Search This Blog

Friday, January 30, 2009

മദ്യം ഫ്യൂഷന്‍

കേരളത്തില്‍ പലതരത്തിലുള്ള മദ്യം ഉപയോഗിച്ചിരുന്നു: മൂക്കാത്ത നെല്ലില്‍ നിന്നും ഉണ്ടാക്കുന്നത്‌; കരിമ്പ്‌, ഇഞ്ചി, പഴം എന്നിവ ചേര്‍ത്തുള്ളത്‌; ഇഞ്ചി, നറുനണ്ടി, ഏലം മിശ്രിതം; സോമലത ചതച്ചുണ്ടാക്കുന്നത്‌... സംഘസാഹിത്യത്തില്‍ പറയുന്നത്‌ സ്ത്രീകള്‍, പനങ്കരിക്കും ഇളനീരും കരിമ്പും ചേര്‍ത്തുണ്ടാക്കുന്ന ലഹരി ഉപയോഗിച്ചിരുന്നു എന്നാണ്‌.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്നത്‌ ചാലക്കുടിയിലാണെന്നതിന്‌ ചാലക്കുടിക്കാര്‍ വിരല്‍ ചൂണ്ടുന്നത്‌ അതിരപ്പിള്ളി യാത്രക്കാരിലേക്കാണ്‌

Sunday, January 18, 2009

സ്‌ലംഡോഗ് മില്യണയര്‍

സ്‌ലംഡോഗ് മില്യണയര്‍: ഇന്ത്യന്‍ റിയലിസം, ബ്രിട്ടീഷ് റൊമാന്‍റ്റിസിസം, അമേരിക്കന്‍ ഡ്രീം മറ്റ് സസ്പെന്‍സ് മെലോഡ്രാമ ചേരുവകള്‍ സമര്‍ഥം ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ അല്ല, പാന്‍ ചലച്ചിത്ര സമൂഹത്തിനായി ബുദ്ധിപൂര്‍വം ഒരുക്കിയ ചിത്രം. മുംബൈ ചേരിയെപ്പറ്റി ഒറിജിനല്‍ കഥയെഴുതിയ വികാസ് സ്വരൂപ് ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന്‍റെ (ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണദ്യേം) ക്യു & എ എന്ന നോവലിലെ നായകന്‍റെ പേര്‍ റാം മുഹമ്മദ് തോമസ് എന്നാണത്രെ (സിനിമയില്‍ ജമാല്‍ മാലിക്ക്). ചേരിനായകനു പറ്റിയ നടനെത്തേടി ബോളിവുഡില്‍ വന്ന ബ്രിട്ടീഷ് സംവിധായകന്‍ ബോയ്‌ല്‍ പറഞ്ഞു: they are too tidy and well-fed!

Thursday, January 1, 2009

സാലിഞ്ജറുടെ 'ക്യാച്ചര്‍ ഇന്‍ ദ റൈ'

ജനുവരി 1, 1919, ഒരോര്‍മ്മ

ഒരു നോവലും 13 ചെറുകഥകളും മാത്രമെഴുതി, പ്രശസ്തിയെ കൂട്ടുകാരിയാക്കിയിട്ടെന്ന പോലെ ആര്‍ക്കും മുഖം കൊടുക്കാതെ ജീവിക്കുക. വരക്ധാന്യപ്പാടത്ത്‌ കുട്ടികള്‍ കളിക്കുമ്പോള്‍ വീഴാതെ പിടിക്കുന്ന ഒരാളായിത്തീരണമെന്ന്‌, വലുതാവുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനുത്തരമായി സ്വയം കണ്ടെത്തിയ ടീനേജ്ബാലന്റെ കഥ പറഞ്ഞ 'ദ ക്യാച്ചര്‍ ഇന്‍ ദ റൈ' (1951) എന്ന നോവലിലൂടെ അമേരിക്കക്കന്‍ ഇരട്ടത്താപ്പുകള്‍ ഏറെ വൈകാരിതയോടെ തുറന്നെഴുതി, അമേരിക്കന്‍ പോസ്റ്റ്‌-വാര്‍ സാഹിത്യത്തെ സ്വാധീനിച്ച ജെ. ഡി. സാലിഞ്ജറുടെ ജന്‍മദിനമാണു ജനുവരി 1.

ആര്‍ത്തിയുള്ള തലമുറയായിപ്പോയതിനാല്‍ (ഗ്രീഡി ജനറേഷന്‍), പിന്‍തലമുറക്ക്‌ ഒന്നും കൊടുക്കാനായില്ലല്ലോ (കടമല്ലാതെ) എന്നു സ്വയം പഴിക്കുന്ന അമേരിക്കന്‍ തലമുറ, 'ക്യാച്ചറില്‍' നിന്നും ഒന്നും പഠിച്ചില്ല. അല്ലെങ്കില്‍ത്തന്നെ സാഹിത്യത്തിന്‌ ലോകത്തെ രക്ഷിക്കേണ്ട ബാധ്യതയുണ്ടോ?

Saturday, December 13, 2008

തമാശക്കഥകൾ 5 (കേട്ടതെങ്കിൽ..)

1. മടിയനായ ഒരുത്തൻ കല്യാണം കഴിച്ചു. ആദ്യരാത്രി വധുവിന്റെ വേഷഭൂഷാദികളൊക്കെ മാറ്റുന്ന ബുദ്ധിമുട്ടോർത്ത് ഒരു ഭൂകമ്പത്തിനായി അവർ പുറത്ത് കാത്തിരുന്നത്രേ.

2. നഗരത്തിൽ നടന്ന ഒരു കാറപകടത്തിൽ‌പെട്ട ഒരാളെ പ്ലാസ്റ്ററിട്ട് പിറ്റേന്ന് ഡിസ്ചാർജ്ജിനു പറഞ്ഞിരുന്നു ഡോക്ടർ. പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ പറയുന്നു, ഒരാഴ്ച കഴിഞ്ഞു പോയാൽ മതി. നിങ്ങളുടെ കാർക്രാഷ് ചാനലുകളിൽ കണ്ടിട്ട് സം‌ഗതി കുറേക്കൂടി സീരിയസ്സാ‍ണെന്ന് തോന്നുന്നു.

3. ഡിറ്റക്റ്റീവ് നോവൽ പൊലീസ് പ്രൊട്ടക്ഷനിൽ വായിക്കുന്ന ഒരു വല്യമ്മയെക്കുറിച്ച് ഓർക്കുമ്പഴേ പേടി തോന്നണു.

4. ‘ഡോക്ടർ, ഇത് വർക്കി സ്പീക്കിങ്ങ്, എന്റെ മകനു വിഷജ്വരം പിടിച്ചിരിക്കുന്നു’.
‘ഒ.കെ.വർക്കി, ഞാനിന്നലെ നിങ്ങളുടെ വീട്ടീ വന്ന് മകനു മരുന്നു കൊടുത്തായിരുന്നു’.
‘പ്രശ്നമതല്ല, ഡോക്, എന്റെ മകൻ ഞങ്ങളുടെ വേലക്കാരിയെ ചും‌ബിച്ചിരിക്കുന്നു’
‘ഓ! അങ്ങനെയെങ്കിൽ അവരോട് 4 ദിവസം മാറി നിൽക്കാൻ പറയൂ’
‘പ്രശ്നം, ഡോക്, ഞാൻ അവരെ ഒന്നു ചും‌ബിച്ചു’
‘എങ്കിൽ നിങ്ങൾക്കും പിടിച്ചല്ലോ, നിങ്ങളും മാറി നിന്നോളൂ ’
‘അതുമല്ല, ഡോക്, എന്റെ ഭാര്യയുമായി ഞാൻ രാത്രി കഴിഞ്ഞിരുന്നു’
‘പിടിച്ചല്ലോ ദൈവമേ, എനിക്കും!’

5. വിവാഹപ്രായപൂർത്തിയായ മകൻ പിതാവിനോട് ചോദിക്കുന്നു: ‘ഡാഡ്, ഒരു കല്യാണം കഴിക്കുന്നതിനു എന്തു ചലവു വരും?’
‘എനിക്കറിഞ്ഞുക്കൂടാ സൺ, ഞാനിപ്പോഴും പേ ചെയ്തുകൊണ്ടിരിക്കുകയാണു’

6. പുതിയ സ്വർണ്ണമോതിരം ധരിച്ച് ഓഫീസിൽ ചെന്ന് പല തവണ തല ചൊറിഞ്ഞിട്ടും ആരും ഒന്നും പറയാതിരിക്കുന്നത് കണ്ട് മോതിരധാരി:‘എന്തൊരു ചൂട്, ഞാനീ മോതിരമൊന്ന് ഊരി വയ്ക്കട്ടെ!’

7. അമ്മയുടേയും അച്ഛന്റേയും ലീല കണ്ടു പിടിച്ച മകൻ അമ്മയെ തഞ്ചത്തിനു കിട്ടിയപ്പോൾ ചോദിച്ചു, ‘അമ്മയെന്താ അച്ഛന്റെ വയറ്റത്തു കയറിക്കിടന്നത്?’
‘അത് മോനേ, അച്ഛന്റെ കുടവയറ് കുറയ്ക്കാനാണു’
‘അതോണ്ടൊന്നും കാര്യല്യമ്മേ, അമ്മ ഇല്ലാത്തപ്പൊ അപ്പുറത്തെ ആന്റി വന്ന് അച്ഛന്റെ വയറ് ഊതി വീർപ്പിക്കും’

8. യുവതിയെ പരിശോധിച്ച ഡോക്ടർ മരുന്നു കുറിച്ചു: രാവിലെ ചുവന്ന ഗുളിക, ഉച്ചക്ക് പച്ച ഗുളിക, വൈകിട്ട് മഞ്ഞ ഗുളിക. രോഗി പോയപ്പോൾ അസിസ്റ്റന്റ് ചോദിച്ചു, ‘അതെന്ത് രോഗം‘? ‘അങ്ങനെയെങ്കിലും അവർ അല്പം വെള്ളം കുടിക്കട്ടെ’ .

9. വീട്ടമ്മ അയലത്തെ സുന്ദരിയോട് ഫോണിൽ: ‘ബിക്കിനി മാത്രമിട്ട് നിങ്ങടെ ഗാർഡനിൽ വെയിലു കായാൻ ഉദ്ദേശം വല്ലതുമുണ്ടോ‘?
‘എന്തേ ഈ ഉച്ചക്ക് അങ്ങനെ ചോദിച്ചത്‘?
‘അല്ല, എന്റെ ഭർത്താവിനെക്കൊണ്ട് ചെടിയൊക്കെ ഒന്നു വെട്ടിക്കണമായിരുന്നു’.

10. സെയിൽ‌സ് എക്സിക്യുട്ടീവ് ഇന്റർവ്യൂവിനു വന്നയാളോട് മാനേജർ: ‘എന്തെങ്കിലും സെയിൽ ചെയ്ത് എക്സ്പീരിയൻസ് ഉണ്ടോ?’
‘ഉണ്ട് സർ, ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ, എന്റെ വീട്, എന്റെ പറമ്പ്...’

11. ജോസുകുട്ടിക്ക് ഉറക്കത്തിൽ കിടന്ന് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന്. അവന്റെ ഭാര്യയുടെ പേരു തന്നെയാണു അവന്റെ കാമുകിക്കും.

12. ‘ഇന്നലെ ബീച്ചിൽ ഒരു സംഭവമുണ്ടായി. ബൈക്കിൽ വന്ന ഒരു പെണ്ണ് എന്റെയടുത്ത് നിർത്തിയിട്ട്, തുണിയൂരിക്കൊണ്ട് പറയുന്നു, ടേക്ക് വാട്ട് യൂ വാണ്ട്! ഞാൻ ബൈക്കുമെടുത്ത് ഇങ്ങ് പോന്നു’
‘നന്നായി, അല്ലെങ്കിലും വസ്ത്രം നിനക്കു പാകമാവില്ല’

പഴയ കഥകൾക്ക്:http://varthapradakshinam.blogspot.com/2008/06/4.html, http://varthapradakshinam.blogspot.com/2008/06/blog-post_05.html, http://varthapradakshinam.blogspot.com/2008/05/2.html, http://varthapradakshinam.blogspot.com/2008/05/blog-post.html

Wednesday, December 3, 2008

വോയ്സ് ഒഫ് അറേബ്യ വിജയിയോട് ഒറ്റച്ചോദ്യം


ദുബായിൽ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയർ’ മത്സരത്തിൽ, മിഡിൽ ഈസ്റ്റിലെ 350 മത്സരാർഥികളിൽ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ട ആലുവ സ്വദേശി കിഷോർ, കുവൈത്തിൽ ഖറാഫി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫൈനൽ ഓഡിഷനു 24 പേരുണ്ടായിരുന്നു. എം.ജി.ശ്രീകുമാർ-ചിത്ര അയ്യർ വിധികർത്താക്കളായ 4 റൌണ്ടിൽ നിന്നും 4 പേരെ തെരെഞ്ഞെടുത്തു. ‘രാമകഥ ഗാനലയം’ പാടി കിഷോർ ഒന്നാമനായി. ആ പ്രോഗ്രാം ഏഷ്യനെറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച കാണിച്ചിരുന്നു. കിഷോറിനോട് ഒറ്റച്ചോദ്യം: പരിപാടിയിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
‘പെട്ടെന്ന് അനൌൺസ് ചെയ്യുന്ന റൌണ്ടുകളിൽ, ഇഷ്ടഗാനം മറ്റു മത്സരാർഥികളുമായി വീതിക്കേണ്ടി വന്നത്’.

Saturday, November 22, 2008

സംവിധായകൻ കമൽ പറഞ്ഞത്

ഓരോ സിനിമക്ക്‌ മുന്‍പും വിഷാദരോഗം വരും: കമല്‍
സംവിധായകന്‍ കമല്‍. ഹൈപ്പര്‍താരങ്ങളെ ആശ്രയിക്കാതെ യുവപടങ്ങളെടുത്ത്‌ വിജയിപ്പിക്കാനായ മലയാളസംവിധായകരില്‍ 'അപൂര്‍വന്‍'. പൊതുവെ അഭിമുഖങ്ങള്‍ക്ക് മുഖം തിരിക്കുന്ന കമല്‍ പക്ഷേ മനസ് തുറക്കുമ്പോള്‍ സാധാരണക്കാരന്‍.
1
ആദ്യസിനിമയുടെ ആദ്യഷോട്ടില്‍ മോഹന്‍ലാലിനോട്‌ ആക്ഷന്‍ പറഞ്ഞുകൊണ്ട്‌ തുടങ്ങാനായതാണ്‌ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ ഞാന്‍ ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്‌. 'മിഴിനീര്‍പൂവുകള്‍' എടുത്ത കാലമാണ്‌ (1986) അതിന്‌ കാരണം. അന്ന്‌ മോഹന്‍ലാലിനെപ്പോലൊരു താരം എന്നെപ്പോലൊരു പുതുമുഖത്തിന്‌ അവസരം തന്നത്‌ വലിയ കാര്യം. ഇന്ന്‌ സൂപ്പര്‍താരങ്ങളെ വച്ച്‌ സിനിമയെടുക്കാന്‍ പേടിയാണ്‌. അവര്‍ താരദൈവങ്ങളായി. അവരുടെ വിഗ്രഹ ഇമേജിന്‌ ക്ളാവ്‌ പിടിക്കാത്ത രീതിയില്‍ വേണം എല്ലാം. അതിനാലാണ്‌ ഞാന്‍ ചെറുപ്പക്കാരുടെ പിറകേ പോയത്‌. കൂട്ടത്തില്‍ പറയട്ടെ, പുതിയ പടത്തിലെ നായകന്‍ മോഹന്‍ലാലാണ്‌. കഥ, ശ്രീനിവാസന്‍.
2
ഓരോ സിനിമയും തുടങ്ങുന്നതിന്‌ മുൻ‌പ് വിഷാദിച്ച്‌ പനി വരാറുണ്ട്‌. 20-ആം വയസില്‍ (നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ ഭാഷയില്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്), അമ്മാവന്‍ അഷ്‌റഫ്‌ പടിയത്തിന്റെ പ്രേരണയാല്‍ സിനിമാലോകത്ത്‌ കയറിച്ചെന്ന നാള്‍ മുതല്‍ എനിക്കീ വിറയലുണ്ട്‌. അഷ്‌റഫ്‌ പടിയത്ത്‌ സംവിധാനം ചെയ്ത 'ത്രാസ'ത്തിന്റെ കഥ എന്റേതായിരുന്നു. അതില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. പിന്നെ, പി.എന്‍.മേനോന്‍, ഭരതന്‍ തുടങ്ങിയവരുടെ കൂടെ. സിനിമയോടുള്ള അവരുടെ പാഷന്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഇന്നും സിനിമാജീവിതത്തിലെ എന്റെ ഏറ്റവും വലിയ പാഠം, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, അവരില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചത്‌.

3
ഞാന്‍ ജനിച്ചു വളർന്ന മതിലകം ഗ്രാമം (കൊടുങ്ങല്ലൂരിനടുത്ത്‌) തീരാക്കഥകളുടെ ഒരു പുസ്തകമാണ്‌. ചെറുപ്പത്തില്‍ നാട്ടിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 'എംപറര്‍ നീറോ' എന്ന നാടകം ഞങ്ങള്‍ കളിക്കുകയാണ്‌. പൌലോസ്‌ ശ്ളീഹയായി ഞാന്‍. പൌലോസ്‌ ശ്ളീഹ സാവൂളായിരുന്ന കാലത്ത്‌ പറയുന്ന ഒരു ഡയലോഗുണ്ട്‌. 'ഈ ക്രിസ്ത്യാനികളെ ഞാന്‍ ഒന്നടങ്കം ചുട്ടുചാമ്പലാക്കും'. ഈ ഡയലോഗ്‌ ഞാന്‍ പറഞ്ഞതും കാണികളിലൊരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ അട്ടഹസിച്ചു. ' ആരെടാ ക്രിസ്ത്യാനികളെ ചുടാന്? കല്ലെറിഞ്ഞ്‌ കൊല്ലടാ ആ മേത്തച്ചെക്കനെ!' സ്റ്റേജിലേക്ക്‌ പിന്നെ കല്ലിന്റേയും പൂഴിമണ്ണിന്റേയും വരവായി. അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു, 'ഇത്‌ നാടകമാണ്‌'.

4
ചെന്നൈ മദിരാശിയായിരുന്ന കാലത്ത്‌ ഉമാലോഡ്ജില്‍ ഞാന്‍ താമസിക്കുകയാണ്‌. ഞാനന്ന്‌ സിനിമാവിദ്യാര്‍ത്ഥി. ചെലവ്‌ നടക്കണമെങ്കില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡര്‍ വരണം. ഒരു ദിവസം പോസ്റ്റ്‌ ഓഫീസിന്റെ വരാന്തയില്, സിമന്റ്‌ ബഞ്ചില്‍ കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കണ്ട്‌ ഞാന്‍ ഞെട്ടി. നൂറിലേറെ സിനിമകളിലഭിനയിച്ച, 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവന്‍പിള്ള! അവശകലാകാരന്മാര്‍ക്കുള്ള ഗവണ്‍മെന്റ്‌ പെന്‍ഷന്‍ കാത്തിരിക്കുന്നു!!
5
സിനിമ വേണ്ടെന്ന്‌ വച്ച അനുഭവവും എനിക്കുണ്ടായിട്ടുണ്ട്‌. 'ആരോരുമറിയാതെ' എന്ന സിനിമയുടെ കഥ ഞാന്‍ ജോണ്‍പോള്‍ അങ്കിളിനോട്‌ പറഞ്ഞു. നിര്‍മ്മാതാവ്‌ എന്റെ സുഹൃത്തിന്റെ അടുത്ത ആള്. സംവിധായകനായി എന്നെ തീരുമാനിച്ചു. പിന്നെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സംവിധായകനായി പുതിയൊരാളെ വച്ചാല്‍ ശരിയാവില്ലെന്ന്‌ നസീര്‍സാറിനെ ആരോ ധരിപ്പിച്ചതായിരുന്നു കാരണം.
6
സവിശേഷമായ പ്രണയം എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ള തീമാണ്‌. എന്റെ ജീവിതവുമായും അതിന്‌ ബന്ധമുണ്ടെന്ന്‌ കൂട്ടിക്കൊള്ളൂ. 'ഗസലും', 'മേഘമല്‍ഹാറും' പ്രണയത്തിലെ വ്യത്യസ്തതയാണ്‌ പ്രമേയമായി സ്വീകരിച്ചത്‌. എന്നെങ്കിലുമൊരിക്കല്‍ സിനിമയാക്കണമെന്ന്‌ ഉദ്ദേശിക്കുന്ന ഇനിയൊരു പ്രണയകഥക്ക്‌ അറബ് പശ്ചാത്തലമാണുള്ളത്‌. ഒമാനിലെ എന്റെ സുഹൃത്ത്‌ അഷ്‌റഫിക്ക പറഞ്ഞ കഥയാണത്‌. അല്‍ബുസ്ഥാനിലെ ബത്തൂത്ത എന്ന ബദുപ്പെണ്‍കൊടിയെ സ്നേഹിച്ച മലയാളിപ്പയ്യന്... ...

7
'പെരുമഴക്കാല'ത്തില്‍ ദിലീപ്‌ അവതരിപ്പിച്ച അക്ബര്‍ എന്ന കഥാപാത്രം ജീവിച്ചിരിപ്പുണ്ട്‌. അടൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. ജീവിതവും സിനിമയും നേര്‍ക്കുനേര്‍ വരുന്ന ഇത്തരം ആകസ്മികതകളുടെ കഥകള്‍ക്കായി ഞാനിപ്പോഴും കാതോര്‍ക്കുന്നു.

Blog Archive