Search This Blog

Friday, October 21, 2011

ഗദ്ദാഫിയോര്‍മ്മ 1

27 വയസുള്ളപ്പോഴാണ്, 1969ല്‍, അന്ന് ജൂനിയര്‍ ഓഫീസറായിരുന്ന മുഅമ്മര്‍ ഗദ്ദാഫി ലിബിയയുടെ ഇദ്‌രിസ് രാജാവിനെ അട്ടിമറിച്ചത്. പിന്നീട് ഒരു ചക്രവര്‍ത്തിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയ ഗദ്ദാഫി റോമിലും ന്യൂയോര്‍ക്കിലും മറ്റും വെള്ളക്കൂടാരങ്ങള്‍ പണിത് - നിരക്ഷരരായ മരുഭൂ അറബി മാതാപിതാക്കള്‍ക്ക് ഒരു കൂടാരത്തില്‍ ജനിച്ച മകനാണ്‍ ഗദ്ദാഫി, സിര്‍ട്ടില്‍, 1942ല്‍ - ചുമരുകള്‍ സ്വന്തം ആശയങ്ങളാല്‍ വെള്ള പൂശി. സ്‌ക്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട് നാസറായിരുന്നു ഗദ്ദാഫിയുടെ വിഗ്രഹം. ബെന്‍ഗാസിയിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന യുവഗദ്ദാഫിയെ ഇംഗ്‌ളണ്ടില്‍ അയച്ച് പഠിപ്പിച്ചു അക്കാദമി. തിരിച്ചു വന്ന് താമസിയാതെയാണ് അട്ടിമറി.

ലിബിയയിലെ സ്‌കൂള്‍കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട 'ദ ഗ്രീന്‍ ബുക്ക്' എന്ന ഗദ്ദാഫി പുസ്‌തകത്തില്‍ അദ്ദേഹം എഴുതി: ജനക്കൂട്ടത്തിന്‍റെ യുഗത്തില്‍ അധികാരം ആളുകളുടെ കൈയിലാണ്. നേതാക്കന്‍മാര്‍ എന്നന്നേക്കുമായി അപ്രത്യക്ഷരാവും. പക്ഷെ നാല്‍പത് വര്‍ഷം ആ ലീഡര്‍ അപ്രത്യക്ഷനായില്ലെന്നത് ലിബിയന്‍ ജനങ്ങള്‍ കണ്ടു. എണ്‍പതുകളില്‍ വിമര്‍ശകരെ ഗദ്ദാഫി വായടപ്പിച്ചത് പരസ്യവിചാരണയിലൂടെയും വധശിക്ഷയിലൂടെയുമായിരുന്നു. ഫുട്‌ബോള്‍-ബാസ്‌ക്കറ്റ്‌ബോള്‍ മൈതാനങ്ങളില്‍ കംഗാരു കോടതികള്‍ സ്ഥാപിച്ച് കുറ്റാരോപിതരായവരെ ജനമധ്യത്തില്‍ വിചാരണ ചെയ്തു. അത് രാജ്യം മൊത്തം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് ആഘോഷത്തെ ഭയവുമായി കൂട്ടിയിണക്കി. ഒരിക്കല്‍ പരസ്യമായി തൂക്കിക്കൊന്നവരുടെ മൃതദേഹങ്ങള്‍ ചീഞ്ഞളിയും വരെ കിടന്നാടിയതിനാല്‍ വഴിമാറി പോയ ട്രാഫിക് തിരിച്ചു വിട്ട് ശിക്ഷ ജനം കണ്ടെന്ന് ഉറപ്പ് വരുത്തി. തൊണ്ണൂറുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കിഴക്കന്‍ ലിബിയ ബോംബിട്ടു. ട്രിപ്പോളിയിലെ അബു സലിം ജയില്‍ കലാപം അടിച്ചമര്‍ത്തിയത് 1,200 പുള്ളികളെ കൊന്നിട്ടായിരുന്നു. ഗദ്ദാഫിക്കെതിരെ അട്ടിമറി ശ്രമങ്ങളുണ്ടായപ്പോള്‍ സുഡാന്‍, ചാഡ്, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നും പോരാളികളെ ഇറക്കുമതി ചെയ്തു.
ഹിഷാം മത്തറിന്‍റെ ഇന്‍ ദ കണ്‍ട്രി ഒഫ് മെന്‍ എന്ന നോവല്‍ ലിബിയയിലെ വയലന്‍സ് എങ്ങനെ നാടകീയവല്‍ക്കരിക്കുന്നു എന്ന് വിവരിക്കുന്നുണ്ട്.

1 comment:

സുനില്‍ കെ. ചെറിയാന്‍ said...

വിക്കിലീക്ക്‌സ് രേഖകളില്‍ ഗദ്ദാഫി വെള്ളത്തിന് മീതെ പറക്കാന്‍ പേടിയുള്ളയാളും ആഴ്‌ചയില്‍ രണ്ട് ദിവസം ഉപവസിക്കുന്നയാളുമാണ്. ഗദ്ദാഫിക്ക് രണ്ടാം ഭാര്യയിലുണ്ടായ മകന്‍ മുവാത്താസിര്‍ കരീബ്ബിയന്‍ ദ്വീപുകളില്‍ പാര്‍ട്ടി നടത്തുകയും ഹോളിവുഡ് നക്ഷത്രങ്ങള്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വീതം കൊടുക്കുകയും ചെയ്ത ചരിത്രമുണ്ട്. ഭാര്യയെ തല്ലുന്നതിലായിരുന്നു മറ്റൊരു മകന്‍റെ (ഹാനിബാല്‍) കുപ്രശസ്തി.

Blog Archive