Search This Blog

Friday, April 15, 2016

ദ ബക്കറ്റ് ലിസ്റ്റ് (the bucket list)

മരിക്കാൻ ഒരു വർഷം ബാക്കിയുള്ള ജാക്ക് നിക്കോൾസണും മോർഗൻ ഫ്രീമാനും ഇനി ചെയ്ത് തീർക്കേണ്ട  കാര്യങ്ങൾ ചെയ്യുന്നതും അത് അതിലപ്പുറം ഇരുവരെയും (നമ്മെയും) പഠിപ്പിക്കുന്നതുമാണ് ദ ബക്കറ്റ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആശുപത്രിക്കിടക്കയിൽ  കണ്ടുമുട്ടിയ ഒരു മുതലാളിയും തൊഴിലാളിയും ശീഘ്രം കൂട്ടുകാരായി. റേഡിയോ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മാർക്കോണിക്കല്ല കൊടുക്കേണ്ടത്, മുതലാളി ഇഷ്ടപ്പെടുന്ന കോപി ലുവാക്ക് വാസ്തവത്തിൽ കാട്ടുപൂച്ച കഴിച്ച് അപ്പിയിടുന്ന കാപ്പിക്കുരു സംസ്ക്കരിക്കുന്നതാണ് എന്നൊക്കെ പിടിപാടുള്ളയാളാണ് തൊഴിലാളി. അയാൾടെ   തൊട്ടിപ്പട്ടിക (bucket list) കണ്ട് മുതലാളി ഒരു ലോകയാത്ര സ്‌പോൺസർ ചെയ്യുന്നു. താജ്മഹൽ ഉൾപ്പെടെ പലതും കണ്ടു. തൊഴിലാളി, പ്രത്യുപകാരമെന്നോണം മുതലാളിയുടെ പിണങ്ങിപ്പോയ മകളുമായി ഒരു കൂടിക്കാഴ്ച ശരിയാക്കിയതും, മുതലാളി ഉടക്കി, യാത്ര മുടക്കി പോയി. ഇരുവരും സ്വഭവനത്തിൽ ചെന്നു. മുതലാളി ഏകാന്തൻ; തണുത്ത ഭക്ഷണവുമായി നിന്ന് കരഞ്ഞു. കൂട്ടുകാരൻ ഗ്രേയ്റ്റ് ഫാമിലി റീയൂണിയനുമായി ചിരിച്ചു. അന്ന് രാത്രി അസുഖം മൂത്ത് മരിച്ചു. നേരത്തേ ലോകയാത്ര എതിർത്തിരുന്ന തൊഴിലാളി-ഭാര്യ മുതലാളിയോട് പറഞ്ഞു: നല്ല ഭർത്താവായിട്ടാണ് തിരികെ വന്നത്. മുതലാളി മകളുടെ അടുത്ത് പോയി രമ്യപ്പെട്ടു.  

ഈജിപ്തിൽ പിരമിഡ് കാൺകെ തൊഴിലാളി പറയുന്നുണ്ട്: ഈജിപ്തുകാർക്ക് ഒരു വിശ്വാസമുണ്ട്. മരിച്ച് മുകളിൽ ചെന്നാൽ രണ്ട് ചോദ്യങ്ങൾ ചോദിക്കും. നിങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നോ? മറ്റൊരാൾക്ക് സന്തോഷം കൊടുക്കാൻ  നിങ്ങൾക്ക് കഴിഞ്ഞോ? ഈ സിനിമ എന്നെ സന്തോഷിപ്പിച്ചു എന്ന് പറയാൻ ആഗ്രഹം. ഇനിയും ഇത്തരം സിനിമകൾ കാണണമെന്ന് എന്റെ തൊട്ടിപ്പട്ടികയിൽ. 

No comments:

Blog Archive