Search This Blog

Monday, May 19, 2008

എന്‍‌. എസ്. മാധവന്‍റെ പുതിയ കഥ

കാലാന്തരത്തില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്ന് ‘കേസര്‍’ എന്ന കഥയിലൂടെ മാധവന്‍ പറയുന്നു. കേസര്‍ എന്നു പറഞ്ഞാല്‍ കേസര്‍ഭായി കെര്‍‌ക്കര്‍, 116 കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഹിന്ദുസ്ഥാനി സം‌ഗീതജ്ഞ. കഥ നടക്കുന്ന വര്‍ത്തമാന കാലത്ത് ഗോവയിലെ ജയശ്രീ എന്ന, അറിയപ്പെട്ടു വരുന്ന ചിത്രകാരിക്ക്, കേസര്‍ഭായി സ്വന്തമായി വാങ്ങിയ ചുവന്ന വീടിന്‍റെ ദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് ജയശ്രീയുടെ ഭര്‍ത്താവിന്‍റെ സ്നേഹിതന്‍ ജയശ്രീയോട് (നമ്മോടും)കേസര്‍ഭായിയുടെ കഥ പറയുകയാണ്. സം‌ഗീത വിദ്വാന്‍ അല്ലാദിയാ ഖാന്‍റെ ശിഷ്യയായിരുന്ന കേസറിന്‍റെ സം‌ഗീതസിദ്ധികളറിഞ്ഞ ഗുരു ‘തന്‍റെ മരണശേഷമേ കേസര്‍ പാടാവൂ’ എന്നൊരു നിബന്ധന വച്ചു. അതനുസരിച്ച് 54 വയസിലാണ് കേസര്‍ പൊതുസദസ്സുകളില്‍ പാടിയത്. ജയശ്രീയെ കേസര്‍ചരിതം ആകര്‍ഷിക്കാന്‍ കാരണം ജയശ്രീയെ വളരാനനുവദിക്കാത്ത ചിത്രകാരന്‍ ഭര്‍ത്താവാണ്. അയാളില്‍ നിന്നും അവള്‍ വിടുതി നേടുന്നതാണ് കഥാന്ത്യം.
പരിചിതമായ കഥ, അപരിചിതമായ ഒരിടത്തില്‍, കഥ ആ‍വശ്യപ്പെടുന്ന ആഴത്തോടെ പറഞ്ഞുവെന്നത് മാധവന്‍റെ കൈയൊതുക്കമാണ്.(ജയശ്രീയുടെ ഭര്‍തൃസ്നേഹിതന്‍ റോബിന്‍ ഒരു മായാജാലക്കാരനെപ്പോലെ എല്ലാം പറഞ്ഞും ചെയ്തും കൊടുക്കുന്നത് ‘unconvinicng’ ആയി തോന്നി). ജയശ്രീയുടെ വൈകാരികലോകം അവരെക്കൊണ്ടു പറയിപ്പിക്കാതെ ‘വരച്ചു കാട്ടുന്നു’ മാധവന്‍. ഏറെ നാളുകള്‍ക്ക് ശേഷം ഭേദപ്പെട്ടൊരു കഥ വായിച്ചു. (കഥ മാതൃഭൂമി ‘യാത്ര’ സപ്ളിമെന്‍റില്‍‍).

2 comments:

Anonymous said...

ശരിയാണു. വളരെ കാലത്തിനു ശേഷമൊരു നല്ല കഥ വായിക്കുന്നതു. പക്ഷേ വന്ന supplement ശരിയായില്ല. പലരും കണ്ടിട്ടില്ല. വിലയും കൂടുതല്‍.
റോബിനും ജയശ്രീയുമായുള്ള ബന്ധം എനിക്ക് ഇഷ്ടപ്പെട്ടു. റോബിന്‍ ഒരു പയ്യനാണു. ശിവാജിയും ജയശ്രീ അവനെ എപ്പോഴും ടീസ് ചെയ്യുന്നു! വളരെ നാചുറല്‍ ആയി തോന്നി.

സുനില്‍ കെ. ചെറിയാന്‍ said...

റോബിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടാണത്'. കമന്‍റിന്' സന്തോഷം.

Blog Archive