Search This Blog

Thursday, April 7, 2016

കഥ, കഥ


1. (ലാത്തൂർ) ഭൂകമ്പ പശ്ചാത്തലത്തിൽ സുഭാഷ്‌ ചന്ദ്രൻ എഴുതിയ കഥയിൽ (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) കള്ളൻ ബുക്കാറാം, മോഷ്ടിച്ച ഘടികാരവുമായി പോകെ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ഒറ്റക്കിരുന്ന് നിലവിളിക്കുന്ന കുഞ്ഞിനെ രക്ഷപെടുത്തിയെങ്കിലും പിന്നീടെപ്പോഴോ ഘടികാരം നിലച്ചതായി അയാൾ മനസിലാക്കുന്നു (ഓർമ്മയിൽ നിന്ന്). ഒരു കുഞ്ഞിന്റെ മരണം എന്ന ഇമേജറിയിലൂടെ ഒരു ദുരന്തം ആവിഷ്ക്കരിക്കുന്ന രീതി. വേറൊരു രീതി ദുരന്തകഥയിലെ നായകനെ ഇന്റർവ്യൂ ചെയ്ത് വിവരണം രേഖപ്പെടുത്തലാണ്‌. കള്ളൻ ബുക്കാറാമിന്റെ മകനെ കണ്ടെത്തി അയാളുടെ വിശേഷം കഥയാക്കിയിരിക്കുന്നു ബെന്യാമിൻ (ബുക്കാറാമിന്റെ മകൻ). ഇത്തവണത്തെ ദുരന്തം ജാതിവാഴ്ചയാണ്. ഭൂകമ്പമുണ്ടാവുമ്പോൾ മനുഷ്യർക്ക് ഇല്ലാത്ത ജാതി, ഭൂകമ്പശേഷം തലയുയർത്തുന്നതായി പറയുന്ന കഥയിൽ കുലത്തൊഴിലായ മോഷണപാരമ്പര്യം മകൻ തുടരാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുന്നു. ഡിഗ്രി പഠിച്ച മകന് ജോലിയില്ല. 'നിങ്ങൾ ജന്മനാ കള്ളന്മാരാണെന്ന്' ആക്രോശിക്കുന്ന യജമാനന്മാരുടെ നാട്ടിൽ കൃഷിപ്പണിയെടുക്കാമെന്ന് വിചാരിച്ചാലും കാലാവസ്ഥ ചതിക്കും. അതിനാൽ കള്ളന്റെ മകൻ കള്ളനായി തുടരുമെന്ന് Benny Benyamin.

2. കുവൈറ്റിൽ കേരളഫോർണിയ എന്ന് വിളിക്കാവുന്ന അബ്ബാസിയയ്ക്കടുത്ത് ബംഗാളി-നേപ്പാളി-മലയാളി സ്ഥലമായ ഹസാവിയായിലെ അഴുക്ക് നിറഞ്ഞ നിരത്തിലൂടെ ഞാൻ നടക്കുന്നു. സുഹൃത്തിനെ കാണാൻ പോവുകയാണ്. ഇരുവശത്തെ മുഷിഞ്ഞ കെട്ടിടങ്ങളിലെ വാതിൽപ്പടികളിരുന്ന് മുഷിഞ്ഞ ആളുകൾ റോഡിലേക്ക് തുപ്പിയും ഉറക്കെ വർത്താനിച്ചും ഇരിക്കും. അവരുടെയിടയിലൂടെ, റോഡിൽ ഒഴുകുന്ന വിയർപ്പിൽ നിന്നും, അകത്തേക്ക് കയറുന്ന ഞാൻ അനേകം വിയർപ്പുതുള്ളികളിൽ ഒരു തുള്ളി മാത്രമാണ്. മുറിയ്ക്കകത്ത് പക്ഷെ അതല്ല സ്ഥിതി. പ്രത്യേക ആദരം. ഫാമിലിയുള്ളവൻ, വണ്ടിയുള്ളവൻ പരിഗണനകൾ. അവിടെ രാജാവായ ഞാൻ കുവൈറ്റിലെ സമ്പന്നർ താമസിക്കുന്ന സൽവയിലെ ഒരു വില്ലയിൽ ദാസനാകും. സാമ്പത്തിക അസമത്വം എന്നത് ഹൃദയത്തിലേക്കിറങ്ങാത്ത തലയനുഭവം മാത്രമാകുന്നു. ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയിൽ അസമത്വം അക്രമത്തിലേക്ക് വീഴുന്ന സീനുണ്ട്. അധികാരം 'തലയ്ക്ക് പിടിക്കുമ്പോൾ' ഭാവം മാറുന്ന സഹമുറിയനെ ഇതിൽ കാണാം. ഇന്ത്യനവസ്ഥ തന്നെ.

3. എന്റെ നാട്ടിൽ പണ്ടൊരു ചേട്ടൻ ദിവസവും കവലയിലെ ചായക്കടയിൽ പോയി പുട്ടും മുട്ടക്കറിയും കഴിച്ച് കൊഴുത്തു വന്നു പോന്നു. അയാളുടെ ഭാര്യയും മക്കളും ഒന്നും കഴിക്കാതെ മെലിഞ്ഞും പോന്നു. മകൻ വളർന്നപ്പോൾ തെമ്മാടിയായി, പിടിച്ചുപറിക്കാരനായി. അപ്പൻ ചായക്കടയിലായിരുന്നെങ്കിൽ മകൻ ബാറിൽ. അവരെക്കുറിച്ച് ഇപ്പോഴൊന്നും അറിഞ്ഞു കൂടാ. ഓർക്കാൻ കാരണം സോക്രട്ടീസ് കെ വാലത്തിന്റെ കഥയാണ് (ഉത്തരം). അച്ഛൻ-തലമുറയുടെ പാപങ്ങൾ എങ്ങനെ മാനസിക വിഭ്രാന്തിയുള്ള മക്കൾ-തലമുറയെ രൂപപ്പെടുത്തുവെന്ന് ക്രൂരമായിത്തന്നെ സോക്രട്ടീസ് പറയുന്നു. മുതിർന്നവർ ഒരു സാറട്ടീച്ചറെ കൊന്ന് കെട്ടിത്തൂക്കി, ശവരതി നടത്തി. മക്കൾ ഒരു ആടിനെ കൊന്ന് അതുപോലെ ചെയ്ത് സ്വയം തൂങ്ങി. ഭീകര-നാടകീയതയ്ക്കൊടുവിൽ കഥാപാത്രങ്ങൾ കുറ്റമേറ്റ് പറയുന്ന സീനൊക്കെയുണ്ട്. ആകെക്കൂടി ഭീകറം

റിയലിസവും ഫാന്‍റസിയും സമാസമം ചേര്‍ത്ത് സോക്രട്ടീസ് കെ വാലത്ത് Socraties K. Valath Chukku എഴുതിയിരിക്കുന്ന കഥയില്‍ (ശ്വാനനീതി) നിയമം സംരക്ഷിക്കുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പുരുഷനീതിയെ ഓവര്‍റൂള്‍ ചെയ്യുന്ന പട്ടിയെ കാണാം. വിവാഹമോചനത്തിന് കോടതി ഭാര്യയോട് അനുകൂലം കാട്ടി എന്ന് വിചാരിക്കുന്ന ഭര്‍ത്താവ്, ഭാര്യയെ പട്ടിയെ വിട്ട് കടിപ്പിക്കുവാന്‍ തീരുമാനിക്കുന്നതും അനുസരിക്കാത്ത പട്ടിയുടെ ദുര്‍വിധിയുമാണ്, കഥ. സോക്രട്ടീസിന്‍റെ മെച്ചമെന്താച്ചാല്‍ നായ്‌ക്കളുടെ തെരുവു പരിസരത്ത് നിന്ന് മനുഷ്യരുടെ മാളികമുകളിലേക്കുള്ള കല്ലുദൂരം വേഗതയോടെ എറിഞ്ഞിരിക്കണു, കൃത്യതയോടെയും.

4. മൃഗശാലയിലേക്ക് ജോലിക്കപേക്ഷിച്ചയാൾക്ക് കിട്ടിയത് ഗോറില്ലയുടെ വേഷമണിഞ്ഞ് കൂട്ടിൽ കിടക്കാനായിരുന്നു. ഗോറില്ലയായി എങ്ങനെ വേഷമാടണമെന്നറിയാതെ പരാക്രമം കാട്ടിയ അയാൾ തൊട്ടടുത്ത് സിംഹത്തിന്റെ കൂട്ടിൽ വീണു. നിലവിളിച്ചു പോയ ഗോറില്ലയോട് സിംഹം പറഞ്ഞു: മിണ്ടാതിരി. ബഹളം വച്ചാൽ മ്മടെ രണ്ട് പേരുടെയും പണി പോവും. പണ്ട് ഫലിത ബിന്ദുക്കളിൽ വായിച്ചതാണ്. ഇതിനേക്കാൾ വല്യ തമാശ അശോകൻ ചരുവിൽ കഥയായി എഴുതിയിരിക്കുന്നു (ആത്മകഥയ്ക്ക് ഒരാമുഖം (മനുഷ്യന് ഒരു ആമുഖത്തിന് ഒരു കൊട്ടാണോ?)) സ്വധർമം അനുഷ്ഠിക്കേണ്ടവർ അത് പ്രസംഗിക്കുക മാത്രമായി ചുരുക്കുന്ന കാപട്യത്തിലേക്കാണ് ചരുവിലിന്റെ നേരെ പോക്ക്. അത് ആഹ്ലാദിപ്പിക്കുക കഥ സെറ്റ് ചെയ്തിരിക്കുന്ന തൃശൂർ മാത്രമാവില്ല.

5. നാട്ടിന്‍പുറങ്ങളില്‍ പണ്ട് നന്‍മകളുടെ മൂര്‍ത്തികളായി, ഒരു കൈ സഹായത്തിന്, ചിലരുണ്ടാവും. നാട് ടൌണായി വേഷം മാറിയപ്പോള്‍ അക്കൂട്ടര്‍ അന്യം നിന്നു. അങ്ങനെയുള്ളവരുടെ അഭാവം നമുക്ക് വിഷയമല്ലാതായി. ആ ദുരവസ്ഥയെ അഷ്‌ടമൂര്‍ത്തി Ashtamoorthi Kadalayil Vasudevan കഥയാക്കുന്നു (ജലസമാധി). സദാചാരക്കാര്‍ 'ശരിയാക്കിയ' നന്‍മ-മനുഷ്യന്‍റെ കഥയായല്ല അഷ്‌ടമൂര്‍ത്തിയുടെ ആംഗ്‌ള്‍. അക്കഥ കേട്ട് വിശേഷിച്ചൊന്നും തോന്നാത്ത രണ്ട് അധ്യാപകരിലൂടെയാണ് കഥ. അതിന്‍റെ റിപോര്‍ട്ടിങ്ങ് ഭാവവും ഇക്കാലത്തിന് ചേര്‍ന്ന നിസംഗത തന്നെ.

6. വൃദ്ധരായ മാതാപിതാക്കളെ പരിഗണിക്കാത്ത മക്കള്‍. ഈ മുഷിഞ്ഞ പ്രമേയത്തെ എങ്ങനെ പുത്തനുടുപ്പ് ഇടീക്കാം? ഓണ്‍ലൈനില്‍ അമ്മയെ 'വില്‍ക്കാന്‍' വെയ്ക്കാം. ഈ 'പുതുമ'യില്‍, കുറ്റ്യാടി കുന്നോളം നീളമുള്ള കഥ സേതു Sethu Madhavanഎഴുതിയിരിക്കുന്നു (ഓണ്‍ലൈന്‍). ഒരു ബാങ്കിനെ കുന്നിന്‍ മുകളില്‍ വച്ച സേതുവിന്‍റെ കൂടെ കണക്കിലെ ലഘുത്വം ഇറങ്ങിപ്പോന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.

7. ഇന്‍റര്‍നെറ്റ് ട്രോളിങ് എന്ന അസഹ്യ പീഡന-പരദൂഷണത്തെ ഒന്നാന്തരമായി കളിയാക്കിയിരിക്കുന്നു പി എസ് റഫീഖ് ഫെയ്‌ബുക്കിസ്ഥാന്‍ എന്ന കഥയില്‍. friend request-ന് സൌഹൃദയാചന എന്നും like-ന് അനുകൂല ഭാവമുദ്ര എന്നൊക്കെ സംഭാവനയും ചെയ്യുന്നുണ്ട് റഫീഖ്. എഫ്‌ബി ഉപയോക്‌താവിനെ ഓട്ടോറിക്ഷാക്കാരനോട് ഉപമിക്കുന്ന കഥാകാരന്‍ ഹിന്ദു-മുസ്‌ലിം പ്രണയവും അനന്തര ലഹളയുമാണ് 'ചുവരി'ല്‍ പോസ്‌റ്റുന്നത്. ലഹളയില്‍ കാമിനിക്ക് വേണ്ടി മുറിച്ച, 'തല മൊട്ടയടിച്ച് സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറക്കി വിട്ട സിംഹത്തെപ്പോലെയുള്ള മേല്‍മൂടിയില്ലാത്ത പുരുഷത്വം' കൊടുമ്പിരിക്കൊണ്ടു. ച്ഛേദിച്ച അഗ്രചര്‍മ്മം തിരിച്ചു ചോദിച്ചാണ് യുദ്ധം. അതിന്‍റെ സര്‍-റിയലിസ്‌റ്റിക് മൂര്‍ച്ഛ കഥയില്‍ തുടരുന്നു.

8. കുറ്റവാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന, വായനക്കാരുടെയും, ഒരു തവണ വായിക്കാവുന്ന കഥ പറയുന്നു വല്‍സലന്‍ വാതുശേരി (ഹോംസ്). കുറ്റവാളിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഹോംസിലെ നായകന്‍ കുറ്റം ചെയ്യാന്‍ പോകുന്നയാളാണ്. (അതിന് വേറെ വാക്കുണ്ടോ?) ഷെര്‍ലക്ക് ഹോംസിലെയും ലക്കി ഹോംസ് എന്ന അപാര്‍ട്ട്‌മെന്‍റിലെയും വാക്കുകളിലെ കളിയാണ് കഥയുടെ ടൈറ്റ്‌ല്‍. ഡോ. വാതുശേരിക്ക് ഒരു തിരുത്ത്: പാന്‍റിന്‍റെ പോക്കറ്റില്‍ എന്നല്ല, പാന്‍റ്സിന്‍റെ പോക്കറ്റില്‍ എന്നത് കൂടുതല്‍ ശരി.

9. ഗ്രേസിയുടെ കഥ (തിരുമുമ്പാകെ) വര്‍ത്തമാനകാലത്തെ വിഭവങ്ങള്‍ ചേര്‍ത്ത് കുഴച്ചതാണ്. പ്രണയം ഗ്യാരണ്ടി വിഷയമാണെന്ന് ഗ്രേസിക്കറിയാം. ദൈവം അതിലും സര്‍വശക്ത വിഷയം. ഇനി വരാനുള്ളത് മിശ്രജാതി ജോഡികളാണ്. ഒരു മരണവും ബലാല്‍ക്കാരവുമുണ്ടെങ്കില്‍ ഭേഷായി. ഇങ്ങനെ വികസിക്കുന്ന കഥ നമ്മെ അമ്പരപ്പെടുത്തിയെന്നൊക്കെ വിചാരിച്ച് വായനക്കാരുടെ വോട്ട് കിട്ടുന്ന ക്‌ളൈമാക്‌സില്‍ ചെന്ന് നില്‍ക്കുന്നു. വല്ലാത്ത ഊര്‍ജ്ജമുണ്ട് ഗ്രേസിയുടെ കഥയ്ക്ക്. അതിന് സ്തുതി. ക്രാഫ്‌റ്റ് മേല്‍ക്കൈ നേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ കുറേക്കൂടി ആസ്വദിച്ചേനേ. ആ ക്രാഫ്‌റ്റും വര്‍ത്തമാന വിഭവമായിരിക്കും.

10. അക്‌ബര്‍ കക്കട്ടിലിന്‍റെ കഥാരംഭത്തില്‍ (കുട്ടികള്‍ ഉണരുന്ന നേരം) കുട്ടി പറയാനരുതാത്തത് പറഞ്ഞതിന്‍റെ പേരില്‍ അധ്യാപകരോട് ക്ഷമ യാചിക്കുന്നു. അത് സസ്‌പെന്‍സ് സൃഷ്‌ടിക്കാനുള്ള ഞടുക്ക് വിദ്യയാണെന്ന് കഥാന്ത്യം പിടി കിട്ടും. ഫെയ്‌സ്‌ബുക്കിനപ്പുറം ഗൌരവമായി ചിന്തിക്കുന്ന, പ്രതികരിക്കുന്ന കുട്ടികളുണ്ടെന്നാണ് കക്കട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ ഉണരുന്നുണ്ടാവും; കഥ ഉണര്‍ന്നില്ല.

11. ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‍റെ കഥയില്‍ (നഗരത്തിലെ കുയില്‍) സ്‌മാര്‍ട്ട് ഫോണാണ് വില്ലന്‍. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അത് വിള്ളലുണ്ടാക്കുന്ന കാര്യം കാല്‍പനിക സെറ്റിങ്ങില്‍, വിദഗ്‌ധമായി, നാടകീയമായി ശിഹാബുദ്ദീന്‍ പറയുന്നു. നഗരജീവിതത്തിലെ കുയിലാണ് ഫോണ്‍. വിശ്രമം, സ്വസ്ഥത എന്നത് കാശ് കൊടുത്ത് വാങ്ങേണ്ട കോര്‍പറേറ്റ് സാധനമാകുമ്പോള്‍, പുറമേയുള്ള സ്വച്ഛന്ദതയ്ക്ക് പിന്നിലെ കറുപ്പും വെളിപ്പെടുമ്പോള്‍ നരകജീവിതം പൂര്‍ണ...

12. മുത്തശ്ശിക്കഥ ചൊല്ലുന്ന ലാഘവത്തില്‍, ലാളിത്യത്തില്‍, തമ്പി ആന്‍റണി Thampy Antony Thekkek കഥ പറയുന്നു (വാസ്‌ക്കോഡിഗാമ). ഇടവകാംഗത്തിന്‍റെ മദ്യപാനം നിര്‍ത്താന്‍ മദ്യപാനം എന്ന കുരിശ് ഏറ്റെടുക്കേണ്ടി വന്ന അച്ചന്‍റെ കഥ. വിശ്വാസം, മറ്റെല്ലാം പോലെ, ശീലമാണെന്ന് തമ്പി ഉറപ്പിക്കുന്നു. അച്ചനെ കള്ളുഷാപ്പില്‍ കൊണ്ടു ചെന്നിരുത്താമായിരുന്നെങ്കില്‍ ശീലത്തെയും വെല്ലുവിളിക്കാമായിരുന്നു കഥാകാരന് എന്ന് എനിക്ക് മോഹം. ഒരു കുടം യഥാര്‍ത്ഥ കള്ള് കുടിക്കാനെന്ന പോല്‍.

13. ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഇഷ്‌ടമുള്ള നിലത്തേക്ക് ഒഴുകുന്ന നദി പോലെയാണ് കരുണാകരന്‍റെ Karun Elempulavil എഴുത്ത്. വഴിമാറിയൊഴുകി പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ചെന്ന് മുട്ടി പിന്നെയും ഒഴുകുന്നതായി തോന്നിച്ച്, അങ്ങനെ. 'പച്ച'യില്‍ പച്ചകുത്തുകാരനായ നാംദേവിനെ സ്വകാര്യകാരണത്തിന് സമീപിക്കുന്ന പൊലീസുകാരന്‍ പിന്നെ ഡ്യൂട്ടിയിലേക്കൊഴുന്നു. പലതരക്കാര്‍ പലകാരണങ്ങളാല്‍ പരസ്‌പരം ബന്ധപ്പെടുന്നതാണ്, ഇവിടത്തെയും നിറം.

14. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്ക് നമ്മുടെ നാട്ടില്‍ പിന്നെന്തു പറ്റും? അങ്ങനെയുള്ള ഒരു 'ഇര'യെ ഒരു ചാരായമടിക്കാരന്‍റെ കൂടെ പാര്‍പ്പിച്ച് അയാളെ നേര്‍വഴിക്ക് നടത്തിയാലോ? അതിന് മാധ്യസ്ഥം വഹിക്കുന്നത് ഒരു യുവപുരോഹിതനാണെങ്കില്‍? അതാണ് ജോര്‍ജ് ജോസഫ് കെയുടെ ഭാവന (കാട്ടുപന്നികള്‍). കഥയില്‍ പുരോഹിതനുണ്ടെങ്കില്‍ ഒരു പാപിനിയെ കൊണ്ടുവരും. മോചനത്തിലവസാനിപ്പിക്കും. ളോഹയോളം പഴക്കമായി ഈ ഫോര്‍മുലയ്ക്ക്. കന്യാസ്ത്രീകള്‍ സാരി ധരിച്ചു തുടങ്ങിയിട്ടെത്ര നാളായി! ഫെയ്‌സ്‌ബുക്കും വാട്ട്‌സാപ്പുമുള്ള അച്ചന്‍ കഥാപാത്രങ്ങള്‍ വരാത്തതെന്താണ്?

15. ദ ഗ്രെയ്‌റ്റ് കപോക് ട്രീ എന്നൊരു കഥയുണ്ട്. സ്‌കൂള്‍ ലൈബ്രറികളില്‍ ഏറെ പോപ്പുലര്‍. കാട്ടിലെ വന്‍മരം വെട്ടാന്‍ വന്ന മനുഷ്യനോട് മരത്തിലെ ജീവജാലങ്ങള്‍ 'നിങ്ങളീ മരം വെട്ടിയാല്‍ ഞങ്ങളെവിടെപ്പോവും' എന്ന് ചോദിക്കുന്നിടത്ത് മനുഷ്യന്‍ മരം വലിച്ചെറിയുന്നതാണ്, കഥ. കെ അരവിന്ദാക്ഷന്‍റെ 'എബോള'യില്‍ മനുഷ്യന്‍ കാട്ടിലെ ജൈവ സംവിധാനം തകരാറിലാക്കുന്നതും അത് മനുഷ്യന് തന്നെ ആപത്താവുകയും ചെയ്യുന്ന കാഴ്‌ച വിവരിച്ചിരിക്കുന്നു. കുട്ടിക്കഥയാണ് അരവിന്ദാക്ഷന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗം. ആംഗിള്‍ ഭൂമിയെ തൊടുന്ന മണ്ണിരയുടേത്. അവസാനം ആ ആംഗ്‌ള്‍ വിട്ട് മരത്തോളം പൊക്കത്തില്‍ പോയി കഥാകാരന്‍ പറയുന്നു: മനുഷ്യന്‍ വെട്ടിയ വന്‍മരത്തില്‍ നിന്ന് പഴംതീനി വവ്വാലുകള്‍ എബോള വൈറസുമായി പറന്നു.

No comments:

Blog Archive