Search This Blog

Thursday, June 3, 2010

ഹയറുന്നീസയില്‍ നിന്നും ചക്കരഭരണി വരെ

‘നസ്രാണി’യില്‍ അഭിനയിക്കുന്നതിനിടെ മുക്തയുടെ ചവിട്ടേറ്റ് വീണ് പരിക്ക് പറ്റിയില്ലായിരുന്നെങ്കില്‍ കുറേക്കൂടി സീനുകളിലുണ്ടാവുമായിരുന്നു. ഞാനും സീനത്തും കൂടി മുക്തയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതാണ് സീൻ‌. വാട്ടർ ടാങ്കിന് താഴെ കല്ലുകൾ‌ ഇട്ടിരുന്നതിലൊന്നില്‍‌ മുക്തയുടെ ചവിട്ടേറ്റ് ഞാൻ വീണു. ഉടനെ എഴുന്നേല്‍‌ക്കണമായിരുന്നതിനാല്‍‌ വേദന മറന്ന് ഞാൻ അഭിനയിച്ചു. പിറ്റേന്ന് എനിക്ക് അനങ്ങാൻ‌ വയ്യായിരുന്നു. ഷൂട്ടിങ്ങിന് പോവാനൊത്തില്ല.



(ജീജ സുരേന്ദ്രൻ‌ (നേരത്തേ ജീജാഭായ് എന്നുമറിയപ്പെട്ടു): പ്രശസ്ത ടിവി സീരിയല്‍‌ ചലച്ചിത്ര നടിയും‌ നർ‌ത്തകിയും‌. കലാമണ്ഡലം‌ വനജയുടെ ശിഷ്യയായ ജീജ സ്‌കൂൾ‌ തലം‌ മുതല്‍‌ കോളജ് തലം‌ വരെ എല്ലാ വർ‌ഷവും തുടർ‌ച്ചയായി തിലകപ്പട്ടമണിഞ്ഞു. കണ്ണൂർ‌ എൻ‌ എസ് എസ് കോളജിൽ ഇക്കണോമിൿസ് ബിരുദം‌ കഴിഞ്ഞ് കലാരം‌ഗത്തേക്കിറങ്ങി. ഇതിനോടകം‌ 45 സീരിയലുകൾ‌, 24 സിനിമകൾ‌. ഇപ്പോൾ‌ സൂര്യയിൽ സം‌പ്രേഷണം ചെയ്യുന്ന ചക്കരഭരണി സീരിയല്‍ നിർ‌മ്മാതാവ്. കലാഭവൻ‌ മണിയുടെ ‘തൃക്കണ്ണ്’, വിനു മോഹന്റെ ‘ഇങനെയൊരാൾ‌’ എന്നീ ചിത്രങ്ങളില്‍‌ ഒടുവിലഭിനയിച്ചു. ഭർ‌ത്താവ് ഗോകുലം‌ ചായക്കമ്പനി മാനേജർ‌ സുരേന്ദ്രൻ‌. ‘നിന്നെപ്പിഴിഞ്ഞാല്‍‌ ഡാൻ‌സ് കിട്ടും‌’ എന്ന് കലാരം‌ഗത്ത് ജീജക്ക് എല്ലാ പ്രോൽ‌സാഹനവും‌ കൊടുക്കുന്ന സുരേന്ദ്രൻ‌. ഏകമകൻ‌ വിഷ്ണു വഞ്ചിയൂരില്‍‌ അഡ്വക്കേറ്റ്).

സിനിമയില്‍ അങ്ങനെയൊക്കെയാണ്. അയ്യായിരം രൂപ ടോക്കൺ‌ അഡ്‌വാൻ‌സ് തന്ന് എഗ്രിമെന്റിൽ ഒപ്പിടുവിക്കും‌. ഷൂട്ടിങ്ങിന് പോവുമ്പോൾ‌ 2 ദിവസം റൂമില്‍ വെറുതെയിരിക്കും‌. മൂന്നാം ദിവസം‌ രാവിലെ മേക്കപ്പിട്ട് ഉച്ചയാകുമ്പോഴേക്കും ഒരു ഷോട്ടെടുക്കും‌. പിന്നെ ഷൂട്ടിങ്ങ് അനന്തമായി നീണ്ടുപോയാലും‌ ‘ചേച്ചീ, കണ്ടിന്യുവിറ്റി’ എന്നൊക്കെ പറഞ്ഞ് സിനിമ തീരുന്നത് വരെ നമ്മൾ‌ കമ്മിറ്റഡാണ്. ഇടക്ക് സീരിയലുകാര് വന്ന് വിളിച്ചാലും പോവാനാവാത്ത അവസ്ഥ.

13 വർ‌ഷം മുൻ‌പ് ശ്യാം‌ സുന്ദറിന്റെ ‘ശ്രീരാമൻ‌ ശ്രീദേവി’യില്‍ ഹയറുന്നീസയെന്ന നെഗറ്റീവ് കഥാപാത്രം‌ അവതരിപ്പിച്ച് കൊണ്ടാണ് സീരിയല്‍‌ രം‌ഗത്ത് തുടക്കം‌. കല്ലുവാതുക്കല്‍ കേസ് നടന്ന സമയമായതിനാല്‍‌ നാല്‍‌പത് എപിസോഡ് കഴിഞ്ഞപ്പോഴേക്കും‌ എന്റെ കഥാപാത്രം അപ്രത്യക്ഷമായി.

കണ്ണൂർ‌ ചൊവ്വക്കാരിയായ ഞാൻ ഭർ‌ത്താവ് സുരേന്ദ്രനുമൊത്ത് ഊട്ടിയിലായിരുന്നു താമസം‌. അദ്ദേഹത്തിന് അവിടെ ബ്രൂക്ക്ബോണ്ടിലായിരുന്നു ജോലി. ഞാൻ സ്‌കൂൾ‌ കുട്ടികളെ ഡാൻ‌സ് പഠിപ്പിച്ചു. ഊട്ടിയിലെ തണുപ്പ് എന്നെ പക്ഷെ രോഗിയാക്കി. മൂടിപ്പുതച്ച് കിടന്ന് ടിവി കണ്ടപ്പോൾ‌ ഇതിലും‌ നന്നായി എനിക്ക് അഭിനയിക്കാമല്ലോ എന്ന് തോന്നി. തിരുവനന്തപുരത്ത് താമസിച്ചാലേ സീരിയല്‍‌ അഭിനയം‌ നടക്കൂ എന്ന പലരുടെയും‌ ഉപദേശമനുസരിച്ചു. സുഷ കമ്മ്യൂണിക്കേഷൻ‌സ് പ്രസിദ്ധീകരിക്കുന്ന ടിവി താരങ്ങളുടെ ഡയറക്ടറിയില്‍ പേര് വരാൻ‌ അപേക്ഷ കൊടുത്ത് മെരിലാന്റ് സുബ്രമണ്യം‌ കുമാറിനെ കാണാൻ‌ പോയപ്പോൾ‌ കുടും‌ബവിളക്ക് എന്ന സീരിയലില്‍ സീനത്തിന് വച്ചിരുന്ന വേഷം‌ കിട്ടി. ഇപ്പോൾ‌ സീരിയല്‍‌ നിർ‌മ്മാതാവുമായി. ദിവസേന 60 പേർ‌ക്ക് ചോറ് കൊടുക്കാൻ കഴിയുന്നതിന് ഗുരുവായൂരപ്പന്റെ പുണ്യം‌.

ഒരിക്കല്‍ താലോലം‌ എന്ന സീരിയലിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. ക്രൂരയായ ഒരു ഹിന്ദിക്കാരിയാണ് എന്റെ കഥാപാത്രം‌. എന്റെ അഭിനയം‌ കണ്ടിട്ട് ഷൂട്ടിങ്ങ് കണ്ടുകൊണ്ട് നിന്ന ഒരു അമ്മൂമ്മ അവരുടെ കുടയെടുത്ത് എന്നെ തല്ലാൻ‌ വന്നു. എന്റെ അഭിനയത്തിന് കിട്ടിയ സർ‌ട്ടിഫിക്കറ്റ്!

അത്ര സുന്ദരിയല്ല ഞാൻ‌. ഉയരവുമില്ല. (ഞാനും ബീന ആന്റണിയുമൊക്കെ ഹൈ ഹീലില്‍‌ രക്ഷപെടുന്നവരാണ്). ചില കഥാപാത്രങ്ങൾ‌ എന്നെത്തേടി വരുന്നു.

(കുവൈറ്റില്‍ ബാബു ചാക്കോള അവതരിപ്പിച്ച സർ‌ഗക്ഷേത്രം‌ നാടകത്തില്‍‌ അഭിനയിക്കാൻ‌ വന്നപ്പോൾ‌ കണ്ട് സം‌സാരിച്ചതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

3 comments:

jayanEvoor said...

മുക്തയുടെ ചവിട്ടേറ്റു വീണു പരിക്കു പറ്റിയോ...!?
പാവം!

Unknown said...

മലയാളി മാമന് വണക്കം എന്ന സിനിമയില്‍ പ്രഭു കിണറ്റിന്‍ കരയില്‍നിന്ന് കുളിക്കുന്നതിനു പരാതി പറയുന്ന ഭര്‍ത്താവിനോട് ആണോ എന്നാല്‍ എനിക്കും കാണണം എന്ന് പറഞ്ഞു ഉത്സാഹത്തോടെ ഓടിപ്പോകുന്ന രംഗമാണ് എനിക്കിവരെ കാണുമ്പോള്‍ ഓര്‍മ്മവരുന്നത്.
നല്ല നൈസര്‍ഗ്ഗികമായ അഭിനയം.

Unknown said...

നല്ല അഭിമുഖം.എന്നാലും മുക്ത പാവത്തെ ചവിട്ടിത് ശരിയായില്ല.

Blog Archive