എടുക്കാന്‍ പറ്റില്ല!
പുതിയ വീട് കണ്ട് 'പൊളിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്' എന്ന് പറഞ്ഞ പുള്ളിയാണ്, മല്‍യാളി!

4. നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു എന്ന് ദമ്പതികള്‍ പറഞ്ഞതിന്‍റെ കാരണം: നമ്മള്‍ക്ക് ഇറങ്ങേണ്ടായിരുന്നെങ്കില്‍ ബസ് നിര്‍ത്തില്ലായിരുന്നു. പാറ വരുന്നതിനും മുന്‍പേ ബസ് കടന്നു പോകുമായിരുന്നു.

5. വലുതാവുമ്പോള്‍ ആരാകണമെന്നാണ്, ആഗ്രഹമെന്നോ? ജോലിയുള്ള ഒരാളാകാന്‍!

Saturday, November 14, 2009

സാജുകൊടിയന്‍റെ തിരക്കഥയില്‍ നവാസ് നായകന്‍

സാജു കൊടിയന്‍ തിരക്കഥയെഴുതുന്ന 'ടെയ്‌ലറാം ബാലന്‍' എന്ന ഹാസ്യ ചിത്രത്തില്‍ പ്രധാനകഥാപാത്രമായ നാട്ടിന്‍പുറത്തുകാരന്‍ ബാലനെ കലാഭവന്‍ നവാസ് അവതരിപ്പിക്കുന്നു. പ്രമുഖന്‍, വലിയങ്ങാടി ചിത്രങ്ങളൊരുക്കിയ സലിംബാവയാണു സംവിധാനം. ഗ്രാമത്തിലെ തയ്യല്‍ക്കാരനും അയാളുടെ ആറാമിന്ദ്രിയവുമാണ്, ഈ മുഴുനീള കോമഡിയുടെ കാതല്‍. നവാസ് ഇപ്പോള്‍ ബെന്നി പി നായരമ്പലം-ഷാഫിയുടെ മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിലും ജൂനിയര്‍ മാന്‍ഡ്രേക്കിന്‍റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. (കുവൈറ്റില്‍ സ്‌റ്റേജ് പ്രോഗ്രാമിനെത്തിയ നവാസ് പറഞ്ഞത്).

നവാസ് തുടരുന്നു: പുതിയ കോമഡിയില്‍ ഡോക്‌ടര്‍ കെ കാരണവരുടെ ഡിസ്‌പെന്‍സറിയാണു വേദി. മകന്‍ ഡിസിസി,എന്‍സിപി കോഴ്സ് കഴിഞ്ഞ് ഡിസ്‌പെന്‍സറിയില്‍ പ്രാക്‌റ്റീസ് ചെയ്യാനെത്തിയിട്ടുണ്ട്. രോഗികള്‍ തുമ്മല്‍ ചാണ്ടിയും വയറുവേദനിക്കുന്ന അച്ചുമാമയും. നര്‍മ്മത്തിലൂടെ ആളുകളെ ചിന്തിപ്പിക്കാനാകണം.
മറ്റൊരു കോമഡിയിങ്ങനെ: നിയാസ് (യഥാര്‍ഥ ജീവിതത്തില്‍ നവാസിന്‍റെ ജ്യേഷ്ഠന്‍) ഭാര്യ സാജു കൊടിയനൊത്ത് ചാനലില്‍ ദാമ്പത്യ ഷോ അവതരിപ്പിക്കാനെത്തിയിരിക്കുകയാണ്. മോഡറേറ്ററായി നികേഷ് എന്ന നവാസ്. കൂടെ ഒരു മാംസളകുമാരിയും. അവനവന്‍ വിചാരിച്ചാല്‍ കുടുംബപ്രശ്നമില്ല എന്ന സന്ദേശം കൊടുക്കാമെന്ന് കരുതുന്നു.

ബാപ്പ: വടക്കാന്‍ചേരിയിലെങ്ങും വാപ്പ (നടന്‍ അബൂബക്കര്‍, 'വാല്‍സല്യ'ത്തിലെ കുഞ്ഞമ്മാമന്‍) അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. നാട്ടുകാരിലൊരാള്‍ക്ക് വാപ്പയെ ഒന്ന് ഏപ്രില്‍ ഫൂളാക്കണം. രാവിലേ വന്ന് അദ്ദേഹം വിളിച്ചു കൂവി: അകമല ചുരത്തിനടുത്ത് ബസ് മറിഞ്ഞു! ഉടനെ വാപ്പ: പടച്ചോനേ, ഇത് രണ്ടാമത്തെ ബസ്സാണല്ലോ!
ഗള്‍ഫ് കോമഡി: ഒരിക്കല്‍ ഒരു ഗള്‍ഫ് പ്രോഗ്രാമിനിടെ ഒരു വീട്ടില്‍ ഞങ്ങള്‍ക്ക് ക്ഷണം. മുപ്പത് വര്‍ഷമായി ഗള്‍ഫിലുള്ള ഒരാളെ പരിചയപ്പെട്ടു. രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ അദ്ദേഹത്തിനു പാടണം. ഉമ്പായിയുടെ പാട്ടാണു ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു. എല്ലാവര്‍ക്കും താല്‍പര്യമായി. അദ്ദേഹം ഒരു ഉമ്പായിപ്പാട്ട് പാടുന്നുവെന്ന് ആരോ അനൌണ്‍സ് ചെയ്തു. ദാ വരുന്നു അദ്ദേഹത്തിന്‍റെ ഉമ്പായിപ്പാട്ട്: ഉമ്പായിക്കുച്ചാണ്ട് പ്രാണന്‍ കത്തണുമ്മാ, വയലു പൊട്ടിച്ച് പാപ്പണ്ടക്കണമ്മാ (മണിയുടെ നാടന്‍ പാട്ട്).

Tuesday, November 10, 2009

അബ്ബാസിയാക്കഥകള്‍: നിറം ചേര്‍ക്കാതെ

നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന നഴ്സ്-ഭാര്യയെ യാത്രയാക്കാന്‍ ഫ്ളാറ്റ് മുറ്റത്ത് വണ്ടി കാത്തു നില്‍ക്കുന്ന ഭര്‍ത്താവ്; അവരെ നോക്കി ആവശ്യമില്ലാതെ കമന്‍റ്റ് കാറ്റില്‍ പറത്തി വിടുന്ന വഴിപോക്കര്‍; മണല്‍ത്തുരുത്തില്‍ കുന്തിച്ചിരുന്ന് അന്നത്തെ പ്രധാന ഭക്ഷണമായ കുബ്ബൂസും കോളയും കുടിക്കുന്നവര്‍; മനോരമയും നാനയും നിറച്ചിരിക്കുന്ന ബക്കാലയുടെ ഉമ്മറത്തെ സ്‌റ്റാന്‍ഡുകള്‍ തൊട്ട മട്ടില്‍ ലുങ്കിയും മടക്കിക്കുത്തി നമ്പീശന്‍ മെസ്സിലേക്ക് ടിവിയില്‍ അപ്പോള്‍ കണ്ട കാര്യം ചര്‍ച്ച ചെയ്തു പോകുന്നവര്‍; മറ്റൊരു തട്ടിപ്പിനിരയായി വരമെന്നേറ്റയാളെ കാത്തു നില്‍ക്കുന്നവര്‍; പലിശക്ക് കാശു വാങ്ങിയും വിറ്റും കാര്യങ്ങള്‍ നടത്തുന്നവര്‍; എടുപ്പില്‍ ഒടിച്ചു മടക്കിയ ചാരായക്കുപ്പികളുമായി സ്ഥിരമോ അസ്ഥിരമോ ആയ കസ്‌റ്റമറുടെ അടുത്തേക്ക് പോകുന്നവര്‍; നീലയോ അല്ലാത്തതോ ആയ സിഡികള്‍ വില്‍ക്കുന്നവര്‍; പ്രാര്‍ഥനക്കോ അല്ലാതെയോ, ട്യൂഷനു വേണ്ടിയോ വെറുതേയോ പോകുന്നവര്‍ ..അവര്‍ക്ക് നിഴലായി, എപ്പോഴും മാറാപ്പ് പോലെ, ഉള്ളം കൈയിലെ രേഖ പോലെ തന്നെയുള്ള ചില തീരാക്കഥകള്‍...

കഥകളുടെ ഉറവിടം ഹൈഡൈന്‍ തോമാച്ചന്‍ എന്നറിയപ്പെടുന്ന തോമസ് കെ തോമസ് ആണ്. കുട്ടനാട് എം എല്‍ എ ചാണ്ടി തോമസിന്‍റെ അനുജന്‍ തോമാച്ചന്‍ ഒരു കഥാഗോഡൌണ്‍ ആകുന്നത്, ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചിലര്‍ക്കെങ്കിലും വിളിക്കാന്‍ ദൈവം കഴിഞ്ഞാല്‍ അടുത്തത് തോമാച്ചനാണു എന്നതു കൊണ്ടാണ്.

യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിന്‍റെ മുന്‍പില്‍ നിന്ന് തന്നെയാണ്, റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കുട്ടികളോട് പറയാറുള്ള ടീച്ചറെ കാറില്‍ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നത്. മരുഭൂമിയിലേക്കായിരുന്നു ആ പോക്ക്. കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള ടീച്ചര്‍ ബോധരഹിതയായി. ടീച്ചറുടെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ പൊലീസ് വണ്ടി തടഞ്ഞ് കിഡ്‌നാപ്പറെ അകത്താക്കി. പ്രതി സ്വദേശിയാണ്. ശിക്ഷാനടപടികള്‍ വേഗം പൂര്‍ത്തിയായി. പ്രതിക്ക് പതിനന്‍ച് വര്‍ഷം തടവ്. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം കണ്ട കാഴ്ച! സ്വദേശിയുടെ ബന്ധുക്കള്‍, സ്‌ത്രീകളടക്കം, ടീച്ചറുടെ മുന്‍പില്‍ ക്യൂ നിന്നു. തനാസുല്‍! ക്ഷമിക്കണമെന്ന് അഭ്യര്‍ഥന.

സ്വദേശികള്‍ മലയാളിയുടെ മുന്‍പില്‍ ക്ഷമാഭ്യര്‍ഥനയുമായി കാത്തു നില്‍ക്കുന്നത് കാഴ്ചയാകുന്നത് നമുക്കാണ്. ടീച്ചര്‍ക്ക് അതിനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. ആറു മാസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ടീച്ചര്‍ നാട്ടിലേക്ക് വണ്ടി കയറി. സ്വദേശിയുടെ കേസ് / ശിക്ഷയും താമസിയാതെ തേഞ്ഞു പോകുകയും ചെയ്തു.

രാത്രി ഒരു മണിക്ക് ഒരു ഫോണ്‍ കോള്‍ തോമാച്ചായന്. കോള്‍ സാരാംശം: പരിചയമുള്ള ഒരു മലയാളി വീട്ടമ്മ അബ്ബാസിയ പോലിസ് സ്‌റ്റേഷനില്‍. അവര്‍ ഭര്‍ത്തവിനെ കത്തിക്ക് കുത്തിയെന്ന് കേസ്. അവര്‍ നിരപരാധിയായിരിക്കും. പക്ഷേ പൊലീസ് അവരെ വിടണമെങ്കില്‍ ആശുപത്രിയില്‍ ബോധം കെട്ടു കിടക്കുന്ന ഭര്‍ത്താവ് മൊഴി കൊടുക്കണം. സംഭവിച്ചത് ഇങ്ങനെയാണ്: ദമ്പതികള്‍ നടക്കാനിറങ്ങിയപ്പോള്‍ ഭാര്യയുടെ ബാഗ് തട്ടിപ്പറിക്കാന്‍ തുനിഞ്ഞ മോഷ്ടാകളെ ഭര്‍ത്താവ് നേരിട്ടപ്പോള്‍ അവര്‍ കുത്തി. മോഷ്ടാക്കള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഭാര്യ ഭര്‍ത്താവിനെ കുത്തുന്നത് കണ്ടു! തൊമാച്ചന്‍ 'പ്രതിയെ' സ്‌റ്റേഷനില്‍ കണ്ടു. ആകെ വിഭ്രാന്തിയിലാണവര്‍. രാത്രി കസ്‌റ്റഡിയില്‍ കഴിയണം. തോമാച്ചന്‍ 'വാസ്ത' ഉപയോഗിച്ചു. സ്വന്തം ഉത്തരവാദിത്വത്തില്‍ പിറ്റേന്ന് വരാമെന്നേറ്റു. പരിചയമുള്ള കേണല്‍ ഫോണ്‍ വഴിയാണ്, പ്രതിയെ തോമാച്ചന്‍റെ കൂടെ വിടാന്‍ പൊലീസ് ഓഫീസറോട് പറയുന്നത്. 'പ്രതിയെ' വിടാന്‍ നേരം തോമാച്ചനോട് ഓഫീസര്‍ ചോദിച്ചു, നിങ്ങളുടെ 'ഒഹ്തക്'(സഹോദരി)? തോമാച്ചന്‍ പറഞ്ഞു: അതെ!

പ്ളസ് ടൂ വിദ്യാര്‍ഥികളുടെ പാര്‍ട്ടി ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഈവനിങ്ങ് പാര്‍ട്ടി നടക്കുന്ന ഹോള്‍ തോമാച്ചന്‍റെയാണ്. പാര്‍ട്ടി തുടങ്ങാന്‍ നേരം തോമാച്ചനൊരു കോള്‍. ഒരു രക്ഷകര്‍ത്താവിന്‍റെയാണ്. എന്‍റെ മോള്‍ പാര്‍ട്ടിക്ക് പോകണമെന്ന് പറഞ്ഞപ്പോ ഞാന്‍ സമ്മതിച്ചില്ല. അവള്‍ പോന്നിരിക്കുന്നത് ഉടക്കിയാണ്. ഒന്നു ശ്രദ്ധിച്ചോണേ! തോമാച്ചന്‍ കൈ മലര്‍ത്തി, അതിനിപ്പൊ എന്തു ചെയ്യാനാണ്? പക്ഷേ പാര്‍ട്ടി മുറുകിയപ്പോള്‍ തോമാച്ചന്‍ നേരേ ചൊവ്വേ അല്ലാത്തത് മണത്തു. ഗസ്‌റ്റുകളുടെ ഇടയില്‍ പാക്കിസ്ഥാനി ആണ്‍കുട്ടികളുണ്ട്. മാത്രമല്ല, അവര്‍ ഡിം ലൈറ്റില്‍ ഡാന്‍സ് ചെയ്യാന്‍ പോകുനു എന്ന് അനൌണ്‍സ് ചെയ്യുന്നു. തോമാച്ചന്‍ ഇടപെട്ടു. ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. ചെയ്യണമെങ്കില്‍ എന്‍റെ സാന്നിധ്യത്തില്‍ മതി. പെണ്‍കുട്ടികളില്‍ ഒരാള്‍ കയര്‍ത്തു. എന്‍റെ ഡാഡി വിളിച്ചു പറഞ്ഞു കാണുമല്ലോ ഞങ്ങളെ ശ്രദ്ധിച്ചോളാന്‍! ഞങ്ങളെ തടയാന്‍ ഞങ്ങള്‍ അങ്കിളിന്‍റെ മക്കളൊന്നുമല്ലല്ലോ!

പാക്കിസ്ഥാനികളായ ഒരു പറ്റം ചെറുപ്പക്കാര്‍ രാത്രി ഒരു മണിക്ക് അബ്ബാസിയായില്‍ വന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അടിച്ചു പൊളിച്ച സംഭവം, വഴി വിട്ട ചില ബന്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. മലയാളി പെണ്‍കുട്ടി കണ്ണിട്ട് പിന്നാലെ വരുത്തിയെന്ന് പായുന്ന പാക്കിസ്ഥാനി പയ്യനെ മലയാളി ബോയ്സ് ഭീഷണിപ്പെടുത്തിയതിന്‍റെ ഫലമായിരുന്നു അബ്ബാസിയ വിറച്ച അഴിഞ്ഞാട്ടം. പ്രശ്നം പതിവു പോലെ തോമാച്ചന്‍റെ അടുത്തെത്തി. രാത്രി കിടന്നുറങ്ങാമായിരുന്ന പൊലീസ് പാഞ്ഞെത്തി അവന്മാരെ ഒതുക്കിയെന്ന് തോമാച്ചന്‍.

തോമാച്ചന്‍ അബ്ബാസിയ റെസിഡന്റ്സ് കമ്മിറ്റി എന്നൊരു ഐക്യസംഘത്തിന്‍റെ കണ്‍വീനറാണ്. പ്രശ്നപരിഹാരത്തിനും മറ്റുമുള്ള വാസ്ത / ഉന്നതങ്ങളില്‍ പിടിപാട് എങ്ങനെയുണ്ടാവുന്നു എന്ന ചോദ്യത്തിന്, മറുപടികള്‍ ഒരുപാടുണ്ട് ചാണ്ടി തോമസിന്‍റെ അനുജന്.

1. അറബികള്‍ക്ക് സമ്മാനങ്ങള്‍ ഇഷ്‌ടമാണ്. കാശു മുടക്കി വിശേഷാവസരങ്ങളില്‍ കാണേണ്ടവരെ കാണേണ്ട പോലെ കാണുക.
2. ഒരു പൊലീസ് ഓഫീസറിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുക്കിയത് കുട്ടനാട് ലേക്ക് പാലസിലാണ്. (കുടുംബവക റിസോര്‍ട്ട്).
3. മറ്റൊരു പൊലീസ് ഓഫീസറിനു ഒരു മെയ്‌ഡ് വേണമെന്ന് പറഞ്ഞിട്ട് നാട്ടില്‍ നേരിട്ട് പോയി അന്വേഷിച്ച് കണ്ടു പിടിഹ്ചു കൊണ്ടു വന്നു.
4. മലയാളി സംഘടനാ ആഘോഷങ്ങള്‍ക്ക് കഴിവതും പൊലീസ് ഒഫീസര്‍മാരെ ക്ഷണിക്കുക. അവര്‍ക്കും സന്തോഷം, പ്രശ്നക്കാരും അടങ്ങിയിരുന്നോളും.
5. പ്രശ്നമുണ്ടാവുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കരുത്. പ്രതികരിക്കണം. ആളും അര്‍ഥവും മാത്രമല്ല, ധൈര്യവും ഒട്ടൊക്കെ കൂട്ടാണ്.

http://chintha.com/node/57427

Saturday, November 7, 2009

ആര്‍ട്ടിസ്റ്റ്സുജാതന്‍ കുവൈറ്റില്‍ റീത്ത് ചരിത്രം പണിയുന്നു

കുവൈറ്റ് ഹോളി ഫാമിലി കത്തീഡ്രലില്‍ നവം 9 മുതല്‍ ആരംഭിക്കുന്ന യൂണിറ്റി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള എക്സിബിഷന്‍ ഒരുക്കുന്ന തിരക്കിലാണ്, രംഗപടത്തിനു 15 തവണ സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് സുജാതന്‍. കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന നാടക അവാര്‍ഡ് ചടങ്ങിനു സുജാതനു പങ്കെടുക്കാന്‍ കഴിയില്ല. കുവൈറ്റില്‍ 13 സഹായികള്‍ക്കൊപ്പം സഭാ റീത്തുകളുടെ ചരിത്രം ചിത്രീകരിക്കുകയാണ്, 58 കാരന്‍ പഴയ ആര്‍ട്ടിസ്റ്റ് കേശവന്‍ മകന്‍ സുജാതന്‍. സെഹിയോന്‍ ഊട്ടുപുര, അപ്പസ്തോലന്‍മാര്‍ പായ്ക്കപ്പലുകളില്‍ കയറി പ്രേഷിതപ്രവര്‍ത്തനത്തിനു പോകുന്നത്, കൂനന്‍കുരിശ് സത്യം, കൊടുങ്ങല്ലൂര്‍ തുറമുഖം, പരുമല സിനഡ് എന്നിവ ചിത്രീകരണത്തില്‍ പെടും. 5 ദിവസത്തെ യൂണിറ്റി കോണ്‍ഗ്രസ്സ് റീത്ത് ചര്‍ച്ചയില്‍ കോപ്റ്റിക്, ലാറ്റിന്‍, മലങ്കര, മലബാര്‍ റീത്തുകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും.

Wednesday, November 4, 2009

പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന്നു!

പേരുകൊണ്ട്‌ ക്ഷീരസാഗരനാണ്; കുടിക്കുന്നത് പക്ഷേ കാടിയായിരുന്നു; അഥവാവല്‍ക്കരിച്ചാല്‍ കുടുമ്മം പേരു കൊണ്ട്‌ പൊന്നമ്മേം കഴുത്തില്‍ വാഴനാരും! ഗള്‍ഫീപ്പോയി ചെരച്ചാല്‍ പൊതിയാത്തേങ്ങയോളം പൊന്നു കിട്ടുമായിരിക്കും. അതുകൊടുത്താല്‍ മുഴക്കരി കുടിച്ച്‌ ജീവിക്കാനേ പറ്റൂ. നാട്ടിലായിരുന്നെങ്കില്‍ ഭിക്ഷക്കാരനെ ഭയന്ന് കഞ്ഞി വെക്കാതിരിക്കാതിരിക്കാമായിരുനു. ഇതിപ്പൊ മനപ്പായസമുണ്ടു എത്രനാള്‍ കഴിയും? കാളയില്ലാത്ത നാട്ടിലെ പശുവിന്റെ പാതിവൃത്യം പോലെ കുബ്ബൂസിനപ്പുറം ആര്‍ഭാടമൊന്നും വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണു.

എന്നും ഓണമായിരുന്ന സുവര്‍ണ്ണകാലമുണ്ടായിരുന്നു. മനോരാജ്യത്ത്‌ ഇളയതമ്പുരാനാകുവാനുള്ള പിശുക്ക്‌ കാട്ടാത്ത കാലത്ത്‌. ജോലി ചരിത്രമായ ഇപ്പൊ മൂന്നാം ഓണം മുക്കീം മൂളീം, നാലാം ഓണം നക്കീം തുടച്ചും എന്നതിനു മാത്രം പ്രോമോഷനായി.

നാട്ടില്‍ മഴ നനഞ്ഞിട്ടില്ല. ഗള്‍ഫില്‍ കടലീച്ചാടാനാണു വിധിയെന്നകിലോ? ഹയ്‌, നിങ്ങള്‍ കടലീ നിക്കണത്‌ ടീവീ കണ്ടല്ലോ എന്നാരെങ്കിലും പറയാണെങ്കീ, മുങ്ങിക്കുളിക്കാന്‍ പോയതാ എന്ന റെഡിമെയ്ഡ് മറുപടി റെഡി. ടീവിക്കുണ്ടൊ മീന്‍ചൂര്? മുതല പിടിച്ചാല്‍ മുതലയെ തഴുകണം. വീണതു നമസ്കാരം.

വീട്ടീന്ന് ഇ-മെയിലുണ്ടായിരുന്നു.. ഇഞ്ചക്കാട്‌-മുള്ളിന്‍കെട്ട്‌-മുരിക്കിന്‍കാട്‌ വഴി മുള്ളന്‍പന്നികൂട്ടത്തിലേക്ക് നൂറേ നൂറില്‍ പോകുന്ന ഫാസ്റ്റ്‌ പഞ്ചര്‍ വണ്ടിയിലെ യാത്ര പോലൊന്ന്. അമ്മ മരിക്കാന്‍ കിടക്കുന്നു, കള്ളന്‍ ചക്കയിടുന്നു, പട്ടി ഈച്ചയാട്ടുന്നു, ഭാര്യക്ക്‌ പ്രസവവേദന, മകള്‍ ട്യൂഷനു പോയി വന്നിട്ടില്ല, അന്വേഷിക്കാന്‍ പോയ മകന്‍ കിണറ്റീ വീണു. ഇതൊക്കെ നടക്കുമ്പോള്‍ ഇളയവള്‍ക്ക് കമ്പ്യൂട്ടര്‍ വീണവായന. എനിക്ക്‌ പ്രാണവേദന.

ജോലി നഷ്ടപ്പെടാന്‍ സാമ്പത്തികമാന്ദ്യമാണെന്നൊക്കെ വീമ്പ്‌ പറഞ്ഞാല്‍ വീട്ടുകാര്‍ക്ക്‌ തിരിയുമോ? വാഴ നനക്കുമ്പോള്‍ ചീരയും നനയൂലോ എന്നോർ‌ത്ത് കൂടെയുള്ളവന്‍ പണിഞ്ഞപ്പൊ നോക്കി നില്‍ക്കുന്നത് സ്ഥിരം നാടകവേദിയായതാണു കുഴപ്പിച്ചത്. വിനാശകാലേ വിപരീതബുദ്ധി; സൂപര്‍വ്വൈസറുടെ കത്തി എന്നെയൊന്ന് കുത്തി. വീഴാന്‍ പോയ തേങ്ങയുടെ ചുവട്ടില്‍ മുഹൂര്‍ത്തം നോക്കി മൂത്രമൊഴിക്കാന്‍ പോയെന്നും പറയാം. അമ്പട പോയിട്ട്‌ അയ്യടാ ആയത്‌ പശു കുത്തിയതിലല്ല, മറ്റുള്ളവര്‍ കണ്ട്‌ കീലടിക്കുന്നത് ഓര്‍ത്തിട്ടാണ്!

ചീഞ്ഞ മുട്ടക്ക്‌ കള്ളുഷാപ്പില്‍ മോക്ഷം എന്നു കരുതി എവിടെപ്പോം? ഏത് റീസൈക്കിളുകാര്‍ ഏത് ഫ്രൈഡേ മാർ‌ക്കറ്റിൽ എന്നെയെടുക്കും? ദീപാളിയുടെ അളിയന്‍ എരപ്പാളി എന്ന സര്‍ട്ടിഫിക്കറ്റും കൈയിലെ കാഞ്ഞിരക്കായും കൊണ്ട്‌ എന്തു ചെയ്യാന്‍?

ജാതകദോഷമനുസൃതപ്രകാരം കേമദ്രുമമാണു.. ഭാഗ്യം ഇന്നേക്ക് പത്താം നാള്‍; മരണം ഏഴാം നാളും. പ്രാന്തൊക്കെ മാറി; ഇപ്പൊ ഒലക്കയെടുത്തിരിക്കുകയാണ്, കോണകമുടുക്കാന്‍ എന്ന ദുരവസ്ഥ.. ഏയ്‌, വല്യ ആപത്തൊന്നുമില്ല. തല മാത്രം കാണാനില്ല!

ബിസിനസ്സ്‌ തുടങ്ങൂ എന്ന് പലരും ഉപദേശിച്ചു - വലിയ രീതിയിലുള്ള തെണ്ടലാണല്ലോ കച്ചവടം. പക്ഷെ പല്ലില്ലാത്ത പശു പുല്ലില്ലാത്ത പറമ്പില്‍ പോയിട്ടെന്തു കാര്യം? കവിതയെഴുതാന്‍ ഉപദംശമുണ്ടായി. ഒന്നു ചീയുന്നത് മറ്റൊന്നിനു വളം എന്നാണു ഒരു കവി സുഹൃത്ത്‌ പറഞ്ഞത്. ഒരു കലത്തില്‍ രണ്ട്‌ കറി വേവില്ലെന്ന് ഞാനും പറഞ്ഞു. കോഴി കൂകിയില്ലെന്നും വച്ച്‌...

റിസഷനാണെന്നു പറഞ്ഞ്‌ കൊല്ലത്ത്‌ മഴപെയ്യുമ്പോള്‍ കോത്താഴത്ത്‌ കുട പിടിക്കേണ്ട കാര്യമില്ല. നനഞ്ഞവനു ഈറനില്ലല്ലോ. തുനിഞ്ഞിറങ്ങാന്‍ തീരുമാനിച്ചു. പഴയ ഇരുമ്പ്‌, ചെമ്പ്‌, പിച്ചള പാത്രങ്ങളെടുക്കുന്ന സംഘത്തില്‍ ആളെയെടുക്കുന്നു.

കാലത്തിനു പറ്റിയ കൈത്തിരി. നാടോടുമ്പോള്‍ നെടുകേയുള്ള സ്റ്റിമുലസ്‌ പാക്കേജ്‌. നില്‍ക്കൂ ഞാനും വരുന്നൂ. ഇരുമ്പ്‌..., ചെമ്പ്‌.....

http://blothram.blogspot.com/2009/11/6-2009.html

Blog Archive