Saturday, October 15, 2011

സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും

ലോകഭക്‌ഷ്യ ദിനത്തില്‍
ലോകത്ത് ആവശ്യമായ ഭക്ഷണമുണ്ട്. ക്ഷാമം പഴയതു പോലെ ഇല്ല. പ്രശ്‌നമെന്താണെന്നാല്‍ ഭക്ഷണവിതരണം ഏറിയും താണുമിരിക്കുന്നു. ചിലര്‍ അമിതഭക്ഷണം കഴിക്കുമ്പോള്‍ മറ്റു ചിലര്‍ അമിതപട്ടിണി കിടക്കുന്നു. മറ്റൊരു പ്രശ്‌നം ഭക്ഷണത്തിന്‍റെ പാഴാക്കലാണ്. പോയ വര്‍ഷം ലോകത്തെ ഏഴ് പേരിലൊരാള്‍ പോഷകാഹാരക്കുറവ് അനുഭവിച്ചു. 2050ല്‍ ഒന്‍പത് ബില്യണ്‍ ജനം ലോകത്തുണ്ടാവുമെന്നും (ഇപ്പോള്‍ 7 ബില്യണ്‍) അവരെ എങ്ങനെ തീറ്റിപ്പോറ്റാമെന്നും മുറവിളി കൂട്ടേണ്ട കാര്യമില്ലെന്ന് തേഡ് വേള്‍ഡ് സെന്‍റര്‍ ഫൊര്‍ വാട്ടര്‍ മാനേജ്‌മെന്‍റ് സ്ഥാപക പ്രസിഡണ്ട് അസിത് ബിശ്വാസ് പറയുന്നു.

ഓരോ വര്‍ഷവും ഒന്നേകാല്‍ ബില്യണ്‍ ടണ്‍ ഭക്ഷണം ലോകത്ത് എച്ചിലാവുന്നു. ലണ്ടന്‍കാര്‍ മൂന്ന് പാക്കറ്റ് പച്ചക്കറി വാങ്ങുന്നുണ്ടെങ്കില്‍ അതിലൊരെണ്ണം വേസ്‌റ്റാണെന്ന് കണക്ക്. അമേരിക്കക്കാര്‍ മൂന്നരക്കോടി ടണ്‍ ഭക്ഷണമാണ് പോയ വര്‍ഷം ഗാര്‍ബേജില്‍ തള്ളിയത്. ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം പറയണ്ട. അമേരിക്കക്ക് ഒരു വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വേണം പാഴ്‌ഭക്ഷണം നശിപ്പിക്കാന്‍.

തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതില്‍ പുറകോട്ടാണെങ്കിലും പാഴാക്കിക്കളയുന്നതില്‍ മോശമല്ല. 30-35 ശതമാനം ഭക്ഷണം അവര്‍ പ്രതിവര്‍ഷം കളയും. സിംഗപ്പൂര്‍ തൊണ്ണൂറ് ശതമാനം ഭക്ഷണം ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടി കിലോ ഭക്ഷണം അവര്‍ കുപ്പത്തൊട്ടിയില്‍ തള്ളി. ഐഫോണും തുണിത്തരങ്ങളൊന്നും ആളുകള്‍ എളുപ്പം കളയില്ല. ഭക്ഷണത്തിന് ആ 'ദൌര്‍ലഭ്യ ഗുണ'മില്ല.

പഴ-പച്ചക്കറിയുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നാല്‍പത് ശതമാനം ഭക്ഷണം മാര്‍ക്കറ്റിലെത്തുന്നതിനു മുന്‍പേ പാഴാവുന്നുണ്ട്. ഉദ്യോഗസ്ഥ അലംഭാവം, സ്‌റ്റോര്‍ ചെയ്യുന്നതിനുള്ള സൌകര്യക്കുറവുകള്‍, ഗതാഗതപ്രശ്‌നങ്ങള്‍, അവികസിത മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ വില്ലന്‍. ഇന്ത്യയുടെ മൂന്നിലൊന്ന് ധാന്യങ്ങളും ഇങ്ങനെ പാഴാക്കപ്പെടുകയാണ്.
ഇന്ത്യയില്‍ ഫൂഡ് പ്രോസസിങ്ങ് (ഭക്‌ഷ്യസംസ്‌ക്കരണം) നടക്കുന്നത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി-പഴവര്‍ഗങ്ങളുടെ രണ്ട് ശതമാനം മാത്രമാണ്. തായ്‌ലണ്ടില്‍ 30 ശതമാനവും മലേഷ്യയില്‍ 80 ശതമാനവും സംസ്‌ക്കരണം നടക്കുന്നു.

വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങളിലെ ഫോട്ടോഗ്രഫിക് സെന്‍സറുകള്‍ നല്ലതു പോലെ മുഴുത്ത കാരറ്റുകളെ മാത്രമേ സ്‌ക്രീനില്‍ 'തെരെഞ്ഞെടുക്കൂ'. വളഞ്ഞിരിക്കുന്നതോ മെലിഞ്ഞതോ, നിറം കുറവായതോ ആയ കാരറ്റുകളെ സ്‌കാന്‍ ചെയ്യാതെ നിഷ്‌ക്കരുണം തള്ളും ഈ സെന്‍സറുകള്‍. 30-35 ശതമാനം പച്ചക്കറി-പ്പഴവര്‍ഗങ്ങള്‍ സൌന്ദര്യമില്ലാത്ത കാരണത്താല്‍ തഴയപ്പെടുന്നു. ചില ഉപഭോക്താക്കള്‍ സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും തിരിഞ്ഞു നോക്കുക പോലുമില്ല.

0 comments:

പ്രദക്ഷിണ വഴി

Loading...

Blog Archive