Search This Blog

Saturday, February 20, 2016

ഉമ്പർട്ടോ എക്കോ


ഭാഷ, മതം, വസ്ത്രധാരണം, സംഗീതം, കാർട്ടൂൺ തുടങ്ങിയവയെ പഠിച്ച് സംസ്ക്കാരങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചൊരാൾ ഉമ്പർട്ടോ എക്കോയിലുണ്ടായിരുന്നു. ആ പണ്ഡിത-വ്യഗ്രത അദ്ദേഹത്തിന്റെ നോവലുകളിലും കടന്നു കൂടി. ജാപ്പനീസ് ഹൈക്കുവിനെ പോലെ മികച്ചതാവാൻ കഴിയും മിക്കി മൌസിന് എന്ന് അദ്ദേഹം പറഞ്ഞു. 30 ഭാഷകളിൽ ഒരു കോടി കോപ്പി വിറ്റു പോയ 'ദ നെയിം ഓവ് ദ റോസ്' (ഹാസ്യത്തെ പുകഴ്ത്തുന്ന അരിസ്റ്റോട്ടിലിന്റെ ഒരു പുസ്തകം ചെകുത്താന്റെ പുസ്തകമാണെന്ന് വിശ്വസിച്ച ക്രിസ്ത്യൻ സന്യാസികൾ അത് സമ്മതിക്കാത്തവരെ കൊല്ലുന്നതാണ് റോസിലെ വിഷയം.) അടക്കം മധ്യകാലത്തും മറ്റും സെറ്റ് ചെയ്ത പ്രയാസം പിടിച്ച നോവലുകൾ എങ്ങനെ വിജയങ്ങളാവുന്നു എന്ന വോഗ് ലേഖകന്റെ ചോദ്യത്തിന് എക്കോയുടെ മറുപടി: ഇത് ഒരു സുന്ദരിയോട് എങ്ങനെയാണ് പുരുഷന്മാർ നിങ്ങളിൽ തല്പരരായിരിക്കുന്നത് എന്ന് ചോദിക്കുന്നത് പോലാണ്. ---------------------------- ഫൊക്കാൾട്ട്സ് പെൻഡുലം എന്ന നോവൽ രസമില്ലാത്തതും വാക്-കസർത്തുമാണെന്ന് റുഷ്ദി എഴുതി. റുഷ്ദിയോടൊപ്പം ഒരു മീറ്റിങ്ങ് പങ്കിട്ട എക്കോ അതേ നോവലിൽ നിന്നാണ് ഏതാനും ഭാഗം യോഗത്തിൽ വായിച്ചത്. അധ്യാപകനായിരുന്ന യൂണിവേഴ്സിറ്റി ഓവ് ബൊളോണ്യയിലെ വിദ്യാർത്ഥികളൊത്ത് പാതിരാത്രികളിൽ വില കുറഞ്ഞ വീഞ്ഞ് കഴിച്ചും രസിച്ചിരുന്നു, ആഴ്ച ദിവസങ്ങളിൽ പ്രഫസറും അവധി ദിവസങ്ങളിൽ എഴുത്തുകാരനുമായിരുന്ന എക്കോ. മുസ്സോളിനിയുടെ കാലത്ത് യുവ ഫാസിസ്റ്റുകൾക്കായി നടത്തിയ പ്രബന്ധ രചനയിൽ ഒന്നാമതെത്തിയ എക്കോ വളർന്നപ്പോൾ ഒരു കാത്തലിക് സംഘടനയുടെ നേതാവായി, തോമസ് അക്വിനാസിനെക്കുറിച്ച് തീസിസ് എഴുതി ഡോക്‌ടറേറ്റും നേടി. പിയൂസ് 12 മാർപ്പാപ്പയുടെ യാഥാസ്ഥിതികതയോട് കലഹിച്ച് സംഘടനയിൽ നിന്ന് രാജി വച്ചെങ്കിലും പള്ളി എന്നത്തേയും ഇഷ്ടവിഷയമായിരുന്നു. (പത്രത്തിൽ വായിച്ചത്)

Blog Archive