Search This Blog

Wednesday, June 22, 2016

മാതൃഭൂമി കഥാപ്പതിപ്പ് -2

1. അമ്മ കെട്ടിത്തൂങ്ങിച്ചത്തു. കെട്ട്യോൻ, തീർച്ചയായും കുഞ്ഞിനെ കൊടുത്ത ശേഷം, വണ്ടിയിടിച്ചും ചത്തു. അമ്മായിയപ്പൻ 'തനിനിറം' കാട്ടാൻ തുടങ്ങി. അമ്മായിയമ്മ അവളെ കുറ്റം പറഞ്ഞു. വീട് വിട്ട് തെരുവിലായ അവളെ മൂന്ന് പോലീസുകാര്...! കാര്യം കഴിഞ്ഞ് ബോധമില്ലാതെ, തീർച്ചയായും അവര് കുടിച്ചിട്ടുണ്ടായിരുന്നു, കിടന്ന മൂന്നെണ്ണത്തിനെയും ഓരോ കുത്ത്. പോലീസുകാര് തീർന്നു. തനൂജ ഭട്ടതിരിയുടെ 'മകളുടെ അമ്മ' തീർന്നിട്ടില്യാട്ടോ. ആ കുഞ്ഞിനേം, തീർച്ചയായും അതൊരു പെൺകുഞ്ഞായിരുന്നു, അവര്, തീർച്ചയായും കഴപ്പ് തീർക്കാൻ, എടുത്തു കൊണ്ടോയത്രേ! എന്തോന്നാഡേയ്?

2. ബി മുരളിയുടെ സസ്പെൻസ് ക്രൈം ത്രില്ലർ (ഗ്രഹാംബെൽ, ഗ്രഹാംബെൽ!) ഹോളിവുഡ് സൈക്കളോജിക്കൽ സ്തോഭ സിനിമകളെ ഓർമ്മിപ്പിക്കും. തന്നെ ചതിച്ചവനോട് അതേ നാണയത്തിൽ പ്രതികാരം വീട്ടുന്ന യുവതിയുടെ കഥ. കാമിക്കുന്നവർക്കിടയിൽ കൊലപാതകം ഒരു അശ്ലീല വാക്കല്ല എന്നതിന് തിരോന്തരത്ത് തന്നെ ഉദാഹരണങ്ങളുണ്ടല്ലോ.

3. സഖാവ് സോമൻ നായരുടെ മേദിനിപ്പശു (മെയ്‌ദിനീ എന്നേ സഖാവ് വിളിക്കൂ) ആഗോളവത്ക്കരണവാദി മാത്രമല്ല, ഹിന്ദിവാദിയും കൂടിയാണെന്ന് സോക്രട്ടീസ് കെ വാലത്തിന്റെ രാഷ്ട്രീയ കോമഡിയിൽ (മെയ്‌ദിനി). ഇലക്ഷന് പഴയ ആളുകൾക്ക് സീറ്റില്ല. പകരം ഗൾഫ് കോമഡി താരങ്ങൾക്കുണ്ട്. പശുവിന് മുണ്ടേപ്പാടത്തെ പുല്ല് വേണ്ട, ബ്രാൻഡഡ് കമ്പനികളുടെ പായ്ക്കറ്റുകൾ, അതും ഉത്തരേന്ത്യൻ തൊഴിലാളികൾ ഇട്ടു കൊടുക്കുന്നത്, മതി. ഇതിനോടകം ശത്രുവായ ഹിന്ദി മേദിനിയെ വരുതിയിലാക്കാൻ കോൺഗ്രസുകാരിയായ മിസിസ് സോമൻ നായർ സഖാവുമായി ജോത്ത് കൂടുന്നിടത്ത് സോക്രട്ടീസ് ക്റാഫ്റ്റിന്റെ കൊടി പിടിച്ച് വിജയശ്രീലാളിതനായി നിന്ന് ചിരിക്കുന്നു.

4. നടക്കാൻ പോകുന്നതിന് ഏതെങ്കിലും ലക്ഷ്യസ്ഥാനമുണ്ടോ? ഇല്ല. നീന്തുന്നതിനോ? ഇല്ല. നടത്തവും നീന്തലും തന്നെ മാർഗവും ലക്ഷ്യവും. വി എം ദേവദാസ് എഴുതിയ , 'വെറുതെ വർത്തമാനം പറഞ്ഞ് വഴി കണ്ടു പിടിക്കുന്നവർ' എന്ന കഥയുടെ കിടപ്പും അങ്ങനെ തന്നെ. കഥ പറയണ ആള്ക്ക് നാട്ടീപ്പോയപ്പള് വെള്ളപ്പാറ കയറണം. പണ്ട് കയറിയതിന്റെ വീണ്ടുകയറ്റം. ബീയർ മേടിച്ചു കൊടുത്ത് കൂട്ടുകാരനെ കൂടെ കൂട്ടി. ദേശീയ പതാക തിരിച്ച് കെട്ടിയതിനു കേസുള്ള ആളാണ് കൂട്ടുകാരൻ. കേരളത്തിലെ ചൂട് കൊണ്ടാൽ ചെന്നിക്കുത്ത് വരുന്നയാൾ. ഹെമിങ്‌വേ ആത്മഹത്യ ചെയ്ത വാർത്ത പത്രപ്രവർത്തകനായിരുന്ന മാർക്കേസ് സ്വാഭാവിക മരണമെന്ന് എഴുതിയ കാര്യങ്ങളും പഴേ നാട്ടുകഥകളും പിന്നെയും ഒരുപാട് കഥകളുമൊക്കെ പറഞ്ഞ് അവർ വെള്ളപ്പാറ കയറി. അതന്നെ.

5. പ്രേതബാധയുള്ള വീട് ഒരു പ്രശ്നമായി ജ്യോത്സ്യന്റെ അടുത്ത് ചെന്നപ്പോൾ, ആ വീട് വിറ്റു കളയൂ, ഞാൻ തന്നെ വാങ്ങിയേക്കാം എന്ന് പറഞ്ഞ റിയൽ എസ്റ്റെയ്റ്റ്കാരൻ ജ്യോൽസ്യൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. തമ്പി ആൻറണിയുടെ അമേരിക്കൻ മൽയാളി നായകന് ഒരു എക്ട്രാ അഫയർ. അതും പറഞ്ഞ് മശാസ്ത്രജ്ഞൻ ഡോക് ഈനാശുവിന് കത്തെഴുതിയപ്പോൾ ഈനാശു ആ മൂന്നാമതൊരാളെ ഭാര്യയാക്കി. ദേ, സില്മ മണക്കണു! ഗ്രീൻ കാർഡിന് വേണ്ടിയാണ് മൽയാളീസ് അഫയർ/കല്യാണ നാടകങ്ങൾ കളിക്കണേന്ന് കഥ (ഈനാശുവിൻറെ മനശാസ്ത്രം). സക്കറിയയുടെ 'സലാം അമേരിക്ക'യാണ് അമേരിക്കൻ മലയാളി എന്നൊരു വർഗം ജീവിച്ചിരിപ്പുണ്ടെന്ന് ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞ കഥ. നഴ്‌സായ ഭാര്യ ജോലിക്ക് പോകുമ്പോൾ 'രണ്ടെണ്ണം വിട്ട്' കൊച്ചിനെ നോട്ടം, തുണി കഴുകൽ, കഞ്ഞി വയ്ക്കൽ എന്നീ കർമ്മങ്ങളിലൂടെ പോകുന്ന ഭർത്താവ് ഗേൾ നെക്സ്റ്റ് ഡോറിനെ നോട്ടമിടുന്നതും മറ്റുമാണ് സലാം അമേരിക്ക.

തമ്പി ആൻറണിയുടെ 'കൂൾ' കഥയിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മനശാത്രജ്ഞനായ ഡോക്ടർ ഈനാശു പട്ടക്കാരന് 'ഫ്രഷ് ഓവ് ദ ബോട്ട്'കാരനായ മനോഹരൻ മുതലാളി അയക്കുന്ന കത്തിലൂടെയാണ് കഥാകാരൻ നമുക്ക് കാര്യങ്ങൾ മുക്കാലോളം വെളിപ്പെടുത്തുക. ഓഫീസിൽ മറന്നു വച്ച മൊബൈൽ കൊണ്ടുതന്ന സ്വപ്നസുന്ദരിക്ക് ഓഫർ ചെയ്ത ചുംബനം, അതും മൂവായിരം മിനിറ്റ് അവളുമായി ഒരിക്കൽ ഫോണിയതിന്റെ ബലത്തിൽ, അവൾ തിരസ്ക്കരിച്ചതും കിളവൻ എന്ന് വിളിച്ചതും നാല്പത്തിയൊന്നുകാരൻ മുതലാളിക്ക് ഷോക്കായി. അത് ലിവിങ് റ്റുഗെദർ പാർട്ട്ണർ ജെസി അറിഞ്ഞാലുണ്ടാവുന്ന ഭീകരാവസ്ഥ! (ഗ്രീൻ കാർഡ് ചുവപ്പുകാർഡായി മാറും!) ഈനാശു ഡോക് ഇത് പുഷ്പം പോലെ തള്ളി. ആ യാഥാർത്ഥ കെളവനെ വിവാഹിക്കുന്നതിലൂടെ അവൾ ഉറപ്പിക്കുന്നത് ഒരു ഗ്രീൻ കാർഡാണ്.

മനുഷ്യൻറെ സ്വാർത്ഥ താൽപര്യങ്ങളും ഉപാധികളോടെയുള്ള ബന്ധങ്ങളും, അതിജീവിക്കാൻ മനുഷ്യർ നടമാടുന്ന നാടകങ്ങളും 'അപ്പക്കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്ന ഉഡായിപ്പുകളും സന്നിവേശിപ്പിച്ച കഥയിൽ ബാക്കിയാവുന്നത് ആ ചിരിയാണ്. കണ്ണാടി നോക്കിയുള്ള മലയാളിയുടെ ചിരി. (ഷുഗർ ഡാഡി ഡെയ്റ്റിങ്ങ്, പച്ചക്കാർഡ്, steals തെറ്റായാണ് അടിച്ചു വന്നിരിക്കുന്നത്.)

6. ഫസൽ-മൈമുന ദമ്പതിമാരുടെ പതിനാറുകാരി മകൾ ബീയറടിക്കാൻ പോയി (അണ്ഡം, ലാസർ ഷൈൻ). കൈയിൽ തോക്കുണ്ട്. കഥ തുടങ്ങുമ്പോൾ തുണിയില്ലാതെ തെരുവിലിറങ്ങിയിരിക്കുന്നു! ദേ, സില്മ, സില്മ! ഓട്ടോറിക്ഷാക്കാരനും അന്വേഷിക്കാൻ കൂടി. ഒരു വൃദ്ധനാണ് അവളെയും കൂട്ടുകാരിയേയും വെടി വച്ചത്. മോൾ രക്ഷപെട്ടു. വൃദ്ധൻ ജയിലിലായി. ആ കഥ അവിടെ തീർന്നു(വോ?). കട്ട് റ്റു കാനഡ. മോൾ അവിടെയാണ്. ആ ഓട്ടോറിക്ഷാക്കാരനും! പിന്നെ കാര്യങ്ങൾ മാർക്കേസാണ്. ലാസർ, ആ തോക്ക് ഇങ്ങ് തരൂ. നിങ്ങൾ ഇങ്ങനെ ഷൈൻ ചെയ്യരുത്!

7. പ്രമോദ് രാമന് നല്ല വാക്‌ബാങ്ക് ഉണ്ട്. കലശലായ ധൈര്യോം. അതാണ് 'മരണമാസി'ലെ മറവിരോഗമുള്ള ഞാനെ ഏഴെട്ട് നിലകളുള്ള ആശൂത്രീല് കൊണ്ടോവുന്നത് (നഴ്‌സിന്റെ കാൽപാദോം കണ്ടു!); ഡോക്ടർടെ അടുത്ത്ന്ന് 'പുറത്തൊന്ന് നടന്നിട്ട് വരൂ, കണ്ടത് ഓർത്ത് പറയൂ' എന്ന് പ്രിസ്‌ക്രൈബ് ചെയ്യിക്കുന്നത്; കുഞ്ഞു പെൺകുട്ടികൾ പീഡനങ്ങൾക്കിരകളാവുന്നത് കണ്ട് (ദാണ്ടെ കെടക്കണു!) ഞാൻറെ ഓർമശക്തി കംപ്ലീറ്റ് കാലിയാക്കി ആശൂത്രീലേക്കുള്ള വഴി മറവിപ്പിച്ച് ഞാനെ ഏതോ വീട്ടിൽ കൊണ്ടെത്തിക്കുന്നത്. എന്തോ ഒരു മണോണ്ട് ല്ലോ! കൃത്രിമത്വത്തിന്റെതാവ്വോ? 8. ഞാൻ മനസിലാക്കുന്നത് ഇതാണ്: സുസ്മേഷ് ചന്ദ്രോത്ത് 'പുലിമൃത്യു' എഴുതാനിരിക്കുന്നു. അവർണനെ പുലിയാക്കണം, കൊല്ലണം. രോഹിത് വെമൂലയെയും കനയ്യ കുമാറിനെയും ഒറ്റ കഥാപാത്രമാക്കാം. എതിർഭാഗത്ത് ഒരു സവർണ എഴുത്തുകാരൻ ഞാൻ. ഇരുവർക്കും സംഗമിക്കാൻ നന്മയുടെ മൂ മ ഭാ ആയ ഒരു പാതിരി. പശ്ചാത്തലം വന്യമൃഗങ്ങളും പക്ഷികളും മനുഷ്യരും ഇടകലർന്ന് ജീവിക്കുന്ന ഒരു നഗരം. കുറച്ച് അസ്വാഭാവിക വിഭ്രാത്മകതയൊക്കെ ഇരിക്കട്ടെ ('ഞാനൊ'ഴികെ മറ്റ് രണ്ട് പേരും മരിച്ചവരാണ്) . പുലിവേഷം കെട്ടുന്ന അടിസ്ഥാനവർഗമനുഷ്യൻ സവർണനായ 'എൻറെ' കാറിന് കുറുകെ ചാടട്ടെ. സുസ്മേഷ്, ചാടൽ തലയിൽ കേറി. ഹൃദയത്തിലേക്കങ്ങ്ട് ഇറങ്ങണില്ല്യാലോ!

4 comments:

Anonymous said...

പുലി മൃത്യു.....ഒന്ന്

Anonymous said...

മണ്ണിര.......ഒന്നര
അവസാന ശത്തെ ശില്പം........രൻട്
ഗ്രഹാം ബെൽ.......ഒന്ന്
വെറുതെ വർത്തമാനം.......ഒന്നര
മരണമാസ്.........നാലര
ഈനാശുവിൻറെ........രണ്ട്
കാക്ക........ഒന്നര
മെയ് ദിനി.......അൻച്
; all marks out of ten.other stories yet to read.
by
ഒരു വായവായനക്കാരൻ

Anonymous said...

യക്ഷി....മൂന്ന്

Anonymous said...

gd

Blog Archive