Search This Blog

Thursday, June 9, 2011

കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍

http://chintha.com/node/108602
ഓര്‍മ്മകളില്‍ കഥകളുടെ പെയ്‌ത്ത്

ക്രിസ്‌മസ് ദിനത്തില്‍ ഒരു കുരിശിന് ചുവട്ടില്‍ ശീര്‍ഷാസനം ചെയ്യുന്ന ജോണ്‍. മുകളില്‍ യേശു കൈ വിരിച്ച്; താഴെ, ഭൂമിയില്‍, അത് പൂരിപ്പിക്കാനെന്നോണം ജോണ്‍. ഓര്‍മ്മകളുടെ 'വഴി കണ്ടുപിടിക്കാമോ' കളിയാണ് കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍ പേജ് ഒന്നു മുതല്‍ 120 വരെയും അതിനപ്പുറവും. പൊടുന്നനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന സൌന്ദര്യങ്ങളുടെ - നുണകളുടെ - കെട്ടുപണിയലുകള്‍ പ്രദേശമാക്കിയ കഥാലോകത്ത് സിനിമാക്കൊട്ടകയുടെ ഓലകള്‍ കടലിനടിയിലെ ഓളങ്ങള്‍ പോലെ ഇളകും, ഉച്ചത്തില്‍ പാടും. അല്ലെങ്കില്‍ നോവലിലെ കഥപറച്ചിലുകാരന്‍ ജോണിന്‍റെ പാതി ഉറക്കത്തിലായ കഥകളെപ്പോലെ മുന്നറിയിപ്പുകളില്ലാതെ ഉറങ്ങാന്‍ പോയി വായനക്കാരുടെ സ്വപ്‌നങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടും. ജോണിന്‍റെ ഭൂമിയില്‍ നില്‍ക്കാത്ത കഥകളിലെ അത്ഭുതരഹസ്യങ്ങള്‍ പിന്തുടര്‍ന്ന് നമുക്ക് കാട്ടിത്തരുന്നു ബൈസിക്കിള്‍ തീഫിന്‍റെ കഥാകാരന്‍. റബര്‍മരങ്ങളുടെ ഇടയിലൂടെ സൈക്കിളില്‍ കുന്നിറങ്ങുമ്പോഴത്തെപ്പോലൊരു ആഹ്‌ളാദം ഈ വായന പകര്‍ന്നേക്കും. വൈകാരികതയും ഭാവനയും സൂക്ഷ്മം പണിതീര്‍ത്ത ആ വഴി ഒട്ടൊക്കെ ഏറെക്കുറെ ആസാധ്യമാണെന്ന തോന്നലില്‍ കരുണാകരനിലെ ആയാസരഹിതനായ എഴുത്തുകാരന്‍ നമ്മെ വിസ്‌മയിപ്പിക്കുകയും ചെയ്യും.


എല്ലാ കാല്‍പനികതയോടെയും യുക്തിവാദിയായ ജോണ്‍, കല പോലെ തന്നെ ജീവിതം കെട്ടിച്ചമക്കുന്നതില്‍ വിശ്വസിച്ച, ആധുനികതയുടെ നേര്‍ച്ചക്കോഴിയായ ജോണ്‍, യുക്തിയുടെ അകമഴിഞ്ഞ ഭ്രമകല്‍പനകള്‍ നിറഞ്ഞ് കഥ തന്നെ ജീവിതമാക്കിയ ജോണ്‍ കഥ പുരണ്ട മനസുമായി സന്ദര്‍ശിക്കുന്ന വേളകള്‍ ആഘോഷമാക്കുന്ന ബൈസിക്കിള്‍ തീഫില്‍ എന്നാല്‍ ഒരു മലക്കം മറിച്ചിലുണ്ട്. അല്ലെങ്കില്‍ ജോണിന്‍റെ കഥ പറയുന്ന രാമു ഇങ്ങനെ പറയില്ല: 'കല ഭീരുക്കളുടെ താവളമാകുമ്പോള്‍ ജീവിതം ഉപ്പിട്ടോ മുളകിട്ടോ അവിടെ സൂക്ഷിക്കാന്‍ തുടങ്ങും. ജീവിതഗന്ധി എന്ന് നമ്മള്‍ പറഞ്ഞ എല്ലാ കലകളും അങ്ങനെ സൂക്ഷിക്കപ്പെട്ടതാണ്'. മുത്തുമണികള്‍ പൊഴിയുന്നതിനു ബദലായി ഓര്‍മകള്‍ ചിതറിത്തെറിച്ചു എന്നടയാളപ്പെടുത്തും ആധുനികതയുടെ റിബല്‍ എഴുത്ത്.

ആധുനികതയുടെ ഭാണ്ഡം മുഖത്തടിക്കുന്ന കാഴ്ചകള്‍ നിറയുമ്പോഴും ഈശ്വരഹിതമായ വരികളിലൂടെ (ഒരു കരുണാകര പ്രയോഗം) ബൈസിക്കിള്‍ തീഫ് കടന്നുപോകുന്നത് മനുഷ്യബന്ധങ്ങളെ ഇറുകെ പുണര്‍ന്നുകൊണ്ടാണ്. സിനിമാക്കാരനും അതിലേറെ കഥപറച്ചിലുകാരനുമായ ജോണ്‍, അവന്‍റെ കൂട്ടുകാര്‍ ദമ്പതികള്‍-രാമു, തങ്കം, അവരുടെ മകള്‍ ഷീല, അവളുടെ കൂട്ടുകാരന്‍ മറ്റൊരു ജോണ്‍, എന്നിങ്ങനെയുള്ളവരുടെ മനോവ്യാപാരം പകര്‍ത്തലില്‍ നിന്നും, ആധുനികതക്ക് മുന്‍പില്‍ ഉണ്ടായിരുന്ന ആദിമധ്യാന്തകഥനത്തില്‍ നിന്നും, തീഫ് ഉരുണ്ട് പോകുന്നു. ജോണ്‍ പറഞ്ഞ കഥയിലെ സിനിമാക്കൊട്ടകത്തിരശീലയില്‍ നിന്നും മന്ത്രവാദി‍ തട്ടിക്കൊണ്ടു വരുന്ന നടിയും മന്ത്രവാദിയുടെ ഭാര്യയും രാമു-തങ്കം-ജോണ്‍ ജീവിതങ്ങളിലേക്കും പടരുന്നത് ഭ്രമകല്‍പനസങ്കേതത്തേക്കാള്‍ കഥക്ക് ജീവിതവുമായുള്ള ബന്ധം എന്ന നിലക്കാവും.

സിനിമയിലെന്നപോലെ അഭിനയം ജീവിതമാകുന്ന അവസ്ഥ ബൈസിക്കിള്‍ തീഫിനെ ഒറ്റിക്കൊടുക്കുന്നുണ്ടോ എന്ന സന്ദേഹം നോവലിന്‍റെ മറുപാഠമാണ്. ഒരു കാലത്തിന്‍റെ കാമറാപകര്‍ത്തലാനെങ്കില്‍ക്കൂടി എന്തുകൊണ്ട് ആധുനികറിബല്‍-ജോണ്‍ അബ്രാഹം ബാന്ധവം എന്ന ചോദ്യം നോവലിന്‍റെ പരിമിതിയാകും. അത്ഭുദപ്പെടുത്തുന്ന ഭാവനയും മാറി നടക്കുന്ന ഭാഷയും ഹാര്‍ദ്ദവമായ ഓര്‍മകളും ഉണ്ടായിട്ടും കരുണാകരന്‍ തന്‍റെ നോവലിലെ സഞ്ചാരപഥം പരിമിതപ്പെടുത്തി എന്നും, എന്തിന് ഈ ഭാഷാപ്രേമി, അതുകൊണ്ടു തന്നെ, കണ്ണിലൂടെ പൊന്നീച്ച പറന്നു എന്നൊക്കെ ഉപയോഗിക്കുന്നു എന്നും വായനക്കിടെ ഓര്‍ക്കാതിരിക്കില്ല; അച്ചടിത്തെറ്റുകള്‍ തരുന്നയത്രയും സങ്കടത്തോടെയല്ലെങ്കിലും.

കെട്ടുകഥയായിട്ട് കൂടി എന്നത്തേക്കും സന്തോഷമായി ജീവിച്ചു എന്നതിലോ മരിച്ചു എന്നതിലോ ഈ നോവല്‍ അവസാനപേജുകളില്‍ അഭിരമിക്കുന്നില്ല. ഓര്‍മയിലേക്ക് ഓര്‍മയിലൂടെ നടത്തുന്ന സഞ്ചാരമായി അത് പരിണമിച്ചു കൊണ്ടേയിരിക്കുന്നു. ആശകളില്‍ നിന്നും ഓര്‍മയെ മോചിപ്പിച്ച സഞ്ചാരമായി.

No comments:

Blog Archive