Search This Blog

Tuesday, October 14, 2008

സംഭാഷണം: ജയരാജ്‌ വാര്യര്‍‌

കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി

ജയരാജ്‌ വാര്യര്‍, കാരിക്കേച്ചറിസ്റ്റ്‌ എന്ന പദം മലയാളീകരിച്ച വിദ്വാന്‍; ചാനലുകളിലും സ്റ്റേജ്‌ ഷോകളിലും ഹാസ്യത്തിന്‍റെ ഒറ്റയാള്‍പ്പട്ടാളം; ആ വണ്‍മാന്‍ഷോക്ക്‌ ഇത്‌ 25 ആം വര്‍ഷം.

തമാശകള്‍ കണ്ടു പിടിക്കുതെങ്ങനെയാണ്‌?

കഴിഞ്ഞ ദിവസം കുവൈത്തിലെ സാല്‍മിയയിലൂടെ ഞങ്ങള്‍ നടന്നു പോകുകയായിരുന്നു. വേഷത്തില്‍ സാധാരണക്കാരനായ, മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന ഒരാളെ ഇടക്ക്‌ കണ്ടു, പരിചയപ്പെട്ടു. സംഭാഷണമധ്യേ 'ഞാനീ നാട്ടുകാരനല്ലല്ലോ' എന്ന അര്‍ത്ഥത്തില്‍ അയാള്‍ പറയുന്നു 'ഐ ആം നോട്ട്‌ ദിസ്‌ കണ്‍ട്രി!' ഞാനിത്‌ സ്റ്റേജില്‍ അവതരിപ്പിച്ചു. നീണ്ട കൈയടി. എന്താ കാരണം? മലയാളി സ്വയം കളിയാക്കി ചിരിക്കാന്‍ പ്രാപ്തിയുള്ളവനാണ്‌. ഞാന്‍ കണ്ണും കാതും മനസും തുറന്നു വച്ചിരിക്കുന്നു. നല്ല നിരീക്ഷണമാണ്‌ ഹാസ്യത്തിന്‍റെ ഉറവിടം. ഹാസ്യം നമുക്ക്‌ ചുറ്റുമുണ്ട്‌. അത്‌ കണ്ടു പിടിച്ചാല്‍ മതി. മാധ്യമങ്ങള്‍ ചിരിക്കാനുള്ള വക ഉണ്ടാക്കിത്തരുന്നുമുണ്ട്‌. മുഖ്യമന്ത്രി ശബരിമലക്ക്‌ പോയി എന്ന പത്രവാര്‍ത്തയില്‍ നിന്നും കോമഡിയുണ്ടാക്കാം.

ചാനലുകള്‍ പെരുകിയതോടെ കോമഡിയുടെ നിലവാരം കുറയുന്നു?

ചാനലുകാര്ക്ക്‌ അവരുടെ സ്ഥാപിതതാല്‍പര്യങ്ങളുണ്ട്‌. ചാനലോക്രസിയില്‍ അവര്‍ പറയുന്നതേ നടക്കൂ. കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി കൂടുന്നത്‌ കൊണ്ടാണ്‌. 'ഉഷാ ഉതുപ്പിന്റെ ഗാനമേളയോ?' എന്ന്‌ പിണറായി വിജയന്‍ ചോദിച്ചതാണ്‌ 2007 ലെ ഏറ്റവും വലിയ കോമഡി. അപ്പറഞ്ഞത്‌ ഉഷാ ഉതുപ്പ്‌ തെറ്റിദ്ധരിച്ചത്‌ ട്രാജഡി. ഹാസ്യത്തെ അതേ രീതിയിലേ എടുക്കാവൂ.

സമീപകാലത്ത്‌, കേട്ട തമാശയല്ല കണ്ടുകൊണ്ടിരിക്കുന്ന കാര്യം പറയാം. ടിവി അവതാരകമാര്ക്ക്‌ വേഷം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നു. ഒറ്റത്തുണിയേലാണ്‌ കാര്യം സാധിക്കുക. പരമാവധി വലിഞ്ഞു മുറുകിയിരിക്കുകയും ചെയ്യും. ഇവിടെ ഒരു ബ്ളേ'ഡ്‌ കാണിച്ചാല്‍ അവിടെ പൊട്ടും.

തലമുടി പൊക്കി കഷണ്ടി കാണിച്ചാല്‍ ഭരത്‌ ഗോപിയായി. മുഖം നീട്ടിപ്പിടിച്ചാല്‍ മോഹന്‍ലാല്; മുഖം നന്നായി വക്രിച്ചാല്‍ അച്യൂതാനന്ദന്. ഇത്തരം 'ഫിഗറുകള്' ആദ്യമായി കോമഡിയില്‍ അവതരിപ്പിക്കുന്നത്‌ ഞാനാണ്‌. കഴിഞ്ഞ ആന്റണി മന്ത്രിസഭയില്‍ നിയമസഭയില്‍ പോയി അവരെയും അനുകരിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ പാടി: 'അച്ഛനടങ്ങിയിരിക്കേ വേണ്ടൂ, വെച്ചാലും വാളെന്ന്‌ ഗിരീശന്‍'. ച്ചാല്, മക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അച്ഛനെ അടക്കിയിരുത്തും. ഇത്‌ ഞാന്‍ മുരളീധരന്-കരുണാകരനുമായി ബന്ധിപ്പിക്കും. കൂടുതല്‍ ഇംപ്രൊവൈസ്‌ ചെയ്യാറില്ല. അതെന്റെ ഒരു പരിമിതിയായിരിക്കാം. പഴയ കഥകള്‍ സമകാലീന പരിസരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയണം.

സ്റ്റേജ്‌ പ്രോഗ്രാമില്‍ കാണികളെക്കൂടി പരിഹാസത്തിന്‌ പാത്രമാക്കുന്നത്‌ കണ്ടിട്ടുണ്ട്‌. എന്തുമാത്രം ഫലപ്രദമാണത്‌?

ചാക്യാര്‍കൂത്തിന്റെ പാരമ്പര്യമാണത്‌. കാണികളെ കളിയാക്കുകയല്ല, അവരെ പങ്കെടുപ്പിക്കുകയാണ്‌. ഒരിക്കല്‍ ഒരു സ്ഥലത്ത്‌ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുതിനിടെ ഒരാള്‍ കയറി വന്നു. ഞാനുടനെ പറഞ്ഞു പഞ്ചായത്ത്‌ പ്രസിഡണ്ടല്ലേ, വരണം വരണം! ജനം ചിരിയോട്‌ ചിരി. അത്‌ സത്യമായിരുന്നു. ചിലപ്പോള്‍ നമ്മുടെ ആറാമിന്ദ്രിയവും പ്രവര്‍ത്തിക്കും. കറുത്ത കരയുള്ള വെള്ളമുണ്ട്‌ ധരിച്ച്‌ നില്‍ക്കുന്നയാളോട്‌ 'താങ്കള്‍ കണ്ണൂര്കാരനല്ലേ?' എന്ന്‌ ചോദിച്ചു നോക്കൂ. 90 ശതമാനവും സത്യമായിരിക്കും. നിങ്ങള്‍ പരിചയപ്പെടുന്നയാളിന്റെ പേര്'കൃഷ്ണനുണ്ണി എന്നാണെങ്കില്‍ ഉറപ്പിക്കാം അയാള്‍ പാലക്കാട്ടുകാരനാണ്‌. പത്മകുമാറാണെങ്കില്‍ തിരോന്തരംകാരനും.

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

varyare oru sambhavam thannee..

:)

Visala Manaskan said...

:) ആളെ ഒന്ന് പരിചയപ്പെടണം!

കുഞ്ഞന്‍ said...

അഭിമുഖം നന്നായി.. അദ്ദേഹത്തിന്റെ നിരീക്ഷണപാഠവം ഒരു കഴിവുതന്നെ. ടെന്നീസ് കോര്‍ട്ട് വേദിയിലെത്തിച്ചതും ജയരാജ് വാര്യര്‍ തന്നെയെന്നു തോന്നുന്നു

[ nardnahc hsemus ] said...

അഭിമുഖം നന്നായി, പക്ഷെ, കുറഞ്ഞു പോയി...
:)

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം വഴിപോക്കൻ, വിശാലമനസ്കൻ‌, കുഞ്ഞൻ‌, പിന്നെ നാദിർ‌ഷാ ഹിബിസ്കസ്..! കൂടുതൽ വിശാലമായ അഭിമുഖം http://pravasam.com/oct08-jayaraj-sunil.htm ൽ ഉണ്ട്.

Blog Archive