Search This Blog

Wednesday, April 27, 2016

'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്'

സാഹിത്യത്തിന് അവശ്യം വേണ്ട സ്നേഹം, നന്മ, ശാന്തിയാദി അധിഷിഠിതമാക്കിയുള്ള പ്രമേയ പരിസരത്ത് സത്യസന്ധമായി ച്ഛർദ്ദിച്ചിടുന്നു ജോണി മിറാൻഡ 'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്' എന്ന നോവലിലൂടെ. നെഗറ്റീവ് സ്വഭാവ സവിശേഷതകൾ ഉള്ള പുരുഷന്മാരും അമാനുഷരായ സ്തീകളുമാണ് ഈ 84-പേജ് പൂർണ പ്രസാധനം നോവലിലെ കഥാപാത്രങ്ങൾ. മതപരമായ കെട്ടുപാടുകളിൽ ജീവിക്കുമ്പോഴും അത് പൊട്ടിച്ചെറിയുന്ന ആണുങ്ങളും, മതത്തെ സ്വന്തം വീട്ടിൽ കൊണ്ടു വന്നു കെട്ടുന്ന പെണ്ണുങ്ങളും അവരുടെ ദേശം (പോഞ്ഞിക്കര) സാക്ഷ്യം വഹിക്കുന്ന അസംബന്ധ നാടകങ്ങളും മലയാളത്തിന് പരിചയമില്ലാത്തതാണ് - ഒരു ടൊരൻടീനോ സിനിമ പോലെ! ആംഗ്‌ളോ ഇന്ത്യൻ കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ ഇതുവരെ നടമാടിയവർ പേരിനൊരു പോർച്ചുഗീസ് വാലും താങ്ങി ബോബ് ചെയ്ത മുടിയുമായി കാൽവണ്ണ കാട്ടി മാക്സി-ഷോർട്ട്‌സ് ഫിറ്റ്‌ ചെയ്ത് എപ്പോഴും മദ്യപിക്കുന്നവരുമായിരുന്നു. മുഖ്യധാരാ കഥാപാത്രങ്ങൾ നെഞ്ചും വീറും പ്രദർശിപ്പിച്ച് എതിരാളികളെ നിഷ്പ്രഭരാക്കി ജീവിത വിജയം നേടിയപ്പോൾ പറങ്കികൾ ദുരന്ത പ്രതീകങ്ങളായി. പാശ്ചാത്യ നന്മ-തിന്മകൾ മലയാളത്തിൽ പറയണമെന്ന് വേണ്ടപ്പോൾ മാത്രം നമ്മളവരെ ഉപയോഗിച്ചു. ജോണി മിറാൻഡക്ക് അത്തരം ആണിയടിച്ചുറപ്പിച്ച മാതൃകകൾ വേണ്ട. (ഒരു ആറ്റക്കിളിയുടെ ഭക്ഷണം മതിയായ 'ചെറിയവനാണ്' മുഖ്യ കഥാപാത്രം കപ്യാർ ഓശ.) അയാൾ ഒരു നരകത്തിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് ഇത് നരകമാണെന്ന് ഉറക്കെ പറയുന്നു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!
ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെക്കുറിച്ച് കൂടുതൽ പറയാൻ വയ്യ എന്ന ഭാവത്തിൽ കഥാകാരൻ ചില മാജിക് റിയലിസ്റ്റിക് കഥകൾ പറയുന്നു. അടുപ്പിലെ തൂറലും അൾത്താരയിലെ കൊലപാതകവുമൊക്കെ അത്തരം ചില മാജിക് ഞെട്ടലുകലാണ്. പക്ഷെ ഞെട്ടലുകൾ നമുക്കേ ഉള്ളൂ - നമ്മൾ വഴിമധ്യത്തിൽ നിൽക്കുന്നു എന്നത് കൊണ്ട്. നോവൽ അരിക് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. ഇവിടെ വില്ലന്മാരും നായകന്മാരും ഒരേ പാളയത്തിലാണ്. ഒരു ദുരന്തം സഹിക്കേണ്ടതും അതിജീവിക്കേണ്ടതും ഒരു കരയിൽത്തന്നെ. സർറിയലിസമാണ് ഇവിടത്തെ റിയലിസം. തിന്മയാണിവിടത്തെ നന്മ! (പപ്പ ഐഡച്ചിറ്റയെ കൊല്ലുന്നത് അവളുടെ ഭ്രാന്തിൽ നിന്ന് രക്ഷിക്കാനാണല്ലോ.) വർഷങ്ങൾക്ക് മുൻപ് ഈ നോവൽ ഇറങ്ങിയിട്ടും സാഹിത്യ ഭൂമികയുടെ പിന്നാമ്പുറത്തെ തെമ്മാടിക്കുഴിയിലായിപ്പോയി ഇതിന്റെ വാസം എന്നതും എന്നാൽ ഓക്സ്ഫഡ് ഇംഗ്ലീഷ് പ്രസാധനത്തിലൂടെ ഒരു ഉയിർപ്പും സാധകമായെന്നതും മറ്റൊരു സർറിയലിസം.

No comments:

Blog Archive