Search This Blog

Friday, January 1, 2016

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം -  പോലെ റിയലിസ്‌റ്റിക്കായൊരു സിനിമ അധികം കണ്ടിട്ടില്ല. അതിലെ കാമറയ്ക്ക് ചലനമില്ല. മൂകമായി കണ്ടുകൊണ്ടിരിക്കുകയാണ്, കോടതിയിലും പുറത്തും നടക്കുന്നതൊക്കെ. കാസ്‌റ്റിങ് ഒന്നാന്തരം. വേറെ അഭിനേതാക്കളെ വച്ച് ഈ സിനിമ എടുക്കാന്‍ പറ്റില്ല എന്ന് തീര്‍പ്പാം. വീര സത്തിദാര്‍ എന്ന നടനാണ് നാരായണ്‍ കാംബ്‌ളെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാള്‍ തെരുവു കലാകാരന്‍ - പാട്ടുകളെഴുതി, പാടി അവതരിപ്പിക്കും -  ഇടയ്ക്ക് കുട്ടികള്‍ക്ക് ട്യൂഷന്‍. അയാള്‍ എഴുതാത്ത പാട്ടിലെ 'ആള്‍ക്കുഴി (മാന്‍ഹോള്‍) ജോലിക്കാരേ, നിങ്ങളുടെ ജീവിതം ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ, നിങ്ങള്‍ക്ക് ആദരം കിട്ടൂ' എന്ന വരി കേട്ട് വാസുദേവ് പവാര്‍ എന്ന ആള്‍ക്കുഴി-ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

കാംബ്‌ളെയ്ക്കായി കേസ് വാദിക്കുന്ന വക്കീല്‍ (ചിത്രത്തിന്‍റെ നിര്‍മ്മാതാവുമാണദ്ദേഹം) പറയുന്നത് വാസുദേവ് ആത്മഹത്യ ചെയ്തതല്ല, മദ്യപിച്ച് ജോലിക്കിറങ്ങിയ അയാള്‍ ദുര്‍ഗന്ധക്കുഴിയിലേക്ക് വീണ്, അപകടമരണമുണ്ടായെന്നാണ്. മരിച്ചയാളുടെ ഭാര്യ കോടതിയില്‍ പറഞ്ഞു: ദുര്‍ഗന്ധം സഹിക്കാന്‍ വേണ്ടി ജോലിക്ക് മുന്‍പ് ഭര്‍ത്താവ് മദ്യപിക്കാറുണ്ട്.

ഏതാണ്ട് ഒരു വര്‍ഷമെടുത്ത വാദം രോഗിയായ കാംബ്‌ളെയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ ഒടുങ്ങിയെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അയാള്‍ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുകയാണ്. ഇതൊന്നുമറിയാത്ത ഇന്ത്യന്‍ മധ്യവര്‍ഗം മാസം നാല് ലക്ഷം കിട്ടുന്ന ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്തും, അവരുടെ കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നത് കണ്ടും ജീവിച്ച് പോകുന്നു. മിണ്ടാന്‍ വയ്യാതെ ജനിച്ച കുട്ടിക്ക് പരിഹാരം പുതിയ തെറാപിസ്‌റ്റിനേക്കാള്‍ ഒരു സംഖ്യാജ്യോതിഷിയാണെന്ന് ഉപദേശിക്കുന്നവരാണെന്ന വ്യംഗ്യത്തോടെ സിനിമ അവസാനിക്കുന്നു. നേരത്തേ സ്‌ലീവ്‌ലെസുമായി വന്ന പ്രതിയെ കണ്ട് നിങ്ങളുടെ കേസ് ഇന്ന് വാദിക്കാന്‍ പറ്റില്ല എന്ന് പറയുന്ന ന്യായാധിപനെയും നമ്മള്‍ പരിചയിക്കുന്നുണ്ട്.

നമ്മുടെ വായില്‍ പല്ലുകുത്തിയിട്ട് നമ്മെ മണപ്പിക്കുന്ന ഒരുപാട് സിനിമകകളുണ്ടായിട്ടുണ്ടെങ്കിലും, എന്താണ് കോര്‍ട്ടിന്‍റെ പ്രമേയപരിസരമെന്ന് അത്ഭുദപ്പെടുത്താതെ പിടികിട്ടുമെങ്കിലും, ചിത്രത്തിന്‍റെ ഹോ! സത്യസന്ധത അമ്പരപ്പിക്കുന്നതാണ്. ചൈതന്യ തമാനെ എന്ന യുവസംവിധായകന്‍ പിന്‍തുടരുന്നത് ആനന്ദ് പട്‌വര്‍ദ്ധനനെപ്പോലുള്ളവരുടെ ഡോക്യുമെന്‍ററികളാണെന്ന് തോന്നുന്നു.

No comments:

Blog Archive