Search This Blog

Saturday, June 5, 2010

യഥാര്‍ഥ ദത്തെടുക്കലിനെക്കുറിച്ച 'ബ്ളൈന്‍ഡ് സൈഡ്'

ഇപ്പോള്‍ 24കാരനായ മൈക്കിള്‍ ഓഹര്‍ എന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ റഗ്‌ബി താരത്തെക്കുറിച്ചും (യഥാര്‍ഥം), അവനെ ദത്തെടുത്ത വെള്ളക്കാരി (സാന്ദ്ര ബുള്ളക്ക്) യുടെയും അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള 'ഫീല്‍ ഗുഡ് സിനിമ'യാണ് സാന്ദ്രക്ക് മികച്ച നടി ഓസ്‌കര്‍ കൊടുത്ത 'ദ ബ്ളൈന്‍ഡ് സൈഡ്'. മൈക്കിളിനെക്കുറിച്ച് (അമേരിക്കന്‍ ഫുട്‌ബോളിനെക്കുറിച്ചും) മൈക്കിള്‍ ലൂയീസ് എഴുതിയ പുസ്തകം ചിത്രത്തിന് ആധാരമാണ്.

യഥാര്‍ഥ മൈക്കിളിന്‍റെ അമ്മ അവനെ ഉദരത്തില്‍ വഹിക്കവേ കൊക്കൈയ്‌ന്‍ ഉപയോഗിച്ചിരുന്നു. കൊച്ചു മൈക്കിള്‍ ഒന്നാം ക്ളാസ്സിലും രണ്ടിലും തോറ്റു. പിന്നീട് പതിനൊന്ന് സ്‌കൂളുകള്‍ മാറി. ഹൈസ്‌കൂളിലായിരിക്കെ പിതാവ് കൊല്ലപ്പെട്ടു. എതിരാളിയെ തടുത്ത്, ആക്രമിച്ച്, റഗ്‌ബി കളിക്കുന്നതില്‍ മൈക്കിള്‍ വിജയിക്കാന്‍ കാരണം അവന്‍റെ അമര്‍ഷമാണെന്ന് വിലയിരുത്തപ്പെടുന്നു.

സിനിമയില്‍ വെള്ളക്കാര്‍ ദമ്പതികള്‍ അവനെ കാണുന്നത് രാത്രിയില്‍ തണുപ്പത്ത് ഒറ്റക്ക് നടക്കുന്നതായാണ്. എവിടെ പോകുന്നു എന്ന ചോദ്യത്തിന് അവന്‍ പറയുന്നു: 'ജിംനേഷ്യത്തില്‍; കാരണം അവിടെ അല്‍പം ചൂട് കിട്ടും'. ദമ്പതികള്‍ അവന് അഭയം കൊടുത്തു, പഠിപ്പിച്ചു, കളിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു.

'ഫോറസ്‌റ്റ് ഗംപ്' പോലുള്ള ചിത്രങ്ങളിലൂടെ നമുക്കറിയാം തിരസ്‌കരിക്കപ്പെട്ടവന്‍റെ ഐതിഹാസികവിജയം ഹോളിവുഡില്‍ എങ്ങനെ അമേരിക്കന്‍ ഡ്രീം എന്ന ബിംബത്തെ സാക്ഷാത്ക്കരിക്കുന്നെന്ന്. 'ബ്ളൈന്‍ഡ് സൈഡില്‍' കുടുംബം എന്ന മൂല്യത്തിനും വ്യക്തികളുടെ പരിവര്‍ത്തനത്തിന് പുറമേ പ്രാധാന്യമുണ്ട്.

യഥാര്‍ഥ മൈക്കിള്‍ ഓഹര്‍ കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ ജസ്‌റ്റീസില്‍ ബിരുദമെടുത്തു. '.. ദമ്പതികള്‍ അവരുടെ (ദത്തെടുക്കല്‍) പരീക്ഷണ ഫലത്തില്‍ സന്തുഷ്ടരായി വീണ്ടും അത്തരമൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു..' എന്നാണ് പുസ്തകം അവസാനിക്കുന്നത്. സിനിമ ദമ്പതികളിലെ അമ്മയുടെ മുഖത്തെ മന്ദഹാസത്തെ കേന്ദ്രീകരിക്കുന്നു.

No comments:

Blog Archive